Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലേക്ക് പാലസിലേത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തന്നെ; പിണറായി സർക്കാരിന്റെ മൂന്നാം വിക്കറ്റ് ലക്ഷ്യമിട്ട് റവന്യൂ സെക്രട്ടറിയുടെ മൂന്ന് പേജുള്ള വിശദീകരണ കുറിപ്പ്; കൈയേറ്റ ആരോപണത്തിലെ കളക്ടറുടെ കണ്ടെത്തലുകൾ അതീവ ഗൗരവതരമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയും; കുര്യന്റെ റിപ്പോർട്ട് വായിച്ച് ഞെട്ടി റവന്യൂ മന്ത്രിയും; ശതകോടീശ്വരനെ കൈവിടേണ്ടി വരുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രിയും; നിയമോപദേശം തേടുന്നത് മന്ത്രിയെ രക്ഷിക്കാനുള്ള അവസാന വഴി തേടൽ

ലേക്ക് പാലസിലേത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തന്നെ; പിണറായി സർക്കാരിന്റെ മൂന്നാം വിക്കറ്റ് ലക്ഷ്യമിട്ട് റവന്യൂ സെക്രട്ടറിയുടെ മൂന്ന് പേജുള്ള വിശദീകരണ കുറിപ്പ്; കൈയേറ്റ ആരോപണത്തിലെ കളക്ടറുടെ കണ്ടെത്തലുകൾ അതീവ ഗൗരവതരമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയും; കുര്യന്റെ റിപ്പോർട്ട് വായിച്ച് ഞെട്ടി റവന്യൂ മന്ത്രിയും; ശതകോടീശ്വരനെ കൈവിടേണ്ടി വരുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രിയും; നിയമോപദേശം തേടുന്നത് മന്ത്രിയെ രക്ഷിക്കാനുള്ള അവസാന വഴി തേടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലപ്പുഴ ലേക്ക് പാലസിലെ മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റം മുഖ്യമന്ത്രി പിണറായി വിജയന് വലിയ തലവേദനയാകുന്നു. ജില്ലാ കളക്ടർ ടിവി അനുപമയുടെ കണ്ടെത്തലുകൾ അതീവ ഗുരുതരമാണെന്നാണ് റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ പിഎച്ച് കുര്യന്റെ വിലയിരുത്തൽ. മൂന്ന് പേജുള്ള കുറിപ്പ് സഹിതം കളക്ടറുടെ റിപ്പോർട്ട് കുര്യൻ സർക്കാരിന് കൈമാറി. ഇത് വായിച്ചതോടെ പ്രശ്നത്തിന്റെ ഗൗരവം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും മനസ്സിലായി. തോമസ് ചാണ്ടിയുടെ കൈയേറ്റത്തിൽ കടുത്ത നടപടി വേണമെന്ന ശുപാർശയാണ് റവന്യൂ സെക്രട്ടറി നൽകിയിട്ടുള്ളത്. ഇത് അവഗണിക്കാനാകില്ലെന്ന് തന്നെയാണ് റവന്യൂമന്ത്രിയുടേയും നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കട്ടേയെന്നാണ് മന്ത്രിയുടെ പക്ഷം. ഇതോടെ പന്ത് പിണറായി വിജയന്റെ കോർട്ടിലുമായി.

കളക്ടറുടെ റിപ്പോർട്ടിൽ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നും അതിനാൽ തന്നെ കർശന നടപടി വേണമെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ട്. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമായ ഇത് ക്രിമിനൽ കുറ്റമാണ്. മന്ത്രിയുടെ കൈയേറ്റത്തിന് ഒത്താശ ചെയ്ത മുൻ കളകടർ പത്മകുമാറിനും മുൻ ആർ.ഡി.ഒയ്ക്കുമെതിരെ നടപടി വേണമെന്നും റവന്യൂവകുപ്പ് ആവശ്യപ്പെട്ടു. അതിനിടെ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ നോട്ടീസ് അയച്ചു. നെൽവയൽ നീർത്തട സംരക്ഷണ നിയമം അനുസരിച്ചാണ് നോട്ടീസ് നൽകിയത്.

കടുത്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ തോമസ് ചാണ്ടി നടത്തിയെന്ന് തന്നെയാണ് പിഎച്ച് കുര്യന്റേയും വിലയിരുത്തൽ. കളക്ടറുടെ റിപ്പോർട്ട് പൂർണ്ണമായും ശരിവയ്ക്കുന്നു. ക്രിമിനൽ കേസ് എടുക്കണമെന്ന കളക്ടറുടെ നിലപാടും അംഗീകരിക്കുന്നു. ഈ റിപ്പോർട്ടാകും അടുത്ത മന്ത്രിസഭ പരിഗണിക്കുക. ഇതിലെ വാചകങ്ങൾ കടുപ്പമേറിയതാണ്. അതുകൊണ്ട് തന്നെയാണ് ഈ റിപ്പോർട്ടിൽ നിയമോപദേശം തേടാൻ മുഖ്യമന്ത്രി തീരുമാനിച്ചതും. കളക്ടറുടെ റിപ്പോർട്ട് സെക്രട്ടറിയും ശരിവച്ചതു കൊണ്ട് തന്നെ തോമസ് ചാണ്ടിയുടെ രാജി അനിവാര്യതയാണെന്നാണ് വിലയിരുത്തൽ. ഇതിനെ മറികടക്കാനാണ് നിയമോപദേശം തേടുന്നത്. നിയമോപദേശം അനുകൂലമാണെങ്കിൽ തോമസ് ചാണ്ടിയെ രാജി വയ്‌പ്പിക്കേണ്ടെന്നാണ് സിപിഎമ്മിലെ ചില കേന്ദ്രങ്ങളുടെ പക്ഷം. ഇതിന് വേണ്ടിയാണ് നിയമോപദേശം തേടുന്നത്. അതിനിടെ ലേക് പാലസുമായി ബന്ധപ്പെട്ട കേസ് കോടതി അടുത്ത മാസമേ ഇനി പരിഗണിക്കൂ. അതറിഞ്ഞ ശേഷം തീരുമാനം മതിയെന്നാണ് മന്ത്രിസഭയിലെ ചിലരുടെ നിലപാട്.

മാർത്താണ്ഡം കായലിൽ തോമസ് ചാണ്ടി കയ്യേറ്റം നടത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കളക്ടർ ടി.വി അനുപമ, റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന് കൈമാറിയത് രണ്ട് ദിവസം മുമ്പാണ്. മണ്ണിട്ട് മൂടിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ലേക് പാലസ് റിസോർട്ടിന് മുന്നിലെ പാർക്കിങ്ങും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ടിലുണ്ട്. കടുത്ത നടപടിക്കാണ് കളക്ടറുടെ ശുപാർശ. ബോയ സ്ഥാപിക്കാൻ ആർഡിഒ നൽകിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. മാർത്താണ്ഡം കായൽ നികത്തലിന്റെ ഭാഗമായി സർക്കാർ പുറമ്പോക്കിലെ റോഡ് നികത്തിയത് തണ്ണീർത്തട നിയമത്തിന്റെ ലംഘനമാണ്. മാർത്താണ്ഡത്ത് അഞ്ചു സെന്റു വീതമുള്ള 64 പ്ലോട്ടുകൾ തോമസ് ചാണ്ടി വാങ്ങി. ഇത് അടിസ്ഥാന നികുതി രജിസ്റ്ററിൽ പുരയിടമാണ്. 32 വീതം പരസ്പരം അഭിമുഖമായ പ്ലോട്ടുകളാണ്. 95 സെന്റ് നിലവും ബണ്ടിൽ അഞ്ചു സെന്റ് പുരയിടവും കർഷകർക്കു നൽകിയതാണ്. ഇടയിൽ ഭൂവുടമകൾക്കായി ഒന്നര മീറ്റർ വീതിയിൽ റോഡുണ്ട്. നികത്തിയിപ്പോൾ ഈ റോഡും നികത്തിയതാണ് ലംഘനമാണ്.

ലേക് പാലസിലേക്കുള്ള റോഡ് നിർമ്മാണം, വലിയകുളം - സീറോ ജെട്ടി റോഡ് നിർമ്മാണം തുടങ്ങിയവ തണ്ണീർത്തട നിയമം ലംഘിച്ചെന്ന് കണ്ടെത്തി. 2008ൽ നിയമം വന്നതിനു ശേഷമാണു നിർമ്മാണം നടത്തിയത്. നിലം നികത്താൻ സംസ്ഥാന തണ്ണീർത്തട നിരീക്ഷണ സമിതിയുടെ അനുവാദം വാങ്ങിയിട്ടില്ല. റോഡ് നിർമ്മാണത്തിന്റെ മറവിൽ മൂന്നിടത്തു നിലം നികത്തി. ലോറി തിരിക്കാൻ സ്ഥലത്തിനെന്നു വിശദീകരണം. റോഡ് നിർമ്മാണം കഴിഞ്ഞാൽ പൂർവസ്ഥിതിയിലാക്കാമെന്നു ജില്ലാ കളക്ടർക്കു എഴുതിക്കൊടുത്തു. മൂന്നു വർഷം കഴിഞ്ഞിട്ടും അതു പാലിച്ചില്ല. ആലപ്പുഴ നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ള റോഡ് ഹാർബർ എൻജിനീയറിങ് വകുപ്പാണു റോഡ് നിർമ്മിച്ചത്. അന്ന് എംഎൽഎമാരായിരുന്ന എ.എ. ഷുക്കൂർ, തോമസ് എന്നിവർ ശുപാർശ ചെയ്തിരുന്നു. എംപിമാരായ പി. ജെ. കുര്യൻ, കെ.ഇ. ഇസ്മയിൽ എന്നിവർ ഫണ്ട് അനുവദിച്ചു. മന്ത്രി കെ. ബാബുവും ഫണ്ട് അനുവദിച്ചു. സിപിഐ ജില്ലാ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് കെ.ഇ. ഇസ്മയിൽ ഫണ്ട് അനുവദിച്ചത്.

കരുവേലി പാടശേഖരത്തിന്റെ പുറംബണ്ട് നിർമ്മിച്ചു ലേക് പാലസ് പാർക്കിങ് ഗ്രൗണ്ടായി ഉപയോഗിച്ചതും തണ്ണീർത്തട നിയമത്തിന്റെ ലംഘനമാണ്. ബണ്ട് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ജലവിഭവ വകുപ്പാണ്. അനുവദിച്ചതിൽ കൂടതൽ സ്ഥലം നികത്തിയിട്ടുണ്ട്. ബണ്ട് - പാലസ് റിസോർട്ടിനു മുന്നിൽ കരുവേലി പാടശഖരത്തിന്റെ ആവശ്യം എന്ന നിലയ്ക്കു ബണ്ട് ബലപ്പെടുത്തി. 50 ലക്ഷം രൂപ ലേക്ക് പാലസ് മുടക്കി. പാടശേഖര സമിതിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പ് രൂപകൽപ്പന നൽകി മേൽനോട്ടം വഹിച്ചു. അതോടെ പാർക്കിങ് ഗ്രൗണ്ടിനു വീതിയായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ഗുരുതരമാണെന്നാണ് റവ്യന്യൂ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തുന്നത്.

അതിനിടെ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിയിടപാടു സംബന്ധിച്ചു കലക്ടർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു തീരുമാനമെടുക്കാനുള്ള സാവകാശം സർക്കാരിനു നൽകണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണ്. പരിശോധിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. മുൻപ് ഇ.പി.ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹത്തോടു സി.പി.എം രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നു കോടിയേരി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP