Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിട പറഞ്ഞത് കുഞ്ചൻ നമ്പ്യാർ സാഹിത്യ ശാഖയിലെ അവസാന കണ്ണി; ഹാസ്യ കവിതാ കുലപതിയുടെ മരണത്തിൽ വേദനിച്ച് കേരളം; ചെമ്മനം ചാക്കോ വിധിക്ക് കീഴടങ്ങിയത് ഇന്നലെ രാത്രി

വിട പറഞ്ഞത് കുഞ്ചൻ നമ്പ്യാർ സാഹിത്യ ശാഖയിലെ അവസാന കണ്ണി; ഹാസ്യ കവിതാ കുലപതിയുടെ മരണത്തിൽ വേദനിച്ച് കേരളം; ചെമ്മനം ചാക്കോ വിധിക്ക് കീഴടങ്ങിയത് ഇന്നലെ രാത്രി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളത്തിൽ ഹാസ്യത്തിന് മുൻതൂക്കം നൽകി സാഹിത്യ രംഗത്തിന് അതുല്യമായ സംഭാവനകൾ നൽകിയ കവിതാ കുലപതി ചെമ്മനം ചാക്കോ(92) ഇനി ഓർമ്മ. ചെമ്മനം ചാക്കോയെ കേരളക്കര കുഞ്ചൻ നമ്പ്യാർ സാഹിത്യശാഖയിലെ അവസാന കണ്ണിയായാണ് നെഞ്ചിലേറ്റിയിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രായാധിക്യം മൂലമുള്ള അവശതയും മറ്റ് അസുഖങ്ങൾ മൂലവും ചികിത്സയിലായിരുന്നു അദ്ദേഹം. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ ചൊവ്വാഴ്‌ച്ച രാത്രി 12 ഓടെയായിരുന്നു അന്ത്യം. ആക്ഷേപ ഹാസ്യം പ്രധാന ചേരുവയായിരുന്ന തന്റെ കവിതകളിലൂടെ സമൂഹത്തിൽ വിമർശനം നടത്തിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. സഞ്ജയന്റെയും കുഞ്ചൻ നമ്പ്യാരുടേയും പാതയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. സംസ്‌കാരം പിന്നീട്.

വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിൽ ചെമ്മനം കുടുംബത്തിൽ യോഹന്നാൻ കത്തനാർ - സാറാ ദമ്പതികളുടെ മകനായി 1926 മാർച്ച് ഏഴിനാണ് ജനനം. അവർമാ പ്രൈമറി സ്‌ക്കൂൾ, പാമ്പാക്കുട ഗവ. മിഡിൽ സ്‌ക്കൂൾ, പിറവം ഗവ: മിഡിൽ സ്‌ക്കൂൾ, പിറവം സെന്റ്. ജോസഫ്‌സ് ഹൈസ്‌കൂൾ, ആലുവാ യുസി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1953-ൽ മലയാളം ബിഎ ഓണേഴ്‌സ് പരീക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ഒന്നാം ക്ലാസോടെ ജയിച്ചു. 1945-ൽ പ്രൈവറ്റായി ചേർന്ന് സാഹിത്യവിശാരദ് പരീക്ഷയും സ്റ്റേറ്റ് റാങ്കോടെ ജയിച്ചു. പിറവം സെന്റ്. ജോസഫ്‌സ് ഹൈസ്‌ക്കൂൾ, പാളയം കോട്ട സെന്റ് ജോൺസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കേരള യൂണിവേഴ്‌സിറ്റി മലയാളം ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1968 മുതൽ 86 വരെ കേരള സർവകലാശാലയിൽ പുസ്തകപ്രസിദ്ധീകരണ വകുപ്പ് ഡയറക്ടറായിരുന്നു.

ആധുനിക മലയാള ഹാസ്യകവിതാമേഖലയെ പുഷ്ടിപ്പെടുത്തിയ കവി എന്ന നിലയിലാണ് ചെമ്മനം ഓർക്കപ്പെടുക. കേരളീയ സമൂഹത്തെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിച്ചു. 2006 ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. കുഞ്ചൻ നമ്പ്യാർ കവിതാപുരസ്‌കാരം (2012) മഹാകവി ഉള്ളൂർ കവിതാ അവാർഡ് (2003) സഞ്ജയൻ അവാർഡ് (2004) പി. സ്മാരക പുരസ്‌കാരം (2004) പണ്ഡിറ്റ് കെ.പി. കറുപ്പൻ അവാർഡ് (2004) മൂലൂർ അവാർഡ് (1993) കുട്ടമത്ത് അവാർഡ് (1992) സഹോദരൻ അയ്യപ്പൻ അവാർഡ് (1993) എ.ഡി. ഹരിശർമ്മ അവാർഡ് (1978) എന്നിവയും ചെമ്മനത്തെ തേടി എത്തി. 1977 ൽ രാജപാതയ്ക്ക് കേരള സാഹിത്യ അക്കാദമിയിൽനിന്നും കവിതാ അവാർഡ് ലഭിച്ചു. 1995 ൽ കിഞ്ചനവർത്തമാനത്തിന് ഹാസ്യസാഹിത്യ അവാർഡും.

1940കളുടെ തുടക്കത്തിൽ സാഹിത്യപ്രവർത്തനം ആരംഭിച്ചു. 1946-ൽ ചക്രവാളം മാസികയിൽ 'പ്രവചനം' എന്ന കവിതയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 1947-ൽ പ്രസിദ്ധീകരിച്ച 'വിളംബരം' എന്ന കവിതാസമാഹാരമാണ് പ്രഥമഗ്രന്ഥം. 1965-ൽ പ്രസിദ്ധീകരിച്ച 'ഉൾപ്പാർട്ടി യുദ്ധം' എന്ന കവിതയിലൂടെ വിമർശഹാസ്യ കവിതയാണ് തന്റെ തട്ടകം എന്നു തിരിച്ചറിഞ്ഞ ചെമ്മനം തുടർന്നുള്ള നാലു വ്യാഴവട്ടക്കാലത്തെ സുസ്ഥിരമായ കാവ്യതപസ്സുകൊണ്ട് മലയാള കവിതയിൽ സ്വന്തം ഹാസ്യ സാഹിത്യ സാമ്രാജ്യം പടുത്തുയർത്തി.ഹാസ്യകവിതാ കുലപതിയായ കുഞ്ചൻനമ്പ്യാർ കഴിഞ്ഞാൽ, മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആണെന്നു പറയാം. ആധുനിക കേരളീയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും ദൃശ്യമായില്ല. വിവിധ വിഭാഗങ്ങളിലായി അൻപതോളം ഗ്രന്ഥങ്ങൾ രചിച്ചു.

വിളംബരം, കനകാക്ഷരങ്ങൾ, നെല്ല്, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്‌നേയാസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ജൈത്രയാത്ര, രാജപാത, ദാഹജലം, ഭൂമികുലുക്കം, അമ്പും വില്ലും, രാജാവിനുവസ്ത്രമില്ല, ആളില്ലാക്കസേരകൾ, ചിന്തേര്, നർമ്മസങ്കടം, ഒന്ന് ഒന്ന് രണ്ടായിരം, ഒറ്റയാൾപട്ടാളം, ഒറ്റയാന്റെ ചൂണ്ടുവിരൽ, അക്ഷരപ്പോരാട്ടം, തലേലെഴുത്ത്, കനൽക്കട്ടകൾ തുടങ്ങിയവയാണ് കവിതാ ഗ്രന്ഥങ്ങൾ. ചക്കരമാമ്പഴം, നെറ്റിപ്പട്ടം എന്നീ ബാലസാഹിത്യ കവിതകളും അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യൻ കഴുത, വർഗ്ഗീസ് ആന എന്നിവ ബാലസാഹിത്യ കഥകളായി ശ്രദ്ധ നേടി. കിഞ്ചനവർത്തമാനം, കാണാമാണിക്യം, ചിരിമധുരം, ചിരിമധുരതരം, ചിരിമധുരതമം, ചിരിമലയാളം, ചിരിവിരുന്ന് തുടങ്ങിയ ഹാസ്യസാഹിത്യ ഗ്രന്ഥങ്ങളും നിരവധി ലേഖനസമാഹാരങ്ങളും അദ്ദേഹം രചിച്ചു.

കേരളസാഹിത്യ അക്കാദമി, ഓഥേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യപരിഷത്ത്, മലയാളം ഫിലിം സെൻസർബോർഡ്, കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു. കോലഞ്ചേരി എളൂർ കുടുംബാംഗം ബേബിയാണ് ഭാര്യ. മക്കൾ: ഡോ. ജയ(യുകെ), ഡോ. ശോഭ. മരുമക്കൾ: ഡോ. ചെറിയാൻ വർഗീസ്(യുകെ), ഡോ. ജോർജ് പോൾ(കൊച്ചി).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP