Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൂർണമായും കൈവിട്ട് വിദേശ വിദ്യാർത്ഥികൾ; ഇന്ത്യയിൽ പഠിക്കാനെത്തിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 14,000ത്തിൽ നിന്നും 3700 ആയി ഇടിഞ്ഞു; കാരണം കണ്ടെത്താനാവാതെ സർവകലാശാലകൾ

ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൂർണമായും കൈവിട്ട് വിദേശ വിദ്യാർത്ഥികൾ; ഇന്ത്യയിൽ പഠിക്കാനെത്തിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 14,000ത്തിൽ നിന്നും 3700 ആയി ഇടിഞ്ഞു; കാരണം കണ്ടെത്താനാവാതെ സർവകലാശാലകൾ

ബ്രിട്ടനിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇടിവുണ്ടാകുന്നതറിയുമ്പോൾ അതവിടുത്തെ കുടിയേറ്റ നിയമങ്ങൾ കർക്കശമാകുന്നത് മൂലമാണെന്ന് നാം ആരോപിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കാലിന്നടിയിലെ മണ്ണ് ചോരുന്നത് നാം അറിയുന്നില്ലെന്നതാണ് വാസ്തവം. അതായത് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദേശ വിദ്യാർത്ഥികൾ പൂർണമായും കൈവിടുന്ന അവസ്ഥയാണിപ്പോൾ സംജാതമായിരിക്കുന്നത്. ഇവിടെ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം 14,000ത്തിൽ നിന്നും 3700 ആയി കുറഞ്ഞെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. അഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ 2013ൽ ഇവിടെ 13,961 വിദേശ വിദ്യാർത്ഥികളാണ് പഠിക്കാനെത്തിയിരുന്നത്. എന്നാൽ 2014ൽ അവരുടെ എണ്ണം 3737 ആയി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഇത്തരത്തിൽ പെട്ടെന്ന് കുറയാൻ ഒരു കാരണം എടുത്തു കാണിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ വിദേശ വിദ്യാർത്ഥികള കൂടുതലായി ആകർഷിക്കുന്നതിനായി ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നാണ് പ്രഫ. സിഎൻആർ റാവു, ഇൻഫോസിസ് കോഫൗണ്ടർ എൻആർ. നാരായണ മൂർത്തി തുടങ്ങിയവരെപ്പോലുള്ളവർ നിർദ്ദേശിക്കുന്നത്.

2012 മുതൽ 2014 വരെയുള്ള മൂന്ന് വർഷങ്ങളിൽ 160 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണിവിടെ പഠിക്കാനെത്തിയിരുന്നത്. അഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം യുഎസ്, യുകെ, ജർമി, ഫ്രാൻസ്, സൗത്തുകൊറിയ, ഓസ്‌ട്രേലിയ, ചൈന, സിംഗപ്പൂർ എന്നീ എട്ട് പ്രധാനപ്പെട്ട രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവാണുണ്ടായിരിക്കുന്നത്. ഇന്ത്യയേക്കാൾ ഉയർന്ന നിലവാരത്തിലുള്ള ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ മാത്രമല്ല കുറവുണ്ടായിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. മറിച്ച് ഇന്ത്യയേക്കാൾ നിലവാരം കുറഞ്ഞ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയിടങ്ങളിൽ നിന്നും ഇവിടെയെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം 2013ലെ 6508ൽ നിന്നും 2014ൽ 5738 ആയി കുറഞ്ഞിട്ടുണ്ട്. അതുപോലെ 2013ൽ ബംഗ്ലാദേശിൽ നിന്നും ഇവിടെ 1954 വിദ്യാർത്ഥികൾ പഠിക്കാനെത്തിയിരുന്നെങ്കിൽ 2014ൽ അത് 1247 ആയി കുറഞ്ഞിരുന്നു. ശ്രീലങ്കൻ വിദ്യാർത്ഥികളുടെ എണ്ണം 2502ൽ നിന്നും 1492 ആയാണ് കുറഞ്ഞത്. ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ലോകരാജ്യങ്ങൾക്കിടയിലുള്ള പ്രതിഛായയാണിതിലൂടെ വ്യക്തമാകുന്നതെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഫ്രാൻസിൽ നിന്നും 2012ൽ ഇവിടെ 1576 വിദ്യാർത്ഥികളായിരുന്നു പഠിക്കാനെത്തിയത്. തുടർന്ന് 2013ൽ അത് 1735 ആയെങ്കിലും തുടർന്നുള്ള വർഷത്തിൽ അവരുടെ എണ്ണം വെറും 352 ആയാണ് താഴ്ന്നിരിക്കുന്നത്.യുഎസിൽ നിന്നുള്ളവരുടേത് ഈ വർഷങ്ങളിൽ യഥാക്രമം 4752,5423,1083 എന്നിങ്ങനെയായിരുന്നു.

ലോകത്തിലെ മികച്ച 100 വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ് സി) എന്ന ഇന്ത്യൻ സ്ഥാപനം മാത്രമാണുള്ളത്. ഇവിടെ കഴിഞ്ഞ വർഷം 25 ഫുൾ ടൈം വിദേശവിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. ഇവിടെയെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കാൻ തങ്ങൾ ലോകത്തിലെ പ്രധാനപ്പെട്ട സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഐഐഎസ് സി ഇന്റർനാഷണൽ സെൽ ചെയൽപേഴ്‌സനായ ഉഷ വിജയരാഘവൻ പറയുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ സോഫ്റ്റ് പവറിനെ ഇനിയും സർക്കാർ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഐഐഐടി ബി സ്ഥാപക ഡയറക്ടറായ എസ്. സദഗോപൻ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ പണത്തിന്റെ മൂല്യത്തിൽ മാത്രം കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. ഇവിടെ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് തങ്ങളുടെ മാതൃകലാലയത്തോട് ജീവിതകാലം മുഴുവൻ കൂറുണ്ടാകുമെന്നും അത് ഇന്ത്യക്ക് ഭാവിയിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയോടുള്ള മൃദുസമീപനം അദ്ദേഹം ഉദാഹരണമായി എടുത്ത് കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP