Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് സർക്കാരിന്റെ മറ്റൊരു ആരോഗ്യ അഴിമതി കൂടി പുറത്ത്; സ്ഥാനക്കയറ്റത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടർ രണ്ട് ലക്ഷം കൈക്കൂലി ചോദിച്ചെന്നു തുറന്നു പറഞ്ഞു ഡോക്ടർ: വിജിലൻസും മന്ത്രിയും ഇടപെട്ടേക്കും

യുഡിഎഫ് സർക്കാരിന്റെ മറ്റൊരു ആരോഗ്യ അഴിമതി കൂടി പുറത്ത്; സ്ഥാനക്കയറ്റത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടർ രണ്ട് ലക്ഷം കൈക്കൂലി ചോദിച്ചെന്നു തുറന്നു പറഞ്ഞു ഡോക്ടർ: വിജിലൻസും മന്ത്രിയും ഇടപെട്ടേക്കും

എം എസ് സനിൽകുമാർ

തിരുവനന്തപുരം: സ്ഥാനക്കയറ്റം ലഭിക്കാൻ സർക്കാർ ഡോക്ടറോട് ആരോഗ്യവകുപ്പ് ഡയറക്ടർ 2 ലക്ഷം രൂപ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. സുധീർ ഷെറീഫാണ്‌  ഇക്കാര്യം മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. അർഹമായ സ്ഥാനക്കയറ്റം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നേരിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പ് ഡയറക് ടർ ഡോക്ടർ രമേഷ് 2 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡോക് ടർ സുധീർ പറഞ്ഞു. കൈക്കൂലി നൽകാത്തതിന്റെ പേരിൽ തന്റെ സ്ഥാനക്കയറ്റം ഡയറക് ടർ വൈകിപ്പിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകുമെന്നും ഡോ. സുധീർ അറിയിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയത്ത് ഉന്നതപഠനത്തിനായി സുധീർ അവധിയെടുത്തിരുന്നു. തുടർന്ന് തിരികെയെത്തിയ സുധീറിന് അപ്പോയ്‌മെന്റ് ഉത്തരവ് ലഭിക്കാൻ വൈകി. ഇതിനെതിരെ ഡോക് ടർ അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സുധീറിന് നിയമനോത്തരവ് നൽകാൻ ട്രിബ്യൂണൽ വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിൽ 5 ന് സുധീർ ചിറ്റൂർ താലൂക്ക് താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ഈ സാഹചര്യത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുമുണ്ടായി. സ്ഥാനക്കയറ്റം നൽകണമെന്ന് അഭ്യർത്ഥിക്കുന്ന നിവേദനവുമായി ഏപ്രിൽ 6 ന് വൈകുന്നേരം തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തി ഡയറക്ടർ ഡോക്ടർ രമേഷിനെ നേരിൽ കണ്ടു.

'നിവേദനം തരൂ. കാര്യങ്ങൾ ശരിയാക്കിക്കോളാം. ഇനി ഇക്കാര്യത്തിന് എന്നെ വന്നു കാണേണ്ട ' എന്നായിരുന്നു ഡയറക് ടറുടെ മറുപടി. കാര്യങ്ങൾ ശരിയാകുമെന്ന് കരുതി ഡോക്ടർ സുധീർ കാത്തിരുന്നു . ദിവസങ്ങൾ കഴിഞ്ഞ് ഡയറക് ടർ ഓഫീസിൽ അന്വേഷിച്ചപ്പോൾ സ്ഥാനക്കയറ്റത്തിനുള്ള പേപ്പറുകൾ ഒന്നും അനങ്ങിയിട്ടില്ല എന്ന് മനസ്സിലായി. തുടർന്ന് ഏപ്രിൽ 18 ന് തിരുവനന്തപുരത്തെത്തി ഡയറക്ടർ ഡോക്ടർ രമേഷിനെ നേരിൽ കണ്ടു. അപ്പോഴാണ് കൈക്കൂലി ആശ്യപ്പെട്ടതെന്ന് സുധീർ പറയുന്നു. ' സ്ഥാനക്കയറ്റം തരാം. ഒരു 2 ലക്ഷം രൂപ ചെലവ് വരുന്ന കാര്യമാണ്. അത് തരണം. അപ്പോയ് മെന്റ് ഓർഡർ കിട്ടാതിരുന്ന 7 മാസത്തെ ശമ്പളം ഒരുമിച്ച് കിട്ടാൻ പോവുകയല്ലേ. അപ്പോൾ 2 തരുന്നതിന് കുഴപ്പമില്ലല്ലോ' . ഇതായിരുന്നു ഡോക്ടർ രമേഷിന്റെ പ്രതികരണമെന്ന് സുധീർ പറഞ്ഞു .

നിയമപരമായി തനിക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റമാണ്, അത് ലഭിക്കാൻ പണം നൽകാൻ തയ്യാറല്ല എന്നായിരുന്നു സുധീറിന്റെ നിലപാട്. സ്ഥാനക്കയറ്റം വൈകുന്നു എന്ന് കാണിച്ചുള്ള നിവേദനം നൽകി മടങ്ങി . പിന്നീട് തന്റെ കാര്യത്തിൽ പ്രതികാര സ്വഭാവത്തോടെയായിരുന്നു ഡയറക്ടറുടെ നടപടികളെന്ന് സുധീർ പറഞ്ഞു. സ്ഥാനക്കയറ്റം അനാവശ്യമായി വച്ചുതാമസിപ്പിക്കുന്ന നടപടികളാണ് ഡയറക് ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിവിധ സെക് ഷനുകളിലേക്ക് കാരണമില്ലാതെ തന്റെ പേപ്പറുകൾ അയച്ചുതുടങ്ങി. സ്ഥാനക്കയറ്റം നൽകുന്നതിൽ തടസ്സമില്ല എന്ന് ലോ ഓഫീസർ റിപ്പോർട്ട് നൽകി.

എന്നിട്ടും ഡയറക് ടർ പേപ്പറുകൾ പിടിച്ചുവച്ചു. ഒടുവിൽ സഹികെട്ട് ഒരിക്കൽ കൂടി ഡോക്ടർ രമേഷിനെ സന്ദർശിച്ചു. പണം നലകാതെ കാര്യം നടക്കില്ലെന്നായിരുന്നു മറുപടി. പണം നൽകാൻ ആവില്ലെന്ന് വ്യക്തമാക്കി തിരികെപോന്നു. പിന്നീട് ഇതുവരെ ഡോക്ടർ സുധീറിന്റെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ ഒരുനടപടിയും എടുക്കാൻ ഡയറക്ടർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കൈക്കൂലിക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസിനെ സമീപിക്കാൻ ഡോക്ടർ സുധീർ ഒരുങ്ങുന്നത്. ഡയറക് ടർ കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകൾ വിജിലൻസിൽ സമർപ്പിക്കും.

നിലവിൽ ജൂനിയർ കൺസൾട്ടന്റുമാരുടെ വിഭാഗത്തിൽ കേരളത്തിൽ ഏറ്റവും സീനിയറാണ് സുധീർ. സുധീറിനേക്കാൾ ജൂനിയറായവർക്ക് സ്ഥാനക്കയറ്റം ലഭിച്ചുകഴിഞ്ഞു. വിജിലൻസ് കേസിൽ പ്രതികളായവർക്ക് വരെ സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. അപ്പോഴാണ് അർഹതപ്പെട്ട ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം ആരോഗ്യ വകുപ്പ് ഡയറക്ടർ പിടിച്ചുവച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ തന്നോട് കൈക്കൂലി ആവശ്യപ്പെട്ട കാര്യം ഫെയ്‌സ് ബുക്ക് പോസ്റ്റിലും ഡോക്ടർ സുധീർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കൈക്കൂലി ആരോപണം കള്ളമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ രമേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ ആരോപണം കെട്ടിച്ചമച്ചതാണ്. ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ കാലത്താണ് ഡോക്ടർ രമേഷ് ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിതനാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP