Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുത്തൂറ്റിൽ കോടികളുടെ നിക്ഷേപം നടത്തിയത് പ്രമുഖ രാഷ്ട്രീയക്കാർ മുതൽ വൻകിട വ്യവസായികൾ വരെ; നിക്ഷേപം യഥാർത്ഥ പേര് മറച്ചുപിടിച്ച്; സംശയകരമായ വിധത്തിൽ പണനിക്ഷേപം നടത്തിയവർക്കെതിരെ നോട്ടീസ് നൽകാൻ ഒരുങ്ങി ആദായനികുതി വകുപ്പ്; എംപിമാർക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കും പണം നൽകിയ വിവരങ്ങളും ലഭിച്ചു

മുത്തൂറ്റിൽ കോടികളുടെ നിക്ഷേപം നടത്തിയത് പ്രമുഖ രാഷ്ട്രീയക്കാർ മുതൽ വൻകിട വ്യവസായികൾ വരെ; നിക്ഷേപം യഥാർത്ഥ പേര് മറച്ചുപിടിച്ച്; സംശയകരമായ വിധത്തിൽ പണനിക്ഷേപം നടത്തിയവർക്കെതിരെ നോട്ടീസ് നൽകാൻ ഒരുങ്ങി ആദായനികുതി വകുപ്പ്; എംപിമാർക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കും പണം നൽകിയ വിവരങ്ങളും ലഭിച്ചു

എം എസ് സനിൽകുമാർ

തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനവയിൽ ലഭിച്ചത് സ്ഥാപനവുമായി ബന്ധമുള്ള ഉന്നതരുടെ വിവരങ്ങൾ. ക്രമക്കേടുകളുടെ നീണ്ട പട്ടിക തന്നെ റെയ്ഡിൽ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. മുത്തൂറ്റിൽ കോടികളുടെ നിക്ഷേപമുള്ള പ്രമുഖരുടെ പട്ടിക ലഭിച്ചു എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിൽ പലതും സംശയകരമായ നിക്ഷേപങ്ങളാണെന്ന് തെളിഞ്ഞു. പലരും യഥാർത്ഥ പേരിലല്ല നിക്ഷേപം നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രമുഖർ മുതൽ വ്യവസായ പ്രമുഖർ വരെ മുത്തൂറ്റിൽ ഇത്തരത്തിൽ സംശയകരമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നിക്ഷേപങ്ങൾ നടത്തിയവരുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ് ആദായനികുതി വകുപ്പ് ഇപ്പോൾ. ഇവർക്കെല്ലാം ഉടൻ നോട്ടീസ് അയക്കാൻ ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്.

നിക്ഷേപത്തിന് അനുസൃതമായ നികുതി അടച്ചില്ലെങ്കിൽ പേര് വെളിപ്പെടുത്താനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. ഇതിനിടെ മുത്തൂറ്റ് ഗ്രൂപ്പിലെ ജോർജ്ജിന്റെ വീട്ടിൽ നിന്ന് ലഭിച്ച ഒരു പേപ്പറിൽ സംസ്ഥാനത്തെ ചില എംപിമാർക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ച ചില രാഷ്ട്രീയ പ്രമുഖർക്കും പണം നൽകിയതിന്റെ വിശദാംശങ്ങളും ആദായ നികുതി വകുപ്പിന് ലഭിച്ചു. വൻകിട രാഷ്ട്രീയക്കാരുടെ അഴിമതിപ്പണം ഇവിടെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന് ഇടനൽകുന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. മുത്തൂറ്റ് ജോർജ്ജ് ഗ്രൂപ്പിൽ സ്വർണം ലേലം ചെയ്തതിൽ 800 കോടി രൂപയിലേറെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മൊത്തം മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലും പണയ സ്വർണം ലേലം ചെയ്തതിൽ 200 കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

നേരത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുക്കുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നതു കൊള്ളപ്പലിശയാണെന്ന വിവരവും പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുത്തൂറ്റ് ഗ്രൂപ്പുകളിൽ നടന്ന ആദായ നികുതിവകുപ്പിന്റെ മിന്നൽപ്പരിശോധനയിൽ ഇതടക്കം 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.

12 മുതൽ 15 ശതമാനം വരെ പലിശയ്ക്കാണ് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് മുത്തൂറ്റ് സ്ഥാപനങ്ങൾ പണം വായ്പയെടുക്കുന്നത്. എന്നാൽ ഈ പണം ഉപയോഗിച്ച് സ്വർണ്ണപ്പണയത്തിനു വായ്പ നൽകുമ്പോൾ മുത്തൂറ്റ് ഗ്രൂപ്പുകൾ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 36 ശതമാനം പലിശ വരെ. കോടികളാണ് ഈ സ്ഥാപനങ്ങൾ ഇങ്ങനെ സമ്പാദിച്ചിട്ടുള്ളതെന്നു ഇൻകം ടാക്‌സ് കണ്ടെത്തി. രാജ്യത്തെ പത്തോളം പൊതുമേഖലാ ബാങ്കുകൾ വൻ നഷ്ടം നേരിടുകയാണ്. എന്നാൽ മുത്തൂറ്റ് സ്ഥാപനങ്ങൾ ഒക്കെ നല്ല സാമ്പത്തിക നേട്ടത്തിലും. മുത്തൂറ്റ് സ്ഥാപനങ്ങൾ ഒന്നും നഷ്ടത്തിൽ അല്ല. സാധാരണ പലിശ നിരക്കിൽ സ്വർണം പണയവായ്പ നൽകിയാൽ ഇങ്ങനെ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയില്ല. കൊള്ളപ്പലിശക്കാരെ പിടികൂടാൻ കുബേര സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ രാജ്യത്തെ ഏതെങ്കിലും ബാങ്ക് ഈടാക്കുന്നതിനേക്കാൾ 2 ശതമാനം വരെ കൂടുതൽ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കാൻ പാടുള്ളൂ എന്ന നിബന്ധന കൊണ്ടുവന്നിരുന്നു. എന്നാൽ ഈ നിയമങ്ങളുടെയെല്ലാം നഗ്‌നമായ ലംഘനമാണ് മുത്തൂറ്റ് ഗ്രൂപ്പുകളിൽ നടന്നിട്ടുള്ളത്.

സ്വർണം മുത്തൂറ്റിൽ പണയം വെയ്ക്കുന്ന ഉപഭോക്താവിൽ നിന്ന് നിയമം അനുശാസിക്കുന്നതിനേക്കാൾ ഉയർന്ന പലിശ മുത്തൂറ്റ് ഈടാക്കുന്ന വിവരം പണയം വെയ്ക്കുന്ന ആൾ പലപ്പോഴും അറിയാറില്ല . പലിശയ്ക്ക് ബിൽ നല്കാതിരിക്കുന്നതാണ് പ്രധാന കാരണം. സ്വർണം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അത് നൽകും. എന്നാൽ എത്ര പലിശ ഈടാക്കി എന്നത് രേഖപ്പെടുത്തിയ ബിൽ നൽകാറില്ല. ഇങ്ങനെയാണ് ഈ സ്ഥാപനങ്ങൾ കോടികളുടെ പലിശ വെട്ടിപ്പ് നടത്തിയതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി. 24 മുതൽ 36 ശതമാനം പലിശ വരെ വിവിധ സംഭവങ്ങളിൽ ഈടാക്കിയതായും തെളിഞ്ഞു. രാജ്യത്തെ തന്നെ നടുക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ മുത്തൂറ്റിന്റെ സ്ഥാപനങ്ങളിൽ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജോർജ് , പാപ്പച്ചൻ , റോയ് എന്നിവരുടെ സ്ഥാപനങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. രാജ്യത്തെ 60 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ് . 500 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡുകളിലും തുടർപരിശോധനകളിലും പങ്കെടുക്കുന്നത്.

വൻ കുംഭകോണമാണ് മുത്തൂറ്റ് ഗ്രൂപ്പുകൾ നടത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. റോയിയുടെ ഉടമസ്ഥതയിലുള്ള മിനി മുത്തൂറ്റിന്റെ കോഴഞ്ചേരി ശാഖയിൽ നിന്ന് കണക്കിൽപ്പെടാത്ത 26 കിലോ സ്വർണ്ണവും 2 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ജോർജിന്റെയും പാപ്പച്ചന്റെയും ഗ്രൂപ്പുകളിൽ റിസർവ് ബാങ്ക് നിയമങ്ങളുടെ നഗ്‌നമായ ലംഘനവും വിദേശ നാണ്യ ചട്ട ലംഘനവും കണ്ടെത്തിയെന്നും അറിയുന്നു. 100 കണക്കിന് കോടിരൂപയുടെ ക്രമക്കേടുകൾ ഈ രണ്ടു സ്ഥാപനങ്ങളിലും നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. പണയം വച്ച സ്വർണം ലേലം ചെയ്തുവിൽക്കുന്ന നടപടിക്രമങ്ങളിൽ വൻക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചട്ടലംഘനം വഴി മുത്തൂറ്റ് സ്ഥാപനങ്ങൾ കോടികളുടെ അനധികൃത പണം സമ്പാദിച്ചുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP