Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രിസ്മസ് - ന്യൂ ഇയർ പ്രമാണിച്ച് മറുനാടൻ കുടുംബം നടത്തിയ അപ്പീലിൽ പുതു ജീവൻ ലഭിക്കുന്നത് കേരളത്തിലെ പത്ത് നിർധന രോഗികൾക്ക്; ബ്രിട്ടനിലെ വായനക്കാർ ചികിത്സയ്ക്കായി നൽകിയത് 12 ലക്ഷത്തോളം രൂപ: ഒരു ലക്ഷം നൽകി ഒരു വായനക്കാരി

ക്രിസ്മസ് - ന്യൂ ഇയർ പ്രമാണിച്ച് മറുനാടൻ കുടുംബം നടത്തിയ അപ്പീലിൽ പുതു ജീവൻ ലഭിക്കുന്നത് കേരളത്തിലെ പത്ത് നിർധന രോഗികൾക്ക്; ബ്രിട്ടനിലെ വായനക്കാർ ചികിത്സയ്ക്കായി നൽകിയത് 12 ലക്ഷത്തോളം രൂപ: ഒരു ലക്ഷം നൽകി ഒരു വായനക്കാരി

മറുനാടൻ മലയാളി ബ്യൂറോ

റുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നന്മയിൽ ഇക്കുറി പുതുജീവൻ ലഭിക്കുന്നത് പത്ത് നിർധന രോഗികൾക്ക്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാമ്പത്തികമായി ഏറെ കഷ്ടപ്പൊടുകൾ അനുഭവിക്കുന്ന പത്ത് രോഗികൾക്കാണ് 12 ലക്ഷം രൂപ വീതിച്ച് നൽകുന്നത്. യുകെയിലെ മലയാളികൾക്ക് ഒരു ആവശ്യം ഉണ്ടായാൽ ആ നിമിഷം ഓടിയെത്തുന്ന ചാരിറ്റി ഫൗണ്ടേഷൻ വർഷത്തിൽ നാലും അഞ്ചും തവണ കേരളത്തിലെ രോഗികൾക്കായി അപ്പീൽ നടത്താറുണ്ട്. ഓണം, ക്രിസ്മസ്, വിഷു, ഈസ്റ്റർ സമയങ്ങളിലായി പത്ത് പേർക്ക് വീതമാണ് ഇങ്ങനെ സഹായം നൽകുന്നത്.

രക്താർബുദ ചികിത്സയ്ക്കായി സഹായം തേടിയ കൊല്ലം ജില്ലയിലെ പത്തനാപുരത്തുള്ള വടക്കേക്കര പഞ്ചായത്തിലെ കിഴക്കെലഴികത്തു സതീഷ് ബാബുവിന്റെ മകൾ സ്നേഹ, ബ്രയിനിനുള്ളിലെ സ്റ്റംസിൽ ക്യാൻസർ ബാധിച്ച ചേർത്തല, അന്ധകാരനാഴി ഗുരുനിലയം വീട്ടിൽ സാജുമോൻ-ബിന്ദു ദമ്പതികളുടെ ഇളയമകൾ അരുണിമ എന്നീ രണ്ടു പേർക്കാണ് 1650 പൗണ്ട് വീതം നൽകുന്നത്. രണ്ടു കിഡ്നിയും തകരാറിലായ പെരുമ്പാവൂരിലെ നഴ്സായ ലിയ സണ്ണി, കിഡ്നി രോഗം മൂലം വലയുന്ന നാൽപ്പത്തെട്ടുകാരനായ തിരുവനന്തപുരം കുന്നത്തുമല സ്വദേശി കെ. രാംനാഥ്, കിഡ്നി രോഗം ബാധിച്ച തൃശൂർ ജില്ലയിലെ പൊങ്ങാനംകാട്, പനയ്ക്കൽ വീട്ടിൽ ആൻസി ആന്റണിയെന്ന 29കാരി എന്നീ മൂന്നു പേർക്കാണ് 1400 പൗണ്ട് വീതം നൽകുന്നത്. നട്ടെല്ലിനും സ്പൈനൽ കോഡിനും ഞരമ്പുകൾക്കും ക്ഷതമേറ്റ് എഴുന്നേൽക്കാനാവാതെ കിടക്കയിൽ ജീവിതം തള്ളിനീക്കുന്ന വർക്കല ഒറ്റൂർ പഞ്ചായത്തിലെ അനിൽ കുമാർ, രണ്ടു കിഡ്നികളും നഷ്ടമായി ആശുപത്രി വാസത്തിൽ കഴിയുന്ന മല്ലപ്പള്ളിയിലെ കിളിരൂർപറമ്പ് വീട്ടിലെ സന്തോഷ് മാത്യു, കാൻസർ രോഗത്താൽ വലയുന്ന കണ്ണൂർ ജില്ലയിലെ എച്ചൂർ നല്ലാഞ്ചിയിൽ നിന്നുള്ള നിഖിൽ, തലച്ചോറിനെ ബാധിക്കുന്ന മെനഞ്ചൈറ്റിസ് മൂലം കഷ്ടത അനുഭവിക്കുന്ന, മുത്തശ്ശി മാത്രം കൂട്ടിനുള്ള കൊല്ലം കടയ്ക്കലിലെ സഞ്ജു ഭവനിൽ കൃഷ്ണനുണ്ണി, കിഡ്നി രോഗം ബാധിച്ച തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി കിള്ളിമംഗലം സ്വദേശിനി കഴുത്താടിയിൽ വീട്ടിൽ ഷാജി എന്നീ അഞ്ചുപേർക്കാണ് 1300 പൗണ്ട് വീതം നൽകുക.

മകളെ നഷ്ടപ്പെട്ട ഒരു പിതാവിന് ആകെയുള്ള മകനെയും കൂടി നഷ്ടപ്പെടാതിരിക്കാൻ വിയർപ്പൊഴുക്കുന്നതിന്റെ വേദനാജനകമായ കഥയാണ് ബാലകൃഷ്ണന്റെ കുടുംബത്തിന്റേത്. ആകെയുള്ള രണ്ടു മക്കളിൽ ഇളയവൾ 5 വർഷം മുൻപ് മരണമടഞ്ഞു. മൂത്തമകൻ നിഖിൽ കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സിൽ നിന്നും ബികോം കഴിഞ്ഞു കമ്പ്യൂട്ടർ അക്കൗണ്ടിങ് പഠിച്ചുകൊണ്ടിരിക്കെ ഉണ്ടായ ഒരു പനിയെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. പിന്നീട് എറണാകുളം അമൃത ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആക്കുക ആയിരുന്നു.

ബോൺ മാരോ ട്രാൻസ്പ്ലാന്റ് നടത്തുക മാത്രമേ പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ബോൺ മാരോ ട്രാൻസ്പ്ലാന്റ് കഴിഞ്ഞെങ്കിലും തുടർ ചികിത്സക്കും, ചെക്കപ്പിനും എല്ലാം നല്ലൊരു തുക വേണ്ടിവരും. ആകെയുള്ള സ്ഥലവും വീടും പണയപ്പെടുത്തിയാണ് ഇപ്പോൾ ബോൺ മാരോ ട്രാൻസ്പ്ലാന്റ് നടന്നത്. ഹാർട്ട് രോഗിയായ നിഖിലിന്റെ പിതാവ് ഒരു വർഷം മുൻപ് ബൈപ്പാസിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു സ്ഥിരമായി മരുന്ന് കഴിച്ചു വരികയാണ്. കൈത്തറി തൊഴിലാളി ആയ ഭർത്താവിനെ സഹായിച്ചാണ് ഭാര്യയും കഴിഞ്ഞിരുന്നത്. ഭർത്താവിന് രോഗ ബാധിതനായതോടെ ഈ വരുമാനവും നിലച്ചു. മകന്റെ ചികിത്സയ്ക്കായി ഇതുവരെയും 40 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. തുടർ ചികിത്സക്ക് എന്തുചെയ്യണമെന്നറിയാതെ നല്ലവരായ മനുഷ്യരുടെ കരുണ തേടുകയായിരുന്നു ഈ കുടുംബം.

തൃശൂർ ജില്ലയിലെ പൊങ്ങാനംകാട്, പനയ്ക്കൽ വീട്ടിൽ ആൻസി ആന്റണിയെന്ന 29കാരി ഇപ്പോൾ
ദൈവത്തിന്റെ ഈ ക്രൂര പരീക്ഷണങ്ങളുടെ ഇരയാണ്. 16-ാം വയസിൽ പിതാവിനെ നഷ്ടമാവുകയും കിഡ്നി രോഗം ബാധിച്ചതോടെ വിദ്യാഭ്യാസം മുടങ്ങുകയും ഇപ്പോൾ മൂന്നാം തവണയും കിഡ്നി മാറ്റിവയ്ക്കാൻ ഒരുങ്ങുകയാണ് ആൻസി. വൃക്ക മാറ്റിവെക്കലിന് ശേഷം ആരോഗ്യവതി ആയി തീർന്ന ആൻസി ജീവിതത്തെകുറിച്ച പുതിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങി. നാലു വർഷങ്ങൾക്ക് ശേഷം ഗൾഫിൽ ജോലിയുള്ള തൃശ്ശൂർ സ്വദേശിയുമായി വിവാഹം നടന്നു. പാതി മുടങ്ങിക്കിടന്ന വിദ്യാഭ്യാസവും പുനരാരംഭിച്ചു. അടുത്ത തവണ രോഗമെത്തിയപ്പോൾ സഹായത്തിന് ഭർത്താവ് ഉണ്ടായിരുന്നു. എന്നാൽ യൂറിനറി ഇൻഫെക്ഷനെ തുടർന്ന് തുടർച്ചയായി എടുത്ത ഇഞ്ചെക്ഷൻ മൂലം മാറ്റിവച്ച കിഡ്നികൾ വീണ്ടും തകരാറിലായി. വീണ്ടും രോഗബാധിതയായതോടെ ഗൾഫിൽ ജോലിയുള്ള ഭർത്താവും ഉപേക്ഷിച്ചു. അടുത്തൊരു കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചിരിക്കുകയാണ്. അല്ലാതെ ജീവൻ നിലനിർത്താൻ വേറെ വഴിയില്ലെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനാണ് ആൻസി കരുണയുടെ സ്പർശം തേടുന്നത്

വർക്കല ഒറ്റൂർ പഞ്ചായത്തിൽ ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന അനിൽകുമാറിന്റെ കുടുംബം മൂന്നു സെന്റ് സ്ഥലത്ത് ചെറിയൊരു വീട്ടിൽ സന്തോഷകരമായി ജീവിച്ചു വരവേ ഒരു വർഷം മുൻപാണ് ഈ കുടുംബത്തിൽ വിധിയുടെ ക്രൂര വിനോദം അരങ്ങേറിയത്. അനിൽകുമാർ മേസ്തരിപണിക്ക് പോയി ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം അല്ലലില്ലാതെ ജീവിച്ചു വന്നിരുന്നത്. പണി കുറഞ്ഞതോടെ കുടുംബം പട്ടിണി ആവാതിരിക്കാൻ താൽക്കാലികമായി ലോഡിങ് ജോലിയും ചെയ്തു തുടങ്ങി. ടൈൽസ് ഇറക്കുന്നതിനിടയിൽ പാലറ്റ് ചെരിയുകയും ലോറിയിലെ ടൈൽസ് പാക്കറ്റുകൾ അനിൽകുമാറിന്റെ മുകളിൽ പതിക്കുകയും ആയിരുന്നു. അപകടം മനസ്സിലാക്കി ഞൊടിയിടയിൽ ഓടി മാറിയതിനാൽ ജീവൻ രക്ഷിക്കാനായി, പക്ഷെ അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കും സ്പൈനൽ കോഡിനും ഞരമ്പുകൾക്കും ക്ഷതം ഉണ്ടാവുകയും ചെയ്തു. വരുമാനം നിലച്ചതോടെ കുടുംബം പട്ടിണിയിലേക്ക് കൂപ്പുകുത്തി. വിദഗ്ധ ചികിത്സ നൽകിയാൽ അനിൽകുമാറിനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാമെങ്കിലും പണത്തിന്റെ അഭാവം മൂലം ഇതേക്കുറിച്ചു ചിന്തിക്കാൻ പോലും ഇവർക്കാവുന്നില്ല. ഈ ദയനീയാവസ്ഥയിലാണ് ജീവിതം കരുപ്പിടിക്കാൻ അനിൽ സഹായം തേടിയെത്തുന്നത്.

മല്ലപ്പള്ളിയിലെ കിളിരൂർപറമ്പ് വീട്ടിലെ ലെക്സി സന്തോഷ് മാത്യുവിന് ഇനിയുള്ള ആശ്രയം മലയാളികളുടെ കാരുണ്യമാണ്. രണ്ടു കിഡ്നികളും നഷ്ടമായി ആശുപത്രി വാസത്തിൽ കഴിയുന്ന ഭർത്താവ് സന്തോഷിനു സർജറിക്ക് ആവശ്യമായ 13 ലക്ഷം രൂപ കണ്ടെത്തണമെന്ന ഘട്ടത്തിലാണ് കുടുംബം സഹായം അഭ്യർത്ഥിച്ചത്. ഇതിനിടയിൽ സന്തോഷിന്റെ ആരോഗ്യം കൂടുതൽ ദുർബലമാകുന്ന അവസ്ഥയിൽ വൃക്ക മാറ്റിവയ്ക്കൽ അടിയന്തിരമായ ഘട്ടത്തിലെത്തി. അനുയോജ്യമായ വൃക്ക വാങ്ങുവാൻ പണം തടസ്സമായി നിന്നപ്പോൾ സഹോദരന്റെ ഭാര്യ വൃക്ക പങ്കിടാൻ തയാറായി. ഇതോടെ ജീവനും മരണത്തിനും ഇടയിൽ തൂങ്ങിയാടിയാ സന്തോഷിനു മുന്നിൽ പ്രതീക്ഷയുടെ ദിവസങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. എങ്കിലും പ്രതിസന്ധികൾ ഒന്നൊന്നായി എത്തിക്കൊണ്ടിരുന്നു. സെറിബ്രൽ പാൾസി രോഗത്തിന് അടിമയായ കുഞ്ഞിന് പ്രത്യേക പരിചരണം എന്ന ബാധ്യതക്കൊപ്പം ഭർത്താവിന്റെ രോഗം കൂടിയായപ്പോൾ സാധാരണ ഗതിയിൽ ഏതൊരു വീട്ടമ്മയും തളർന്നു പോകേണ്ടതാണ്. ഈ വെല്ലുവിളയാണ് ലെക്സിയെന്ന യുവതി മറികടക്കാൻ പെടാപ്പാട് പെടുന്നത്.

കുട്ടിക്കാലം തൊട്ട് തീരാദുഃഖങ്ങൾ മാത്രമായിരുന്നു തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി കിള്ളിമംഗലം സ്വദേശിനിയായ കഴുത്താടിയിൽ വീട്ടിൽ ഷാജി എന്ന യുവതിക്ക് കൂട്ടിനുണ്ടായിരുന്നത്. രാജു എന്ന യുവാവ് ഷാജിയെ വിവാഹ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത് ഈ ദുരിത ചരിത്രം ഒക്കെ അറിഞ്ഞു കൊണ്ടായിരുന്നു. പക്ഷെ വിധി അവളെ വിട്ടൊഴിഞ്ഞു പോകാൻ എന്നിട്ടും ഒരുക്കമായിരുന്നില്ല. മകന് രണ്ടു വയസുള്ളപ്പോൾ ഷാജിയുടെ ജീവിതം വീണ്ടും മഹാദുരന്തത്തിലേക്കുള്ള നടപ്പാതയായി മാറി. വീടിനരികിൽ ഉള്ള ഒരു കുളത്തിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് രാജു മരണപ്പെട്ടു. വിധിക്കു മുന്നിൽ തളരാതെ ജീവിതത്തോട് മല്ലിട്ടു മകനെ വളർത്തുന്നതിന് ഇടയിലാണ് അടുത്ത ദുരന്തം അറിയുന്നത്. രണ്ടു വൃക്കകളും തകരാറിലായ ഷാജിയുടെ മുൻപിൽ ഒരു കുരുന്നിനൊപ്പം ജീവിതവും വഴി മുട്ടി. വൃക്ക രോഗം മാറ്റാൻ നടത്തിയ ചികിത്സയിലൂടെ, മരുന്നും ഡയാലിസിസും ഒക്കെ ആയി സാമ്പത്തികമായി ഷാജിയും കുടുംബവും എറെ തകർന്നു. ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു. ആ സമയത്താണ് പ്രതീക്ഷയുടെ പൊൻകിരണവുമായി കന്യാസ്ത്രീയായ മെർലിൻ എത്തിയത്. തന്റെ വൃക്ക ദാനമായി നൽകാം എന്ന സിസ്റ്റർ മെർലിന്റെ വാക്കുകൾ അവിശ്വസനീയമായി തോന്നി. അപ്പോഴും കുടുംബ പ്രാബ്ദങ്ങൾ ചികിൽസയ്ക്ക് വെല്ലുവിളിയായി. ഈ ദുരിതം തിരിച്ചറിഞ്ഞാണ് സഹായം ആവോളമെത്തിയത്.

പൂർണ്ണ ആരോഗ്യവാനും നിത്യേന ജോലിചെയ്തു വരുമാനമുണ്ടാക്കി സന്തുഷ്ടമായി ജീവിതം പുലർത്തിപ്പോന്ന നാൽപ്പത്തെട്ടുകാരനായ തിരുവനന്തപുരം കുന്നത്തുമല സ്വദേശി കെ. രാംനാഥിന് രണ്ടര വർഷം മുമ്പാണ് മൂത്രത്തിൽ കല്ലെന്ന അസുഖം പിടിപെട്ടത്. തുടർന്ന് ക്രമേണ അസുഖം മൂർച്ഛിച്ചു രണ്ടു കിഡ്‌നികളെ ബാധിക്കുകയും ആരോഗ്യനില തകരുകയും ചെയ്തിരിക്കുന്നു. നിലവിൽ ഡിഗ്രി മൂന്നാം വർഷവും +2 രണ്ടാം വർഷവും പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടു പെൺകുട്ടികളുടെ ശോഭനമായ ഭാവിയും പ്രതീക്ഷയുമാണ് രാമനാഥന്റെ അസുഖം വഴി തകർക്കപ്പെട്ടിരിക്കുന്നത്. ഗീതാകുമാരിയെന്ന ഭാര്യക്കും അസുഖം ബാധിച്ചു എൺപത്തഞ്ചോളം വയസ്സുള്ള വയോധികയായ മാതാവുമടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ് ഈ ദുർവിധി കൊണ്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൗമാരക്കാരികളായ രണ്ടു പെൺകുട്ടികളും വയോധികയായ മതവുമടക്കം ഒരു വീട്ടിലെ സ്ത്രീകൾ അന്നത്തെ ആഹാരത്തിനും പഠനചെലവിനും രാമനാഥന്റെ ചികിത്സക്കും നാട്ടുകാരുടെ മുമ്പിൽ കൈനീട്ടേണ്ട ദുരവസ്ഥ.

29 വയസുകാരിയായ പെരുമ്പാവൂരുകാരിയായ ലിയയുടെ സഹോദരി ലിബിയ അഞ്ച് വർഷം മുമ്പ് നമ്മുടെ ഒക്കെ മുമ്പിൽ ഒരു മഹാദുരന്തമായി എത്തി. ഇല്ലാത്ത പണം വാങ്ങിയും പണയം വച്ചുമൊക്കെ ആറു കൊല്ലം മുമ്പ് യുകെയിൽ എംബിഎ പഠിക്കാൻ വിസയിൽ എത്തിയതായിരുന്നു ലിബിയും ഭർത്താവും. കെഎഫ്സിയിൽ പാർട്ട് ടൈം ജോലി ചെയ്തിട്ട് ക്രോയ്ഡോണിൽ താമസിക്കുന്നതിനിടയിലായിരുന്നു പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ സിസേറിയന് ശേഷം ലിബി മരണത്തിന് കീഴടങ്ങുകയായിരുന്നു. ലിബിയുടെ ഭർത്താവ് പിന്നീട് നാട്ടിലേയ്ക്ക് മടങ്ങി. സഹോദരി ലിയ നഴ്സിങ് പഠനം പൂർത്തിയാക്കി ഇസ്രയേലിന് പോയത് പിന്നാലെയാണ്. ജീവിതം നിർഭാഗ്യവശാൽ ലിയയുടെ രണ്ടരമാസം പ്രായമുള്ള കുഞ്ഞ് അതിനിടയിൽ മരണത്തിന് കീഴടങ്ങിയിരുന്നു. സഹോദരിയുടെ മരണവും കുഞ്ഞിന്റെ മരണവും തകർത്ത ലിയയ്ക്ക് ആശ്വാസമായാണ് ഇസ്രയേലിൽ ജോലിക്ക് എത്തിയത്. ഇസ്രയേലിൽ പോയി വേദനകളുടെ പഴങ്കഥകൾ ബോധപൂർവ്വം മറുന്നു ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടയിലാണ് ലിയ ഒരു ദിവസം തലകറങ്ങി വീഴുന്നത്. ഉയർന്ന രക്ത സമ്മർദ്ദവും, ന്യുമോണിയയും പിടിപെട്ടു ആശുപത്രിയിൽ അഡ്‌മിറ്റ് ആയ ലിയയുടെ രണ്ടു കിഡ്നിയും തകരാറിലായി എന്ന് ഡോക്ടർ മാർ വിധിയെഴുതി. മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും മറ്റും വൃക്കകൾ മാച്ച് ആകുന്നില്ല എന്നതിനാൽ കിഡ്‌നി കിഡ്‌നി വിലകൊടുത്തു വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലിയയ്ക്ക് കരുണയുടെ കരുതൽ തേടിയെത്തുന്നത്.

നാല് വയസ്സിൽ എത്തിയ ഒരു പനിയാണ് അച്ഛൻ കൈവിട്ടു പോയ ശേഷം കൊല്ലം കടയ്ക്കലിലെ സഞ്ജു ഭവനിൽ കൃഷ്ണനുണ്ണി എന്ന പത്തുവയസ്സുകാരന്റെ ജീവൻ കൂടുതൽ ദുരിതത്തിലാക്കിയത്. സാധാരണ ഉണ്ടാകുന്ന പോലെയാണ് തുടങ്ങിയതെങ്കിലും ചികിത്സയുടെ അഭാവത്തിൽ പനി മൂർച്ഛിച്ചു തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് ആയി മാറുകയായിരുന്നു. അച്ഛന്റെ സ്ഥാനത്ത് 'അമ്മ മകന് വേണ്ടി ലഭ്യമായ ചികിത്സ ഒരുക്കാൻ ആശുപത്രികൾ മാറി മാറി ഓടുക ആയിരുന്നു. ഒടുവിൽ തിരുവനന്തപുരം കിംസിലെ ചികിത്സ കൊണ്ട് ചെറിയൊരു ആശ്വാസമായി. അതിനിടയിൽ കൃഷ്ണനുണ്ണി പിറന്നു വീണ വലിയ വീടും പിന്നെ ഉണ്ടായിരുന്ന ചെറിയ വീടും നഷ്ടമായി. വീടുകൾ വിറ്റു കിട്ടിയ പണം മുഴുവൻ ആശുപത്രി ചികിത്സയിൽ മുടക്കേണ്ടി വന്നു. കൃഷ്ണനുണ്ണിയുടെ മുന്നോട്ടുള്ള ജീവിതവും നൂൽപ്പാലത്തിലാണ്. ഹൃദ്രോഗിയായ മുത്തശ്ശിക്ക് പോലും മറ്റൊരാളുടെ തുണ കൂടിയേ കഴിയൂ എന്ന സാഹചര്യം കൃഷ്ണനുണ്ണിയെ കൂടുതൽ അലട്ടാൻ കാരണമാകുന്നു എന്നതാണ് സത്യം.

കെഎസ്ആർടിസിയിലെ എം പാനൽ ഡ്രൈവറായ ചേർത്തല, അന്ധകാരനാഴി ഗുരുനിലയം വീട്ടിൽ സാജുമോൻ-ബിന്ദു ദമ്പതികളുടെ രണ്ടു പെൺമക്കളിൽ ഇളയവൾ ആയ അരുണിമയെ സ്‌കൂളിൽ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഒരു ദിവസം മകൾ സ്‌കൂളിലേയ്ക്ക് പോകുമ്പോൾ പെട്ടെന്ന് തല കറങ്ങി വീണു. കൂട്ടുകാരെല്ലാം കൂടി താങ്ങി എണീൽപ്പിച്ചു. ബ്രയിനിനുള്ളിലെ സ്റ്റംസിൽ ക്യാൻസർ ബാധിച്ചതായിരുന്നു അരുണമോളുടെ ജീവിതത്തെ മാറ്റിമറിച്ചത്. സ്‌കൂൾ മാനേജ്മെന്റും നാട്ടുകാരും ഒരുമിച്ച് കൈകോർത്ത് രംഗത്തിറങ്ങിയപ്പോൾ ചികിത്സ ഭംഗിയായി നടന്നു. മകളുടെ ആത്മവിശ്വാസം കൂടിയപ്പോൾ റേഡിയേഷൻ, കീമോ ഉൾപ്പെടെയുള്ള ചികിത്സാ മാറി മാറി ചെയ്തു അവൾ ജീവിത്തിലേയ്ക്ക് രണ്ട് കൊല്ലം കൊണ്ട് മടങ്ങിയെത്തി. പിന്നീട് രണ്ടര വർഷകാലം യാതൊരു കുഴപ്പവുമില്ലാതെ കടന്നു പോയി. പക്ഷേ, നിർഭാഗ്യം അവളുടെ ആത്മവിശ്വാസത്തിനും മുകളിലേയ്ക്ക് പടർന്നുപിടിച്ചിരുന്നു. 13കാരിയായ അരുണമോൾക്ക് ഇപ്പോഴും ജീവിത ദുരിതത്തിന്റെ ആഴം അറിയില്ല. ഉടൻ സ്‌കൂളിലേയ്ക്ക് മടങ്ങും എന്നു കരുതി അവൾ കാത്തിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പുകളിലുമാണവൾ. കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തു ലഭിക്കുന്ന തുച്ഛമായ തുക മാത്രമാണ് ഈ കുടുംബത്തിന് ആകെയുള്ള വരുമാനം. 29,432 രൂപയുടെ ഇഞ്ചക്ഷൻ ഓരോ ആഴ്ചയും എടുത്താണ് അരുണിമയുടെ ജീവൻ ഇതുവരെ നിലനിർത്തിപ്പോന്നത്. അടുത്ത ആഴ്ചത്തെ ചികിത്സയ്ക്ക് ആവശ്യമായ തുക മാത്രമേ ഇനി അവരുടെ കൈവശമുള്ളൂ. ഒരു മാസത്തെ ചികിത്സയ്ക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ ചെലവ് വരുമെന്നതിനാൽ അരുണിമയുടെ കുടുംബത്തിനോ കുടുംബ സുഹൃത്തുക്കൾക്കോ നാട്ടുകാർക്കോ ഈ തുക കണ്ടെത്തുന്നതിന് പരിമിതികൾ ഉണ്ട്.

കൊല്ലം ജില്ലയിലെ പത്തനാപുരത്തുള്ള വടക്കേക്കര പഞ്ചായത്തിലെ കിഴെക്കെലഴികത്തു സതീഷ് ബാബുവിന്റെ മകൾ സ്നേഹയെ തേടി വിധിയുടെ ക്രൂര കരങ്ങൾ രക്താർബുദ രൂപത്തിൽ എത്തുന്നത് മൂന്നു വർഷം മുൻപാണ്. കെ എസ് ആർ ടി സി ഡ്രൈവർ ആയിരുന്ന സതീഷ് ബാബു കിട്ടാവുന്നിടത്തെല്ലാം കടം വാങ്ങി പൊന്നുമകളെ ചികിത്സിച്ചു. തിരുവനന്തപുരം ക്യാൻസർ സെന്ററിൽ നിന്നും സ്നേഹയെ വെല്ലൂർ മെഡിക്കൽ സെന്ററിലേക്ക് അയച്ചെങ്കിലും അവിടുത്തെ പരിശോധനയിൽ 38 ലക്ഷം രൂപയുടെ ചികിത്സയാണു നിർദ്ദേശിച്ചത്. എന്നാൽ കിടപ്പാടം അല്ലാതെ മറ്റൊന്നും കയ്യിൽ ഇല്ലാത്ത നിസ്സഹായത ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ അവർ തന്നെയാണ് നിർധനരെ കുറഞ്ഞ ചെലവിൽ ചികിത്സിക്കുന്ന മധുര മീനാക്ഷി ആശുപത്രി പരിചയപ്പെടുത്തി കൊടുക്കുന്നത്. സ്നേഹയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ബോധ്യമായ ആശുപത്രി അധികൃതർ ഏറ്റവും കുറഞ്ഞ ചെലവായ 12 ലക്ഷം രൂപയ്ക്കു ചികിത്സിക്കാൻ തയ്യാറാവുക ആയിരുന്നു. ഏതു വിധത്തിലും ഈ തുക കണ്ടെത്തി മകന്റെ മജ്ജ ഉപയോഗിച്ച് മകളുടെ ജീവൻ രക്ഷിക്കാം എന്ന് ഈ അച്ഛനുമമ്മയും വിശ്വസിക്കുമ്പോൾ ചെറിയൊരു കൈത്താങ്ങ് ആകാനാണ് ശ്രമം.

ബ്രിട്ടീഷ് മലയാളി മറുനാടൻ മലയാളി എന്നീ രണ്ട് മാദ്ധ്യമങ്ങളിലൂടെയും നൽകിയ വാർത്തയെ തുടർന്ന് ലഭിച്ച് അൻപതോളം അപേക്ഷകൾ പരിഗണിച്ച ശേഷം ഏറ്റവും അർഹതയുള്ള പത്ത് പേരെ സഹായിക്കുന്നതിനായി തെരഞ്ഞെടുക്കുകയായിരുന്നു. ഇവരെക്കുറിച്ചുള്ള വാർത്തകൾ പത്ത് ദിവസമായി ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച് വായനക്കാരിൽ നിന്നും പണം ശേഖരിച്ചു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ യുകെയിലെ അക്കൗണ്ടിലേയ്ക്കാണ് പണം ലഭിച്ചത്. മുഴുവൻ പണത്തിന്റെയും സ്റ്റേറ്റ്‌മെന്റുകൾ എല്ലാ ദിവസവും പ്രസിദ്ധീകരിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിലേയ്ക്ക് ലഭിച്ച പണത്തിന്റെ വിവരങ്ങൾ ഈ വാർത്തയുടെ ഒടുവിൽ നൽകിയിരിക്കുന്ന സ്റ്റേറ്റ്‌മെന്റിൽ ഉണ്ട്.

നാല് വർഷം മുമ്പ് ആരംഭിച്ച ചാരിറ്റി ഫൗണ്ടേഷൻ ഇതിനോടകം മൂന്നു കോടിയിൽ അധികം കേരളത്തിലെ രോഗികൾക്കും യുകെയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്കുമായി നൽകി കഴിഞ്ഞു. യുകെയിലെ ചില സന്നദ്ധ സംഘടനകൾക്കും ഫൗണ്ടേഷൻ പണം നൽകിയിട്ടുണ്ട്. പത്തനാപുരം ഗാന്ധി ഭവൻ, കോട്ടയത്തെ കുട്ടികളുടെ ആശുപത്രി തുടങ്ങിയ മാതൃകാ സ്ഥാപനങ്ങൾക്കും പണം നൽകിയിട്ടുണ്ട്. മുഴുവൻ തുകയും വായനക്കാരിൽ നിന്നും ശേഖരിക്കുന്നതാണ്. ഗുരുതരരോഗം ബാധിച്ച ജോമി എന്നയാളെ പ്രത്യേക വിമാനത്തിൽ നാട്ടിൽ എത്തിക്കാൻ 34, 909.97 പൗണ്ടാണ് (ഏകദേശം 35 ലക്ഷം രൂപ) ഫൗണ്ടേഷൻ കണ്ടെത്തി നൽകിയത്. ഈ മാസം ആദ്യം യുകെയിൽ മരിച്ച കട്ടപ്പന സ്വദേശിനി ജോസി ആന്റണിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനും, കുടുംബാംഗങ്ങൾക്ക് ആശ്വാസം നൽകുന്നതിനുമായി ശേഖരിച്ചു കൈമാറിയത് 24316.06 പൗണ്ടാണ്.

ചാരിറ്റി ഫൗണ്ടേഷൻ ബ്രിട്ടീഷ് മലായളി സർക്കാർ നൽകുന്ന നികുയിളവും സഹായവും അർഹിക്കുന്നവർക്ക് നൽകുകയാണ് പതിവ്. ഫൗണ്ടേഷന്റെ നടത്തിപ്പിന് വേണ്ട ചെലവുകൾ 13 അംഗ ട്രസ്റ്റിമാർ സ്വന്തം പോക്കറ്റിൽ നിന്നും കണ്ടെത്തുകയാണ്. ആഡിറ്റിങ് ചെലവുകളൊഴികെയുള്ള ഒരു ചെലവും ഫൗണ്ടേഷന്റെ വരുമാനത്തിൽ നിന്നും എടുക്കാറില്ല. മറുനാടൻ മലയാളി പത്രാധിപർ ഷാജൻ സ്‌കറിയയാണ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാൻ. ടോമിച്ചൻ കൊഴുവനാൽ ചെയർമാനായും, സൈമി ജോർജ്ജ് സെക്രട്ടറിയായും ഷൈനു ക്ലെയർ മാത്യൂസ് ട്രഷററായും പ്രവർത്തിക്കുന്ന ഫൗണ്ടേഷനിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ കെ ഡി ഷാജിമോൻ, ജോർജ്ജ് എടത്വ, ഫ്രാൻസിസ് ആന്റണി, സാം തിരുവാതിലിൽ, ഷാജി ലൂക്കോസ്, കെ ആർ ഷൈജുമോൻ, സോണി ചാക്കോ, സിബി മാത്യു, സാബു ചുണ്ടക്കാട്ടിൽ എന്നിവരാണ് ട്രസ്റ്റിമാർ.




 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP