Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാള സാഹിത്യ കുലപതി പുനത്തിൽ കുഞ്ഞബ്ദുള്ള വിടവാങ്ങി; ഇതിഹാസ എഴുത്തുകാരന്റെ അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ; കളമൊഴിയുന്നത് എന്തും തുറന്നെഴുതാൻ ആണത്തമുള്ളവൻ എന്ന വിശേഷണം നേടിയെടുത്ത എഴുത്തുകാരൻ; ലാളിത്യത്തിന്റെ വാക്കുകളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച കഥാകാരൻ; മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനും; കോഴിക്കോടിന്റെ എഴുത്തുകാരന് സ്മരാണഞ്ജലി

മലയാള സാഹിത്യ കുലപതി പുനത്തിൽ കുഞ്ഞബ്ദുള്ള വിടവാങ്ങി; ഇതിഹാസ എഴുത്തുകാരന്റെ അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ; കളമൊഴിയുന്നത് എന്തും തുറന്നെഴുതാൻ ആണത്തമുള്ളവൻ എന്ന വിശേഷണം നേടിയെടുത്ത എഴുത്തുകാരൻ; ലാളിത്യത്തിന്റെ വാക്കുകളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച കഥാകാരൻ; മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനും; കോഴിക്കോടിന്റെ എഴുത്തുകാരന് സ്മരാണഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്ത്യം, ദീർഖകാലമായി അസുഖ ബാധിതനായിരുന്നു. 79 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.40ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കർമ്മം കൊണ്ട് ഡോക്ടറായിരുന്നുവെങ്കിലും എഴുത്തിലൂടെയാണ് മലയാളിയുടെ പ്രിയപ്പെട്ടവനായി പുനത്തിൽ മാറിയത്.

1940 ഏപ്രിൽ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയിൽ സൈനയുടെയും മമ്മുവിന്റെ മകനായി ജനിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ്സും നേടി. അലീമയാണ് ഭാര്യ. സ്മാരകശിലകൾ, മരുന്ന്, പരലോകം, കന്യാവനങ്ങൾ, അഗ്‌നിക്കിനാവുകൾ, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേർന്നെഴുതിയത്) എന്നിവയാണ് പ്രധാന നോവലുകൾ . അലിഗഢ് കഥകൾ, ക്ഷേത്രവിളക്കുകൾ , കുറേ സ്ത്രീകൾ , മലമുകളിലെ അബ്ദുള്ള, പ്രണയകഥകൾ, പുനത്തിലിന്റെ 101 കഥകൾ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. 'നഷ്ടജാതകം' എന്ന ആത്മകഥയും 'ആത്മവിശ്വാസം വലിയമരുന്ന്', 'പുതിയ മരുന്നും പഴയ മരുന്നും' തുടങ്ങിയ ലേഖനസമാഹാരങ്ങളും 'വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ' എന്ന യാത്രാവിവരണവും ശ്രദ്ധേയമായ രചനകളാണ്. പുനത്തിലിന്റെ ഭൂരിഭാഗം രചനകളും മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് പുറത്തുവന്നത്.

സ്മാരകശിലകൾക്ക് 1978-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മാതൃഭൂമി സാഹിത്യ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് അതുല്യമായ സംഭാവനകൾ നൽകിയ എഴുത്തുകാരനാണ് പുനത്തിൽ കുഞ്ഞബ്ദുള്ള. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ തന്നെ അപൂർവമായ അലിഗഢ് കഥകളുമായി അദ്ദേഹം ആഖ്യാന സാഹിത്യത്തിലേക്ക് കടന്നുവന്നു. ആദ്യം മുതലേ അന്യാദൃശവും ആകർഷകവുമായ ഒരു ഭാഷാശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം.

മുഖ്യധാരയിൽ ഇടം നേടാത്ത പ്രാദേശിക സ്വത്വങ്ങൾ, ഭാഷ, ദേശം, വ്യക്തിത്വങ്ങൾ , ജീവിതാസക്തികൾ , ജീവിതാന്വേഷണങ്ങൾ എന്നിവ പുനത്തിലിന്റെ രചനകളെ കൂടുതൽ ആഴമുള്ളതാക്കിത്തീർത്തു. പ്രാദേശികമായ മുസ്ലിം ജീവിതപരിസരങ്ങൾ തൊട്ട് ആധുനിക നഗരജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ സംഘർഷ ങ്ങൾവരെ പുനത്തിലിന്റെ രചനകളിൽ നിറയയുന്നു. 'കത്തി'യും 'മലമുകളിലെ അബ്ദുള്ള'യും 'അലിഗഢിലെ തടവുകാരും' 'ദുഃഖിതർക്ക് ഒരു പൂമര'വും പോലുള്ള ആദ്യകഥകൾ തന്നെ സരളതീക്ഷ്ണമായ ഭാഷകൊണ്ട് കേരളീയ വായനാസമൂഹത്തെ ആകർഷിച്ചു. തന്റേതു മാത്രമായ വായനക്കാരുടെ വൻ സമൂഹത്തെ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചിരുന്നു.

ഏവരേയും ഞെട്ടിച്ചു കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായും പുനത്തിൽ മത്സരിച്ചിരുന്നു. കുറച്ചു നാളായി ആരോഗ്യ നില വളരെ മോശമായിരുന്നു. ഓർമ്മക്കുറവും അലട്ടി. മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP