Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്ളാറ്റ് വാങ്ങിയത് ലക്ഷങ്ങൾ നൽകി; കൊതുകുകടിയും ഇരുട്ടും അകറ്റണമെങ്കിൽ ജനറേറ്റർ ശരണം; ഹോട്ടലിലെ അമിത വിലയ്ക്കുള്ള വൈദ്യുതി വാങ്ങിയാൽ കൈപൊള്ളും; പൊലീസിൽ പരാതി പറഞ്ഞാൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഭീഷണി; വാടക വീട് തേടി അലയുന്നത് അറ്റ്‌ലസ് സെലസ്റ്റയിൽ പ്രോജക്ടിലെ 200 ഓളം കുടുംബങ്ങൾ; ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനിൽ വീണവർക്ക് കിട്ടിയത് മുട്ടൻ പണി; അറ്റ്ലസ് രാമചന്ദ്രന്റെ ഫ്ലാറ്റിൽ ദുരിത ജീവതം പേറുന്നവരുടെ കഥ

ഫ്ളാറ്റ് വാങ്ങിയത് ലക്ഷങ്ങൾ നൽകി; കൊതുകുകടിയും ഇരുട്ടും അകറ്റണമെങ്കിൽ ജനറേറ്റർ ശരണം; ഹോട്ടലിലെ അമിത വിലയ്ക്കുള്ള വൈദ്യുതി വാങ്ങിയാൽ കൈപൊള്ളും; പൊലീസിൽ പരാതി പറഞ്ഞാൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഭീഷണി; വാടക വീട് തേടി അലയുന്നത് അറ്റ്‌ലസ് സെലസ്റ്റയിൽ പ്രോജക്ടിലെ 200 ഓളം കുടുംബങ്ങൾ; ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനിൽ വീണവർക്ക് കിട്ടിയത് മുട്ടൻ പണി; അറ്റ്ലസ് രാമചന്ദ്രന്റെ ഫ്ലാറ്റിൽ ദുരിത ജീവതം പേറുന്നവരുടെ കഥ

അർജുൻ സി വനജ്

കൊച്ചി: ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ഫ്ളാറ്റുകളിൽ വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി ബിൽഡേഴ്സുമായി വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിലാണ് നെടുമ്പാശ്ശേരിയിലെ അറ്റ്ലസ് സെലസ്റ്റയിൽ പാർക്കിലെ 208 ഫ്ളാറ്റ് ഉടമകൾ. വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി പറഞ്ഞ പണവും കെട്ടി കാത്തിരുന്ന് മടുത്ത പലരും ഫ്ലാറ്റിൽ നിന്ന് താമസം വാടകവീടുകളിലേക്ക് മാറി.

മറ്റു ചിലരാകട്ടെ മിനി ജനറേറ്റർ വാങ്ങിയാണ് വീട്ടിൽ ബൾബുകളും ഫാനും മറ്റ് അത്യാവശ്യ ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നത്. വൈദ്യുതി കണക്ഷനുകൾ സ്വന്തമായിട്ടില്ലാത്തതിനെത്തുടർന്ന് ഫ്ളാറ്റുകൾ വിൽപ്പന നടത്താൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവർ. വിഷയത്തിൽ പരാതിയുമായി നിരവധിതവണ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയെങ്കിലും യതീഷ് ചന്ദ്ര ഐ.പി.എസ് ഇടപെട്ടതോടെ പലപ്പോഴും വാദികൾ പ്രതികളാകുന്ന അവസ്ഥ വരെയുണ്ടായെന്നാണ് ഫ്ലാറ്റ് ഉടമസ്ഥർ ആരോപിക്കുന്നത്.

30 മുതൽ 45 ലക്ഷം രൂപ വരെ നൽകിയാണ് അറ്റ്ലസ് ഗ്രൂപ്പിന്റെ നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേർന്നുള്ള അറ്റലസ് സെലസ്റ്റയിൽ പ്രോജക്ടിൽ പലരും ഫ്ലാറ്റുകൾ വാങ്ങുന്നത്. കൺസ്ട്രക്ഷന് വേണ്ടി അനുവദിച്ച കെ.എസ്.ഇ.ബി കണക്ഷനിൽ നിന്നാണ് ആദ്യഘട്ടത്തിൽ എല്ലാ ഫ്ലാറ്റുകളിലേക്കും വൈദ്യുതി വിതരണം ചെയ്തത്. ഇതിന് ബിൽഡേഴ്സ് പറഞ്ഞ പണവും മാസാമാസം നൽകി വരുന്നതിനിടയിലാണ്, ഈ ലൈൻ കട്ട് ചെയ്ത് കൂറ്റൻ ജനറേറ്റർ സ്ഥാപിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഫ്ളാറ്റ് ഉടമകൾക്ക് ലഭിച്ച മറുപടി വിചിത്രമാണ്. ഋഷിരാജ് സിംങ് കെ.എസ്.ഇ.ബിയുടെ അമരത്ത് വന്നതിനാൽ, കൺസ്ട്രക്ഷൻ കണക്ഷനിൽ നിന്ന് മുഴുവൻ ഫ്ളാറ്റുകളിലേക്കും വൈദ്യുതി നൽകുന്നത് പിടിക്കപ്പെടുമെന്ന്. പിടിക്കപ്പെട്ടാൽ വലിയ ഫൈനും അടയ്ക്കേണ്ടി വരുമെന്ന്. ഈ ഘട്ടത്തിലാണ് എന്തുകൊണ്ടാണ് തങ്ങൾക്ക് ഓരോത്തർക്കും കണക്ഷൻ അനുവദിക്കാത്തതെന്ന് ഉടമകൾ ചോദ്യം ചെയ്തു. ഉടനെ തരുമെന്ന് മാത്രമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ അടക്കമുള്ളവരുടെ മറുപടി.

എന്നാൽ വർഷങ്ങൾ പലതും കഴിഞ്ഞു, ഇപ്പോൾ ആകെയുള്ളമാറ്റം, ബിൽഡിംങിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് വേണ്ടി തരപ്പെടുത്തി മൂന്ന് ഹൈ ടെൻഷൻ ലൈനിൽ നിന്ന് ആവശ്യക്കാർക്ക് തോന്നിയ വിലയിൽ വൈദ്യുതി ലഭിക്കും. ബിൽഡിംങിന്റെ പ്ലാൻ പ്രകാരം ലോബിയും, ക്ലബ്ബ് ഹൗസും, പാർക്കിംങ് സ്പേസുമായി മാറേണ്ട സ്ഥലങ്ങളാണ് അറ്റ്ലസ് എയർപ്പോർട്ട് ഹോട്ടൽ, വൈശാലി ഹോട്ടൽ, റോയൽ കാസ്റ്റിൽ എന്നിവ നിർമ്മിച്ചിരിക്കുന്നത്.

ടെറസിലെ ഡെറ്റുകൾ ഇടിച്ചുനിരത്തിയാണ് ബാൻക്വറ്റ് ഹാൾ നിർമ്മിച്ചിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ ഫ്ലാറ്റ് ഉടമസ്ഥർക്ക് വേണ്ടിയുള്ള പൊതുസ്ഥലങ്ങളേല്ലാം കൊമേഴ്ഷ്യൽ ആവശ്യത്തിനായി ഉപയോഗിക്കുന്നു. എന്നാൽ എല്ലാ രേഖകളിലും ഈ കെട്ടിടം റെസിഡൻഷ്യൽ പർപ്പസിന് വേണ്ടിമാത്രമായുള്ളതായാണ് അങ്കമാലി നഗരസഭ സർട്ടിഫൈ ചെയ്തിരിക്കുന്നത്.

എന്നാൽ അതേ ബിൽഡിംങിൽ ഹോട്ടലും റസ്റ്റോറന്റും നടത്താൻ വേണ്ടി അനുവാദം നൽകിയതും ഇതേ അങ്കമാലി നഗരസഭയാണ്. അടഞ്ഞുകിടന്ന ഫ്ളാറ്റ് ക്ലീൻ ചെയ്യാൻ വന്ന ഉടമകളെ അറസ്റ്റ് ചെയ്ത് പെറ്റികേസെടുക്കുന്ന വിചിത്ര സംഭവും ഇവിടെയുണ്ടായി. തങ്ങളുടെ സ്വന്തം ഫ്ളാറ്റിൽ പോയതിൽ എന്താണ് നിയമ ലംഘനം എന്ന് ചോദിച്ച ഫ്ലാറ്റ് ഉടമകളോട്, നിങ്ങൾ അവിടെ താമസിക്കുന്നില്ലല്ലോ, പിന്നെയെന്തിനാണ് പോയതെന്ന അൽഭുതപ്പെടുത്തുന്ന ചോദ്യമാണ് അങ്കമാലി പൊലീസ് സ്റ്റേഷനിൽ നിന്ന് ചോദിച്ചത്.

ഈ സംഭവങ്ങൾക്കിടയിലാണ് വടകരയിൽ നിന്ന് എറണാകുളം റൂറലിലേക്ക് യതീഷ് ചന്ദ്ര ഐ.പി.എസ് എത്തുന്നത്. അറ്റ്ലസ് രാമചന്ദ്രന്റെ 704 ആം നമ്പർ ഫ്ളാറ്റിന്റെ ഓപ്പോസിറ്റുള്ള 705 ആം നമ്പർ ഫ്ളാറ്റാണ് യതീഷ് ചന്ദ്ര മറ്റൊരു വ്യക്തിയിൽ നിന്ന് വാങ്ങിയത്. യതീഷ് ചന്ദ്ര തൃശ്ശൂരിലേക്ക് സ്ഥലം മാറുന്നതിന് മുമ്പ് വരെ ഈ ഫ്ളാറ്റിലാണ് താമസിച്ചിരുന്നതെന്നാണ് ലഭ്യാമാകുന്ന വിവരം. പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ ചെന്നാൽ യതീഷ് ചന്ദ്രയുടെ ഇടപെടൽ ഉണ്ടാകുമെന്ന് ഭയന്ന് പൊലീസ് പരാതി പോലും കേൾക്കാൻ തയ്യാറാകുന്നില്ലെന്നാണ് ഉടമസ്ഥർ പറയുന്നത്.

സംസ്ഥാന ഇലട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിയോഗിച്ച മൂന്നംഗ കമ്മീഷൻ ഇവിടെ നടന്ന നിയമലംഘനങ്ങളെക്കുറിച്ച് അക്കമിട്ട് നിരത്തിക്കൊണ്ട് ഈ വർഷം ഏപ്രിൽ അവസാനം റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ടിഎം മോനോഹരൻ , കെ വിക്രമൻ നായർ, എസ് വേണുഗോപാൽ എന്നിവർ അംഗങ്ങളായ കമ്മീഷനാണ് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും ബിൽഡേഴ്സും നഗരസഭാ അധികൃതരും, പൊലീസ് ഉദ്യോഗസ്ഥനും കൂട്ടായിനടത്തിയ നിയമ ലംഘനങ്ങളാണ് ഇവിടുത്തെ ഫ്ലാറ്റ് ഉടമകളെ കുഴയ്ക്കുന്നത്. അറ്റ്‌ലസ് രാമചന്ദ്രൻ ദുബായിൽ അഴിക്കുള്ളിലായതോടെ പരാതി പറയാൻ പോലും ആളില്ലാത്ത അവസ്ഥയിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP