മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
August 09, 2018 | 02:45 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ചടങ്ങിനിടെ മോഹൻലാലിനെതിരെ 'കൈതോക്ക്' ഏന്തി പ്രതീകാത്മകമായി വെടിവെച്ച് പ്രതിഷേധിച്ച നടൻ അലൻസിയറിനെതിരെ നടപടിയെടുക്കാൻ എഎംഎംഎയുടെ നീക്കം. താരസംഘടനയുടെ അധ്യക്ഷനെ പരസ്യമായി പൊതവേദിയിൽ വെച്ച് അവഹേളിച്ചത് വെച്ചുപൊറുപ്പിക്കാൻ സാധിക്കാത്ത നടപടി ആണെന്നാണ് സംഘടനയുടെ ഭാരവാഹികൾ വിലയിരുത്തുന്നത്. സംഘടനയുടെ പൊതുവായ അച്ചടക്കം ലംഘിക്കലിന്റെ പരിധിയിൽ ഇതു വരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തിൽ. ഒരു ഉത്തരവാദിത്തമുള്ള താരത്തിന്റെ ഭാഗത്തു നിന്നും ഇത്തരം അനുഭവം ഉണ്ടായതിൽ മോഹൻലാലിനും കടുത്ത അമർഷമുണ്ട്. വലിയൊരു പൊതുവേദിയിൽ വെച്ച് അപമാനിക്കപ്പെട്ടു എന്ന വികാരമാണ് അദ്ദേഹത്തിനുള്ളത്. ഇത് തന്റെ അടുപ്പക്കാരോണ് മോഹൻലാൽ പറയുകയും ചെയ്തു.
മോഹൻലാലിന് കടുത്ത വേദനയുണ്ടാക്കിയ നടപടിയാണ് അലൻസിയറിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ബോധ്യമായതോടെ അമ്മ ഭാരവാഹിത്തത്തിൽ ഉള്ളവർ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. എന്നാൽ, ഇവരോട് മോഹൻലാൽ എന്തെങ്കിലും നടപടി വേണമെന്ന് കൃത്യമായി നിർദേശിച്ചിട്ടില്ല. ഒരു സംഘടന എന്ന നിലയിൽ എഎംഎംഎയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ അധ്യക്ഷനെതിരായ ഇത്തരം അധിക്ഷേപങ്ങൾ വെച്ചുപൊറുപ്പിക്കാൻ ആവില്ലെന്നാണ് വിലയിരുത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് സിനിമാ പ്രവർത്തകരും വേദിയിൽ ഇരിക്കേയാണ് അലൻസിയറിന്റെ മോശം പെരുമാറ്റം. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു നടൻ ചെയ്തത്. തുടർന്ന് ലാലിന്റെ പ്രസംഗ പീഠത്തിന് സമീപത്തേക്ക് എത്താനും ശ്രമം നടത്തി. ഇത് മോഹൻലാലിനെ മനപ്പൂർവ്വം അവഹേളിക്കാൻ വേണ്ടി ചെയ്തതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തി പ്രസിദ്ധനായ വ്യക്തിയാണ് അലൻസിയർ.
മോഹൻലാൽ പങ്കെടുക്കാൻ വന്നപ്പോൾ മുതൽ മോശം പെരുമാറ്റം അലൻസിയറിൽ നിന്നും ഉണ്ടായിരുന്നു. ഇത് അതിരുവിട്ടുപോകുന്ന ഘട്ടത്തിലാണ് മറ്റുള്ളവർ ഇടെപട്ടത്. അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലും മോഹൻലാലിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊണ്ടും കനത്ത സുരക്ഷക്കിടെയാണ് ഇന്നലെ അവാർഡ് ദാന ചടങ്ങ് നടന്നത്. അങ്ങനെയുള്ള ചടങ്ങിൽ അലൻസിയർ തോക്കു ചൂണ്ടി മോഹൻലാലിനെ വെടിവെക്കുന്നതു പോലെ പെരുമാറിയത് സുരക്ഷാ വീഴ്ച്ചയായി വ്യാഖ്യാനിക്കുന്നവരുമുണ്ട്. അവാർഡ നിശയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയുമായാണ് മോഹൻലാൽ ഇന്നലെ എത്തിയത്. ഈ മറുപടി പ്രസംഗത്തിലൂടെ പറയവേയാണ് ലാൽ പറയുന്നതെല്ലാം കള്ളമാണെന്ന ഭാവത്തിൽ അലൻസിയർ രംഗത്തുവന്നത്. പ്രസംഗിച്ചു കൊണ്ടിരിക്കുന്ന ലാലിനെ ഇത് അലോസരപ്പെടുത്തിയെങ്കിലും ഇർഷ്യ പുറത്തുകാണിക്കാതെ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു.
കൈ തോക്കാക്കി ലാലിനെതിരെ വെടിയുതിർത്ത ശേഷം സ്റ്റേജിലേക്ക് കയറാനും അലൻസിയർ ശ്രമം നടത്തി. ഈ ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്നു തടയുകയായിരുന്നു. തുടർന്ന് അലൻസിയറിനെ സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ അസ്വസ്ഥനായ മോഹൻലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. വിരലുകൾ തോക്കുപോലെയാക്കി അലൻസിയർ വെടിവയ്ക്കുന്നതു ബാലൻ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. ചെന്നിത്തലയും മുരളിയുമൊക്കെ എന്താണ് അലൻസിയർ ചെയ്യുന്നതെന്ന് അറിയാതെ ചിരിക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം നല്ലൊരു ചടങ്ങിന്റെ ശോഭ കെടുത്തിയെന്ന വിലയിരുത്തലാണ് മോഹൻലാലിന് ഉള്ളത്.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര അവാർഡിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാര ജേതാവു കൂടിയായിരുന്നു അലൻസിയർ. പുരസ്ക്കാരം വാങ്ങാൻ എത്തിയപ്പോൾ മോഹൻലാൽ അലൻസിയറിനോട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയും ചെയ്തിരുന്നു. ചിരിച്ചു കൊണ്ടാണ് ലാൽ ഇതേക്കുറിച്ച് സംസാരിച്ചത്. മുഖ്യമന്ത്രിയും അലൻസിയറിനോട് കാര്യങ്ങൾ തിരക്കിയിരുന്നു. സ്വഭാവ നടനുള്ള പുരസ്കാരം അലൻസിയർ മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിക്കുകയും മോഹൻലാലിനെ കെട്ടിപ്പിടിച്ചതിനും ശേഷമാണ് സ്റ്റേജിൽ നിന്നിറങ്ങിയത്.
അതേസമയം 'കൈതോക്ക്' പ്രയോഗം വിവാദമായതോടെ വിശദീകരണവുമായി അലൻസിയർ രംഗത്തെത്തുകയും ചെയ്തു. മോഹൻലാൽ എന്ന മഹാനടനെതിരേ വെടിയുതിർത്തതല്ലെന്നും സാമൂഹിക വ്യവസ്ഥിതിയിൽ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. മോഹൻലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വ്യവസ്ഥിതിക്കെതിരെ ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും അലൻസിയർ വ്യക്തമാക്കി. നേരത്തെ ആ നിമിഷം താൻ എന്താണ് ചെയ്തതെന്ന് വ്യക്തമായ ഓർമയില്ലെന്നായിരുന്നു അലൻസിയർ ഇന്നലെ പറഞ്ഞത്.
എന്തായാലും മോഹൻലാലിനെ അധിക്ഷേപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി അമ്മ ഭാരവാഹികൾക്കിടയിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, അമ്മ അധ്യക്ഷൻ എന്ന നിലയിൽ മോഹൻലാൽ നേരിട്ട് നടപടി സ്വീകരിക്കില്ല. ഇക്കാര്യത്തിൽ വിശദീകരണം തേടിയ ശേഷം മാത്രമേ, തുടർ നടപടികളിലേക്ക് കടക്കുകയുള്ളൂ.
