Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിദേശ പൗരന് അനന്തരാവകാശികളില്ലെങ്കിൽ അയാളുടെ കാലശേഷം വസ്തുവകകൾ സംസ്ഥാന സർക്കാരിലേക്ക് വന്നുചേരും; ബ്രിട്ടീഷുകാരൻ ഇംഗൻ പരിപാലിച്ചിരുന്ന ആലത്തൂർ എസ്റ്റേറ്റ് ഇനി മുതൽ സർക്കാർ ഭൂമി; 211 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന ഉത്തരവിൽ ഒപ്പിട്ട് ജില്ലാ കളക്ടർ; യുവ ഐഎഎസ് ഓഫീസറുടെ പോരാട്ടം മുതൽകൂട്ടാകുന്നത് ഇങ്ങനെ

വിദേശ പൗരന് അനന്തരാവകാശികളില്ലെങ്കിൽ അയാളുടെ കാലശേഷം വസ്തുവകകൾ സംസ്ഥാന സർക്കാരിലേക്ക് വന്നുചേരും; ബ്രിട്ടീഷുകാരൻ ഇംഗൻ പരിപാലിച്ചിരുന്ന ആലത്തൂർ എസ്റ്റേറ്റ് ഇനി മുതൽ സർക്കാർ ഭൂമി; 211 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന ഉത്തരവിൽ ഒപ്പിട്ട് ജില്ലാ കളക്ടർ; യുവ ഐഎഎസ് ഓഫീസറുടെ പോരാട്ടം മുതൽകൂട്ടാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ഏറെക്കാലം നീണ്ട നിയമനടപടികൾക്കൊടുവിൽ 211 ഏക്കർ വിസ്തൃതിയുള്ള ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് ജില്ലാ കലക്റ്റർ ഉത്തരവിട്ടു. അന്യം നിൽപ്പും കണ്ടുകെട്ടലും നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മധ്യ കേരളത്തിലെ കൈയേറ്റ ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിലാകുമ്പോഴാണ് വയനാട് ജില്ലാ ഭരണകൂടം അതിശക്തമായ നിലപാടുമായി രംഗത്ത് വരുന്നത്. ഏറെ സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് കളക്ടറുടെ ഏറ്റെടുക്കൽ. ജില്ല കലക്റ്റർ എസ് സുഹാസ് ഐ.എ.എസ് പുറപ്പെടുവിച്ച ഈ ഉത്തരവ് വയനാട് ജില്ലയുടെ സർക്കാർ ഭൂമിയുടെ അളവ് വർദ്ധിപ്പിക്കുകയാണ്.

211 ഏക്കറിലധികം വരുന്ന ഈ എസ്റ്റേറ്റ് സർക്കാരിലേക്ക് മുതൽക്കൂട്ടാനായത് യുവ ഐഎഎസുകാരന്റെ നിശ്ചയാദാർഢ്യമാണ്. ബ്രിട്ടിഷ് പൗരനായിരുന്ന എഡ്വിൻ ജൂബർട് വാൻ ഇംഗൻ കൈവശം വെച്ച് പരിപാലിച്ചതായിരുന്നു ഈ എസ്റ്റേറ്റ്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഒലിവർ ഫിനെസ് മോറിസ്, ജോൺ ഡെ വെറ്റ് ഇംഗൻ എന്നിവർക്ക് കൂടി അവകാശപ്പെട്ട എസ്റ്റേറ്റിൽ മോറിസിന്റെ ഓഹരി മറ്റ് ഇരുവർക്കും കൈമാറിയിരുന്നു. പിന്നീട് ജോൺ മരണപ്പെട്ട ശേഷം എസ്റ്റേറ്റ് മുഴുവനായും എഡ്വിന്റെ ഉടമസ്ഥതയിലായി. എഡ്വിൻ, ജോൺ എന്നിവർ മൈസൂർ ആസ്ഥാനമായ ലോകപ്രശസ്ത ടാക്‌സിഡെർമ്മിസ്റ്റുകൾ ആയിരുന്നു. ഇവർ തയ്യാറാക്കിയ സ്റ്റഫ് ചെയ്ത മൃഗത്തോലുകളും രൂപങ്ങളും ലോകത്തെ വിവിധ മന്ദിരങ്ങളിൽ ഇന്നും സൂക്ഷിച്ച് വരുന്നുണ്ട്. സ്വന്തം പ്രവർത്തന മേഖലയിൽ ഉന്നതസ്ഥാനം കൈവരിച്ചതിനൊപ്പം ആലത്തൂർ എസ്റ്റേറ്റും മികവുറ്റ രീതിയിൽ പരിപാലിച്ചു എഡ്വിൻ ജുബർട്ട് വാൻ ഇംഗൻ.

അദ്ദേഹത്തിന്റെ മരണാനന്തരം ഈ എസ്റ്റേറ്റിന്മേൽ അന്യം നിൽപ്പ് നടപടികൾ ആരംഭിക്കുകയായിരുന്നു. അതേത്തുടർന്ന് കേരള ഗസറ്റിൽ നോട്ടീസ് പ്രസിദ്ധീകരിച്ച് ആർക്കെങ്കിലും അവകാശവാദങ്ങൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. മൈസൂർ സ്വദേശിയായ മൈക്കൽ ഫ്‌ളോയ്ഡ് ഈശ്വർ, ബ്രിട്ടിഷ് വനിതയായ മെറ്റിൽഡ റോസാമണ്ട് ഗിഫോർഡ് എന്നിവർ തങ്ങളുടെ അവകാശ വാദങ്ങളുമായി ജില്ലാ കലക്റ്റർക്ക് മുൻപാകെ ഹാജരായി. വക്കീലന്മാർ മുഖേന തങ്ങളുടെ വാദം കലക്റ്റർ മുൻപാകെ അവതരിപ്പിക്കുകയും പല വാല്യങ്ങളിലായി തെളിവുകൾ ഹാജരാക്കുകയും ചെയ്തു. അതിനിടെ ഒരു കക്ഷി അന്യംനിൽപ്പ് നടപടികൾ അവസാനിപ്പിച്ച് കിട്ടാനായി ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. എന്നാൽ കൃത്യമായ വിവരങ്ങൾ സമർപ്പിച്ചതിലൂടെ കോടതി സർക്കാരിന് അനുകുലമായി വിധിയെഴുതി.

കളക്ടറുടെ ഇടപെടലാണ് കേസ് നടത്തിപ്പിൽ നിർണ്ണായകമായത്. വിചാരണകളും രേഖകളുടെ പരിശോധനയും അനേകദിവസങ്ങൾ നീണ്ടു. ഏറെ നിയമവശങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ ഒട്ടനവധി നിയമങ്ങൾ ജില്ലാ കലക്റ്റർ പരിശോധിക്കേണ്ടി വന്നു. The General Clauses act, the Guardian and Wards Act, the Transfer of Property act, the Foreign Exchange Management Act, the Indian Evidence act എന്നിവയും റിസർവ്വ് ബാങ്ക് കാലകാലങ്ങളിൽ പുറപ്പെടുവിച്ച ഒട്ടനേകം സർക്കുലറുകളും നിർദ്ദേശങ്ങളും റഫർ ചെയ്യപ്പെട്ടു. ഇംഗ്ലണ്ടിലെ ദത്തെടുപ്പ് നിയമങ്ങളും പരിശോധിച്ചു. ഇതിന് ശേഷമാണ് കോടതിയിൽ ജില്ലാ ഭരണകൂടം നിലപാട് എടുത്തത്.

എഡ്വിൻ ജൂബർട്ട് വാൻ ഇംഗൻ വിൽപ്പത്രം എഴുതാതെ മരണപ്പെട്ടതായും, അദ്ദേഹത്തിന് അനന്തരാവകാശികൾ ഇല്ലെന്നും, മരണസമയത്ത് ആലത്തൂർ എസ്റ്റേറ്റ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ആയിരുന്നുവെന്നും ജില്ലാ കലക്റ്റർ രേഖകളുടെയും വാദങ്ങളുടെയും നിയമവ്യവസ്ഥകളുടെയും പരിശോധനക്ക് ശേഷം കണ്ടെത്തി. ഇതേത്തുടർന്ന് എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലേക്ക് ഏറ്റെടുത്ത് കലക്റ്റർ ഉത്തരവിട്ടു. അന്യം നിൽപ്പ് നിയമത്തിലെ നിയമാനുസൃത അപ്പീൽ കാലാവധി കൂടി കഴിഞ്ഞേ ഏറ്റെടുക്കൽ പൂർത്തിയാവൂ.

2013 മാർച്ച് 11നാണ് വാനിംഗൻ മരണമടഞ്ഞത്. വിദേശ പൗരന് അനന്തരാവകാശികളില്ലെങ്കിൽ അയാളുടെ കാലശേഷം വസ്തുവകകൾ സംസ്ഥാന സർക്കാരിലേക്ക് വന്നുചേരണമെന്നാണ് ഇന്ത്യൻ നിയമം. വാനിംഗന് മക്കളില്ലാത്തതിനാൽ എസ്ചീറ്റ് ആൻഡ് ഫോർഫീച്ചർ ആക്ട് പ്രകാരമാണ് ഈ എസ്റ്റേറ്റ് സർക്കാരിൽ നിക്ഷിപ്തമാകേണ്ടത്. ഇതിനുള്ള നടപടികൾ പുരോഗമിച്ചതിനിടക്കാണ് മെറ്റിൽഡയുടെ രംഗ പ്രവേശം. നിലവിൽ ബംഗളൂരു സ്വദേശി മൈക്കിൾ ഫ്ളോയിഡ് ഈശ്വർ ആണ് ആലത്തൂർ എസ്റ്റേറ്റ് കൈവശം വെക്കുന്നത്. വാനിംഗൻ ദാനാധാര പ്രകാരം ഈശ്വറിന്റെ മകന് ആലത്തൂർ എസ്റ്റേറ്റ് നൽകിയെന്നാണ് രേഖയുള്ളത്. ഈശ്വറിന്റെ മകനെ ദത്തെടുത്തതായുള്ള പ്രമാണം ഒപ്പിട്ടത് 2007 മാർച്ച് മൂന്നിനാണ്.

എന്നാൽ 2006 ഫെബ്രുവരി ഒന്നിന് ദാനാധാരത്തിലൂടെ ആലത്തൂർ എസ്റ്റേറ്റ് മൈക്കിൾ ഫ്ളോയിഡ് ഈശ്വർ കൈവശപ്പെടുത്തിയിരുന്നു. ഇതിനിടെ തന്റെ അവസാന നാളുകളിൽ ജുവർട്ട് വാനിംഗൻ സ്വത്ത് തട്ടിപ്പ് ആരോപണമുന്നയിച്ച് ഈശ്വറിനെതിരേ പരാതി നൽകിയിരുന്നു. ഇതോടെ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ച് ഉയർന്ന അവ്യക്തതകളും ദൂരുഹതകളും ചർച്ചയായി. വാനിംഗനിൽ നിന്ന് എസ്റ്റേറ്റ് മറ്റൊരാൾ തട്ടിയെടുത്തതായുള്ള ആരോപണം ശക്തമായതിനെ തുടർന്നുയർന്ന പൊതുജനസമ്മർദം മൂലമാണ് എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP