Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

200 രൂപമുതൽ 400 രൂപവരെ നിരക്കുയർത്തി ഇൻഡിഗോ; ഇന്ധനച്ചെലവ് കൂടിയതോടെ വിമാനക്കമ്പനികൾ നിരക്ക് വർധന തുടങ്ങി; അവധിക്കാലമായതോടെ വിദേശ സർവീസിന്റെ നിരക്ക് പതിന്മടങ്ങ് കൂടും

200 രൂപമുതൽ 400 രൂപവരെ നിരക്കുയർത്തി ഇൻഡിഗോ; ഇന്ധനച്ചെലവ് കൂടിയതോടെ വിമാനക്കമ്പനികൾ നിരക്ക് വർധന തുടങ്ങി; അവധിക്കാലമായതോടെ വിദേശ സർവീസിന്റെ നിരക്ക് പതിന്മടങ്ങ് കൂടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ധനവിലയിലുണ്ടായ വർധനവ് വിമാനയാത്രയെയും ബാധിച്ചുതുടങ്ങി. ബജറ്റ് നിരക്കിൽ സർവീസ് നടത്തുന്ന ഇൻഡിഗോ, ആയിരം കിലോമീറ്ററിൽത്താഴെയുള്ള യാത്രയ്ക്കുള്ള നിരക്കിൽ ഇരുനൂറുരൂപ വർധിപ്പിച്ചു. ദീർഘദൂര ആഭ്യന്തര സർവീസുകളിൽ 400 രൂപയുടെയും വർധനവുണ്ട് ഇന്ധന സർചാർജ് തിരിച്ചുകൊണ്ടുവന്നാണ് ഇൻഡിഗോ ചാർജ് വർധന നടപ്പിലാക്കിയത്. ഇന്ത്യൻ ആഭ്യന്തര വ്യോമയാന മേഖലയിലെ വമ്പന്മാരായ ഇൻഡിഗോ കൊണ്ടുവന്ന ചാർജ് വർധന വൈകാതെ മറ്റ് കമ്പനികളും നടപ്പാക്കും.

ഇന്നുമുതലുള്ള ബുക്കിങ്ങുകൾക്കും യാത്രകൾക്കുമാണ് നിരക്കുവർധന ബാധകമായിട്ടുള്ളത്. എന്നാൽ, ഇന്നലെ വരെ നടത്തിയ ബുക്കിങ്ങുകൾക്ക് വർധന ബാധകമല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഡൽഹിയിൽനിന്ന് മുംബൈയിൽപോയി തിരിച്ച് ഡൽഹിയിലെത്തുന്നയാൾക്ക് 800 രൂപയോളം അധികം മുടക്കേണ്ടിവരും. ചെറിയ യാത്രക്കാർക്ക് 400 രൂപയും. ജി.എസ്.ടി കൂടി വരുമ്പോൾ വർധന ഇനിയും കൂടും.

മറ്റുവിമാനക്കമ്പനികൾ നിരക്ക് കൂട്ടുന്നതുസംബന്ധിച്ച് നിലവിൽ മൗനം പാലിക്കുകയാണെങ്കിലും അത് അധികകാലം തുടരില്ലെന്നാണ് സൂചന. ഇന്ധന വിലവർധന എല്ലാവർക്കും ഒരുപോലെയാണെന്നതിനാൽ, ഇൻഡിഗോയുടെ പാത പിന്തുടരാതിരിക്കാൻ മറ്റുള്ളവർക്കാവില്ല. എന്നാൽ, അതേത് രൂപത്തിലാവണമെന്ന കാര്യത്തിലേ ആശയക്കുഴപ്പമുള്ളൂ. ഇന്ധന സർചാർജ് തിരിച്ചുകൊണ്ടുവരില്ലെന്നും വിപണിയിലെ സാഹചര്യമനുസരിച്ച് നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ വരുത്തുമെന്നും വിസ്താര അധികൃതർ പറഞ്ഞു.

2017 ജനുവരിക്കുശേഷം ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ വിലയിൽ 25 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്നത് ഇന്ധന ഇനതത്തിലാണെന്നിരിക്കെ, ഈ വർധന കമ്പനികൾക്ക് താങ്ങാവുന്നതിലും അധികമാണ്. മാത്രമല്ല, ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും കമ്പനികളുടെ പ്രവർത്തനച്ചലവ് വൻതോതിൽ കൂട്ടിയിട്ടുണ്ട്. വിമാനവാടകയടക്കമുള്ള കാര്യങ്ങളിലാണ് വർധന വന്നത്.

കഴിഞ്ഞവർഷം ഇതേസമയത്തുള്ളതിനെക്കാൾ 25 ശതമാനത്തോളം ഇന്ധന വില വർധന ഉണ്ടായിട്ടുണ്ടെന്ന് ഇൻഡിഗോ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു. മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന ഇന്ധന വിലയാണിത്. നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവാത്ത നിലയിലാണ് വിമാനക്കമ്പനികളെന്നും അദ്ദേഹം പറയുന്നു. ഇന്ധന സർച്ചാർജ് ഇനത്തിലെ വർധന നാമമാത്രമാണെന്നും ഇത് യാത്രക്കാരെ വലയ്ക്കില്ലെന്നും അദ്ദേഹം പ്രയുന്നു.

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിമാനക്കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം വിമാനങ്ങളുടെ വാടകയിലും മറ്റും വൻതോതിലുള്ള വ്യത്യാസം വന്നു. ഇതോടെയാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും ചീഫ് കൊമേഴ്‌സ്യൽ മാനേജർ അഭിപ്രായപ്പെട്ടു. ദിവസം ആയിരത്തോളം സർവീസുകളാണ് ഇൻഡിഗോ രാജ്യത്തിനകത്ത് നടത്തുന്നത്. വ്യോമയാന വിപണിയുടെ 40 ശതമാനത്തോളം ഇൻഡിഗോയാണ് സ്വന്തമാക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP