Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ

ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ

എം പി റാഫി

കോഴിക്കോട്: ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ. നേരത്തേ ഹാദിയ കേസ് അന്വേഷിച്ച പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എംപി മോഹനചന്ദ്രനെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പരാമർശം. ഹൈക്കോടതി ഉത്തരവ് പ്രക്രാരമാണ് സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഹാദിയ കേസ് അന്വേഷിക്കുന്നത്. കോട്ടയം വൈക്കം സ്വദേശി അഖില മതംമാറി ഹാദിയയായ സംഭവത്തിൽ അച്ഛൻ അശോകൻ നൽകിയ പരാതിയിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചാണ് സമഗ്ര അന്വേഷണത്തിനായി സംസ്ഥാന ഡി.ജി.പിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

മതപരിവർത്തന സംഘങ്ങളെ കുറിച്ചും കേന്ദ്രങ്ങളെ കുറിച്ചും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഏറെ വിവാദമായ മതം മാറൽ കേസായിരുന്നു അഖില ഹാദിയ സംഭവം. കേസിൽ വാദം കേൾക്കുന്ന കാലയളവിലാണ് കൊല്ലം സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഷെഫിൻ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. ഈ സംഭവത്തിൽ, ഹാദിയയുടെ സംരക്ഷകരായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബ ടീച്ചർക്കെതിരെയും കേസ് വിധിയിൽ പരാമർശമുണ്ടായിരുന്നു. വിവാഹിതയായ ഹാദിയയെ ഭർത്താവിനൊപ്പം വിടാതിരുന്നതും, യുവതിയുടെ താൽപര്യത്തിന് വിരുദ്ധമായി അച്ഛന്റെയും അമ്മയുടെയും ഒപ്പം വിട്ടതും കേസ് വിധി ഏറെ ചർച്ചയാക്കി.

ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് ഫയൽ എൻ.ഐ.എക്ക് കൈമാറണമെന്നും ഇതിനെ എതിർത്ത ഷെഫിൻ ജഹാനെ കോടതി വിമർശിക്കുകയുമുണ്ടായി. എൻ.ഐ.എ യെ സംശയിക്കുന്നതെന്തിനാണ് എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്. നിലവിൽ സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം നടന്നു വരികയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഹാദിയ, ഹാദിയയെ മതം മാറ്റിയ ശേഷം സംരക്ഷണം നൽകിയ സൈനബ ടീച്ചർ, മത പഠനം നടത്തിയ മഞ്ചേരിയിലെ സത്യസരണി അധികൃതർ എന്നിവരെ ചോദ്യം ചെയ്തു. സത്യസരണി മാനേജർ മമ്മൂട്ടി ഹാജിയെ ക്രൈംബ്രാഞ്ച് ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ, സത്യ സരണിയിലേക്ക് എത്തുന്ന സാമ്പാത്തിക ഉറവിടങ്ങൾ എന്നിവയെ കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് സൈനബ ടീച്ചറുടെ കോട്ടക്കലിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. മതപരിവർത്തനം നടത്തുന്നവരെ ഇവിടെ ഒളിവിൽ താമസിപ്പിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം, ആരുടെയും നിർബന്ധ പ്രകാരമല്ല മതം മാറിയതെന്നാണ് ഹാദിയ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ അഖില, സത്യസരണിയിൽ വെച്ച് ഹാദിയ ആകും മുമ്പ് ആസിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മത വിശ്വാസിയായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഈ സംഭവങ്ങളെ കുറിച്ച് അന്നത്തെ അന്വേഷണ ഉദ്യോഗൻ പെരിന്തൽമണ്ണ ഡിവൈഎസ്‌പി അന്വേഷിച്ചില്ലെന്നത് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. ഈ സംഭവം ചൂണ്ടിക്കാട്ടി നേരത്തേ ഹൈക്കോടതി ഡിവൈഎസ്‌പിക്കെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തിയിരുന്നു.

മകളെ മതം മാറ്റിയ ശേഷം ആട് മെയ്‌ക്കാൻ വിദേശത്തേക്ക് കൊണ്ടു പോകാൻ പദ്ധതിയുണ്ടെന്നായിരുന്നു പിതാവ് അഷോകന്റെ പരാതി. ആട് മെയ്‌ച്ച് ജീവിക്കാൻ രാജ്യം വിടാൻ പദ്ധതിയുണ്ടായിരുന്നതായി ഹാദിയ അഛനുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഇത് വിശദമായി ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. സത്യസരണിക്കു മുമ്പായി അഖില മറ്റൊരു മത പരിവർത്തനത്തിന് വിധേയമായതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിലെ ഏറെ നിർണായകമായ ആട് മെയ്‌ക്കൽ കടത്ത് ആരോപണം ആദ്യ മതം മാറ്റവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ആദ്യ മതം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ വഴിമുട്ടിയ നിലയിലാണ്. അഖിലയെ ആദ്യം മതം മാറ്റിയ ഫസൽ മുസ്തഫ, ഭാര്യ ഷെറിൻ ഷഹാന, കസിൻ ഷാനിബ് എന്നിവർ മുൻ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഇവരുടെ മൊഴി നൽകിയിരുന്നു. ഇതിൽ വിശദമായ അന്വേഷണമൊന്നും അന്ന് നടത്തിയില്ല. ഹൈക്കോടതി വിധിയിൽ മൂവരുടെയും ദുരൂഹത നിറഞ്ഞ സാന്നിദ്ധ്യം പരാമർശിച്ചിരുന്നു. എന്നാൽ ഈ സമയം വിദേശത്തായിരുന്ന ഇവർ ഇതുവരെ തിരിച്ച് നാട്ടിലെത്തിയിട്ടില്ല. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലെ ഹാദിയ കേസിന്റെ ആരോപണങ്ങളുടെ ചുരുളഴിയുകയുള്ളൂ. ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നത് ഇവിടെയാണ്.

ഇന്ത്യയെ ദാറുൽ കുഫ്‌റായി കാണുകയും ഭരണഘടനയും തെരഞ്ഞെടുപ്പും അംഗീകരിക്കാതിരിക്കുകയും, ഒരു മുസ്ലീമിന് ഇവിടെ നിന്നും പലായനം (ഹിജ്‌റ ) നിർബന്ധമാണെന്നും വിശ്വസിക്കുന്ന ദമ്മാജ് സലഫിസ്റ്റുകളാണ് ഹാദിയയെ ആദ്യം മതം മാറ്റിയവരെന്ന് നേരത്തെ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേക്ഷണം നടക്കുന്നത്. എന്നാൽ മൂവരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

2015, സെപ്റ്റംബറിൽ എറണാകുളത്ത് വച്ചായിരുന്നു അഖിലയെ 'കലിമ' ചൊല്ലിക്കൊടുത്ത് ആദ്യം മതം മാറ്റിയത്. വിദേശത്തേക്ക് കടന്ന് ആടിനെ മെയ്‌ച്ച് ജീവിക്കുകയെന്ന ആശയം ഹാദിയക്ക് കിട്ടിയതും ഫസൽ മുസ്തഫയിൽ നിന്നായിരുന്നു. എന്നാൽ, ഹാദിയ കേസിൽ ഫസൽ മുസ്തഫയ്ക്കും ഭാര്യ ഷെറിൻ ഷഹാന, ഷാനിബ് എന്നിവർക്കുമുള്ള പങ്ക് വ്യക്തമാക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നത് മുൻ അന്വേഷണത്തിൽ ഏറെ ദുരൂഹത വർദിപ്പിക്കുന്നതായിരുന്നു. ഇവരെ കുറിച്ച് പൊലീസിന്റെ കേസ് ഡയറിയിൽ പറയുന്നുണ്ടെങ്കിലും വ്യക്തമായി അന്വേക്ഷിക്കുകയോ ഫോൺ ഡീറ്റൈൽസ് പരിശോധിക്കുകയോ ചെയ്തില്ലെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിരുന്നു. മാത്രമല്ല, ഫസൽ മുസ്തഫയെ കുറിച്ച് ഹാദിയയും കേസിൽ ഇടപെട്ട സൈനബ ടീച്ചറും അടക്കമുള്ളവർ മറച്ചുവെച്ചത് എന്തിനെന്നും കോടതി സംശയത്തോടെ ചോദിച്ചിരുന്നു.

2015 സെപ്റ്റംബറിൽ നടന്ന ഈ മതം മാറ്റത്തിനു ശേഷമാണ് അഖില ആസിയ എന്ന പേര് സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയുടെ 56 )ം പേജിൽ പറയുന്നുണ്ട്. എന്നാൽ 2016 ൽ സത്യസരണിയിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ മാത്രമാണ് കേസിൽ ഇടപെട്ട പോപ്പുലർ ഫ്രണ്ട് അടക്കം പറയുന്നത്. പിന്നീട് സത്യസരണിയിൽ വെച്ച് മത പരിവർത്തനം നടത്തിയാണ് ഹാദിയ എന്ന പേര് സ്വീകരിച്ചത്. നേരത്തെ മതം മാറ്റിയ ദമ്മാജ് സലഫികളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നോ, ഇല്ലെന്നോ പോപ്പുലർ ഫ്രണ്ട് വ്യക്തമാക്കിയിരുന്നില്ല.

2016 ജനുവരി 6നായിരുന്നു ഹാദിയയുടെ പിതാവ് അശോകൻ മകളെ കാണാനില്ലെന്ന് കാണിച്ച് ആദ്യം പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. ആഗസ്റ്റിൽ അശോകൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൻ ഇതിന്റെയെല്ലാം മുമ്പ് 2015ൽ തന്നെ അഖില ഇസ്ലാം മതത്തിലേക്ക് മാറി ആസിയ എന്ന പേര് സ്വീകരിച്ചതായി കോടതി വിധിയിൽ പറയുന്ന കാര്യം കേസിന്റെ പ്രധാന ഭാഗമാണ്. ഇതു ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണം. ഏറ്റവും ഒടുവിൽ എൻ.ഐ.എ അന്വേഷണത്തിലേക്ക് എത്തുന്നതും ഈ സാഹചര്യത്തിലാണ്.

കണ്ണൂർ തലശ്ശേരി സ്വദേശിയാണ് കോടതി വിധിയിൽ പറയുന്ന 24 കാരനായ ഫസൽ മുസ്തഫ. ദമ്മാജ് സലഫിസ്‌ററായി ജീവിതം നയിക്കുന്ന ഫസൽ മുസ്തഫ ചെറുപ്രായത്തിൽ തന്നെ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സമ്പന്നനായ ഫസലിന് എറണാകുളം അടക്കമുള്ള നഗരത്തിൽ ഫ്‌ളാറ്റുകളുണ്ട്. കേരളത്തിൽ നിന്ന് ഐ എസി (ഇസ്ലാമിക്ക് സ്റ്റേറ്റ് )ൽ ചേർന്നവരിൽ ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കാസർകോട് നിന്നും ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുള്ളയോടൊപ്പം ശ്രീലങ്കയിലെ ദാറുൽ ഹദീസിൽ ഫസലും ഉണ്ടായിരുന്നു. മാത്രമല്ല, ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് പലായനം ചെയ്ത മലയാളികളെ നേരിട്ട് അറിയാവുന്ന ആളുകൂടിയാണ് ഫസൽ മുസ്തഫ. ഫസലിന്റെ വീട്ടുകാരും രക്ഷിതാക്കളും മലേഷ്യയിൽ താമസക്കാരാണ്. വിദേശ യാത്രകളും ദുരൂഹത നിറഞ്ഞ ജീവിതവും കാരണം കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫസൽ മുസ്തഫയെ പല തവണ മുമ്പ് ചോദ്യം ചെയ്തിട്ടുണ്ട്. തലശേരി അറബി കോളേജിൽ പഠിച്ച ഷെറിൻ ഷഹാനയാണ് ഫസലിന്റെ ഭാര്യ. കസിൻ ഷാനിബും ദമ്മാജ് സലഫിസ്റ്റാണ്.

ഫസൽ മുസ്തഫ, ഷെറിൻ ഷഹാന ദമ്പതികൾ നേരത്തെ പെരിന്തൽമണ്ണ ഡി.വൈ.എസ്‌പിക്ക് നൽകിയ മൊഴി ഇങ്ങനെയാണ്: ഭാര്യ ഷെറിൻ ഷഹാനയുടെ കസിൻ ഷാനിബും അഖിലയും ചാറ്റിലൂടെ പരിചയപ്പെട്ടു. പിന്നീട് ഷാനിബ് ദമ്പതികൾക്ക് അഖിലയെ പരിചയപ്പെടുത്തി. ഇസ്ലാമിനെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചും ഇവർ നിരന്തരം സംസാരിച്ചു. എറണാകുളത്ത് വെച്ച് ഇതിന് മുമ്പ് രണ്ട് തവണ കാണുകയും ചെയ്തു. പിന്നീടാണ് എറണാകുളം കലൂരിൽ വെച്ച് ചില ഖുർആൻ വചനങ്ങൾ ( ശഹാദത്ത് കലിമ ) ചൊല്ലിക്കൊടുത്ത് ഇസ്ലാം സ്വീകരിപ്പിച്ചത്. ഷെറിൻ ഷഹാന പല പേരുകളും നിർദേശിച്ചെങ്കിലും ആസിയയെന്ന് തെരഞ്ഞെടുക്കുകയായിരുന്നു. ഈ ദിവസം ദമ്പതികളുടെ കാറിലായിരുന്നു കോട്ടയം വൈക്കത്തെ അഖിലയുടെ വീട്ടിനു മുന്നിൽ തിരിച്ചെത്തിച്ചത്. പിന്നീട് നിരന്തരം ഫോണിലൂടെ അഖിലയുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടക്ക് അഖിലയുടെ സഹപാഠികളായ ജസീന, ഫസീന എന്നിവരുമായി ഫസൽ മുസ്തഫയും ഭാര്യയും ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു. 2016ൽ ഷെറിൻ ഷഹാന അഖിലയെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് മതം പഠിക്കാൻ ഒരു സ്ഥാപനത്തിലേക്ക് പോകുന്നുവെന്ന്. മതം പഠിക്കാൻ മംഗലാപുരത്തേക്ക് വരാൻ ഷെറിൻ ആവശ്യപ്പെട്ടപ്പോൾ ആലോചിച്ച് പറയാമെന്ന് അഖില പറഞ്ഞു. ഇതിനു ശേഷം വിളിച്ചപ്പോൾ അഖിലയെ ഫോണിൽ കിട്ടിയില്ലെന്നും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നുമാണ് ദമ്പതികൾ നൽകിയ മൊഴിയിൽ പറഞ്ഞത്.

പൊലീസ് കോടതിയിൽ നൽകിയ കേസ് ഡയറിയിൽ ഇക്കാര്യം പറയുന്നുണ്ട്. മൊഴി കേൾക്കുകയല്ലാതെ അത് ശരിയാണോയെന്ന് അന്വേഷിക്കാത്തത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. ദമ്പതികൾ നിരന്തരം അഖിലയുമായി സംസാരിച്ച ഫോൺ സംഭാഷണങ്ങൾ, ചാറ്റ് ഡീറ്റൈൽസ്, ഇവരുടെ ജീവിത പശ്ചാത്തലം, അഖിലക്ക് വിദേശത്ത് പോകാനുള്ള പ്രേരണ, ഷാനിബുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെ പറ്റിയൊന്നും പൊലീസ് അന്വേഷിച്ചിരുന്നില്ല. ഇത് ഹൈക്കോടതി പ്രത്യേകം പരാമർശിച്ചിരുന്നു.

ആട് ജീവിതത്തെ പറ്റി അച്ഛൻ അശോകനോടും മകൾ പറയുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് മനസിലാക്കിയാണ് അശോകൻ കോടതിയെ സമീപിച്ച് ആടിനെ മെയ്‌ച്ച് ജീവിക്കാൻ മകളെ സിറിയയിലേക്ക് കടത്തുന്നു എന്നും പരാതി ഫയൽ ചെയ്തത്. കേസ് അന്വേഷിച്ച പെരിന്തൽമണ്ണ ഡിവൈഎസ്‌പി ഇതുസംബന്ധിച്ച് അന്വേഷിക്കാതിരുന്നത് ഗുരുതത വീഴ്ചയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് പരിശോധിക്കാനും കേസ് വിശദമായി അന്വേഷിക്കുന്നതിനും ഡിജിപിയെ ചുമതലപ്പെടുത്തിയത്. ഡിജിപിയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP