Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തച്ചങ്കരി ചലഞ്ച് അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രികുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി ഗൂഢാലോചന നടത്തി പരിഷ്‌കാരങ്ങൾ കുളമാക്കുന്നുവെന്ന ആരോപണം ശക്തം; അദർ ഡ്യൂട്ടിക്കാരെ മാറ്റിയത് ഒഴിവാക്കാൻ എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ഗൂഢാലോചന; സ്‌റ്റേഷൻ മാസ്റ്റർമാർക്ക് എൻക്വയറി ചുമതല കൂടി നൽകി തിരിച്ചടിക്കാൻ ആലോചിച്ച് തച്ചങ്കരിയും

തച്ചങ്കരി ചലഞ്ച് അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രികുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി ഗൂഢാലോചന നടത്തി പരിഷ്‌കാരങ്ങൾ കുളമാക്കുന്നുവെന്ന ആരോപണം ശക്തം; അദർ ഡ്യൂട്ടിക്കാരെ മാറ്റിയത് ഒഴിവാക്കാൻ എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ഗൂഢാലോചന; സ്‌റ്റേഷൻ മാസ്റ്റർമാർക്ക് എൻക്വയറി ചുമതല കൂടി നൽകി തിരിച്ചടിക്കാൻ ആലോചിച്ച് തച്ചങ്കരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നന്നാക്കാൻ ആരു ശ്രമിച്ചാലും അത് തൊഴിലാളി സംഘടനകൾ അട്ടിമറിക്കും. അതിന് കൂട്ടായി ഉന്നത നേതൃത്വവും ഉണ്ട്. രാജമാണിക്യം എംഡിയായി എത്തിയപ്പോൾ പാരവച്ചവർ വീണ്ടും ഒരുമിക്കുകയാണ്. ടോമിൻ തച്ചങ്കരിയെ ആറുമാസത്തിനുള്ളിൽ പുറത്താക്കുമെന്നാണ് ഇവരുടെ വാദം. അതിനുള്ള തന്ത്രങ്ങൾ തുടങ്ങി കഴിഞ്ഞു. എക്‌സിക്യുട്ടീവ് ഡയറക്ടർ ശ്രീകുമാറിന്റെ പിന്തുണയോടെയാണ് നീക്കങ്ങൾ. കെഎസ്ആർടിസിയിലെ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ മറ്റു ഡ്യൂട്ടികൾ ഒഴിവാക്കി ടോമിൻ ജെ തച്ചങ്കരി ഉത്തരവിറക്കിയിരുന്നു. ജീവനക്കാരുടെ അഭാവം കാരണം ദിവസവും ഇരുന്നൂറോളം സർവീസുകൾ മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് കെഎസ്ആർടിസി എംഡിയുടെ ഉത്തരവ്. എന്നാൽ ഇത് അട്ടിമറിക്കാനാണ് നീക്കം.

എല്ലാ ഡിപ്പോയിലും അദർ ഡ്യൂട്ടിക്കാരെ രക്ഷിക്കാനാണ് നീക്കം. യൂണിയൻ നേതാക്കളാണ് ഈ നീക്കത്തിന് പിന്നിൽ. എല്ലാ ഡിപ്പോയിലും അജർ ഡ്യൂട്ടിക്കാരുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഡിപ്പോയിൽ നിന്നും അദർ ഡ്യൂട്ടിക്കാരെ പിൻവലിക്കാനായിരുന്നു നീക്കം. ഇതിനായി ലിസ്റ്റ് തയ്യാറാക്കിയത് അത് ഡിപ്പോയിലാണ്. ഇവിടെയാണ് കള്ളക്കളി നടക്കുന്നത്. യൂണിറ്റിലെ ജുനിയർ കണ്ടക്ടർമാരെയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇവരെ ദീർഘദൂര ബസുകളിലെ കണ്ടക്ടർമാരാക്കി പറഞ്ഞ് അയക്കാനാണ് നീക്കം. ഇതിലൂടെ ടോമിൻ തച്ചങ്കരിയുടെ ലക്ഷ്യം തന്നെ പാളും. സ്ഥാപനത്തോട് ആത്മാർത്ഥതയുള്ളവരെല്ലാം യുണിയനൊപ്പമാണ് തച്ചങ്കരിയെന്ന പ്രതീതിയുണ്ടാക്കും. അങ്ങനെ തീരുമാനം ഗുണത്തേക്കാൾ ഏറെ ദോഷമാകും. പണിയെടുക്കുന്നവരെ എംഡിക്ക് എതിരാക്കി അട്ടിമറിക്കാനാണ് നീക്കം.

എല്ലാ ഡിപ്പോയിലും എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിക്കുന്ന തരത്തിലാണ് ഗൂഢാലോചന. ഇതിലൂടെ ജനങ്ങളേയും എംഡിക്ക് എതിരാക്കും. എൻക്വയറിയിൽ ആളൊഴിയുമ്പോൾ യാത്രക്കാർ കൃത്യമായ വിവരങ്ങൾ ഇല്ലാതെയാകും. ഇതിലൂടെ എംഡിയുടെ നീക്കത്തെ അട്ടിമറിക്കാനാണ് നീക്കം. രാജമാണിക്യം അദർ ഡ്യൂട്ടി സംവിധാനത്തിനെതിരെ രംഗത്ത് വന്നപ്പോഴും ശ്രീകുമാറും സിഐടിയുകാരും ചേർന്ന് അത് അട്ടിമറിച്ചിരുന്നു. ഇതിലൂടെ യൂണിയൻകാർക്ക് പണിയെടുക്കാതെ തുടരാം. അദർ ഡ്യൂട്ടി ചെയ്യുന്നവർ ഏറെയും ചീഫ് ഓഫീസിലാണ് ഉള്ളത്. ഇവരെല്ലാം എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്‌മിനിസ്‌ട്രേറ്ററുടെ വേണ്ടപ്പെട്ടവരാണ്. യൂണിയനിൽ സ്വാധീനമുള്ളവരും. തച്ചങ്കരിയെ പോലുള്ള കരുത്തൻ എംഡിയായിരിക്കുമ്പോൾ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ റോൾ കുറയും. ഇതാണ് യൂണിയൻകാരുമായി ചേർന്ന് അട്ടിമറിക്ക് തലപ്പത്തുള്ള മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും.

എൻക്വയറി കൗണ്ടറിൽ നിന്ന് ആളെ പിൻവലിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിൽ തച്ചങ്കരി കടുത്ത നിലപാട് എടുക്കുമെന്നാണ് സൂചന. നിലവിൽ സ്റ്റേഷൻ മാസ്റ്റർമാർ പല ഡിപ്പോയിലും എൻക്വയറി കൗണ്ടറിൽ നിന്ന് ഏറെ ദൂരെയാണ് ഇരിക്കാറ്. ഈ സംവിധാനം പൊളിച്ചെഴുതും. ഇതിന് വേണ്ടി സ്റ്റേഷൻ മാസ്റ്റർമാർ തന്നെ എൻക്വയറി ഓഫീസും കൈകാര്യം ചെയ്യണമെന്ന ഉത്തരവ് ഇറങ്ങാൻ സാധ്യതയുണ്ട്. യാത്രക്കാർ ബസിന്റെ സമയം തിരക്കിയാണ് എൻക്വയറി കൗണ്ടറിലെത്തുന്നത്. ബസുകളുടെ സമയ വിവര പട്ടിക കൃത്യമായുള്ളത് സ്റ്റേഷൻ മാസറ്റർക്കാണ്. അതുകൊണ്ട് തന്നെ ഈ ചുമതല കൂടി സ്റ്റേഷൻ മാസ്റ്റർ നിർവ്വഹിക്കട്ടേ എന്ന രീതിയിലേക്ക് കാര്യങ്ങളെത്തും. ചീഫ് ഓഫീസിലെ അട്ടിമറിക്കാരെ നിലയ്ക്ക് നിർത്തുന്ന തരത്തിൽ പെരുമാറ്റ ചട്ടവും നടപ്പിലാക്കിയേക്കും.

അദർ ഡ്യൂട്ടിക്കാരെ കണ്ടെത്തി ആവശ്യമുള്ള സ്റ്റേഷനുകളിൽ നിയോഗിക്കാനാണ് ഉത്തരവ്. ഉദാഹരണത്തിന് കാട്ടാക്കട ഡിപ്പോയിൽ നിന്ന് നിരവധി പേരെ തിരുവനന്തപുരത്തെ പ്രധാന ഡിപ്പോയിലേക്ക് മാറ്റും. ഈ ലിസ്റ്റിൽ 15 പേരാണുള്ളത്. ഇതിൽ ആരും അദർ ഡ്യട്ടി ചെയ്യുന്നവരല്ല. മറിച്ച് ഇതേ ഡിപ്പോയിലെ ജൂനിയർ കണ്ടക്ടർമാരാണ്. ഈ പട്ടിക തയ്യാറാക്കിയത് കാട്ടാക്കട ഡിപ്പോയിലെ യുണിയൻ നേതാക്കളും. ഡിപ്പോയിലെ ഓഫീസിന്റെ പൂർണ്ണ നിയന്ത്രണം ഇവരിലാണ്. അതുകൊണ്ട് തന്നെ അദർ ഡ്യൂട്ടിക്കാരെ മാറ്റാനുള്ള തീരുമാനം ജൂനിയർ കണ്ടക്ടർമാരെ തിരുവനന്തപുരത്തേക്ക് അയച്ച് അട്ടിമറിച്ചു. ഫലത്തിൽ എംഡിയുടെ കണ്ണിൽ കാട്ടാക്കടയിലെ അദർ ഡ്യൂട്ടിക്കാരെ മാറ്റിയെന്ന് വരികയും ചെയ്യും. ഇതിലൂടെ പണിയെടുക്കാതെ ഇരിക്കുന്നവർക്ക് അതേ ഡിപ്പോയിൽ തുടരനാകും. ആളുകൾ കൂടുതലുണ്ടെങ്കിൽ സീനിയർമാരല്ലെ ജൂനിയർ ജീവനക്കാരാണ് പുറത്തുപോകേണ്ടി വരികയെന്നതാണ് കെ എസ് ആർ ടി സിയിലെ ചട്ടം. ഇത് മുതലെടുത്താണ് ജൂനിയേഴ്‌സിനെ മാറ്റുന്നതും.

ഫലത്തിൽ അദർഡ്യൂട്ടി ചെയ്ത് സുഖിക്കുന്നവർക്ക് എല്ലാ സഹായവും ചെയ്യുകയാണ് ചട്ടവും. ഈ നീതികേടിൽ ജൂനിയർ കണ്ടക്ടർമാരാകെ നിരാശയിലുമാണ്. കെഎസ്ആർടിസിയുടെ നട്ടെല്ലൊടിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് അശാസ്ത്രീയമായ ഡ്യൂട്ടി സംവിധാനം. ജീവനക്കാരെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കാത്ത കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാനുള്ള ദൗത്യം ഏറ്റെടുത്ത തച്ചങ്കരിയോട് ഒളിയുദ്ധമാണ് യൂണിയനുകൾ നടത്തുന്നത്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. മാസം 120 കോടി രൂപ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി. ലാഭത്തിലാക്കാൻ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസം ആവശ്യമാണെന്ന് ഖന്ന റിപ്പോർട്ടിൽ പറയുന്നു. ഡ്രെവർക്കും കണ്ടക്ടർ ഡബിൾ ഡ്യൂട്ടി നൽകിവരുന്ന സംവിധാനം പൊളിച്ചെഴുതേണ്ടിയും വരും. ഇതെല്ലാം അട്ടിമറിക്കാനാണ് അദർ ഡ്യൂട്ടിയിൽ യൂണിയൻ നേതാക്കളും എക്‌സിക്യൂട്ടീവ് ഡയറക്ടറും ഒരുമിക്കുന്നത്.

ബസുകൾ അറ്റകുറ്റപ്പണിക്കും മറ്റും നൽകുന്നതിനുവേണ്ടി രാത്രികാലങ്ങളിൽ ഡിപ്പോകളിൽ ഷണ്ടിങ് ഡ്യൂട്ടിയും അദർ ഡ്യൂട്ടിയും ചെയ്യുന്നതിൽ നിന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും വിലക്കിയാണ് തച്ചങ്കരി ഉത്തരവിട്ടത്. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഷണ്ടിങ്ങിനുവേണ്ടി ബസുകൾ ഓടിക്കണം. ഇവരോട് ഹെവിവെഹിക്കിൾ ലൈസൻസ് എടുക്കണമെന്നും എംഡി നിർദ്ദേശിച്ചിട്ടുണ്ട്. കണ്ടക്ടർമാരെ മറ്റു ജോലികളിൽ നിയമിക്കാൻ പാടില്ല. അത്തരം സാഹചര്യം ഉണ്ടായാൽ ഇൻസ്പെക്ടർമാരെ നിയോഗിക്കണം. കേടായ ബസുകൾ ഡിപ്പോയിൽ എത്തിക്കാൻ ഡ്രൈവർമാരെ വിടരുത്. പകരം സൂപ്പർവൈസർ ജോലി ചെയ്യണം എന്നിങ്ങനെയാണ് ക്രമീകരണം. ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും അവർ മറ്റു ജോലികൾ ചെയ്യുന്നതിനാൽ ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാനായിരുന്നു നടപടി.

ഇതിനൊപ്പം കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നത് 100 ഉദ്യോഗസ്ഥരാണ്. കംപ്യൂട്ടർവത്കരണവും പുനഃക്രമീകരണവും കാരണം അപ്രസക്തമായ 100 തസ്തികകളിൽ ഉദ്യോഗസ്ഥരുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കു കാര്യമായ ജോലികളില്ല. അദർ ഡ്യൂട്ടിയുടെ പേരിൽ ചീഫ് ഓഫീസിൽ കുടിയേറിയ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ഒഴിവാക്കിയെങ്കിലും ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ധൈര്യം മാനേജ്മെന്റ് കാട്ടിയിരുന്നില്ല. ചീഫ് ഓഫീസിലെ ജോലിഭാരമില്ലാത്ത കസേരകൾ പ്രമുഖ തൊഴിലാളിസംഘടനാ നേതാക്കളും പ്രതിനിധികളും കൈയടക്കിയിരിക്കുകയാണ്. ഇതാണ് പൊളിച്ചെഴുതാൻ തച്ചങ്കരി മുന്നോട്ട വന്നത്. ഇവരുടെ രക്ഷകരായി മാറുകയാണ് എക്‌സിക്യൂട്ടീവ് ഡയറക്ടർ. ഇതാണ് തച്ചങ്കരിയുടെ തലവേദന കൂട്ടുന്നതും.

ജോലി പുനഃക്രമീകരണത്തിന്റെ ഭാഗമായി അടുത്തിടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ജോലിസമയം ഒരു മണിക്കൂർവീതം വർധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ഓഫീസിലെ 21 സെക്ഷനുകളിലെയും ജീവനക്കാരെ പുനർവിന്യസിക്കാൻ എം.ഡി. നിർദ്ദേശിച്ചത് എതിർപ്പിനിടയാക്കിയിട്ടുണ്ട്. പേഴ്സണൽ സെക്ഷനിലാണ് ആദ്യം അഴിച്ചുപണി നടന്നത്. ഇവിടെനിന്ന് ഒഴിവാക്കപ്പെട്ടവർ പ്രമുഖ തൊഴിലാളി സംഘടനയുടെ പ്രതിനിധികളായിരുന്നു. ഇതോടെ എതിർപ്പും ശക്തമായി. ഉദാഹരണത്തിന് പത്ത് ജീവനക്കാരുള്ള ഒരു വിഭാഗത്തിൽ പുനഃക്രമീകരണത്തോടെ ഒരുമാസം പത്ത് ഡ്യൂട്ടി സമയം അധികം കിട്ടും. ഇതനുസരിച്ച് 21 സെക്ഷനുകളിലും ജീവനക്കാരെക്കുറച്ച് മറ്റു സ്ഥലങ്ങളിലേക്കു മാറ്റേണ്ടിവരും.

ഭരണമാറ്റത്തിനു ശേഷമുള്ള സ്ഥലമാറ്റത്തിനിടെ ചീഫ് ഓഫീസിലെ പല വിഭാഗങ്ങളിലും ആവശ്യത്തിലധികം ഉദ്യോഗസ്ഥർ നിയമനം നേടിയിരുന്നു. പുനഃക്രമീകരണം വന്നാൽ ഇവർക്കെല്ലാം ചീഫ് ഓഫീസിനു പുറത്തുള്ള യൂണിറ്റുകളിലേക്കു മാറേണ്ടിവരും. ഇതെല്ലാം അട്ടിമറിക്കാനാണ് നീക്കം. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം താത്കാലികക്കാർ ഉൾപ്പെടെ 2477 മിനിസ്റ്റീരിയൽ ജീവനക്കാരാണുള്ളത്. 5500 ബസിനാണ് ഇത്രയും ജീവനക്കാരുള്ളത്. കണ്ടക്ടർമാർ ഉപയോഗിച്ചിരുന്ന റാക്കുകൾ മാറി ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വന്നിട്ടുപോലും ടിക്കറ്റു വിതരണം ചെയ്യുന്ന ജീവനക്കാരെ പുനർവിന്യസിച്ചിട്ടില്ല. കമ്പ്യൂട്ടർവത്കരണം വന്നാൽ വൻതോതിൽ മിനിസ്റ്റീരിയൽ ജീവനക്കാരെ കുറയ്ക്കേണ്ടിവരും. ഇതിനാണ് തച്ചങ്കരി തയ്യാറെടുക്കുന്നത്.

കെ.എസ്.ആർ.ടി.സി.യിൽ എന്തെല്ലാം തരം ഡ്യൂട്ടികളുണ്ടെന്ന് മേധാവികൾക്ക് പോലും നിശ്ചയമില്ല. പോയന്റ് ഡ്യൂട്ടി, അദർ ഡ്യൂട്ടി, സ്പെയർ ഡ്യൂട്ടി തുടങ്ങി പലതരം ഡ്യൂട്ടികളുണ്ട്. അസുഖം, വയ്യായ്ക തുടങ്ങി അവശത ഉള്ളവർക്കാണ് അദർ ഡ്യൂട്ടി നൽകുന്നത്. യഥാർഥത്തിൽ ഇത് കോർപ്പറേഷൻ അംഗീകരിച്ച ഡ്യൂട്ടിയല്ല. അതതുകാലത്തെ ഭരണസംഘടനയിൽപ്പെട്ടവർക്ക് സൗകര്യപ്രദമായാണ് ഈ ഡ്യൂട്ടി അനുവദിക്കുന്നത്. ഫലത്തിൽ അദർ ഡ്യൂട്ടി എന്നാൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സംഘടനാപ്രവർത്തനത്തിൽ മുഴുകാം. വിവിധ സ്ഥലങ്ങളിൽ നിന്നുവരുന്ന ബസ്സുകൾ ഒരേദിശയിലേക്ക് ഒന്നിച്ച് പോവുന്നത് ഒഴിവാക്കാനും ഇത് പരിശോധിക്കാനുമുള്ളതാണ് പോയന്റ് ഡ്യൂട്ടി. ഇവർ കൃത്യമായി ജോലിചെയ്യുകയാണെങ്കിൽ പോയന്റ് ഡ്യൂട്ടി നല്ലതാണ്. എന്നാൽ, പോയന്റ് ഡ്യൂട്ടി എടുക്കുന്ന ഭൂരിപക്ഷം പേരും ജോലി ചെയ്യാറില്ല. ഇതെല്ലാം കെ എസ് ആർ ടി സിയെ തളർത്തുന്ന പ്രധാന കാരണങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP