Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനഡിൽ എത്തിയ മഹാഭൂരിപക്ഷം മെത്രാന്മാരും ആലഞ്ചേരിക്ക് പിന്തുണ നൽകി; രാജി ആവശ്യം മുളയിലെ നുള്ളിക്കളഞ്ഞ് വടക്കൻ രൂപതകളിലെ മെത്രാന്മാർ പോലും; ഭൂമിയിടപാടിലെ ജാഗ്രത കുറവിന് മെത്രാൻ കൂട്ടുത്തരവാദിത്വം മാത്രം; സഭയെ നാറ്റിക്കാൻ രംഗത്തിറങ്ങിയ വൈദികർക്കെതിരെ നടപടി ആവശ്യപ്പെട്ടു ചില മെത്രാന്മാർ: കർദ്ദിനാളെ പുറത്താക്കി അധികാരം പിടിക്കാൻ രംഗത്തിറങ്ങിയ വൈദികർക്ക് കനത്ത തിരിച്ചടി

സിനഡിൽ എത്തിയ മഹാഭൂരിപക്ഷം മെത്രാന്മാരും ആലഞ്ചേരിക്ക് പിന്തുണ നൽകി; രാജി ആവശ്യം മുളയിലെ നുള്ളിക്കളഞ്ഞ് വടക്കൻ രൂപതകളിലെ മെത്രാന്മാർ പോലും; ഭൂമിയിടപാടിലെ ജാഗ്രത കുറവിന് മെത്രാൻ കൂട്ടുത്തരവാദിത്വം മാത്രം; സഭയെ നാറ്റിക്കാൻ രംഗത്തിറങ്ങിയ വൈദികർക്കെതിരെ നടപടി ആവശ്യപ്പെട്ടു ചില മെത്രാന്മാർ: കർദ്ദിനാളെ പുറത്താക്കി അധികാരം പിടിക്കാൻ രംഗത്തിറങ്ങിയ വൈദികർക്ക് കനത്ത തിരിച്ചടി

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാടിന്റെ പേരിൽ വൻ വിവാദം കത്തി നിൽക്കവെ ഇന്നു തുടങ്ങിയ സിനഡ് യോഗത്തിൽ മാർ ആലഞ്ചേരിക്ക് വൻ പിന്തുണ. സിനഡിന് മുൻപ് എറണാകുളത്തെ വൈദികരുടെ നേതൃത്വത്തിലുള്ള വൈദിക സമിതി ചേർന്നു മെത്രാനെതിരെ നടപടി ആവശ്യപ്പെടാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് സിനഡിൽ വിഷയം ചർച്ചയായത്. ഇന്നു ചേർന്ന സിനഡിൽ പ്രധാന വിഷയമായി ചർച്ചയ്ക്കു വന്നത് ഭൂമി ഇടപാട് തന്നെ ആയിരുന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് എന്തു എന്നു മാർ ആലഞ്ചേരി തന്നെ വിശദമായി മെത്രാന്മാരെ ധരിപ്പിച്ചു.

ഭൂമി ഇടപാടിൽ മാർ ആലഞ്ചേരി അടക്കം സഭാ നേതൃത്വത്തിന്റെ ഭാഗത്ത് വലിയ ജാഗ്രതാ കുറവ് ഉണ്ടായി എന്നു മെത്രാന്മാർ മനസ്സിലാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെത്രാന് വ്യക്തിപരമായി ഒരു താൽപ്പര്യവും പങ്കും ഈ ഇടപാടിൽ ഇല്ലെന്നും സഭാ നടത്തിപ്പിന്റെ ചുമതലയായ വൈദികരടങ്ങുന്ന ഒരു സംഘത്തിന്റെ ഉപാജപത്തിൽ മെത്രാൻ വീണു പോയി എന്നുമാണ് വിലയിരുത്തൽ. എറണാകുളം രൂപതയുടെ മെത്രാൻ എന്ന നിലയിൽ സ്ഥലം വിൽപ്പനയ്ക്ക് ഒപ്പു വച്ചു കൊണ്ടുള്ള ധാർമ്മികവും നിയമപരവുമായ ബാധ്യത അല്ലാതെ മെത്രാന്റെ വ്യക്തപരമായ യാതൊരു താൽപ്പര്യങ്ങളും ഇവിടില്ലെന്ന് മെത്രാൻ സംഘം വിലയിരുത്തി.

മാർ ആലഞ്ചേരിക്ക് സിനഡ് യോഗത്തിൽ അപ്രതീക്ഷിതമായ പിന്തണുയാണ് ലഭിച്ചത്. തെക്കൻ രൂപതകളിൽ നിന്നുള്ള മെത്രാന്മാർ ഒറ്റക്കെട്ടായി മാർ ആലഞ്ചേരിയെ പിന്തുണച്ചപ്പോൾ വടക്കൻ രൂപതകളിൽ നിന്നുള്ള നിരവധി മെത്രാന്മാരും പിന്തുണ പ്രഖ്യാപിച്ചു. വിരലിൽ എണ്ണാൻ കഴിയുന്ന മെത്രാന്മാർ മാത്രമാണ് മാർ ആലഞ്ചേരിക്കെതിരെ നിലപാട് എടുത്തത്. എന്നാൽ അവർ പോലും രാജി ആവശ്യം ഉന്നയിച്ചില്ല. സീറോ മലബാർ സഭയിൽ മെത്രാന്മാരോ സഭാ പിതാക്കന്മാരോ രാജി വയ്ക്കുന്ന രീതിയില്ലെന്നും അതുകൊണ്ട തന്നെ രാജി ആവശ്യം തീർത്തും ബാലിശം ആണ് എന്നുമാണ് സിനഡിൽ ഉയർന്ന പൊതുവികാരം.

മാർ ആലഞ്ചേരി രാജി വയ്ക്കണം എന്ന ആവശ്യം ഒരു മെത്രാൻ പോലും ഉന്നയിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ എറണാകുളം രൂപതയിലെ വൈദിക സമിതി ഉയർത്തിയ ആരോപണങ്ങൾ ചർച്ച ചെയ്യുകയും വൈദികരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യണം എന്നു ചില മെത്രാന്മാർ ആവശ്യപ്പെട്ടു. എറണാകുളം രൂപത ഭരണത്തിൽ നിന്നും മാർ ആലഞ്ചേരി വിട്ടു നിൽക്കണം എന്നും സീറോ മലബാർ സഭാ ഭരണത്തിൽ മാത്രം ശ്രദ്ധിക്കണം എന്നുമാണ് ചിലർ നിർദ്ദേശിക്കുന്നത്. എന്നാൽ സഭയുടെ പാരമ്പര്യവും ഭരണഘടനയും അനുസരിച്ച് മേജർ ആർച്ച് ബിഷപ്പിന്റെ അധികാരമാണ് രൂപത ഭരണം എന്നു ചൂണ്ടിക്കാട്ടി മറ്റുള്ളവർ ഇതിനെ എതിർത്തു.

തികച്ചും സാങ്കേതികമായ ഒരു വിഷയം സഭാപിതാവ് അഴിമതി നടത്തി എന്ന നിലയിൽ പ്രചരിപ്പിച്ചതിന്റെ പേരിൽ എറണാകുളത്തെ വൈദിക സമിതിക്കെതിരെ രൂക്ഷമായ വിമർശനം ആണ് ഉയർന്നത്. മാർ ആലഞ്ചേരിയെ തടഞ്ഞു വയ്ക്കുകയും രാജി ആവശ്യം മാധ്യമങ്ങളിലൂടെ പരസ്യമായി ആവശ്യപ്പെടുകയും ചെയ്ത വൈദികർക്കെതിരെ നടപടി വേണമെന്നു ചില മെത്രാന്മാർ ആവശ്യപ്പെട്ടു. എന്നാൽ ഈ ഘട്ടത്തിൽ സഭയുടെ ഐക്യത്തിന് തടസ്സമായി നിൽക്കുന്ന യാതൊരു നടപടിയും വേണ്ട എന്ന നിലപാടായിരുന്നു മാർ ആവലഞ്ചേരിയുടെ. സഭയെ നാണം കെടുത്തിയ വൈദികരുടെ നിലപാടിനെ കുറിച്ച് വിശദമായി പഠിക്കാൻ സിനഡ് തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

സിനഡിന്റെ ആദ്യം ദിവസം തന്നെ ഭൂമി ഇടപാട് ചർച്ചയായെങ്കിലും പ്രശ്ന പരിഹാരത്തിന് ഫോർമുല രൂപം കൊണ്ടിട്ടില്ല. അതുകൊണ്ട് വരും ദിവസങ്ങളിൽ വീണ്ടും ഇതു ചർച്ചയാകുമെന്നു കരുതുന്നു. വൈദികർക്കെതിരെ നടപടി ആവശ്യപ്പെട്ടു ചില മെത്രാന്മാർ ഇപ്പോഴും രംഗത്തുണ്ട്. രാജി അടക്കമുള്ള വിഷയങ്ങൾ തള്ളിക്കളയപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധം ഉയർത്തിയ വൈദികരെ സമാശ്വസിപ്പിക്കാനുള്ള മാർഗ്ഗം ആയിരിക്കും വരും ദിവസങ്ങളിൽ ചർച്ച ചെയ്യുക. സിനഡിന് മുൻപ് വൈദിക സമിതി യോഗം ചേർന്നു മെത്രാനെതിരെ പ്രമേയം പാസ്സാക്കാനുള്ള നീക്കം നടത്തിയവർക്കെതിരെയാണ് പ്രധാന വികാരം നിലനിൽക്കുന്നത്.

സീറോ മലബാർ സഭയിലെ 62 മെത്രാന്മാരും ഓരോ വർഷവും ജനുവരി ആദ്യ വാരം സിനഡിനായി ഒത്തു ചേരുന്നുണ്ട്. അങ്ങനെ നേരത്തെ നിശ്ചയിച്ചിരുന്ന സിനഡി യോഗമാണ് ഭൂമി ഇടപാടിന്റെ പേരിൽ ഏറെ ശ്ര്ദദ നേടിയത്. മേജർ ആർച്ച ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത് സിനഡ് യോഗം ചേർന്നാണെങ്കിലും രാജി വയ്‌പ്പിക്കാനുള്ള അവകാശം സിനഡിനില്ല. എല്ലാ മെത്രാന്മാരും ഒരുമിച്ചു ആവശ്യപ്പെട്ടാലും മേജർ ആർച്ച് ബിഷപ്പ് ആഗ്രഹിക്കുന്നില്ലെങ്കിൽ രാജി വയ്‌പ്പിക്കുക സാധ്യമല്ല. ഇതു മുൻകൂട്ടി കണ്ടാണ് സിനഡിന് മുൻപ് സമ്മർദ്ദത്തിൽ ആഴ്‌ത്തി മാർ ആലഞ്ചേരിയെ കൊണ്ട് രാജി വയ്‌പ്പിക്കാൻ എറണാകുളത്തെ ഒരു വിഭാഗം വൈദികർ ശ്രമിച്ചത്. ആ ശ്രമമാണ് ഇപ്പോൾ ദയനീയമായി പറയപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP