Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏതു തട്ടിപ്പു നടത്തിയായാലും പണം ഉണ്ടാക്കി സുഖമായി കഴിയണം എന്ന് മോഹിച്ചിരുന്നു ഒരു ചെറുപ്പക്കാരൻ അതെ മോഹത്തിൽ കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരിയെ കണ്ടു മുട്ടിയപ്പോൾ തുടങ്ങിയ സംഭവം; ബിജു രാധാകൃഷ്ണൻ ശാലു മേനോനിൽ വീണപ്പോൾ വിദ്വേഷം തുടങ്ങി; ഗണേശ് വില്ലനായി എത്തിയപ്പോൾ വിരോധം പൂർണമായി; പിന്നെ നടന്നത് നേടാനും തോൽപിക്കാനുമുള്ള വേട്ടയാടൽ; സോളാർ കേസിനെ ചുരുക്കി പറയുമ്പോൾ

ഏതു തട്ടിപ്പു നടത്തിയായാലും പണം ഉണ്ടാക്കി സുഖമായി കഴിയണം എന്ന് മോഹിച്ചിരുന്നു ഒരു ചെറുപ്പക്കാരൻ അതെ മോഹത്തിൽ കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരിയെ കണ്ടു മുട്ടിയപ്പോൾ തുടങ്ങിയ സംഭവം; ബിജു രാധാകൃഷ്ണൻ ശാലു മേനോനിൽ വീണപ്പോൾ വിദ്വേഷം തുടങ്ങി; ഗണേശ് വില്ലനായി എത്തിയപ്പോൾ വിരോധം പൂർണമായി; പിന്നെ നടന്നത് നേടാനും തോൽപിക്കാനുമുള്ള വേട്ടയാടൽ; സോളാർ കേസിനെ ചുരുക്കി പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ ഏറ്റവും വലിയ ഹോട്ട് സബ്ജക്ടായി തുടരുകയാണ് ഇപ്പോഴും സോളാർ. സോളാർ എന്ന വാക്കും വിവാദത്തിലെ കഥാനായിക സരിത എന്ന സ്ത്രീയെപ്പറ്റിയും ഇപ്പോൾ ഏതു കുഗ്രാമത്തിലും അറിയാം. എന്നാൽ എന്താണ് സോളാർ തട്ടിപ്പ് എന്ന് ചോദിച്ചാൽ അതേപ്പറ്റി അധികമാർക്കും അറിയില്ല. കേരളം മുഴുക്കെ ചർച്ചയായ ഒരു വിവാദത്തിന്റെ തുടക്കം എവിടെയാണ്. അതിന്റെ വേരോട്ടങ്ങൾ എങ്ങനെയായിരുന്നു. ഏതു തട്ടിപ്പ് നടത്തി ആയാലും പണം ഉണ്ടാക്കി സുഖമായി കഴിയണമെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്. അത്തരത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരൻ അതേ മോഹത്തിൽ കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടുന്നു. ആ ബന്ധത്തിൽ തുടങ്ങിയ ചരിത്രമാണ് കേരളത്തിൽ വലിയ രാഷ്ട്രീയ ഭൂകമ്പത്തിന് തന്നെ വഴിവച്ച സോളാർ തട്ടിപ്പിനും അതിന് പിന്നാലെ കേരളത്തെ പിടിച്ചുകുലുക്കിയ ആരോപണ പരമ്പരകൾക്കും പിന്നിലുള്ളത്. ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ് ചർച്ചചെയ്യുന്നത് ഈ വിഷയമാണ്.

ഒരുപാട് മോഹങ്ങളുള്ള ഒരു യുവതി, നന്നേ ചെറുപ്പത്തിലേ വിവാഹിതയാകുന്നു. എന്തുകൊണ്ടോ ആ ബന്ധം നിലനിൽക്കുന്നില്ല. എന്നാൽ ജീവിതത്തിൽ നല്ല നിലയിൽ എത്തണമെന്ന വാശിയോടെ ആ യുവതി പല ഇടപാടുകളും തുടങ്ങുന്നു. അതിൽ പലതും കേസുകളിലും അവസാനിക്കുന്നു. പലതിൽ നിന്നും അവർ ഊരിപ്പോരുന്നു. ആ യുവതി തന്റെ സ്വപ്‌നങ്ങൾക്ക് ഒപ്പം നിൽക്കാവുന്ന ബിജു രാധാകൃഷ്ണനെ കണ്ടുമുട്ടുന്നിടത്തു നിന്നാണ് സോളാർ സ്വപ്‌നങ്ങളുടെ പിറവി. തട്ടിപ്പിനോട് താൽപര്യമുള്ള ഇരുവരും തമ്മിലുള്ള ബന്ധമാണ് വലിയ സ്വപ്‌നങ്ങളിലേക്ക് നയിക്കുന്നത്. അങ്ങനെ ഇരുവരും ചേർന്ന് ആരംഭിച്ച ബിസിനസ്സിന്റെ വളർച്ചയ്ക്ക് അവൾ തന്റെ ശരീരം പോലും നൽകുന്നു. ഈ ബന്ധം തുടരുന്നതിനിടെ നേരത്തേ വിവാഹിതനായ ബിജു രാധാകൃഷ്ൻ തന്റെ ഭാര്യയെ പോലും തല്ലിക്കൊല്ലുന്നു. ആ കേസിൽ നിന്നുപോലും ഇവർ രക്ഷപ്പെടുന്നത് അപ്പോഴത്തെ ചില മിടുക്കുകൊണ്ടാണ്.

ഇരുവരും ചേർന്ന് ആരംഭിച്ച സോളാർ ബിസിനസിലേക്ക് ഏറെപ്പേരാണ് സംസ്ഥാനത്ത് ആകൃഷ്ടരായത്. എന്നാൽ അതിൽത്തന്നെ ലാഭമോഹങ്ങൾ ഏറിയതോടെ സോളാറിന്റെ പേരിൽ അനധികൃതമായ പല ഇടപാടുകളും നടക്കുന്നു. രണ്ടുപേരും തങ്ങളുടെ പേരുപോലും മാറ്റിയാണ് ഈ തട്ടിപ്പിന് ഇറങ്ങുന്നത്. ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാൻ ഒരാൾ ഡോക്ടറാണെന്നും മറ്റേയാൾ ഐപിഎസുകാരിയാണെന്നുംവരെ പറഞ്ഞാണ് ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്.

അങ്ങനെയിരിക്കെയാണ് ഈ ബിസിനസ്സിന്റെ വളർച്ചയ്ക്കിടെ രണ്ടു പ്രധാന സംഭവങ്ങൾ ഉണ്ടാകുന്നത്. ഈ ബിസിനസിലെ പാർട്ണർ ആയ ബിജു ഒരു സീരിയൽ നടിയുമായി അടുപ്പത്തിലാകുന്നതാണ് അതിൽ ഒന്നാമത്തേത്. സോളാർ ബിസിനസ്സിന്റെ ആശയം ബിജുവിന്റേതായിരുന്നെങ്കിലും അതിനുവേണ്ടി അധ്വാനിച്ചതും വിയർപ്പൊഴുക്കിയതും സരിതയായിരുന്നു. അവൾ ശരീരംപോലും കൊടുത്തായിരുന്നു ബിസിനസ് വളർത്തിയത്. എന്നാൽ ആ ബിസിനസിൽ നിന്ന് ഉണ്ടാക്കിയ പണം പാർട്ണർ ആ സീരിയൽ നടിക്ക് കൊടുത്തുതുടങ്ങിയപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം വൈരാഗ്യത്തിലേക്ക് മാറി.

അതിനിടയിലാണ് സരിത മന്ത്രി ഗണേശ്‌കുമാറിനെ പരിചയപ്പെടുന്നത്. ഈ ബന്ധം ഗണേശിന്റെ കുടുംബജീവിതത്തിലും വിള്ളൽ വീഴ്‌ത്തുന്നു. ഇതേത്തുടർന്ന് ഭാര്യയെ ഉപേക്ഷിച്ചതോടെ സരിതയുടെ സാധ്യത ഗണേശ് വ്യക്തമായി മനസ്സിലാക്കുന്നു. നിഷ്‌കരുണം മന്ത്രിസഭയിൽ നിന്ന് ഗണേശ് ഇറക്കിവിടപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. ഇത്തരമൊരു സമീപനം തന്നോട് കാണിച്ച ഉമ്മൻ ചാണ്ടിയോട് ഗണേശിന് ശക്തമായ വിരോധമാണ് ഇതോടെ ഉണ്ടായത്. ഇതോടെ ആ മന്ത്രിസഭയെ ഇല്ലാതാക്കാൻ സരിതയെ ഗണേശ് സമർത്ഥമായി ഉപയോഗിക്കുന്നു.

ആ കെണിയിൽ ഒട്ടേറെ മന്ത്രിമാർ വീണുപോകുന്നു. എംഎൽഎമാരും ജനനേതാക്കളും അതിൽ അകപ്പെടുന്നു. ഇവിടെ സരിതയും ഗണേശ്‌കുമാറും വിജയിക്കുന്നു. പക്ഷേ, എന്നിട്ടും ഗണേശിന് തിരികെ മന്ത്രിസഭയിൽ എത്താൻ കഴിയുന്നില്ല. ഇതിനെല്ലാം പുറമെ തന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാളായ പിസി ജോർജിനെ വീഴ്‌ത്താൻ പോലും ഗണേശ് സരിതയെ നിയോഗിക്കുന്നു. എന്നാൽ ആ കെണി പിസി ജോർജ് സമർത്ഥമായി തിരിച്ചറിയുന്നിടത്താണ് ഈ സംഭവങ്ങളുടെ ട്വിസ്റ്റ്.

പിസി ജോർജ് സരിതയെ ഉപയോഗിച്ച് പിന്നീട് അദ്ദേഹത്തിന് വേണ്ട ചില വിവരങ്ങൾ ശേഖരിക്കുന്നു. ആ കെണിയിൽ ആരൊക്കെ വീണുവെന്നോ രക്ഷപ്പെട്ടുപോയെന്നോ ഇപ്പോഴും വ്യക്തമല്ല. പക്ഷെ ഇതിനിടയിൽ സരിത തന്റെ വിശ്വരൂപം കാണിക്കുകയും തനിക്കു നഷ്ടപ്പെട്ട പണവും അധികാരങ്ങളും തിരികെപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആ ഒരു സാഹചര്യത്തിലാണ് സരിത ജയിലിൽ ആകുന്നത്. എന്നിട്ടും ജയിലിൽ ഇരുന്ന് തന്റെ കച്ചവടം നിയന്ത്രിച്ചിരുന്ന സരിതയെ തളർത്തിയത് തന്റെ പാർട്ണർ ആയിരുന്ന ബിജു രാധാകൃഷ്ണന്റെ നടപടികളാണ്.

അങ്ങനെയിരിക്കെയാണ് വലിയ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തമ്പാനൂർ രവിയും ബെന്നി ബെഹനാനും അടക്കമുള്ളവരെ മധ്യസ്ഥരാക്കി വിലപേശലുകളും തന്ത്രങ്ങളും പ്രയോഗിച്ച് സരിത വെളിയിൽ വരുന്നു. അങ്ങനെ പുറത്തിറങ്ങിയതോടെയാണ് ധാരളാം പണം വിലപേശലിലൂടെ സ്വന്തമാക്കി സരിത പല കേസുകളും സെറ്റിൽ ചെയ്യുന്നതും നിഷ്പക്ഷയെന്ന പരിവേഷത്തിൽ മുന്നോട്ടുവരാൻ ശ്രമിക്കുകയും ചെയ്തത്. ഈ കാലയളവിൽ മാധ്യമങ്ങളേയും കൂട്ടുപിടിച്ചായിരുന്നു സരിതയുടെ നീക്കങ്ങൾ. എന്നാൽ താൻ ഉദ്ദേശിച്ച ഫലങ്ങൾ പൂർണമായും ലഭിക്കാതെവന്നതോടെയാണ് സരിത അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുന്നത്. ഇതിനിടെ സോളാർ കമ്മിഷൻ ഉണ്ടാകുന്നു. അത് ഇടതുമുന്നണിക്ക് ഗുണകരമായി മാറുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും. ഇതിന് ശേഷം സോളാർ കമ്മിഷന്റെ കണ്ടെത്തലുകൾ പുറത്തുവന്നതോടെ അതിനെ അതിവിദഗ്ധമായി ഇടതുപക്ഷം എതിരാളികൾക്ക് എതിരെ ഉപയോഗിക്കുകയും ചെയ്യുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട രണ്ടുകാര്യങ്ങളുണ്ട്. ഈ പറയുന്ന എല്ലാം നുണകളല്ല. അതുപോലെ എല്ലാം സത്യവുമല്ല. സരിത ഒരുക്കിയ പെൺകെണിയിൽ അനേകംപേർ വീണുപോയി. വീണില്ലെന്ന് പറയപ്പെടുന്ന ആദ്യകാലം പേരുകൾ ഉന്നയിക്കപ്പെട്ട പലരും ഇതിൽ വീണവർ തന്നെയാണ്. പിൽക്കാലത്ത് സരിതയുടെ രക്ഷകനായി വന്ന പിസി ജോർജും ആദ്യകാലത്ത് സരിതയെ നിയന്ത്രിച്ചിരുന്ന ഗണേശും താന്താങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി ചില വ്യക്തികളേക്കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് ചില നിരപരാധികൾ ഉൾപ്പെടെ ഇതിനകത്ത് അകപ്പെടുന്നത്.

മറ്റൊരു കാര്യം ഇതിൽ ബലാത്സംഗം ഇല്ല എന്നതാണ്. ഇത് സരിതയുടെ താൽപര്യത്തോടു കൂടി നടന്ന സംഭവമാണ്. പക്ഷേ, ഒരു പൊതുപ്രവർത്തകന് ഇത്തരമൊരു സംഭവത്തിൽ ചീത്തപ്പേര് വന്നാൽ അതിൽ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല. മഹാഭൂരിപക്ഷം പേരും ഈ പറഞ്ഞതുപോലെയൊക്കെ ചെയ്തവർ തന്നെയാണ്. പക്ഷെ, മറ്റുപലരും ഇതിനകത്ത് വന്നുപെട്ടവർ ആണ്. ഇവർക്കാർക്കും ഇത് നിഷേധിക്കാൻ പറ്റുന്ന സാഹചര്യവുമില്ല. ഇതാണ് സോളാർ കേസിന്റെ രത്‌നച്ചുരുക്കം.

ഇൻസ്റ്റന്റ് റസ്‌പോൺസ് വീഡിയോ കാണാം:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP