Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജെയ്റ്റ്‌ലിയുടെ ബജറ്റ് സമ്പൂർണ കുടുംബ പാക്കേജ്; ഗൃഹനാഥനും നാഥയ്ക്കും മക്കൾക്കും വയോധികർക്കുമെല്ലാം പ്രയോജനങ്ങൾ ഏറെ; ബജറ്റിലെ ആനുകൂല്യങ്ങൾ വിശദമായി മനസിലാക്കാം

ജെയ്റ്റ്‌ലിയുടെ ബജറ്റ് സമ്പൂർണ കുടുംബ പാക്കേജ്; ഗൃഹനാഥനും നാഥയ്ക്കും മക്കൾക്കും വയോധികർക്കുമെല്ലാം പ്രയോജനങ്ങൾ ഏറെ; ബജറ്റിലെ ആനുകൂല്യങ്ങൾ വിശദമായി മനസിലാക്കാം

തിരുവനന്തപുരം: ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ക്ഷേമ ബജറ്റ് കുടുംബത്തിനുള്ള സമഗ്ര പാക്കേജാണ്. ഗൃഹനാഥനും നാഥയ്ക്കും മക്കൾക്കും പുറമേ, വയോധികർക്കും ഒട്ടേറെ പ്രയോജനങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു. താഴ്ന്ന വരുമാനമുള്ളവരുടെ നികുതി കുറച്ചതും അഞ്ചു ലക്ഷം രൂപ വരെ മാത്രം വരുമാനമുള്ളവർക്ക് ഒറ്റ പേജിൽ ലളിതമായി ടാക്‌സ് റിട്ടേൺ സമർപ്പിക്കാനുള്ള സൗകര്യമൊരുക്കുന്നതുമെല്ലാം ഗൃഹനാഥന്മാർക്ക് ഏറെ പ്രയോജനം ചെയ്യും.

താഴ്ന്ന വരുമാനമുള്ളവരുടെ നികുതി കുറച്ചതാണ് കേന്ദ്ര ബജറ്റിലെ സുപ്രധാന തീരുമാനങ്ങളിലൊന്ന്. ഇനി മുതൽ 2.5 ലക്ഷം രൂപ മുതൽ അഞ്ചുലക്ഷം വരെ വരുമാനമുള്ളവർ അഞ്ചു ശതമാനം മാത്രം നികുതി നൽകിയാൽ മതി. നേരത്തേ ഇത് 10 ശതമാനമായിരുന്നു. ഇളവിന് അർഹതയുള്ള, 4.5 ലക്ഷം രൂപ വരുമാനമുള്ളവരും ഇനിമുതൽ ആദായ നികുതി അടക്കേണ്ടതില്ല. ടാക്‌സ് റിട്ടേൺ എന്നു കേട്ട് ഞെട്ടേണ്ടി വരില്ല ഇനിമുതൽ. അഞ്ചു ലക്ഷം രൂപ വരെ മാത്രം വരുമാനമുള്ളവർക്ക് ഒറ്റ പേജിൽ ലളിതമായി ടാക്‌സ് റിട്ടേൺ സമർപ്പിക്കാനുള്ള സൗകര്യമൊരുക്കും.

പ്രധാന്മന്ത്രി ആവാസ് യോജനയിലെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിനു കീഴിലുള്ള ഭവനവായ്പാ തിരിച്ചടവ് കാലാവധി 20 വർഷമാക്കുന്ന സുപ്രധാന തീരുമാനവും ധനമന്ത്രി ജയ്റ്റ്‌ലി ബജറ്റിൽ നടത്തിയിട്ടുണ്ട്. ബാങ്ക് വായ്പകൾ വർധിക്കുമെന്നാണ് ജയ്റ്റ്ലിയുടെ മറ്റൊരു പ്രഖ്യാപനം. ബാങ്കുകളിൽ അധികമായെത്തിയ പണം വായ്പകൾക്ക് കരുത്ത് പകരും. പലിശ കുറയാനും ഇതിടയാക്കും.

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പദ്ധതികൾക്കായി 1.84 ലക്ഷം കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
മഹിളാ ശാക്തീകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ 500 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി് വിഹിതം 48,000 കോടിയും വകയിരുത്തി. വർഷം 100 തൊഴിൽദിനങ്ങൾ ഇനി മുതൽ ഉറപ്പാക്കും.

രാജ്യത്തിന്റെ ഭാവി ഇനി നിർണയിക്കുക യുവജനതയാണെന്നതിന്റെ കണക്കുകൾ ജനസംഖ്യാറിപ്പോർട്ടിൽ വ്യക്തമാണ്. അതിനാൽത്തന്നെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും യുവസംരംഭകർക്കുമെല്ലാമുള്ള ആനുകൂല്യങ്ങളാണ് ബജറ്റിലേറെയും. യുവാക്കളുടെ ശാക്തീകരണമാണ് ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിലും ജയ്റ്റ്ലി വ്യക്തമാക്കി.

ശാസ്ത്ര-സാങ്കേതിക പഠനത്തിനായി വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തി 'ഇന്നവേഷൻ ഫണ്ട്' സ്‌കിൽ ഇന്ത്യ മിഷനു കീഴിൽ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നത് വിജയകരമായി മുന്നേറുകയാണ്. ഈ പരിശീലനം നൽകുന്ന പ്രധാൻ മന്ത്രി കൗശൽ കേന്ദ്രങ്ങൾ രാജ്യത്തെ 600 ജില്ലകളിൽ കൂടി സ്ഥാപിക്കും.

ചെറുകിട സംരംഭകർക്കായുള്ള പ്രധാനമന്ത്രി മുദ്രയോജന വായ്പാ പദ്ധതിയിലേക്ക് 2.44ലക്ഷം കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകൾ കൂടി വരും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കി പ്രവർത്തിക്കുന്ന കൂടുതൽ സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം ബജറ്റിൽ വാഗ്ദാനം ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രവേശന പരീക്ഷകൾ നടപ്പാക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി രൂപീകരിക്കും. സിബിഎസ്ഇ, എഐസിടിഇ എന്നിവയ്ക്ക് ഇതോടെ പരീക്ഷാ നടത്തിപ്പിന്റെ ടെൻഷൻ വിട്ട് പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാകും. വിദേശഭാഷാ പഠന കോഴ്‌സുകളുമായി രാജ്യത്തുടനീളം 100 ഇന്ത്യ ഇന്റർനാഷനൽ സ്‌കിൽ സെന്ററുകൾ സ്ഥാപിക്കും. വിദേശത്ത് ജോലി തേടുന്ന ചെറുപ്പക്കാരെ
ലക്ഷ്യമിട്ടാണിത്.

സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് ഏഴു വർഷത്തേക്കു കൂടി തുടരും.നിലവിലെ വിപണിയിലേക്ക് ആവശ്യമുള്ള തൊഴിലുകൾ കണ്ടെത്തി അവയിൽ പ്രത്യേക പരിശീലനം നൽകാനായി സങ്കൽപ് (Skill Acquisition and Knowledge Awareness for Livelihood Promotion Programme) എന്ന പേരിൽ പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 4000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കുക 3.5 കോടി യുവാക്കൾക്കായിരിക്കും.

മുതിർന്ന പൗരന്മാരുടെ ആരോഗ്യവിവരങ്ങളെല്ലാം രേഖപ്പെടുത്തിയ ആധാർ കാർഡ് പുറത്തിറക്കുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. 15 നഗരങ്ങളിൽ ഈ വർഷം തന്നെ 'സ്മാർട് ആധാർ കാർഡ്' നടപ്പാക്കും. ജീവൻരക്ഷാ മരുന്നുകൾക്ക് വില കുറയുമെന്ന പ്രഖ്യാപനവും ജെയ്റ്റ്‌ലി നടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP