Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാഭ്യാസ വായ്പ എടുത്ത ശേഷം അടയ്ക്കാൻ നിവർത്തിയില്ലാതെ മാതാപിതാക്കൾ കരുതി ഇരിക്കുക; ഏത് നിമിഷവും റിലയൻസിന്റെ ഗുണ്ടകൾ നിങ്ങളുടെ വാതിൽ മുട്ടും; പിരിവ് ഗുണ്ടകളെ ഏൽപ്പിച്ചവരുടെ കൂട്ടത്തിൽ എസ്‌ബിറ്റിയും

വിദ്യാഭ്യാസ വായ്പ എടുത്ത ശേഷം അടയ്ക്കാൻ നിവർത്തിയില്ലാതെ മാതാപിതാക്കൾ കരുതി ഇരിക്കുക; ഏത് നിമിഷവും റിലയൻസിന്റെ ഗുണ്ടകൾ നിങ്ങളുടെ വാതിൽ മുട്ടും; പിരിവ് ഗുണ്ടകളെ ഏൽപ്പിച്ചവരുടെ കൂട്ടത്തിൽ എസ്‌ബിറ്റിയും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കുട്ടികളെ നല്ല നിലയിലെത്തിക്കാനായി വിദ്യാഭ്യാസ വായ്പ എടുത്ത് കുരുങ്ങിയവർ കരുതിയിരിക്കുക. വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് എല്ലാ ആശ്വാസവും നൽകുമെന്ന സർക്കാർ വാഗ്ദാനമൊന്നും നടക്കാൻ പോകുന്നില്ല. ന്യൂജെൻ ഗുണ്ടകൾ പണം പിരിക്കാനായി ഉടൻ നിങ്ങളുടെ വീട്ടിന് മുന്നിലെത്തും. ന്യായങ്ങൾ പറഞ്ഞാലും മനസ്സിലാകാത്തവരാകും എത്തുക.

വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാൻ സ്വകാര്യ സ്ഥാപനത്തെ ദേശസാൽകൃത ബാങ്കുകൾ ചുമതലപ്പെടുത്തിയിരിക്കുന്നു. പാവങ്ങളെ സഹായിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം മറികടന്നാണ് ഇത്. സാമൂഹിക പ്രതിബന്ധതയ്ക്ക് അപ്പുറം കൊള്ളപ്പലിശയും മുതലുമാണ് അവർക്ക് വലുത്. അതിന് മുംബൈ കേന്ദ്രമായുള്ള റിലയൻസ് അസെറ്റ് റികൺസ്ട്രക്ഷൻ കമ്പനിയെ ചുമതലപ്പെടുത്തുകയാണ് ബാങ്കുകൾ.

ഇനി വായ്പ പിരിക്കാനുള്ള അവകാശം അബാനിയുടെ കമ്പനിക്കാണ്. കോടിക്കണക്കിന് രൂപ കിട്ടാക്കടമായ സാഹചര്യത്തിലാണ് ഇതെന്നാണ് ബാങ്കുകളുടെ വിശദീകരണം. എസ്‌ബിറ്റി ഉൾപ്പെടെയുള്ള ബാങ്കുകൾ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള അധികാരം റിലയൻസിന് നൽകിയിട്ടുണ്ട്. ഇനിയുള്ള ഇടപാടുകൾ റിലയൻസ് എആർസിയുമായിട്ടായിരിക്കുമെന്ന് വായ്പയെടുത്തവർക്ക് ബാങ്ക് കത്തു നൽകിയിട്ടുണ്ട്. റിലയൻസിന് വൻ തുക കമ്മീഷനായി നൽകിയാണ് പണം പിരിച്ചെടുക്കൽ. കുടിശ്ശിക പിരിച്ചെടുക്കാൻ കടുത്ത നടപടി സ്വീകരിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾ ജപ്തി നടപടികൾക്ക് പുറമേ ഗുണ്ടകളെ വരെ ഉപയോഗിക്കാറുണ്ട് എന്ന ചിന്തയാണ് ഇക്കാര്യത്തിൽ ആശങ്ക ഉയർത്തുന്നത്. ആറേഴു വർഷം മുമ്പ് ഒരു ലക്ഷം വായ്പ എടുത്ത് മുതലും പലിശയുമൊക്കെയായി നാലു ലക്ഷം വരെ ആയവർ കുടിശ്ശികാ പട്ടികയിലുണ്ട്. അതുകൊണ്ട് തന്നെ വലിയ സാമുഹിക പ്രശ്‌നങ്ങളിലേക്ക് ഈ വിഷയം എത്തുമെന്നാണ് സൂചന.

പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ നിയന്ത്രം ഏറെയുണ്ടെന്ന് കരുതുന്ന എസ്‌ബിറ്റിയും ഈ മാതൃക സ്വീകരിച്ചത് വലിയ പ്രതിഷേധത്തിന് ഇട നൽകിയിട്ടുണ്ട്. ജനങ്ങളെ സഹായിക്കാനായി രൂപമെടുത്ത ബാങ്ക് ഇത്തരത്തിൽ പ്രവർത്തിക്കുമെന്ന് ആരും കരുതിയതുമില്ല. നാല് ലക്ഷം രൂപയും അതിൽ താഴെയും തുക അനുവദിച്ച വിദ്യാഭ്യാസവായ്പകളിലെ 8658 അക്കൗണ്ടുകളാണ് എസ്‌ബിറ്റി മാത്രം റിലയൻസ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് വിറ്റതായി പറഞ്ഞിരിക്കുന്നത്. വിദ്യാഭ്യാസവായ്പകളിൽ 1804 എണ്ണം കിട്ടാക്കടമായി എസ്‌ബിറ്റി പ്രഖ്യാപിച്ചവയാണ്. നടപടി തുടങ്ങിയ 6764 എണ്ണം വായ്‌പ്പകളും ഉണ്ട്. ഈ വായ്പകളുടെ ബുക്ക് ബാലൻസ് 130.57 കോടി രൂപയാണ്. വായ്പ നൽകിയത് മുതൽ ബാങ്കിന് വന്ന ചെലവ് ഉൾപ്പെടുത്തിയും ഇടപാടുകാരൻ അടച്ച തുക കുറച്ചുമുള്ള തുകയാണിത്. ബുക്ക് ബാലൻസിന്റെ 45 ശതമാനം തുകയ്ക്കാണ് വായ്പകൾ റിലയൻസിന് വിറ്റത്.

ഇതുൾപ്പെടെ 63 കോടി രൂപ റിലയൻസ് എസ്.ബി.ടി.ക്ക് നൽകും. ഇതിന്റെ 15 ശതമാനം 9.45 കോടി രൂപ പണമായും ബാക്കി തുക സെക്യൂരിറ്റി ബോണ്ടുകളിലെ നിക്ഷേപങ്ങളുമായാണ് ബാങ്കിന് ലഭിക്കുക. പണമായി ലഭിക്കുന്ന 9.5 കോടി രൂപ വായ്പ നൽകിയിട്ടുള്ള ശാഖകളിലേക്ക് വീതിച്ചുനൽകി ഈ വായ്പകൾ ക്ലോസ് ചെയ്യും. കിട്ടാക്കടവും പലിശയും എല്ലാം കൂടി കൂട്ടുന്ന ഇടപാടുവഴി അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ഉണ്ടാക്കുന്നത് 260 കോടി രൂപയാണ്. ഇടപാടിൽ എസ്‌ബിറ്റിക്ക് നൽകേണ്ട തുക കുറച്ചാലും 200 കോടി രൂപയോളം അസറ്റ് റീകൺസ്ട്രക്ഷന് ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. വായ്പകൾ വിറ്റതോടെ ഇനി ഈ അക്കൗണ്ടുകളിലുള്ള കിട്ടാക്കടം എങ്ങനെയും പിരിച്ചെടുക്കുന്നതിനുള്ള അധികാരം റിലയൻസിനാണ്.

വായ്പകൾ തിരിച്ചുപിടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെക്കുറിച്ച് പരാതികളുണ്ട്. പല സ്ഥാപനങ്ങളും ഗുണ്ടകളെ ഉപയോഗിച്ചത് സംബന്ധിച്ച് പൊലീസ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാൻ റിലയസൻസ് കമ്പനിയെ ഏൽപ്പിച്ചത് സാമൂഹികരംഗത്ത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്ത്യൻ നഴ്‌സസ് പാരന്റ്‌സ് അസോസിയേഷൻ (ഐഎൻപിഎ) പറഞ്ഞു. ഇതിനെതിരെ ജാഗ്രതാ സമിതികളുണ്ടാക്കുമെന്നു സംഘടന പറഞ്ഞു. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് ബാങ്കുകൾ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സർക്കാർ ഇനിയെങ്കിലും കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കേന്ദ്രസർക്കാർ അനുവദിച്ച പലിശയിളവ് ഒരു വർഷം കഴിഞ്ഞിട്ടും അർഹതപ്പെട്ടവർക്ക് നൽകാതെ പ്രവർത്തിക്കുന്ന ബാങ്കുകൾക്കെതിരെ ഓപ്പറേഷൻ കുബേര നടപ്പിലാക്കണമെന്ന് ഐഎൻപിഎ പറഞ്ഞു. ബാങ്കുകളുടെ നടപടിക്കെതിരെ നാളെ 10ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ യോഗം ചേരുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. പി.എസ്. ബാബു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP