Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെനറ്റിന്റെ പേയ്‌മെന്റ് സീറ്റ് വിവാദം സീരിയസാകുന്നു; കോഴ നൽകി മത്സരിച്ചെന്ന ആരോപണം അന്വേഷിക്കാൻ ലോകായുക്ത ഉത്തരവ്; സിപിഐ യോഗ മിനിറ്റ്‌സുകൾ പിടിച്ചെടുത്ത് പരിശോധിക്കാൻ ഐജിക്ക് നിർദ്ദേശം

ബെനറ്റിന്റെ പേയ്‌മെന്റ് സീറ്റ് വിവാദം സീരിയസാകുന്നു; കോഴ നൽകി മത്സരിച്ചെന്ന ആരോപണം അന്വേഷിക്കാൻ ലോകായുക്ത ഉത്തരവ്; സിപിഐ യോഗ മിനിറ്റ്‌സുകൾ പിടിച്ചെടുത്ത് പരിശോധിക്കാൻ ഐജിക്ക് നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭയിലെ സിപിഐ സ്ഥാനാർത്ഥി ബെനറ്റ് എബ്രഹാമിനെ ചൊല്ലിയുള്ള വിവാദങ്ങൾ നിയമനടപടികളിലേക്കും. കോഴ നൽകിയാണ് ബെനറ്റ് സ്ഥാനാർത്ഥിയായതെന്ന് പറയാതെ പറഞ്ഞ് സി ദിവാകരനടക്കമുള്ളവർക്കെതിരെ സിപിഐ നടപടിയെടുത്തു. പ്രശ്‌നമെല്ലാം അവസാനിച്ചെന്ന് സിപിഐ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറയുകയും ചെയ്തു. എന്നാൽ ലോകായുക്ത ഇടപെടലോടെ ബെനറ്റ് വിവാദം വീണ്ടും സിപിഐയുടെ ഉറക്കം കെടുത്താൻ എത്തുകയാണ്.

സിപിഐ പണം വാങ്ങി ബെനറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കിയെന്ന പരാതിയിലാണ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടത്. ബെനറ്റ് എബ്രാഹാമിൽ നിന്ന് ഒരു കോടി 80 ലക്ഷം രൂപയുടെ സംഭാവന കിട്ടയതായി സിപിഐ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. തുടർന്നാണ് സി ദിവാകരനും രാമചന്ദ്രൻ നായർക്കും വെഞ്ഞാറമ്മൂട് ശശിക്കുമെതിരെ നടപടിയെടുത്തത്. എന്നാൽ ഈ തുക ബെനറ്റിന്റെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെട്ടിട്ടില്ലെന്ന് കാട്ടിയാണ് ലോകായുക്തയിൽ ഹർജി നൽകിയിത്. ഇത് പരിശോധിച്ചാണ് നിർണ്ണായക തീരുമാനം എടുത്തത്. ഐജി സുരേഷ് രാജ് പുരോഹിതാകും ഇക്കാര്യം അന്വേഷിക്കുക.

സിപിഐ യോഗത്തിന്റെ മിനിറ്റ്‌സുകൾ പരിശോധിക്കാനും ലോകായുക്ത നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധിക്കാനായി ഇവ നൽകാൻ സിപിഐ നേതൃത്വം തയ്യാറായില്ലെങ്കിൽ അവ പിടിച്ചെടുക്കണമെന്നും ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്. ഗൗരവത്തോടെയുള്ള അന്വേഷണം വേണമെന്നാണ് ഇതിലൂടെ ലോകായുക്ത മുന്നോട്ട് വയ്ക്കുന്നത്. കാശ് നൽകിയാണ് ബെനറ്റ് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായതെന്നാണ് പ്രധാന ആക്ഷേപം. ഇതും പിരശോധിക്കും.  തിരുവനന്തപുരം മുരുക്കുപുഴ സ്വദേശി ഷംനാദ് നൽകിയ പരാതിയിലാണ് ഉത്തരവ്

ഇത്തരം പാർട്ടി രേഖകൾ പുറത്ത് വിടുന്ന രീതി കമ്യൂണിസ്റ്റ് പാർട്ടിയിലില്ല. ജില്ല മുതൽ കേന്ദ്ര സെക്രട്ടറിയേറ്റ് വരെ നീളുന്ന പാർട്ടി യോഗങ്ങളിൽ ബെനറ്റിന്റെ സീറ്റ് വിവാദം ചർച്ച ചെയ്തിട്ടുണ്ട്. ഇവ മിനിറ്റ്‌സായി രേഖപ്പെടുത്തുകയാണ് പതിവ്. ഇവ പരിശോധിച്ചാൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് സിപിഐയിലുയർന്ന ആക്ഷേപങ്ങൾ വ്യക്തമാകും. ഇതിൽ അന്വേഷണം നടത്തിയാൽ പല ഉന്നതരും കേസിൽ പ്രതിയാകുകയും ചെയ്യും. അതിനാൽ ലോകായുക്ത ഉത്തരവിനോട് സിപിഐ നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയിട്ടുണ്ടെന്ന് സിപിഐ അന്വേഷണ കമ്മീഷൻ  കണ്ടെത്തിയിരുന്നു. ബെനറ്റ് എബ്രഹാം പേയ്‌മെന്റ് സ്ഥാനാർത്ഥിയാണെന്ന വാദം ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് അന്വേഷണ കമ്മീഷൻ പാർട്ടിക്ക് നൽകിയത്. മൂന്നു നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സി ദിവാകരൻ, പി രാമചന്ദ്രൻ നായർ, വെഞ്ഞാറമൂട് ശശി എന്നിവർക്കെതിരെ പാർട്ടി തല നടപടിയും വന്നു.

സിപിഐ ജില്ലാ കൗൺസിൽ നിരാകരിച്ച ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത് കോഴവാങ്ങയെന്നാണ് ആക്ഷേപം ഉയർന്നത്. ജില്ലാ കമ്മിറ്റി നൽകിയ പാനലിൽ പന്ന്യൻ രവീന്ദ്രൻ, സി ദിവാകരൻ, പി.രാമചന്ദ്രൻ നായർ എന്നീ പേരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ സംസ്ഥാന എക്‌സിക്യൂട്ടിവും സെക്രട്ടറിയറ്റും കഴിഞ്ഞപ്പോൾ ബെന്നറ്റ് സ്ഥാനാർത്ഥിയായി.

ജില്ലാ കൗൺസിൽ അംഗീകരിച്ച തിരഞ്ഞെടുപ്പ് ചെലവ് നാല് കോടിക്കടുത്തായിരുന്നു. ഇതിൽ ഒന്നേമുക്കാൽ കോടിയിലധികം ബെന്നറ്റ് മുഖേന ലഭിച്ചതാണെന്നും സിപിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ പി.കെ. കൃഷ്ണൻ, പി. തിലോത്തമൻ, ടി. പ്രസാദ് എന്നിവരടങ്ങിയ കമീഷനാണ് ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വ വിഷയം അടക്കമുള്ള ആക്ഷേപങ്ങൾ അന്വേഷിച്ചത്. പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ പുറത്ത് വിടാതെയാണ് മൂന്ന് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP