ഓസ്‌ട്രേലിയയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തുന്നതിനിടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് യുവഡോക്ടർ മരിച്ചു; ജർമ്മനിക്ക് മടങ്ങുന്നതിനിടെ ഓസ്‌ട്രേലിയയിലുള്ള സഹോദരങ്ങളെ കാണാനുള്ള ഡോ. ആകാശ് തോമസിന്റെ ആഗ്രഹം വെറുതെയായി; അപകടമുണ്ടായത് പുല്ലുവഴിയിൽ; ഒപ്പമുണ്ടിയിരുന്നു മാതാപിതാക്കൽ പരുക്കേറ്റ് ആശുപത്രിയിൽ
April 21, 2017 | 02:58 PM | Permalink

സ്വന്തം ലേഖകൻ
പാലാ: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന യുവ ഡോക്ടറും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് ഡോക്ടർ മരിച്ചു.
പാലാ മരങ്ങാട്ടുപിള്ളി പാലക്കാട്ടുമല തെരുവത്ത് ഡോ. ആകാശ് തോമസ് (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നെടുമ്പാശേരിക്കു സമീപം പുല്ലുവഴിയിലാണ് അപകടമുണ്ടായത്. ജർമനിയിൽ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്‌ട്രേലിയയ്ക്കു പോകുന്നതിനായാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചത്.
ഡോക്ടറുടെ രണ്ടു സഹോദരങ്ങൾ ഓസ്‌ട്രേലിയയിലുണ്ട്. ഇവരെ സന്ദർശിച്ചശേഷം ജർമനിക്കു പോകാനായിരുന്നു തീരുമാനം. പിതാവ് ടി.ടി. തോമസാണ്(ജോയി) കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസിനെയും ഭാര്യ സൂസമ്മയേയും (ഉഷ) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടി.ടി. തോമസ് റിട്ടയേഡ് ഹെഡ്‌മാസ്റ്ററാണ്. മാതാവ് സൂസമ്മ റിട്ടയേഡ് എസ്‌ബിറ്റി അസി. മാനേജരും. സഹോദരങ്ങളായ ആശിഷ് തോമസ്, ആനന്ദ് തോമസ് എന്നിവർ ഓസ്‌ട്രേലിയയിലാണ് താമസം. ഡോ. ആകാശ് തോമസ് ഒരു വർഷത്തോളം പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ രൂപതാംഗവും പൂഞ്ഞാർ ഫൊറോന പള്ളി വികാരിയുമായ ഫാ. അഗസ്റ്റിൻ തെരുവത്ത് ആകാശിന്റെ പിതൃസഹോദരനാണ്.