Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാർവാർഡിലെ അദ്ധ്യാപകൻ; ബംഗാളിലേയും ത്രിപുരയിലേയും ആസുത്രണക്കമറ്റിയംഗം; എംഎസ് സ്വാമിനാഥന്റെ മരുമകൻ; ഇംഎംഎസിന്റേയും എകെജിയുടേയും പ്രിയപ്പെട്ടവൻ; ഇഷ്ടവിഷയം കൃഷി വികസനം; കേരളത്തിന്റെ ആസൂത്രണക്കമ്മീഷന്റെ പുതിയ ഉപാധ്യക്ഷനെ അറിയാം

ഹാർവാർഡിലെ അദ്ധ്യാപകൻ; ബംഗാളിലേയും ത്രിപുരയിലേയും ആസുത്രണക്കമറ്റിയംഗം; എംഎസ് സ്വാമിനാഥന്റെ മരുമകൻ; ഇംഎംഎസിന്റേയും എകെജിയുടേയും പ്രിയപ്പെട്ടവൻ; ഇഷ്ടവിഷയം കൃഷി വികസനം; കേരളത്തിന്റെ ആസൂത്രണക്കമ്മീഷന്റെ പുതിയ ഉപാധ്യക്ഷനെ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോർഡ് ഉപാധ്യക്ഷനായി ഡോ. വി.കെ. രാമചന്ദ്രനെത്തുമ്പോൽ ആവശത്തിലാകുന്നത് കേരളത്തിലെ കർഷകരാണ്. കാർഷിക ഗ്രാമീണവികസന മേഖലയുടെ പുനർജീവനം ലക്ഷ്യമിടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് രാമചന്ദ്രൻ. വികസനം ഗ്രാമങ്ങളിൽ എന്ന ഗാന്ധിയൻ ആശയത്തിന് മുൻതൂക്കം നൽകുന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികൻ. നിലവിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ സെന്ററിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റ് പ്രൊഫസറും വകുപ്പുതലവനുമാണ് തൃശ്ശൂർ സ്വദേശിയായ രാമചന്ദ്രൻ. പശ്ചിമ ബംഗാൾ ആസൂത്രണ ബോർഡ് അംഗമായി പ്രവർത്തിച്ച പരിചയത്തിനപ്പുറം ആഗോളതലത്തിൽ മികവ് തെളിയിച്ച വ്യക്തിത്വമാണ് രാമചന്ദ്രന്റേത്.

വർഗലിംഗസമത്വം, തൊഴിൽമേഖല തുടങ്ങിയ വിഷയങ്ങളലാണ് താൽപ്പര്യം.കരളത്തിലെ ഭൂപരിഷ്‌കരണത്തെക്കുറിച്ചും ഇന്ത്യൻ ഗ്രാമങ്ങളിലെ അസമത്വങ്ങളെക്കുറിച്ചും പഠനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ വികാങ്ങൾക്കൊപ്പിച്ച് നീങ്ങിയ മലയാളിയാണ് രാമചന്ദ്രനെന്നാണ് വിലിയിരുത്തലുകൾ. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കാർഷികബന്ധങ്ങളെപ്പറ്റി രചിച്ച 'വേജ് ലേബർ ആൻഡ് അൺ ഫ്രീഡം ഇൻ അഗ്രിക്കൾച്ചർ ആൻ ഇന്ത്യൻ സ്റ്റഡി' എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. കർഷകസംഘടനകളുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. ഇതെല്ലാമാണ് കേരളത്തിലെ കാർഷിക മേഖലയ്ക്കും പുതുജീവൻ നൽകാൻ രാമചന്ദ്രന്റെ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ സ്ഥാനം സഹായിക്കുമെന്ന വിലയിരുത്തലുകൾക്ക് ആധാരം.

സാമ്പത്തിക വിദഗ്ധയും വിഖ്യാത കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥനാണ് ഭാര്യ. സ്വാമിനാഥനുമായുള്ള ബന്ധമാണ് കൃഷിയുടെ വഴിയേ രാമചന്ദ്രനെ എത്തിച്ചത്. ഭാര്യ പിതാവിന്റെ താൽപ്പര്യങ്ങൾ രാമചന്ദ്രനേയും സ്വാധീനിച്ചു. അങ്ങനെയാണ് ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ കർഷക ക്ഷേമത്തിനുള്ള ഗവേഷണ വഴിയിൽ യാത്ര തുടങ്ങുന്നത്. കർഷരോട് ചേർന്ന് നിന്ന് അവരുടെ പ്രശ്‌നങ്ങൾ ആധുനിക ലോകത്തിന് പരിചയപ്പെടുത്താനായിരുന്നു ശ്രമം. അതിന് അദ്ദേഹം വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കാർഷിക മേഖലയിലെ തളർച്ചയ്ക്ക് പരിഹാര നിർദ്ദേശങ്ങൾ നിർദ്ദേശിക്കാനും സർക്കാരിനെ കൊണ്ട് നടപ്പാക്കാനും രാമചന്ദ്രന് കഴിയുമെന്നാണ് വിലയിരുത്തൽ.

ഹരിത വിപ്ലവത്തിന് നേതൃത്വം നൽകിയ ഡോ. എം എസ് സ്വാമിനാഥന്റെ കാർഷിക രംഗത്തെ സംഭാവനകൾ അതുല്യമാണ്. തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7 ന് ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ പിന്നീട് ഡോ. എം എസ് സ്വാമിനാഥനായി വളരുകയായിരുന്നു. 1943 ലുണ്ടായ ബംഗാൾ ക്ഷാമം മൂലം മുപ്പതുലക്ഷം ജനങ്ങൾ മരണമടഞ്ഞ സംഭവം സ്വാമിനാഥനെ പിടിച്ചുലച്ചു. ആ സംഭവമാണ് കൃഷിശാസ്ത്രത്തിൽ കൂടുതൽ അറിവുനേടാൻ സ്വാമിനാഥനെ പ്രേരിപ്പിച്ചത്. കൂടുതൽ വിളവുകിട്ടുന്നതിനായി നിരന്തരം നടത്തിയ അന്വേഷണങ്ങളും ചിന്തകളും ഒടുവിൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങുന്നതിലെത്തുകയാണുണ്ടായത്. ഈ സംഘടനയുമായി രാമചന്ദ്രന് അടുത്ത ബന്ധമാണുള്ളത്. ഇടുക്കി, കുട്ടനാട് പാക്കേജുകൾ അവതരിപ്പിച്ചത് സ്വാമിനാഥനാണ്. ദീർഘ വീക്ഷണത്തോടെയുള്ള ഈ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളത്തിന് പിഴവ് പറ്റി. സ്വാമിനാഥന്റെ മരുമകൻ ആസൂത്രണ ബോർഡിന്റെ തലപ്പത്തെത്തുമ്പോൾ ഇവയ്ക്ക് വീണ്ടും ജീവൻ വയ്ക്കുമെന്നും കരുതുന്നു.

ശാസ്ത്രീയ സമീപനം വിട്ടൊരു കളിയുമില്ല രാമചന്ദ്രന്. നിലപാടെടുക്കുമ്പോൾ ശാസ്ത്രമാണ് വഴികാട്ടി. ജൈവകൃഷി, ജനിതക വിള തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാടാണ് രാമചന്ദ്രനുള്ളത്. വളമിടേണ്ട സ്ഥലത്ത് വളമിടണമെന്നും കീടനാശിനി ആവശ്യമെങ്കിൽ അതു തളിക്കണമെന്നുമാണ് നിലപാട്. ജനിതക വിളകൾ ആരോഗ്യവും പരിസ്ഥിതിയും തകർക്കുമെന്ന വാദത്തെ അംഗീകരിക്കുന്നുമില്ല. ജൈവകൃഷിയെന്ന സിപിഐ(എം) നിലപാടിനോട് എങ്ങനെ രാമചന്ദ്രൻ പ്രതികിരക്കുമെന്നതാണ് ശ്രദ്ധേയം. എന്നാൽ കർഷകർക്ക് വിള ഉറപ്പാക്കുന്ന കാർഷിക രീതികളെ അടുത്തറിയുന്ന വ്യക്തിയാണ് രാമചന്ദ്രൻ. അതുകൊണ്ട് തന്നെ വിവാദങ്ങൾ മാറ്റി നിർത്തി കേരളത്തിന്റെ കാർഷക നയരൂപീകരണത്തിൽ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്താൻ രാമചന്ദ്രന് കഴിയും. അതായത് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ സജീവമായി ഇടപെടുക കാർഷിക മേഖലയിൽ തന്നെയാകും.

സിപിഐയുടെ വി എസ് സുനിൽകുമാറാണ് കൃഷിമന്ത്രി. രാജുനാരായണ സ്വാമി വകുപ്പ് സെക്രട്ടറിയും. പാരമ്പര്യവഴിയിൽ നീങ്ങുന്ന സുനിൽകുമാറും രാജു നാരായണ സ്വാമിയും രാമചന്ദ്രന്റെ കാഴ്ചപാടുകളെ എങ്ങനെ കാണുമെന്നതാണ് ശ്രദ്ധേയം. ആധുനികതയിൽ ഊന്നിയ സങ്കേതങ്ങൾ ആസൂത്രണ ബോർഡ് അവതരിപ്പിച്ചാൽ അതിനെ മന്ത്രി എങ്ങനെ ഉൾക്കൊള്ളുമെന്നുതും ചോദ്യമായി അവശേഷിക്കുന്നു. സിപിഐ(എം) പാർട്ടി അംഗമായ രാമചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാവിധ പിന്തുണയും ഉണ്ട്. സിപിഐ(എം) വിഭാഗീയതിയിൽ പ്രകാശ് കാരാട്ടിനൊപ്പമായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. കേരള പഠന കോൺഗ്രസിലെ സജീവ സാന്നിധ്യവുമായിരുന്നു. പാർട്ടി പ്രകടന പത്രിക രൂപീകരിക്കുന്നതിൽ അടക്കം പിണറായി രാമചന്ദ്രന്റെ സേവനം തേടിയിരുന്നു.

വിദ്യാർത്ഥിയായിരിക്കുമ്പോൾ കടുത്ത എസ്എഫ്‌ഐ. സ്ഥാപക കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം ഏതാനും നാൾ ഹാവാർഡ് യൂണിവേഴ്‌സിറ്റിയിൽ എക്കണോമിക്‌സ് പ്രൊഫസറായിരുന്നു. ത്രിപുരയിലും ബംഗാളിലും ആസൂത്രണ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ബംഗാളിലായിരുന്നു പ്രവർത്തിച്ചത്. യുഎൻ യൂണിവേഴ്‌സിറ്റി ഹെൽസിങ്കി, ഹാർവാർഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും അദ്ധ്യാപകനായിരുന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ െഡവലപ്‌മെന്റ് സ്റ്റഡീസ്, മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസർച്ച് എന്നിവിടങ്ങളിലും പ്രവർത്തിച്ചു. വിദ്യാർത്ഥിയായിരിക്കെ, എസ്.എഫ്.ഐ.യുടെ കേന്ദ്രകമ്മിറ്റിയംഗമായും പ്രവർത്തിച്ചു. എസ്എഫ്‌ഐയുടെ ആദ്യ കേന്ദ്ര കമ്മറ്റിയിലായിരുന്നു രാമചന്ദ്രൻ ഉണ്ടായിരുന്നത്. മദ്രാസ് സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി.യും നേടിയ അദ്ദേഹം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സി.ടി.കുര്യന്റെ ശിഷ്യനാണ്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളെ പി സുന്ദരയ്യയുടെ കണ്ടെത്തലാണ് വി കെ രാമചന്ദ്രൻ. റെയിൽവേ സമരകാലത്ത് എകെജിയുടെ അനൗദ്യോഗിക സെക്രട്ടറിയായും രാമചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. ഇഎംഎസിനും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. സിപിഎമ്മിലെ ഒന്നാംനിര ധൈഷണികരുടെ സ്‌നേഹവാൽസല്യമേറ്റും അവരോടു തർക്കിച്ചുമാണ് രാമചന്ദ്രൻ വളർന്നത്. ഈ സംവാദം ആസൂത്രണ ബോർഡ് ഉപാധ്യക്ഷനെന്ന നിലയിലും രാമചന്ദ്രൻ തുടരും. അങ്ങനെ വികസനത്തിന് പുതുവേഗം നൽകാനാകും ഈ സാമ്പത്തിക ശാത്രജ്ഞൻ ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP