Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശങ്ക വേണ്ട... അംഗീകാരം ഉറപ്പ്: ഹൈക്കോടതി വിധിയെ തുടർന്ന് കർണ്ണാടക നഴ്‌സിങ് കൗൺസിലന്റെ പേര് നീക്കം ചെയ്തത് സാങ്കേതികം മാത്രം; മാനദണ്ഡം പാലിക്കുന്ന കർണ്ണാടകയിലെ എല്ലാ നേഴ്‌സിംങ് കോളേജുകൾക്കും ഐഎൻസി അംഗീകാരം ലഭിക്കും; ഡിവിഷൻ ബഞ്ചിൽ നിന്ന് പ്രതീക്ഷിക്കുന്നത് അനുകൂല തീരുമാനം; കർണ്ണാടകയിലെ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് മറുനാടനോട് വ്യക്തമാക്കി ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പ്രസിഡന്റ് ദിലീപ് കുമാർ

ആശങ്ക വേണ്ട... അംഗീകാരം ഉറപ്പ്: ഹൈക്കോടതി വിധിയെ തുടർന്ന് കർണ്ണാടക നഴ്‌സിങ് കൗൺസിലന്റെ പേര് നീക്കം ചെയ്തത് സാങ്കേതികം മാത്രം; മാനദണ്ഡം പാലിക്കുന്ന കർണ്ണാടകയിലെ എല്ലാ നേഴ്‌സിംങ് കോളേജുകൾക്കും ഐഎൻസി അംഗീകാരം ലഭിക്കും; ഡിവിഷൻ ബഞ്ചിൽ നിന്ന് പ്രതീക്ഷിക്കുന്നത് അനുകൂല തീരുമാനം; കർണ്ണാടകയിലെ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് മറുനാടനോട് വ്യക്തമാക്കി ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പ്രസിഡന്റ് ദിലീപ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കർണാടകത്തിലെ നഴ്സിങ് കോളജുകൾക്കെതിരെ വീണ്ടും ഇന്ത്യൻ നഴ്സിങ് കൗൺസിൽ(ഐഎൻസി) രംഗത്ത് വന്നുവെന്ന പ്രചരണം തെറ്റ്. ഐഎൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു കർണാടകത്തിലെ നഴ്സിങ് കോളജുകളുടെ പേരുകൾ ഒഴിവാക്കിയതിൽ ആശങ്കപ്പെടാനില്ലെന്നാണ് കൗൺസിന്റെ വിശദീകരണം.

ഐഎൻസിയുടെ അംഗീകാരമില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് കർണാടകത്തിന് പുറത്ത് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും കേരളത്തിന് പുറത്ത് നഴ്സിങ് പഠിക്കുന്ന വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മലയാളികളാണെന്നും വാർത്ത പുറത്ത് വന്നതോടെ വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലായി്. ഏറെക്കാലമായി കർണാടക നഴ്‌സിങ് കൗൺസിലും ഇന്ത്യൻ നഴ്‌സിങ് കൗൺസിലും തമ്മിൽ തുടരുന്ന ശീതസമരത്തിന്റെ തുടർച്ചയായിരുന്നു ഇത്. എന്നാൽ ഇത് വെറും സാങ്കേതിക പ്രശ്‌നമാണെന്ന് മറുനാടനോട് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അറിയിച്ചു. ചുരുക്കം കോളേജുകൾക്ക് മാത്രമേ പ്രശ്‌നമുണ്ടാകൂവെന്നാണ് സൂചന. കർണ്ണാടകത്തിലെ ബഹുഭൂരിഭാഗം കോളേജുകൾക്കും അംഗീകാരം കിട്ടും. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുകയാണ്. ഇത് പൂർത്തിയാകുന്നതോടെ കുട്ടികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാകും.

കർണ്ണാടകത്തിലെ നേഴ്‌സിങ് കോളേജുകളുടെ പേരുകൾ ഐഎൻസിയുടെ വൈബ് സൈറ്റിൽ നിന്നും നീക്കിയതാണ് ആശങ്കയ്ക്ക് കാരണം. എന്നാൽ ഇതിിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് ഐഎൻസി പ്രസിഡന്റ് ദിലീപ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിരവധി മലയാളികളെ ആശങ്കയിലാക്കുന്ന ഈ നടപടിയുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ദിലീപ് കുമാർ കാര്യങ്ങൾ വ്യക്തമാക്കിയത്. ഐഎൻസി മാനദണ്ഡലങ്ങൾ പാലിക്കാത്ത 150 ഓളം പ്രൈവറ്റ് കോളേജുകൾക്ക് അംഗീകാരം പുതുക്കി നൽകാത്തതിന്റെ പശ്ചാത്തലത്തിൽ ആ കോളുകളുടെ അസോസിയേഷൻ ഐഎൻസി അംഗീകാരം വേണ്ടെന്ന് പറഞ്ഞ് കർണ്ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് നിയമപ്രശ്‌നം തുടങ്ങിയത്.

ആ ഹൈക്കോടതി വിധി അനുസരിച്ച് നേഴ്‌സിങ് കോളേജുകൾക്ക് ഐഎൻസി അംഗീകാരം വേണ്ടെന്നും അതിനാൽ കർണാടകത്തിലെ നേഴ്‌സിങ് കോളേജുകളുടെ പേരുകൾ ഐഎൻസി വെബ് സൈറ്റിൽ നിന്നും നീക്കം ചെയ്യണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിച്ചു. അതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് വിധി ഭാഗീകമായി റദ്ദാക്കി. ഐഎൻസി അംഗീകാരം നിർബന്ധമല്ലെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുന്ന കോളേജുകൾക്ക് അംഗീകാരം കൊടുക്കാൻ ഐഎൻസിക്ക് അധികാരമുണ്ടെന്നും വിധിച്ചു. അതിൽ പ്രകാരമാണ് നിലവാരമുള്ള 257 കോളേജുകൾക്ക് ഐഎൻസി അംഗീകരാം പുതുക്കുകയും അവയുടെ പേര് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതെന്ന് ദിലീപ് കുമാർ പറയുന്നു.

എന്നാൽ ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ 'പേരുകൾ വെബ്‌സൈറ്റിൽ നിന്നും നീക്കണമെന്ന നിർദ്ദേശം' കൃത്യമായി സ്റ്റേ ചെയ്തില്ലെന്ന എന്ന കാരണം പറഞ്ഞ് പ്രൈവറ്റ് കോളേജ് അസോസിയേഷൻ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. അതിന്റെ വെളിച്ചത്തിൽ അനാവശ്യ കോടതി നടപടികളിൽ നിന്നൊഴിവാക്കാനാണ് പേരുകൾ ഒഴിവാക്കിയതെന്ന് ദിലീപ് കുമാർ വ്യക്തമാക്കി. വീണ്ടും ഡിവിഷൻ ബഞ്ചിനെ സമീപിച്ച് വിധിയിൽ വ്യക്തl വരുത്തുമെന്നും ഐഎൻസി പ്രസിഡന്റ് പറഞ്ഞു. ഇത് തീർത്തും സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ വിദ്യാർത്ഥികൾക്കു കർണാടകത്തിനു പുറത്തു ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. കർണാടകയിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ ആശങ്കയിലായതി. 2017 മേയിലും സംസ്ഥാനത്തെ കോളജുകളുടെ പേരുകൾ ഐഎൻസി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരെ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.

കോളജുകൾക്ക് അംഗീകാരം നൽകേണ്ടത് ഐൻഎസി അല്ലെന്നും അതിനാൽ അംഗീകാരം റദ്ദാകുന്നത് വിദ്യാർത്ഥികളെ ബാധിക്കില്ലെന്നുമാണ് കർണാടക നഴ്‌സിങ് കൗൺസിലിന്റെ വാദം. ഐഎൻസിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകളാണ് കോഴ്‌സുകൾ നടത്തുന്നത്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കേറ്റ് നൽകുകയും സംസ്ഥാന നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയുമാണ് ഇപ്പോഴത്തെ നടപടിക്രമം. പാഠ്യപദ്ധതി തയാറാക്കുകയും മറ്റുമാണ് ഐഎൻസിയുടെ ചുമതലയെന്നും അംഗീകാരം പിൻവലിച്ചതിലൂടെ ഒന്നും സംഭവിക്കില്ലെന്നും കർണാടക കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കർണ്ണാടകയ്ക്ക് പുറത്ത് ഈ ന്യായം നിലനിൽക്കില്ല. ഇതോടെയാണ് കുട്ടികൾ ആശങ്കയിലായത്.

കർണാടക നഴ്‌സിങ് കൗൺസിലിന്റെ വാദങ്ങൾ പൊള്ളയാണെന്നാണ് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ വാദം. തങ്ങളുടെ നിർദ്ദേശങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചാണു സർവകലാശാലകൾ കോഴ്‌സുകൾ നടത്തുന്നതെന്നും രാജ്യത്തെ കോളജുകളിലെല്ലാം ഏകീകൃത പാഠ്യപദ്ധതിയാണ് പാലിക്കുന്നതെന്നുറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും ഐഎൻസി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കുന്നത് ആശങ്കയുള്ള കാര്യമാണെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നത്. കോഴ്‌സ് കഴിയുന്ന സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ കിട്ടിയില്ലെങ്കിൽ ഭാവിതന്നെ അവതാളത്തിലാകും. ഇന്ത്യൻ നഴ്‌സസ് രജിസ്റ്റർ സൂക്ഷിക്കുന്നതും ഐഎൻസിയാണ്. നഴ്‌സസ്് രജിസ്റ്ററിൽ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ തൊഴിൽ സാധ്യതകൾ അടയുകയും ചെയ്യും. ഇതുണ്ടാകില്ലെന്നാണ് മറുനാടന് ഐഎൻസി നൽകുന്ന ഉറപ്പ്.

ഐഎൻസി അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കാൻ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ അനുവദിക്കാറില്ല. ഇതും വിദ്യാർത്ഥികൾക്ക് ആശങ്കയാകുന്ന കാര്യമാണ്. മലയാളികളായ പല വിദ്യാർത്ഥികളും നഴ്‌സിങ് പഠനത്തിന് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരാണ്. കർണാടകത്തിലാണു പഠിച്ചതെങ്കിലും വിദ്യാർത്ഥികൾ തൊഴിൽ ആവശ്യത്തിനു പോകുന്നത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലുമാണ്. ഇവിടങ്ങളിൽ ജോലി ചെയ്യാൻ ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ അംഗീകാരം വേണം. നിലവിലെ സാഹചര്യത്തിൽ ഐഎൻസിയുടെ അംഗീകാരമില്ലെങ്കിലും തങ്ങൾ അംഗീകാരം നൽകുമെന്നും രജിസ്‌ട്രേഷൻ നൽകുമെന്നുമാണ് കർണാടക കൗൺസിൽ പറയുന്നത്. ഈ വാദമാണ് പ്രശ്‌നങ്ങൾക്ക് കാരണം.

കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങളിലും ജോലി ലക്ഷ്യമിട്ടാണ് പല വിദ്യാർത്ഥികളും നഴ്‌സിങ് കോഴ്‌സുകൾക്കു ചേരുക. ഇന്ത്യയിൽ നഴ്‌സിങ് മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവരും നിരവധിയാണ്. പക്ഷേ, കർണാടകത്തിലെ കൗൺസിലിന്റെ അംഗീകാരവുമായി കേരളത്തിൽ പോലും ജോലി കിട്ടാൻ സാധ്യതയില്ലെന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP