Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാ ടൂറിസം രക്ഷപെടാത്തത് ഉദ്യോഗസ്ഥ ലോബിയുടെ മേധാവിത്വത്തിൽ ആയതിനാൽ; സീറ്റ് കിട്ടാൻ വേണ്ടിയല്ല ജയ്ഹിന്ദ് ചാനലിന് പണം മുടക്കിയത്; താൻ കോൺഗ്രസിലെ ജാതി രാഷ്ട്രീയത്തിന്റെ ഇര: കെടിഡിസി ചെയർമാൻ മറുനാടൻ മലയാളിയോട്‌

കേരളാ ടൂറിസം രക്ഷപെടാത്തത് ഉദ്യോഗസ്ഥ ലോബിയുടെ മേധാവിത്വത്തിൽ ആയതിനാൽ; സീറ്റ് കിട്ടാൻ വേണ്ടിയല്ല ജയ്ഹിന്ദ് ചാനലിന് പണം മുടക്കിയത്; താൻ കോൺഗ്രസിലെ ജാതി രാഷ്ട്രീയത്തിന്റെ ഇര: കെടിഡിസി ചെയർമാൻ മറുനാടൻ മലയാളിയോട്‌

ബി രഘുരാജ്‌

തിരുവനന്തപുരം: ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായുള്ള ചരട് വലികൾക്കില്ലെന്ന് കോൺഗ്രസ് നേതാവും പ്രവാസി വ്യവസായിയുമായ വിജയൻ തോമസ്. സ്ഥാനാർത്ഥി നിർണ്ണയത്തിന് കോൺഗ്രസ് സ്വീകരിക്കുന്ന ജാതി സമവാക്യങ്ങളുടെ ഇരയാണ് താനെന്നും വിജയൻ തോമസ് തുറന്നടിക്കുന്നു. രാഷ്ട്രീയത്തെ സേവിക്കലല്ല ജനങ്ങളെ സേവിക്കലാണ് പൊതു പ്രവർത്തനമെന്ന വലിയ കാര്യം താൻ തിരിച്ചറിഞ്ഞെന്നും മറുനാടൻ മലയാളിയോട് വിജയൻ തോമസ് വ്യക്തമാക്കി.

കേരളത്തിൽ ടൂറിസം വികസനത്തിന് യുഡിഎഫ് സർക്കാർ എതിര് നില്ക്കുന്നുവെന്നും ഉദ്യോഗസ്ഥ മേധാവിത്തം സർക്കാർ ടൂറിസം പദ്ധതികൾക്ക് അവസാനം കുറിക്കുകയാണെന്നും കെടിഡിസിയുടേയും കോൺഗ്രസ് നേതൃത്വത്തിലെ ജയ്ഹിന്ദ് ടിവിയുടേയും ചെയർമാൻ കൂടിയായ വിജയൻ തോമസ് പറയുന്നു. പ്രവാസി വ്യവസായി ആയിരുന്ന വിജയൻ തോമസ് ജയ്ഹിന്ദ് ചാനലിന്റെ ചെയർമാനെന്ന നിലയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നിയമസഭയിലോ പാർലമെന്റിലോ എത്തിക്കാമെന്ന വാഗ്ദാനത്തിലാണ് വിജയൻ തോമസ് ജയ്ഹിന്ദെന്ന കോൺഗ്രസ് ചാനലിലേക്ക് പണമൊഴുക്കിയതെന്നും വാർത്തകളുണ്ടായി. അതിന് ശേഷം നിയമസഭയിലേക്കും 2009ൽ ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് എത്തി. നിയമസഭയിൽ നേമത്തോ നെയ്യാറ്റിൻകരയിലോ വിജയൻ തോമസ് സ്ഥാനാർത്ഥിയാകുമെന്ന് വിലയിരുത്തലുമെത്തി.

പക്ഷേ അതു നടന്നില്ല. ആറു കൊല്ലം മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നു. സിപിഐയുടെ പന്ന്യൻ രവീന്ദ്രനായിരുന്നു സിറ്റിങ് എംപി. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാമെന്ന് കോൺഗ്രസിനാണെങ്കിൽ തികഞ്ഞ ആത്മവിശ്വാസം. താനായിരിക്കും സ്ഥാനാർത്ഥിയെന്ന് വിജയൻ തോമസും വിശ്വസിച്ചു. സംഭവിച്ചത് മറ്റൊന്നാണ്. ഹൈക്കമാണ്ട് പിന്തുണയോടെ ശശി തരൂർ സ്ഥാനാർത്ഥിയായെത്തി. വിജയൻ തോമസ് റിബലായി പത്രികയും നൽകി. അതിനപ്പുറത്തേക്ക് പോകാതെ മത്സരരംഗത്ത് നിന്ന് വിജയൻ തോമസ് പിന്മാറി. കെപിസിസി സെക്രട്ടറിയായി. യുഡിഎഫ് ഭരണമെത്തിയപ്പോൾ കെടിഡിസിയുടെ തലപ്പത്തും. കെടിഡിസി ചെയർമാൻ എന്ന നിലയിൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയിലും വിജയൻ തോമസിന് പരാതികളുണ്ട്.

നിലവിൽ രാഷ്ട്രീയത്തിനപ്പുറമുള്ള പൊതുപ്രവർത്തനത്തിലാണ് ശ്രദ്ധ. പക്ഷേ പഴയതൊന്നും മറന്നിട്ടുമില്ല. തനിക്കു പറ്റിയ വലിയ മണ്ടത്തരമാണ് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റിനായി ശ്രമിച്ചതെന്ന് വിജയൻ തോമസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിലെ രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ പ്രവാസി എന്ന നിലയിൽ തനിക്കു തെറ്റ് പറ്റിയാതായും വിജയൻ തോമസ് സമ്മതിച്ചു. കേരള രാഷ്ട്രീയം വലിയ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. വലിയ ഇക്വെഷനുകളാണ് ഇവിടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. ജനത്തിന് ഞാൻ സ്വീകാര്യനായിരുന്നു.

ഞാൻ വരണമെന്ന് അവർ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ ജനങ്ങളല്ല പാർട്ടിയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പാർട്ടി അതിനനുവർത്തിക്കുന്നത് ജാതി രാഷ്ട്രീയ കണക്കുകളാണ്. ഈ കണക്കുകളാണ് ഒരു എംപി സീറ്റ് എന്റെ കയ്യിൽ നിന്നും തട്ടിയകറ്റിയത്. പിന്നീട് എനിക്ക് ഈ കാര്യം മനസ്സിലായി. ഇനിയൊരു തിരഞ്ഞെടുപ്പിലും ഞാൻ സീറ്റ് അന്വേഷിക്കില്ല. വലിയ രീതിയിലുള്ള പൊതു പ്രവർത്തനം ഞാൻ നടത്തുന്നുണ്ട്.

രാഷ്ട്രീയത്തെ സേവിക്കലല്ല ജനങ്ങളെ സേവിക്കലാണ് വലിയ കാര്യം എന്ന് ഞാൻ തിരിച്ചറിയുന്നു. അതിനു ഒരു എംപി സീറ്റ് ആവശ്യവുമില്ല- വിജയൻ തോമസ് പറഞ്ഞു. ശശി തരൂരിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ പാർട്ടി ചട്ടക്കൂടിന് പുറത്താണ്. ഒരു എംപി എന്ന നിലയിൽ തരൂർ പാർട്ടിക്ക് വശം വദനാകണം. ഈ നില തുടർന്ന് പോയാൽ തരൂർ ഏറെ താമസിയാതെ പാർട്ടിക്ക് പുറത്തുപോകുമെന്നും വിജയൻ തോമസ് മറുനാടൻ മലയാളിയോട് വിശദീകരിച്ചു.

കേരളത്തിൽ ടൂറിസം വികസനത്തിന് യുഡിഎഫ് സർക്കാർ എതിര് നില്ക്കുന്നുവെന്നും ഇവിടെ തുടരുന്ന ഉദ്യോഗസ്ഥ മേധാവിത്തം സർക്കാർ ടൂറിസം പദ്ധതികൾക്ക് അവസാനം കുറിക്കുകയാണെന്നും വിജയൻ തോമസ് പറയുന്നു. ബ്രിട്ടീഷ് കോളോണിയൽ വാഴ്ചയുടെ അവശിഷ്ടങ്ങൾ ഇവിടെ നിലനില്ക്കുകയാണെന്നും കേരളത്തിന് അടുത്തകാലത്തൊന്നും അതിൽനിന്നും രക്ഷ നേടാൻ കഴിവില്ലെന്നും വിജയൻ തോമസ് പറയുന്നു. കെടിഡിസി ചെയർമാൻ എന്ന നിലയിൽ താൻ ദുഃഖിതനാണെന്നും, ഐഎഎസ് മേധാവിത്തത്തിൽ നിന്നും കെടിഡിസിയേയോ, കേരളാ ടൂറിസത്തെയോ രക്ഷിക്കാൻ തനിക്കു കഴിയില്ലെന്നും വിജയൻ തോമസ് പറഞ്ഞു.

അടിസ്ഥാന വികസന കാര്യത്തിൽ കേരളം പുറകിലാണ്. കേരളത്തിൽ അത് ഇനിയും സാധ്യമായില്ല. പദ്ധതികളില്ല. പദ്ധതികളുണ്ടാകുമ്പോൾ പണമുണ്ടാകില്ല. ഇനി പണം കിട്ടി മുന്നോട്ടു പോകാമെന്നു തന്നെ വച്ചാൽ അതിനനുവദിച്ച പണം മുഴുവൻ നല്കില്ല. ഒരു ഹോട്ടൽ നടത്തിപ്പിനും, ആളുകൾക്ക് ഊണ് കൊടുക്കാനും എന്തിനാണ് ഒരു ചെയർമാനും, ഐഎഎസ് ഓഫീസറും. എല്ലാം വെറുതെയാണ്. ഐഎഎസുകാർ മിടുക്കരാകും. പക്ഷെ അവരുടെ സ്‌പെഷ്യലൈസെഷൻ വേറെ തലങ്ങളിലാകും. താജ് പോലുള്ള പ്രൊഫഷനൽ ടീമിനോടാണ് നമുക്ക് മത്സരിക്കാനുള്ളത്. എവിടെ വിജയം കാണാൻ കഴിയും. വിജയൻ തോമസ് തുറന്നടിച്ചു.

നിയമസഭാപാർലമെന്റ് സീറ്റിന് വേണ്ടിയാണ് താൻ ജയ്ഹിന്ദിൽ മുതൽ മുടക്കിയതെന്ന ആക്ഷേപവും വിജയൻ തോമസ് നിഷേധിക്കുന്നു. കോൺഗ്രസ് പാർട്ടിക്കാരനായിരുന്നു എന്നും ഞാൻ. കൈരളി ടിവിയിലൂടെ സിപിഐ(എം) ആശയ പ്രചരണം സജീവമാണ്. ഈ സാഹചര്യത്തിലാണ് ജയ്ഹിന്ദ് എന്ന ആശയം ഉയരുന്നത്. അതിനായി പണം മുടക്കിയതിൽ ഒരു വിഷമവുമില്ല. പരിമിതികൾക്കുള്ളിൽ നിന്ന് ജയ്ഹിന്ദ് ചാനൽ അതിന്റെ ഉത്തരവാദിത്തം നിറവേറ്റിയെന്ന പക്ഷക്കാരനുമാണ് വിജയൻ തോമസ്. വലിയ സാമ്പത്തിക മുതൽമുടക്ക് ചാനലിന് വേണം. ഈ വെല്ലുവിളിയെ അതിജീവിച്ച് മുന്നോട്ട് പോകാൻ ജയ്ഹിന്ദിന് കഴിഞ്ഞിട്ടുണ്ടെന്ന സംതൃപ്തിയും വിജയൻ തോമസിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP