Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിയാതെയും കേസ് പിൻവലിക്കാം! കോഴിക്കോട് പാസ്‌പോർട്ട് ഓഫീസറുടെ ചുവടുമാറ്റം തുണച്ചു; വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി നടക്കുന്ന അമൃത ടിവി ലേഖകൻ ദീപക് ധർമ്മടത്തിനെതിരായ കേസ് പൊലീസ് അവസാനിപ്പിച്ചത് ഇങ്ങനെ

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അറിയാതെയും കേസ് പിൻവലിക്കാം! കോഴിക്കോട് പാസ്‌പോർട്ട് ഓഫീസറുടെ ചുവടുമാറ്റം തുണച്ചു; വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി നടക്കുന്ന അമൃത ടിവി ലേഖകൻ ദീപക് ധർമ്മടത്തിനെതിരായ കേസ് പൊലീസ് അവസാനിപ്പിച്ചത് ഇങ്ങനെ

ബി രഘുരാജ്‌

കോഴിക്കോട്: മന്ത്രിസഭയിലെ ഏതെങ്കിലും ഒരംഗത്തിന്റെ മകൻ എംബിബിഎസ് പ്രവേശനത്തിനായി കൽപ്പിത സർവ്വകലാശാലയായ അമൃതയിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയാൽ എന്തു സംഭവിക്കും? അത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മകനായാൽ പോലും വെറുതെ വിടില്ല. കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുടേയും മക്കൾ പഠിക്കുന്നത് അമൃതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. ഇവിടെല്ലാം മാർക്കിന്റെ അടിസ്ഥാനത്തിൽ കടുകട്ടിയായാണ് പ്രവേശനമെന്നാണ് വയ്‌പ്പ്. അങ്ങനെ വിദ്യാഭ്യാസത്തിന്റെ മൂല്യം പ്രചരിപ്പിക്കുന്ന സ്ഥാപനത്തിന് കീഴിലെ വ്യാജ സർട്ടിഫിക്കറ്റ് കേസ് ഒതുക്കാൻ സംസ്ഥാന പൊലീസ് തന്നെ മുന്നിട്ടിറങ്ങി.

അമൃതാ ടിവിയിലെ പ്രധാന മാദ്ധ്യമ പ്രവർത്തകനായ ദീപക് ധർമ്മടത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ് ധർമ്മടം പൊലീസ് എഴുതി തള്ളി. കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിലെ ഉന്നതന്റെ അതിസമർത്ഥമായി നീക്കമാണ് ദീപക്കിനെ രക്ഷിക്കാൻ ധർമ്മടം പൊലീസിന് സഹായകമായത് എന്നാണ് സൂചന. കേരളത്തിലെ മുതിർന്ന ബിജെപി നേതാവിന്റെ സഹായ സഹകരണങ്ങളും ദീപക്കിനെ തുണച്ചു. അമൃതാ കൽപ്പിത സർവ്വകലാശാലയ്‌ക്കോ അമൃതാനന്ദമയീ മഠത്തിനോ ഇതിൽ പങ്കുമില്ല. എല്ലാം ദീപക്ക് ചെയ്തതാണെന്നാണ് അവരുടെ വിശദീകരണം. എങ്കിൽ അമൃതാ ചാനൽ പ്രതിനിധിയായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിൽ പങ്കെടുത്ത ദീപക്കിനെതിരെ നടപടി എടുക്കാത്തത് എന്ന ചോദ്യത്തിന് അമൃതാ ചാനലിലെ ആർക്കും മറുപടിയുമില്ല

കേസ് എഴുതി തള്ളാനുള്ള അധികാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൈവശമാണ്. അങ്ങനെ മുക്കിയ പലകേസുകളും നിലവിൽ ചർച്ചയുമാണ്. പ്രവീൺ തൊഗാഡിയയ്ക്ക് എതിരായ പ്രസംഗക്കേസ്, എംജി കോളേജ് കേസ്, ഡേവിഡ് ലാലിയുടെ ശിക്ഷ അങ്ങനെ പലതും മുഖ്യമന്ത്രി പിൻവലിച്ചു. ഇതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രതിഷേധവുമുണ്ട്. താനറിയാതെ കേസുകൾ പിൻവലിക്കുന്നു. അതിനാൽ കേസ് പിൻവിക്കുന്ന വകുപ്പ് ആഭ്യന്തര വകുപ്പിന് വേണമെന്നും രമേശ് ചെന്നിത്തലയ്ക്ക് നിലപാടുണ്ട്. എന്നാൽ കേസ് പിൻവലിക്കാൻ പൊലീസിന് തന്നെ സാധിക്കുമെന്ന് പൊലീസ് തന്നെ തെളിയിക്കുന്നു. മുഖ്യമന്ത്രി പോയിട്ട് ആരും അറിയേണ്ട. ലോക്കൽ പൊലീസിലെ സമർത്ഥമാരുടെ സഹായം മാത്രം മതി. ഇതാണ് ദീപക്ക് ധർമ്മടം കേസും വ്യക്തമാക്കുന്നത്.

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലാണ് ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്. പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ കോഴ്‌സിൽ പങ്കെടുക്കാനും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണ് ദീപക്ക് ഉപയോഗിച്ചത്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പ്രതിരോധ വകുപ്പിലെ മാദ്ധ്യമ വിഭാഗം ദീപക്കിന്റെ കേസ് അന്വേഷിക്കുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. ധർമ്മടം പൊലീസ് സ്‌റ്റേഷനിലേയും കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിലും ദീപക്കിന് ലഭിച്ച സഹായവും പ്രതിരോധ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് അവയെ കുറിച്ചും സൈന്യം പരിശോധിക്കുമെന്നാണ് സൂചന. കോഴിക്കോട് പാസ്‌പോർട്ട് ഓഫീസറുടെ സ്വത്തു വിവരത്തിലും അന്വേഷണം തുടങ്ങിയതായി സൂചനയുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് മലപ്പുറവും കോഴിക്കോടും കേന്ദ്രീകരിച്ച് നടന്ന മാഫിയാ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിൽ നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. കേസ് ഒതുക്കി തീർത്തതിന്റെ സന്തോഷം കഴിഞ്ഞയാഴ്ച കൊച്ചിയിൽ കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിലെ ഉന്നതരും ദീപക്കും പങ്കുവച്ചെന്ന വിവരവും രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയിട്ടുണ്ട്.

2013 നവംബറിലാണ് ദീപക്കിന്റെ പാസ്‌പോർട്ടിലെ വ്യാജ സർട്ടിഫിക്കറ്റ് സാന്നിധ്യം തിരിച്ചറിയുന്നത്. പാസ്‌പോർട്ട് ഓഫീസർക്ക് നേരിട്ട് നൽകിയ പരാതിയിൽ ദീപക്കിനെതിരെ നടപടിയും എടുത്തു. അടിയന്തരമായി പാസ്‌പോർട്ട് റദ്ദാക്കി. കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പരാതിയും കിട്ടി. എന്നാൽ പൊലീസിലെ ഗൂഡാലോചന അന്നു തന്നെ തുടങ്ങി. ബാഗ്ലൂർ സർവ്വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് പാസ്‌പോർട്ടിൽ ദീപക് എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിപ്പിച്ചത്. ഇത് പരിശോധിച്ച കണ്ണൂർ എസ്്പിക്ക് ഗൗരവം പിടികിട്ടി. ദീപക്ക് പ്രിഡിഗ്രീ പാസായിട്ടില്ലെന്ന മറ്റൊരു വ്യാജ പരാതിയും കണ്ണൂർ എസ്‌പിക്ക് കിട്ടിയിരുന്നു. പ്രിഡിഗ്രി പാസായില്ലാത്ത വ്യക്തി ഡിഗ്രി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിലെ കുറ്റകൃത്യം തിരിച്ചറിഞ്ഞ് തന്നെയായിരുന്നു കണ്ണൂർ എസ് പിയുടെ നടപടി. എന്നാൽ ഇപ്പോൾ വിജിലൻസ് കേസിൽ സസ്‌പെൻഷിനിലായ രാഹുൽ ആർ നായരെന്ന കണ്ണൂർ എസ്‌പിയുടെ കേസ് എടുക്കാനുള്ള നിർദ്ദേശം ധർമ്മടം പൊലീസ് സ്‌റ്റേഷനിൽ കിട്ടിയില്ല.

തുടർന്ന് നടന്ന അന്വേഷണത്തിൽ രാഹുൽ ആർ നായരുടെ ഓഫീസിൽ തന്നെ ഫയൽ പൂഴ്‌ത്തി വച്ചതായി കണ്ടെത്തി. ഉന്നത സമ്മർദ്ധത്തെ തുടർന്ന് ഫയൽ ധർമ്മടം പൊലീസ് സ്‌റ്റേഷനിലുമെത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും ചെയ്തു. എന്നാൽ ദീപക്കിനെതിരെ അതിനപ്പുറം ഒന്നും പൊലീസ് ചെയ്യേണ്ടി വന്നില്ല. പൊലീസിന്റെ തന്നെ ഉപദേശത്തിന്റെ ഫലമായി വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണം അട്ടിമറിക്കാനും കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ സമ്മർദ്ദങ്ങൾക്ക് കോഴിക്കോട് പാസ് പോർട്ട് ഓഫീസർ വഴങ്ങിയില്ല. ഇതേ തുടർന്ന് പരാതിയുമായി ദീപക് ഹൈക്കോടതിയിൽ എത്തി. പതിനെട്ടോളം മാദ്ധ്യമ അവാർഡ് വാങ്ങിയ തന്നെ അപമാനിക്കാനാണ് കോഴിക്കോട് പാസ്‌പോർട്ട് ഓഫീസറുടെ നീക്കമെന്നായിരുന്നു ആരോപണം. സാമാന്യ നീതി നിഷേധിച്ചെന്നും ആരോപിച്ചു.

പാസ്‌പോർട്ടിന്റെ ആധികാരികതയിൽ പരാതി കിട്ടിയ അന്നു തന്നെ ദീപക്കിന്റെ പാസ്‌പോർട്ട് റദ്ദാക്കിയത് സാമാന്യ നീതിക്ക് നിരക്കാത്തതാണെന്നായിരുന്നു വാദം. വിശദീകരണം പോലും കേൾക്കാതെ നടപടിയെടുത്ത പാസ്‌പോർട്ട് ഓഫീസറുടെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ദീപക് വിദേശത്തേക്ക് കടക്കുമെന്ന സാഹചര്യം മുൻനിർത്തിയാണ് റദ്ദാക്കിയത് എന്ന് പാസ്‌പോർട്ട് ഓഫീസർ വിശദീകരിച്ചു. രാജ്യതാൽപ്പര്യത്തിന് ഇത് അനിവാര്യമാണെന്നും പറഞ്ഞു. ഇതിനൊപ്പം ദീപക്കിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകൾ കിട്ടിയെന്ന തരത്തിലെ പരാമർശവും പാസ്‌പോർട്ട് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ ഉണ്ടായിരുന്നു. ഇതോടെ ദീപക്കിന്റെ സർട്ടിഫിക്കറ്റിലെ ആധികാരികത കണ്ടെത്താൻ ഹൈക്കോടതി നീക്കവും തുടങ്ങി.

ഇതോടെയാണ് ഉന്നത പൊലീസ് ഇടപെടൽ വരുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിൻതുണയിൽ പാസ്‌പോർട് ഓഫീസറെ വരുതിയിലാക്കി. ഹൈക്കോടതിയിൽ ഹർജി നൽകിയ ദീപക്, പ്രത്യേക അധികാരം ഉപയോഗിച്ച് അത് പിൻവലിച്ചു. ഇതോടെ ഹൈക്കോടതിയുടെ അന്വേഷണം അട്ടിമറിക്കാനുമായി. പാസ്‌പോർട്ട് പരാതികൾ സ്വീകരിക്കുന്ന അപ്പലേറ്റ് അധികാരിയെ സമീപിക്കാൻ എന്ന വാദമുയർത്തിയാണ് ഹൈക്കോടതിയെ കബളിപ്പിച്ചത്. എന്നാൽ അതൊന്നുമല്ല സംഭവിച്ചത്. കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിലെ ഉന്നതനെ സ്വാധീനിച്ച് കാര്യങ്ങൾ വരുതിയിലാക്കി. ഹൈക്കോടതിയിൽ ദീപക്കിനെ കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് സത്യവാങ്ങ്മൂലം നൽകിയ അതേ ഓഫീസ് നിലപാട് മാറ്റി. ഇന്ത്യൻ പാസ്‌പോർട്ട് ആക്ടിലെ പഴുത് ഉപയോഗിച്ചായിരുന്നു അത്.

1956ലെ ഇന്ത്യൻ പാസ്‌പോർട്ട് ആക്ട് പ്രകാരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പാസ്‌പോർട്ട് സംഘടിപ്പിച്ചാൽ 5000 രൂപയാണ് പരമാവധി പിഴ. നിയമമുണ്ടായതിന് ശേഷം ഇത്തരം വ്യവസ്ഥകളിൽ മാറ്റം വരാത്തതിനാൽ വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ആര് പാസ്‌പോർട്ട് എടുത്താലും 5000 രൂപ പിഴയടച്ചാൽ വീണ്ടും പാസ്‌പോർട്ട് പുതുക്കി നൽകുകയും വേണം. ദീപക്കുമായി ഒത്തു തീർപ്പിലെത്തിയതോടെ 5000 രൂപ പിഴവാങ്ങി ദീപക്കിന്റെ കേസ് പാസ്‌പോർട്ട് ഓഫീസർ അവസാനിപ്പിച്ചു. ഒപ്പം വിചിത്രമായ മറ്റൊരു കാര്യവും ചെയ്തു. ദീപക്കിന് എതിരെ പൊലീസ് നടപടി വേണ്ടെന്ന് കണ്ണൂർ എസ് പിക്ക് പാസ്‌പോർട്ട് ഓഫീസർ കത്തും നൽകി. ഇത് വഴിവിട്ട സഹായമാണെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ ഉന്നത പൊലീസ്‌രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു.

ഇതോടെ പാസ്‌പോർട്ട് ഓഫീസറുടെ കത്ത് ഫയലിലാക്കി ധർമ്മടം പൊലീസ് കേസ് എഴുതി തള്ളി. മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒന്നും അറിയാതെ തന്നെ എങ്ങനെ ഒരു കേസ് എഴുതി തള്ളാമെന്നതിന് ഉത്തമോദാഹരണമാണ് ദീപക്കിന് ചെയ്തു കൊടുത്ത സഹായം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എന്ന ക്രിമിനൽ കുറ്റമാണ് ധർമ്മടം പൊലീസിന് മുന്നിൽ എത്തിയത്. പാസ്‌പോർട്ട് ആക്ട് പ്രകാരം പിഴയടച്ചതോടെ തന്റെ കൈയിൽ വ്യാജനാണ് ഉള്ളതെന്ന് ദീപക് നിയമപരമായി സമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ദീപക്കിന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ച് പൊലീസ് പരിശോധിച്ചില്ല. എവിടെ നിന്നാണ് ദീപക്കിന് വ്യാജൻ കിട്ടിയതെന്നും അന്വേഷിച്ചില്ല. ധർമ്മടം പൊലീസ് സ്‌റ്റേഷനിലെ പ്രാദേശിക പൊലീസുകാരുടെ കുബുദ്ധയാണ് ദീപക്കിനെ രക്ഷിച്ചത്. ഇതിനായി ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തതായി സൂചനയുണ്ട്.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു പരത്തി പ്രാദേശിക സിപിഐ(എം) നേതാക്കളിലെ ചിലരെ സ്വാധീനിച്ചാണ് ധർമ്മടത്തെ ഓപ്പറേഷൻ വിജയകരമാക്കിയതെന്നാണ് സൂചന. കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിലേക്ക് പല പ്രമുഖരും ദീപക്കിനായി വിളച്ചത്രേ. അതിന്റെ പ്രതിഫലനമാണ് നടന്നത്. ജ്യുഡീഷ്യറിയെ കബളിപ്പിച്ചാണ് ഇതെല്ലാം സാധ്യമാക്കിയത്. അപ്പലേറ്റ് അഥോറിട്ടിയിൽ അപ്പീൽ നൽകാമെന്ന് പറഞ്ഞാണ് ദീപക് കേസ് പിൻവലിച്ചതെന്ന് കോടതി ഉത്തരവിലും വ്യക്തമാണ്. എന്തുകൊണ്ട് അതു ചെയ്തില്ലെന്നതാണ് വിരോധാഭാസം. ഹൈക്കോടതി സർട്ടിഫിക്കറ്റിന്റെ ആധികാരികത ബാഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ തിരക്കാൻ തുടങ്ങിയപ്പോഴാണ് കേസ് പിൻവലിക്കൽ എന്ന കുബുദ്ധി നടന്നത്. അഴിമതിക്ക് എതിരെ നിരന്തരം ആഞ്ഞടിക്കുന്ന ബിജെപി നേതാവ് പിഎസ് ശ്രീധരൻ പിള്ളയാണ് ദീപക്കിനായി നിയമപോരാട്ടം നടത്തിയതെന്നതാണ് മറ്റൊരു വസ്തുത.

എന്നാൽ ദീപക്കിനെ അമൃതാനന്ദമയീ ദേവിയോ സന്യാസിമാരോ സഹായിച്ചിട്ടില്ലെന്നാണ് മഠത്തിന്റെ നിലപാട്. ചാനലും ആശ്രമവുമായി ബന്ധമില്ലെന്നും പതുക്കെ പറയുന്നു. ഏതായാലും അമൃതാ ടിവിയിലെ വിഭാഗീയ പ്രശ്‌നങ്ങളുടെ മുഖ്യകാരണം ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് തന്നെയാണെന്നതാണ് വസ്തുത. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോകാനുള്ള യോഗ്യത ദീപക്കിനില്ലായിരുന്നു എന്നതും പാസ്‌പോർട്ട് കേസ് വ്യക്തമാക്കുന്നു. പാസ്‌പോർട്ടിൽ എമിഗ്രേഷൻ നോട്ട് റിക്ക്വയേർഡ് എന്നത് പതിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്ന് വ്യക്തമാക്കി തന്നെയാണ് ദീപക് പിഴയടച്ച് കേസിൽ നിന്നും ഊരിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP