Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃതകലശമായിരുന്ന അച്യുതന്റെ കിണർ ഇന്ന് 'കാരൂരിന്റെ ഉതുപ്പാന്റെ കിണർ' പോലെ പാഴ്ക്കിണർ; ഭരണി ഹോട്ടലിന്റെ മലിനജല ടാങ്ക് നിർമ്മിച്ചത് സർവത്ര ചട്ടങ്ങൾ ലംഘിച്ച്; പഞ്ചായത്തിൽ പ്ലാനിംഗും സമർപ്പിച്ചില്ല; സാനിറ്ററി സർട്ടിഫിക്കറും ആരോഗ്യ വകുപ്പിൽ നിന്നില്ല; അമ്പത് വർഷം നാട്ടുകാരുടെ ദാഹമകറ്റിയ കിണറിൽ ദുർഗന്ധം വമിക്കുന്ന മലിനജലമെത്തിയതിന്റെ കാരണം സിമ്പിൾ; എടപ്പാളുകാരുടെ ദുരിതത്തിന് അറുതി വരുമോ?

അമൃതകലശമായിരുന്ന അച്യുതന്റെ കിണർ ഇന്ന് 'കാരൂരിന്റെ ഉതുപ്പാന്റെ കിണർ' പോലെ പാഴ്ക്കിണർ; ഭരണി ഹോട്ടലിന്റെ മലിനജല ടാങ്ക് നിർമ്മിച്ചത് സർവത്ര ചട്ടങ്ങൾ ലംഘിച്ച്; പഞ്ചായത്തിൽ പ്ലാനിംഗും സമർപ്പിച്ചില്ല; സാനിറ്ററി സർട്ടിഫിക്കറും ആരോഗ്യ വകുപ്പിൽ നിന്നില്ല; അമ്പത് വർഷം നാട്ടുകാരുടെ ദാഹമകറ്റിയ കിണറിൽ ദുർഗന്ധം വമിക്കുന്ന മലിനജലമെത്തിയതിന്റെ കാരണം സിമ്പിൾ; എടപ്പാളുകാരുടെ ദുരിതത്തിന് അറുതി വരുമോ?

എംപി റാഫി

മലപ്പുറം: എടപ്പാൾ ഭരണി ഹോട്ടലിന്റെ മലിനജല ടാങ്ക് നിർമ്മിച്ചത് സർവത്ര ചട്ടങ്ങൾ ലംഘിച്ച്. ഹോട്ടൽ തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് അനുമതിയുമില്ല. അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും മലിന ജലം നിർമ്മാർജനം ചെയ്യുന്നതിന് നിലവിലുള്ള ട്രീറ്റ്മെന്റ് സംവിധാനം പര്യാപ്തമല്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയ രേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു. കാരൂരിന്റെ ഉതുപ്പാന്റെ കിണറെന്ന കഥയ്ക്ക് സമാനമായ അവസ്ഥയിൽ അച്യുതന്റെ കിണറെത്തിച്ചത് ഈ ചട്ട ലംഘനമാണെന്നാണ് സൂചന.

മലിനജലക്കുഴി നിർമ്മിക്കുന്നതിന് പഞ്ചായത്തിൽ പ്ലാനിങ് സമർപ്പിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട എ.ഇ പരിശോധന നടത്തിയിട്ടില്ലെന്നും തെളിയിക്കുന്ന വിവരാവകാശ രേഖയും മറുനാടന് ലഭിച്ചു. എടപ്പാളിലെ എൻസൈൻ ഭരണി റസ്റ്റോറന്റിന്റെ മലിനജല ടാങ്ക് സമീപവാസികൾക്ക് ദുരുതമാകുന്ന വാർത്ത ഈ മാസം 20ന് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. 50 വർഷമായി നിരവധി കുടുംബങ്ങൾ ആശ്രയിച്ചു വന്നിരുന്ന കുടിവെള്ള ശ്രോതസ്സ് മലിനമായ സംഭവം ഇതിലൂടെ തുറന്ന് കാട്ടിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി അച്ചുതനും മക്കളായ അഭിലാഷും അനീഷും നീതി തേടി അലഞ്ഞെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. അച്ചുതൻ നൽകിയ പരാതിയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ അന്വേഷണത്തിലാണ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്.

എന്നാൽ സ്ഥാപനം പ്രവർത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമില്ലാതെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. വട്ടംകുളം പഞ്ചായത്തിൽ പ്ലാൻ പോലും സമർപ്പിക്കാതെ നിർമ്മിച്ച മലിനജല ടാങ്കിന് ആരോഗ്യ വകുപ്പ് ശാസ്ത്രീയമാണെന്ന് കാണിച്ച് സാനിറ്ററി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരിക്കുന്നു. 2016ൽ ഹോട്ടൽ ആരംഭിക്കുന്ന സമയത്ത് മുൻവശത്തു നിർമ്മിച്ച മലിനജലക്കുഴിയും, 2017ൽ പുതിയ ഒരു മലിനജലക്കുഴി നിർമ്മിക്കുന്നതിനും ഹോട്ടൽ ഉടമയോ കെട്ടിട ഉടമയോ അനുവാദം ചോദിച്ചിട്ടില്ലെന്നും പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കല്ലുകൊണ്ട് കെട്ടിപ്പടുത്ത് ഇരുപതിനായിരം ലിറ്റർ കപ്പാസിറ്റിയിൽ മലിനജലക്കുഴികൾ നിർമ്മിച്ചിരിക്കുന്നതെന്നും വിവരാവകാശ രേഖകൾ പറയുന്നു.

എന്നാൽ ഈ മലിനജലക്കുഴികളുടെ നിർമ്മാണ രേഖകളായ പ്ലാനിങ് പഞ്ചായത്തിൽ സമർപ്പിച്ചിട്ടുമില്ല. ഈ ടാങ്കുകൾ എ.ഇ പരിശോധിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും അനതികൃതമായ ടാങ്കുകളാണ് കെട്ടിടത്തിൽ ഉള്ളതെന്നും വ്യക്തം. ഈ മലിന കുഴികളാണ് ശാസ്ത്രീയമായി നിർമ്മിച്ചതാണ് പറഞ്ഞ് ആരോഗ്യ വകുപ്പ് സാനിറ്ററി സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. അനധികൃതമാണെന്ന് ബോധ്യമായ വട്ടംകുളം പഞ്ചായത്ത് ഭരണ സമിതി ടാങ്ക് മണ്ണിട്ടു മൂടാനും തീരുമാനിച്ചിരുന്നു.

എല്ലാം ബോധ്യമായിട്ടും, നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം നഷ്ടമായിട്ടും എടപ്പാൾ ഭരണി ഹോട്ടലിന്റെ മലിനജല സംഭരണിക്കെതിരെ കണ്ണച്ചിരിക്കുകയാണ് അധികൃതർ. അമ്പത് വർഷത്തിലേറെയായി നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ള ശ്രോതസ്സാണ് എടപ്പാളിലെ അച്ചുതന്റെ ഉടമസ്ഥതയിലുള്ള കിണർ. എന്നാൽ ഈ കിണർ കഴിഞ്ഞ ഒരു വർഷമായി സമീപത്ത് ഉയർന്ന വലിയ ഹോട്ടലിൽ നിന്നും ഒഴുക്കുന്ന മലിന ജലം കാരണം ഉപയോഗ ശൂന്യമായിരിക്കുകയാണ്. ലഭിച്ചിരുന്ന കുടുവെള്ളം കഴിഞ്ഞ ഒരു വർഷത്തോളമായി ദുർഗന്ധവും മലിനവുമായിരിക്കുന്ന ദുരവസ്ഥ അച്ചുതന്റെ കുടുംബം മറുനാടൻ മലയാളിയോട് വിവരിച്ചു.

ഹോട്ടൽ പുറം തള്ളുന്ന മാലിന്യങ്ങളിൽ അക്ഷരാർത്ഥത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് എടപ്പാൾ ശുകപുരത്തെ പാറമ്മേൽ വളപ്പിൽ അച്ചുതനും കുടുംബവും. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറ്റിൽ നിന്നും ഇപ്പോൾ ദുർഗന്ധം കലങ്ങിയ വെള്ളം മാത്രമാണ് ലഭിക്കുന്നത്. പരാതികൾ പലതും നൽകിയിട്ടും മുതലാളിക്കും ഹോട്ടലിനുമെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരും അധികൃതരും ഇതുവരെ തയ്യാറായിട്ടില്ല. എടപ്പാളിലെ ഭരണി റസ്റ്റോറന്റ് & ഹോട്ടലിനെതിരെ നടപടിയെടുക്കാൻ തദ്ദേശ മന്ത്രി കെ.ടി ജലീൽ പറഞ്ഞിട്ടും വട്ടംകുളം പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് അനക്കമില്ലായിരുന്നു. ആരോഗ്യ വകുപ്പിലും ഫൂഡ് ആൻഡ് സേഫ്റ്റിയിലും പരാതി നൽകിയിട്ടും ഈ ദളിത് കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി, എസ്.സി മിനിസ്റ്റർ, എസ്.സി കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

അച്ചുതന്റെ മക്കളായ അഭിലാഷും അനീഷും കഴിഞ്ഞ ഒരു വർഷത്തോളമായി നീതിക്കായി ഓരോ വാതിലുകളും മുട്ടുകയാണ്. എന്നാൽ ഉദ്യോഗസ്ഥർക്ക് പണത്തിനു മേൽ പരുന്തും പറക്കില്ലെന്ന മനോഭാവമാണ്. ഹോട്ടൽ ഒഴുക്കിവിടുന്ന മാലിന്യം കാരണം ജനജീവിതവും കുടിവെള്ളവും ദുസഹമാകുന്നുവെന്നത് ഉദ്യോഗസ്ഥർക്കും വ്യക്തമായിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടുകളെല്ലാം ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. പക്ഷേ, വട്ടംകുളം പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഈ ദുരിതങ്ങളെല്ലാം കണ്ടിട്ടും കണ്ണടച്ചിരിക്കുകയാണ്. കിണറിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയും, ഇ-കോളി ബാക്ടീരിയയും അളവിൽ കൂടുതൽ ഉള്ളതായി ആരോഗ്യ വിഭാഗം തന്നെ അയച്ച പരിശോധനാ ഫലത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.

ഹോട്ടൽ അധികൃതർ കുടുങ്ങുമെന്നായപ്പോൾ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതൃത്വം അടക്കം സംഭവം ഒതുക്കി തീർക്കാൻ രംഗത്തെത്തി. എന്നാൽ വിട്ടുവീഴ്ചയില്ലാതെ അനീഷും അഭിലാഷും നിയമ പോരാട്ടിത്തിനിറങ്ങുകയായിരുന്നു. ചർച്ചകൾ പലതും നടന്നെങ്കിലും തീരുമാനങ്ങൾ അംഗീകരിക്കാൻ ഹോട്ടൽ ഉടമകൾ തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നെല്ലാം നീതി നിഷേധിക്കപ്പെട്ട ഈ കുടുംബം ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരിക്കുകയാണ്. ഇതിന്മേൽ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തിന്മേൽ പ്രതീക്ഷയുണ്ടെന്നും സത്യം തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കണമെന്നും അച്ചുതന്റെ മക്കളായ അഭിലാഷും അനീഷും മറുനാടൻ മലയാളിയോടു പറഞ്ഞു.

കുടിവെള്ളം തടസമാകുംവിധം ദുരിതം വിതയ്ക്കുകമാത്രമല്ല, ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തുക കൂടി ചെയ്താണ് ഹോട്ടൽ ഭരണി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ മുന്നിൽ പ്ലാൻ പ്രകാരം ഡ്രിംങ്കിങ് വാട്ടർ സ്റ്റോറേജ് എന്ന് കാണിച്ചിരിക്കുന്ന സ്ഥലത്ത് അനതികൃതമായി പഞ്ചായത്തിന്റെ അനുമതിയില്ലാതെ മറ്റൊരു മുറികൂടി നിർമ്മിച്ചിട്ടുമുണ്ട്. മലിനീകരണ ബോർഡിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് ലൈസൻസ് നൽകാൻ പാടില്ലെന്നാണ് ചട്ടം.

കഴിഞ്ഞ മാസം 19നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടം ലംഘിച്ച ഹോട്ടൽ ഭരണിക്കും പഞ്ചായത്തിനും നോട്ടീസ് അയച്ചത്. 10 ദിവസത്തിനകം പുതിയ പ്രപ്പോസലിന് അപേക്ഷ സമർപ്പിക്കണമെന്നായിരുന്നു ബോർഡിന്റെ നിർദ്ദേശം. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ഹോട്ടൽ ഉടമ ഒരു മറുപടിയും നൽകിയിട്ടില്ലെന്ന് മലിനീകരണ ബോർഡ് അധികൃതർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP