Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് ഐസക് പറഞ്ഞതിൽ ഭൂരിഭാഗവും ജെയ്റ്റിലി ഉൾക്കൊണ്ടു; സ്വർണ്ണത്തെ കള്ളപ്പണ നിരോധന നിയമത്തിൽ നിന്ന് ഒഴിവാക്കിയത് വിപണിയെ ചലനാത്മകമാക്കാൻ; ജിഎസ്ടിയിൽ വരുമാനം ഇനി ഉയരുമെന്ന് സംസ്ഥാനങ്ങൾക്കും പ്രതീക്ഷ; 'ഗുഡ് ആൻഡ് സിംപിൾ ടാക്‌സിൽ' പ്രതീക്ഷ കൈവിടാതെ മോദി സർക്കാർ; പെട്രോളിലെ 'നികുതി കൊള്ള' തുടരും

തോമസ് ഐസക് പറഞ്ഞതിൽ ഭൂരിഭാഗവും ജെയ്റ്റിലി ഉൾക്കൊണ്ടു; സ്വർണ്ണത്തെ കള്ളപ്പണ നിരോധന നിയമത്തിൽ നിന്ന് ഒഴിവാക്കിയത് വിപണിയെ ചലനാത്മകമാക്കാൻ; ജിഎസ്ടിയിൽ വരുമാനം ഇനി ഉയരുമെന്ന് സംസ്ഥാനങ്ങൾക്കും പ്രതീക്ഷ; 'ഗുഡ് ആൻഡ് സിംപിൾ ടാക്‌സിൽ' പ്രതീക്ഷ കൈവിടാതെ മോദി സർക്കാർ; പെട്രോളിലെ 'നികുതി കൊള്ള' തുടരും

ന്യൂഡൽഹി: ചരക്ക്, സേവന നികുതി(ജിഎസ്ടി) സംവിധാനത്തെ കുറിച്ച് കേന്ദ്രസർക്കാരിന് പ്രതീക്ഷ മാത്രമാണുള്ളത്. രാജ്യം സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി. ജിഎസ്ടിയുടെ 20 ശതമാനത്തിൽ വരുന്ന കയറ്റുമതി മേഖലയ്ക്കും ജിഎസ്ടി ഏറെ ദോഷകരമായി ബാധിച്ച ചെറുകിടഇടത്തരം വ്യാപാര മേഖലയ്ക്കും ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. അപ്പോഴും പെട്രോളിനേയും ഡിസലിനേയും ജിഎസ്ടിയിൽ കൊണ്ടു വരുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മിണ്ടാട്ടവുമില്ല. കേരളത്തിന്റെ ഉൾപ്പെടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതുക്കിയ ജിഎസ്ടി നിരക്കുകളുടെ പ്രഖ്യാപനം. സാമ്പത്തിക വിദഗ്ദനായ തോമസ് ഐസക്കിനെ പിണക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് ഇത്.

ജിഎസ്ടി ഏർപ്പെടുത്തിയ ശേഷം മാറ്റത്തിന്റെ മൂന്നുമാസമാണ് പിന്നിട്ടിരിക്കുന്നത്. ഇക്കാലഘട്ടത്തിൽ നികുതി പിരിക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം സ്വാഭാവികമാണെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം 'ഗുഡ് ആൻഡ് സിംപിൾ ടാക്‌സ്' കൂടുതൽ ലളിതമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ചെറുകിടഇടത്തരം സംരംഭകരെ ഏറെ സഹായിക്കുന്നതാണ് പുതിയ നികുതി നിർദേശങ്ങൾ. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന സർക്കാരിന്റെ പ്രയത്‌നങ്ങൾക്കൊപ്പം നിൽക്കുന്നതാണ് പുതിയ തീരുമാനങ്ങൾ. ഇന്ത്യൻ സാമ്പത്തികസ്ഥിതിയുടെ വളർച്ചയ്ക്കും ഇത് സഹായകരമാകും. ജിഎസ്ടി കൂടുതൽ ജനോപകാര പ്രദവും ഫലപ്രദവുമാക്കിയതിന് ധനമന്ത്രിയെയും സംഘത്തെയും മോദി അഭിനന്ദിച്ചു.

നിത്യോപയോഗ സാധനങ്ങളിൽ പലതിന്റെയും ജിഎസ്ടി കുറയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കൗൺസിലിൽ പങ്കെടുത്ത എല്ലാ സംസ്ഥാനങ്ങളും പ്രധാനമായും ആവശ്യപ്പെട്ടത് ചെറുകിട വ്യാപാര കയറ്റുമതി മേഖലയിലെ ജിഎസ്ടി പുനർനിർണയിക്കണമെന്നായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. പണം വിപണിയിലേക്ക് എത്തുന്നതിന് ഒരു പാട് നിയന്ത്രണങ്ങളുണ്ട്. ഇതുകൊണ്ട് തന്നെ സർക്കാർ നടപടികളെ ഭയന്ന് ആരും വിപണിയിലേക്ക് ഇറക്കുന്നതുമില്ല. ഇതോടെ പണ ലഭ്യതയുടെ തോത് കുറയുകയും ചെയ്തു.

ഇത് പരിഹരിക്കാനാണ് സ്വർണവ്യാപാരികളെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത്. ഇതോടെ രണ്ടു ലക്ഷം രൂപയ്ക്കു വരെ സ്വർണം വാങ്ങുന്നതിന് ഇനി പാൻ കാർഡ് ഹാജരാക്കേണ്ട. നിലവിൽ 50,000 രൂപയായിരുന്നു പരിധി. രണ്ടുലക്ഷം രൂപവരെ സ്വർണം വാങ്ങുന്നവരുടെ വിവരങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇനി വ്യാപാരികൾ നൽകേണ്ട ആവശ്യവുമില്ല. ഇതോടെ കൂടി സ്വർണം വാങ്ങാനും അത് നിക്ഷേപമായി സൂക്ഷിക്കാനും കൂടുതൽ പേർ തയ്യാറാകുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ജിഎസ്ടി വരുമാനം കൂടുകയും ചെയ്യും.

കയറ്റുമതിക്കാർക്കാണ് 22ാം കൗൺസിൽ യോഗ തീരുമാനങ്ങൾ ഏറെ സഹായകരമാകുക. കയറ്റുമതിക്കാർക്ക് ഇതുവരെയുള്ള നികുതി വിഹിതം തിരികെ നൽകും. കയറ്റുമതിക്കാരുടെ നികുതി റീഫണ്ട് ഒക്ടോബർ 10 മുതൽ ചെക്ക് വഴിയാണ് നൽകുക. കയറ്റുമതിക്ക് നാമമാത്ര നികുതി മാത്രം ഏർപ്പെടുത്തും ജിഎസ്ടി 0.1 ശതമാനം. ജൂലൈയിലെ കയറ്റുമതിക്ക് റീഫണ്ട് ചെക്കുകൾ ഒക്ടോബർ 10 മുതലും ഓഗസ്റ്റിലെ കയറ്റുമതിക്ക് റീഫണ്ട് ഒക്ടോബർ 18 മുതലുമായിരിക്കും നൽകിത്തുടങ്ങുക.റീഫണ്ടിനു വേണ്ടിയുള്ള ഇവോലറ്റ് സംവിധാനം 2018 ഏപ്രിലോടെ നിലവിൽ വരും. ഒരു നിശ്ചിത അഡ്വാൻസ് തുക ഇ വോലറ്റ് വഴി നൽകും. പിന്നീട് നികുതി റീഫണ്ട് സമയത്ത് ഈ തുക കുറച്ചായിരിക്കും നൽകും. ഒരു കോടി വരെ വാർഷിക വരുമാനമുള്ള ചെറുകിടഇടത്തരം കച്ചവടക്കാർ ഇനി മുതൽ കോംപോസിഷൻ (അനുമാന നികുതി) സ്‌കീമിൽ ഉൾപ്പെടും.

നേരത്തേ ഇത് 75 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കായിരുന്നു. സാധാരണ ഗതിയിലെ നികുതിക്കു പകരം വരുമാനത്തിന്റെ നിശ്ചിത ശതമാനമായിരിക്കും ഓരോ പാദത്തിലും ഇവർ നികുതി നൽകേണ്ടി വരിക. വ്യാപാരികൾക്ക് നികുതി നിരക്ക് ഒരു ശതമാനവും ഉൽപാദകർക്ക് രണ്ട് ശതമാനവും റസ്റ്ററന്റുകൾക്ക് അഞ്ചു ശതമാനവുമായിരിക്കും അനുമാന നികുതി. ഒന്നരക്കോടി വരെ വാർഷിക വരുമാനമുള്ളവർ ഇനി മുതൽ മൂന്നു മാസത്തിലൊരിക്കൽ നികുതി റിട്ടേണും നികുതിത്തുകയും അടച്ചാൽ മതി. ഒക്ടോബർ മുതൽ ഇത് ബാധകമാണ്. നേരത്തേ ഇക്കൂട്ടർ ഓരോ മാസവും നികുതി റിട്ടേണും തുകയും നൽകണമെന്നതായിരുന്നു രീതി.ഈ ഗണത്തിൽ, ജുലൈയിൽ റിട്ടേൺ നൽകാതിരുന്നവർക്കു പിഴ ചുമത്തേണ്ടെന്നും ധാരണയായി. കഴിഞ്ഞ രണ്ടു മാസങ്ങളിൽ അടയ്ക്കാതിരുന്നവർക്കു പിഴ ഈടാക്കണമോയെന്നതിൽ പിന്നീടു തീരുമാനമുണ്ടാകും.

ഇരുപതുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്കു സംസ്ഥാനാന്തര നികുതി ബാധകമാവില്ല. കേരളത്തിൽ അടുത്ത മാസം മുതൽ ഇവേബിൽ നിർബന്ധമാക്കും. എസി റസ്റ്ററന്റുകളുടെ നികുതി നിലവിലുള്ള 18 ശതമാനത്തിൽ നിന്നു 12% ആക്കണമെന്നു കൗൺസിലിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നു. ഇക്കാര്യം പരിശോധിച്ച് നികുതി പരിഷ്‌കരിക്കുന്നതിനു സംവിധാനമുണ്ടാക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP