Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു പൗണ്ട് 104-നുമുകളിൽ; ഒരു ഡോളർ 66-നും മുകളിൽ; ഒരു സൗദി റിയാൽ കൊടുത്താൽ 18 രൂപ കിട്ടും; പ്രവാസികൾക്ക് ബംമ്പർ ലോട്ടറി; ലോകത്തിനു ഞെട്ടൽ; കൂസൽ ഇല്ലാതെ ഇന്ത്യ; ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ നിക്ഷേപകരുടെ ഏഴുലക്ഷം കോടി രൂപ ഒലിച്ചുപോയത് ഇങ്ങനെ

ഒരു പൗണ്ട് 104-നുമുകളിൽ; ഒരു ഡോളർ 66-നും മുകളിൽ; ഒരു സൗദി റിയാൽ കൊടുത്താൽ 18 രൂപ കിട്ടും; പ്രവാസികൾക്ക് ബംമ്പർ ലോട്ടറി; ലോകത്തിനു ഞെട്ടൽ; കൂസൽ ഇല്ലാതെ ഇന്ത്യ; ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ നിക്ഷേപകരുടെ ഏഴുലക്ഷം കോടി രൂപ ഒലിച്ചുപോയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഇന്ത്യയിൽ നിക്ഷേപകർക്ക് ഒരു ദിവസം കൊണ്ട് നഷ്ടമായത് ഏഴ് ലക്ഷം കോടി രൂപ. വിവിധി കറൻസികൾക്ക് മുന്നിൽ ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് രൂപ കൂപ്പുകുത്തിയപ്പോൾ, ഓഹരിവിപണിയായ സെൻസക്‌സ് ഒറ്റദിവസം കൊണ്ട് 1625 പോയന്റാണ് ഇടിഞ്ഞത്. ഏഴുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തകർച്ചയിൽ നിക്ഷേപകർക്ക് ഏഴ് ലക്ഷം കോടി രൂപയോളം നഷ്ടമുണ്ടാവുകയും ചെയ്തു. സെൻസെക്‌സ് നേരിട്ട 10 കനത്ത ഇടിവുകളിൽ ഏഴെണ്ണവും തിങ്കഴാഴ്ചയായിരുന്നു. രണ്ടെണ്ണം വ്യാഴവും ഒരെണ്ണം ചൊവ്വയും.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഏറ്റവും കുറഞ്ഞ വിലയിലാണ് രൂപ ക്ലോസ് ചെയ്തത്. 66.65 രൂപയാണ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം. വിപണിയിൽ കറുത്ത തിങ്കളാഴ്ചയെന്നാണ് ഈ ദിവസം വിശേഷിപ്പിക്കപ്പെട്ടത്.വിപണിയിലുണ്ടായ തകർച്ച ഇന്ത്യൻ നിക്ഷേപകരെ വലച്ചുവെങ്കിലും ഇതോടെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് വളരെയധികം നേട്ടം സമ്മാനിക്കുകയും ചെയ്തു. രണ്ടുവർഷത്തിനിടെ രൂപയ്ക്കുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്. ഒരു ഡോളർ 66.91 രൂപയിലെത്തി. പൗണ്ടിന് 105.48 പൈസയും യൂറോയ്ക്ക് 77.39 രൂപയുമാണ് വില. ഖത്തറി റിയാലിന് 18.37 രൂപയും കുവൈത്തി ദിനാറിന് 222.81 രൂപയും യു.എ.ഇ ദിർഹത്തിന് 18.21 രൂപയും വിലയുണ്ട്.

ഇന്ത്യയിലേക്ക് പണം അയക്കുന്നവർക്കാണ് ഈ വിലയിടിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ളത്. കൂടുതൽ മൂല്യം ലഭിക്കുമെന്നതുതന്നെ കാരണം. വൻ തോതിൽ പണം നാട്ടിലെത്തിച്ച് കൂടതൽ രൂപ സ്വന്തമാക്കുന്ന തിരക്കിലാണ് പ്രവാസികൾ. എന്നാൽ വിലയിടിവ് തുടരുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായം ഏവർക്കുമുണ്ട്. അതുകൊണ്ട് സന്തോഷത്തിനിടെയിലും ആശങ്കകൾ പ്രവാസികളും പങ്കുവയ്ക്കുന്നുണ്ട്.

ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വൻതോതിൽ വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടതാണ് വിപണിയിൽ വൻതോതിലുള്ള തകർച്ചയ്ക്ക് ഇടയാക്കിയത്. 5275 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിക്കപ്പെട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനീസ് വിപണിയിലെ തകർച്ച നേരിടാൻ ചൈന സ്വീകരിക്കുന്ന മുൻകരുതലുകളാണ് ഇന്ത്യൻ വിപണിയെയും ഉലച്ചത്. 2008 ജനുവരി 21-നുശേഷം സെൻസെക്‌സിനുണ്ടായ ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോഴത്തേത്. അന്ന് 1408 പോയന്റാണ് ഇടിവുണ്ടായതെങ്കിൽ, ഇന്നലെ അത് 1625 പോയന്റായിപുന്നു. 2008 ഒക്ടോബർ 24-ന് 1071 പോയന്റിന്റെയും ഇടിവുണ്ടായിട്ടുണ്ട്. വേദാന്ത, ഹിൻഡാൽക്കോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ തുടങ്ങിയ പ്രമുഖ ഓഹരികൾക്കൊക്കെ വൻതോതിലുള്ള ഇടിവ് നേരിടുകയും ചെയ്തു.

ആഗോള വീഴ്ചയുടെ പ്രതിഫലനം മാത്രമെന്ന് ജെയ്റ്റ്‌ലി

എന്നാൽ, വിപണിയിലെ ഈ തകർച്ച ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന നിലപാടാണ് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയും റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും സ്വീകരിച്ചത്. ആഗോള തലത്തിലുണ്ടായ വീഴ്ചയുടെ പ്രതിഫലനം മാത്രമാണ് ഇന്ത്യൻ വിപണിയിലും ഉണ്ടായതെന്നും ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ ഏതാനും ആഴ്ചയായി സ്ഥിരതയുണ്ടെന്നും സാമ്പത്തിക വിദഗ്ധരും പറയുന്നു. എന്നാൽ, റിയൽ എസ്റ്റേറ്റ്, ലോഹ ഓഹരികൾക്കുണ്ടായ ഇടിവ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലെന്ന തോന്നലിന്റെ ഫലമാണെന്ന വിലയിരുത്തലുമുണ്ട്.

ആഗോള വിപണിയിൽ തകർച്ചയുടെ ദിവസമായിരുന്നു കടന്നുപോയത്. ജപ്പാനിലെ നിക്കിയും ഹോങ് കോങ്ങിലെ ഹാങ് സെങ് വിപണിയിലും 4.5 ശതമാനത്തോളം തകർച്ച നേരിട്ടു. യൂറോപ്യൻ വിപണിയിലും നാല് ശതമാനത്തോളം ഇടിവുണ്ടായി.ഡൗ ജോൺസ് 1000 പോയന്റോളം താഴേയ്ക്ക് പോയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നു.ചൈനീസ് സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകർച്ചയാണ് ആഗോള തലത്തിൽ വിപണിയിൽ വീഴ്ചയ്ക്ക് കാരണമായത്. 75 ബില്യൺ പൗണ്ടാണ് ബ്രിട്ടീഷ് നിക്ഷേപകർക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത്. 2009 മാർച്ചിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയായിരുന്നു ഇത്.

ചൈനയിലെ സാമ്പത്തിക പ്രതിസന്ധി ലോകത്തെ വീണ്ടും മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന ആശങ്കയാണ് ലോക വിപണികളെ തളർത്തിയത്. ഇതേത്തുടർന്ന് അമേരിക്കൻ വിപണി വെള്ളിയാഴ്ച തന്നെ ഇടിവ് നേരിട്ടിരുന്നു. 2011ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് അമേരിക്കൻ വിപണിയിൽ വെള്ളിയാഴ്ച ഉണ്ടായത്. ഇതി ന്റെ കൂടി ചുവടുപിടിച്ചാണ് ഏഷ്യൻ വിപണികളും യൂറോപ്യൻ വിപണികളും തിങ്കളാഴ്ച നിലംപൊത്തിയത്. ഗ്രീസിലെ ഭരണ പ്രതിസന്ധിയും ആഗോള ഓഹരി വിപണികളിൽ ഇടിവിന് കാരണമായിട്ടുണ്ട്.

ഓഹരി വിറ്റഴിക്കൽ തുടരുന്നു

ആഗോള സാമ്പത്തിക അന്തരീക്ഷം മോശമാകുന്നതു കണ്ട് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ ഓഹരി വിറ്റൊഴിഞ്ഞു. ഈ മാസം ഇതിനോടകം 2,000 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് അവർ വിറ്റൊഴിഞ്ഞത്. ചരക്കു സേവന നികുതി (ജി.എസ്.ടി.) വൈകുന്നതും ഇന്ത്യൻ വിപണിയിൽ അവർക്കുള്ള താത്പര്യം കുറയാൻ ഇടയാക്കി.

സെൻസെക്‌സ് തിങ്കളാഴ്ച വ്യാപാരത്തിനിടെ ഒരവസരത്തിൽ 1741 പോയിന്റിന്റെ ഇടിവുമായി 25,624.72ലേക്ക് കൂപ്പുകുത്തി. വ്യാപാരത്തിനിടയിലെ നഷ്ടത്തിന്റെ കണക്കിൽ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ഇടിവാണ് ഇത്. 2008 ജനവരി 21ന്, മാന്ദ്യകാലത്ത് സെൻസെക്‌സ് വ്യാപാരത്തിനിടെ 2,062 പോയിന്റ് കൂപ്പുകുത്തിയിരുന്നു. എല്ലാ വിഭാഗം ഓഹരികളിലും വിൽപന നടന്നു. ബാങ്കിങ്, ഐടി, റിയൽറ്റി, എനർജി വിഭാഗങ്ങളാണു രൂക്ഷമായ വിലയിടിവു നേരിട്ടത്. നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും അടിസ്ഥാനപരമായി ഇന്ത്യ ശക്തമാണെന്ന ധനമന്ത്രിയുടെയും ആർബിഐ ഗവർണറുടെയും പ്രസ്താവനകൾക്കു പോലും വിപണിയെ രക്ഷിക്കാനായില്ല.

എണ്ണവിലയും ഓഹരിയെ സ്വാധീനിച്ചു

രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതും ഓഹരി വിപണിയെ സ്വാധീനിച്ചു. ചൈനയുടെ സാമ്പത്തികമാന്ദ്യം എണ്ണ ഉപഭോഗം ഗണ്യമായി കുറയ്ക്കുമെന്നും വിലയിരുത്തുന്നു. അതിനിടെ ഓഹരി വിപണിയിലെ ചലനങ്ങൾ സർക്കാരും ആർബിഐയും ഗൗരവത്തോടെയാണു കാണുന്നതെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. അടിസ്ഥാനപരമായി രാജ്യം ശക്തമാണ്. പുറമെനിന്നുള്ള ഘടകങ്ങളാണു വിപണിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്. വൈകാതെ വിപണി സ്ഥിരത നേടുമെന്നും ധനമന്ത്രി പറഞ്ഞു.

വിപണിയിലെ കടുത്ത മാന്ദ്യത്തിനു നടുവിലും ഐഒസി ഓഹരികൾക്ക് ആവശ്യക്കാർ ഏറി. ചെറുകിട നിക്ഷേപകർ കാര്യമായി രംഗത്തു വന്നില്ല. 24.28 കോടി ഓഹരികൾ വിൽപനയ്ക്കു വന്നപ്പോൾ, 28.74 കോടി അപേക്ഷകരാണ് ഉണ്ടായത്. 1.18 മടങ്ങ് കൂടുതൽ. ധനകാര്യ സ്ഥാപനങ്ങൾ 27.85 കോടി ഓഹരികൾക്ക് അപേക്ഷ നൽകി. ചെറുകിട നിക്ഷേകർ നൽകിയത് 88.88 ലക്ഷം അപേക്ഷകൾ മാത്രം. 4.85 കോടി ഓഹരികൾ ഇവർക്കായി നീക്കിവച്ചിരുന്നു.

വിപണിയിലെ കനത്ത ഇടിവിനെ തുടർന്ന് 205 ഓഹരികൾ ഒരു വർഷത്തെ താഴ്ന്ന തലത്തിലെത്തി. നിക്ഷേപകരുടെ ആസ്തിയിൽ ഉണ്ടായ ഇടിവ് 3.5 ലക്ഷം കോടി. വിപണിമൂല്യം 100 ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തി; 97,64,237 കോടി. ഒരു വർഷത്തെ താഴ്ന്ന തലത്തിലെത്തിയ പ്രമുഖ ഓഹരികൾ: അബാൻ ഓഫ്‌ഷോർ, ആംടെക് ഓട്ടോ, അഡാനി പവർ, എൻടിപിസി, ഒഎൻജിസി, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, എച്ച്‌സിസി, എൻഎച്ച്പിസി, എൻഡിഎംസി സുവാരി ആഗ്രോ കെമിക്കൽസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP