Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കള്ളപ്പണമൊഴുക്കിന്റെ വഴികൾ അടയുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങി; അഞ്ചുകിലോ വിറ്റിടത്ത് അരക്കിലോയുടെ പോലും കച്ചവടമില്ലാതെ ജൂവലറികൾ; കൊള്ളപ്പലിശയ്ക്ക് സ്വർണപ്പണയം നൽകി ജനത്തെ പിഴിഞ്ഞവരും ഈച്ചയാട്ടിയിരിക്കുന്നു; മോദിയുടെ കറൻസി ഓപ്പറേഷന്റെ ആദ്യ പ്രതിഫലനങ്ങൾ ഇങ്ങനെ

കള്ളപ്പണമൊഴുക്കിന്റെ വഴികൾ അടയുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങി; അഞ്ചുകിലോ വിറ്റിടത്ത് അരക്കിലോയുടെ പോലും കച്ചവടമില്ലാതെ ജൂവലറികൾ; കൊള്ളപ്പലിശയ്ക്ക് സ്വർണപ്പണയം നൽകി ജനത്തെ പിഴിഞ്ഞവരും ഈച്ചയാട്ടിയിരിക്കുന്നു; മോദിയുടെ കറൻസി ഓപ്പറേഷന്റെ ആദ്യ പ്രതിഫലനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കറൻസി നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണത്തിനെതിരെ പ്രഖ്യാപിച്ച 'സർജിക്കൽ സ്‌ട്രൈക്ക്' വിജയംകാണുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസികൾ ഇല്ലാതായി അഞ്ചുദിവസങ്ങൾ പിന്നിടുമ്പോഴേക്കും കേരളത്തിലെ ജൂവലറികളിൽ വിൽപന 20 ശതമാനത്തിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്.

അതിലും ഭീകരമായ അവസ്ഥയാണ് സ്വർണപ്പണയം നൽകുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സംഭവിച്ചിരിക്കുന്നത്. വിനിമയത്തിന് കറൻസി വലിയ തോതിൽ ലഭിക്കാത്തതിനാൽ ഇവിടെ ഒരു പണയം ഇടപാടുപോലും കഴിഞ്ഞദിവസങ്ങളിൽ നടന്നിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കുന്നതിന് എളുപ്പം സ്വീകരിച്ചിരുന്ന മാർഗമായിരുന്നു സ്വർണത്തിലെ നിക്ഷേപം. വിവാഹാവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നതിലുപരി പണം കുമിഞ്ഞുകൂടുമ്പോൾ ഇതിലൊരു ഭാഗം സ്വർണമാക്കി മാറ്റി സൂക്ഷിക്കുകയായിരുന്നു പലരും ചെയ്തിരുന്നത്. കറൻസികൾ നിരോധിക്കപ്പെട്ടതോടെ ഇനി കറൻസി നൽകി സ്വർണം വാങ്ങാൻ കഴിയില്ല. അക്കൗണ്ടിലുള്ള പണം നൽകി മാത്രമേ വൻ തുകകളുടെ ഇടപാട് നടക്കൂ.

അതും ബാങ്ക് ട്രാൻസാക്ഷനിലൂടെയോ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളിലൂടെയോ മാത്രമേ ചെയ്യാനാകൂ. സാഹചര്യം ഇങ്ങനെയായതോടെ ഇത്തരത്തിൽ സ്വർണം വാങ്ങുന്നതെല്ലാം അക്കൗണ്ടബിൾ ആയി മാറുന്ന സ്ഥിതിയാണ് ഉണ്ടായത്.

ഇതോടെ ജൂവലറികളിൽ ഇടപാട് തീരെ കുറഞ്ഞിരിക്കുകയാണ്. ദിവസം രണ്ടുകിലോയും മൂന്നുകിലോയും അഞ്ചു കിലോ വരെയും വിവാഹ മുഹൂർത്തങ്ങൾ ധാരാളമുള്ള വേളകളിൽ ഇതിലുമെത്രയോ ഇരട്ടിയും കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിൽ ഇപ്പോൾ കഷ്ടിച്ച് അരക്കിലോയുടെ കച്ചവടംപോലും കഴിഞ്ഞ മൂന്നുനാലു ദിവസമായി നടക്കുന്നില്ലെന്നതാണ് സ്ഥിതി.

പാൻകാർഡ് നൽകി മാത്രമേ വൻ തുകകൾക്ക് സ്വർണം വാങ്ങാൻ അനുവദിക്കാവൂ എന്ന് കർശന നിർദ്ദേശം കുറേക്കാലമായി പ്രാബല്യത്തിലുണ്ടെങ്കിലും ഇതൊഴിവാക്കി നികുതിയൊടുക്കാത്ത കള്ളപ്പണം നൽകി വ്യാപകമായി സ്വർണവിൽപന നടന്നിരുന്നു. ഇതിന് അന്ത്യംവന്നതോടെയാണ് മോദിയുടെ സർജിക്കൽ സ്‌ട്രൈക്കിന്റെ ആദ്യ പ്രഹരം സ്വർണവിൽപനയിലും ഇടപാടുകളിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുള്ളത്.

കറൻസി ആരുടേയും കൈവശമില്ലാത്തതിനാലും ബാങ്കിൽനിന്ന് മാറ്റിയെടുക്കുന്നതിന് വളരെ കുറഞ്ഞ പരിധിവച്ചതിനാലും വൻതുകകൾ മുടക്കി കള്ളക്കച്ചവടം നടക്കില്ലെന്ന സ്ഥിതിയാണിപ്പോൾ. മോദി കറൻസികൾ പിൻവലിക്കൽ പ്രഖ്യാപിച്ചത് ഈ മാസം എട്ടാം തീയതി രാത്രിയാണ്. അന്ന് രാത്രി പല ജൂവലറികളും പാതിരാത്രിവരെ തുറന്നുവയ്ക്കുകയും നിരോധിച്ച കറൻസിവാങ്ങി കച്ചവടം നടത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

കേരള വിപണിയിൽ ഇതിന്റെ പ്രതിഫലനമെന്നോണം നിരോധനം പ്രഖ്യാപിച്ചതിന് പിറ്റേന്ന് സ്വർണവില പവന് അഞ്ഞൂറുരൂപയോളം ഉയരുകയും ചെയ്തിരുന്നു. എട്ടാം തീയതി 22,880 രൂപയായിരുന്നു ഒരു പവന് വിലയെങ്കിൽ ഒമ്പതിന് ഒറ്റയടിക്ക് 23,480 രൂപയായി വില. പിറ്റേന്നുതന്നെ ഇത് പഴയപടി ആകുകയും ചെയ്തു. കഴിഞ്ഞ അഞ്ചുദിവസങ്ങളിലും വില 22,880ൽതന്നെ തുടരുകയാണ്.

ഇത്തരത്തിൽ കള്ളപ്പണം മാറ്റാൻ കച്ചവടം നടത്തിയ ജൂവലറികൾ ആദായനികുതി വകുപ്പ് പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. ബില്ലു നൽകാതെ നടന്ന കച്ചവടങ്ങൾ കണ്ടുപിടിക്കാനും കള്ളപ്പണം ഒഴുകിയെങ്കിൽ പിടികൂടാനും എൻഫോഴ്‌സമെന്റും നടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്തുകൊണ്ട് കറൻസി നിരോധനം വന്നതിന് തൊട്ടടുത്ത ദിവസം മാത്രം പവന് വില അഞ്ഞൂറു രൂപയോളം കൂടിയെന്ന ചോദ്യമാണ് ഉയരുന്നത്. മലബാർഗോൾഡ്, ബോബി ചെ്മ്മണ്ണൂർ ജൂവലറികളിൽ കഴിഞ്ഞദിവസങ്ങളിൽ റെയ്ഡ് നടക്കുകയും ചെയ്തിരുന്നു.

മുൻവർഷങ്ങളിൽ ഓണക്കാലത്തോടെ സ്വർണവിൽപന തകൃതിയായി നടക്കാറുണ്ട് കേരളത്തിൽ. വിവാഹസീസൺ ആകുന്നതോടെ വില കൂടാറുമുണ്ട്. പക്ഷേ, ഇക്കുറി സ്ഥിതി നേരെ തിരിച്ചായി. കഴിഞ്ഞ ദിവസങ്ങളിൽ ചില ജൂവലറികളിൽ ഒരുരൂപയുടെ കച്ചവടം പോലും നടന്നില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

കറൻസിയുടെ ഫ്‌ളോ പഴയ പടിയിലായാലും ഇനി പാൻകാർഡ് കാണിക്കാതെ വൻ കച്ചവടം നടത്താൻ യാതൊരു മാർഗവുമില്ലാത്ത സ്ഥിതിയാണ്. വിവാഹാവശ്യങ്ങളും അതുപോലെ ചടങ്ങുകൾക്ക് ഉപയോഗിക്കാനും മാത്രമാണ് ചിലരെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജൂവലറികളിൽ എത്തിയത്. ഈ സ്ഥിതി തുടർന്നാൽ അടുത്ത ഒന്നുരണ്ടു മാസങ്ങളിൽ വൻ തിരിച്ചടിയാകും ജൂവലറിയുടമകൾക്ക് ഉണ്ടാവുക.

ഇതിലും ഭീകരമായ അവസ്ഥയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്നത്. സ്വർണപ്പണയം വൻ കച്ചവടമാക്കിയിരുന്ന മുൻനിര മുതലാളിമാരുടേതുൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും ഒരു ഇടപാടും നടക്കാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പണയംവയ്ക്കാൻ ആരെങ്കിലും അത്യാവശ്യക്കാർ എത്തിയാൽപ്പോലും നൽകാൻ ആരുടെ കയ്യിലും പുതിയ കറൻസിയില്ല. ബാങ്കുകൾ നൽകിയിരുന്നതിനേക്കാൾ കൂടിയ പലിശയ്ക്കാണ് എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സ്വർണപ്പണയം നടന്നിരുന്നത്.

പവന് കൂടുതൽ തുക നൽകുമെന്ന് വാഗ്ദാനം നൽകിയായിരുന്നു ഇടപാടുകൾ. അതിനാൽത്തന്നെ ഒരുപവന്റെ മാലയോ മോതിരമോ ഒക്കെ ഇവിടെ നൽകി പവന് പരമാവധി തുക വാങ്ങാൻ നിരവധി ആവശ്യക്കാർ എത്തുകയും ചെയ്തു. വൻ പലിശയായതിനാൽ ഇത് തിരിച്ചെടുക്കാൻ പലർക്കും കഴിയില്ലെന്നതു തന്നെയായിരുന്നു പല സ്ഥാപനങ്ങളുടെയും നോട്ടം. ഈ സാധ്യത മുന്നിൽക്കണ്ട് അടുത്തിടെ നൂറുകണക്കിന് സ്ഥാപനങ്ങൾ കേരളത്തിൽ പുതുതായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പക്ഷേ, മോദിയുടെ അപ്രഖ്യാപിത തീരുമാനം ഇവരുടെയെല്ലാം കൂമ്പടച്ചിരിക്കുകയാണ്. സ്വർണപ്പണയത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കലും ഇത്തരം സ്ഥാപനങ്ങളിൽ മിക്കവയിലും വ്യാപകമായി നടന്നിരുന്നു. ഇതിനുവേണ്ടി മാത്രം തുറന്നു പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളും നിരവധിയായിരിന്നു. ഇത്തരത്തിൽ സ്വർണ ഇടപാടുകളിൽ കള്ളപ്പണത്തിനെതിരെയുള്ള മോദി മാജിക്ക് വിജയിക്കുന്ന ആദ്യ സൂചനകളാണ് പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP