Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാർ ഭൂമി അടിച്ചു മാറ്റി 12 ഏക്കറിൽ സ്വന്തം കോളേജുമായി ലക്ഷ്മി നായരും പിതാവും; ക്യാമ്പസിൽ അനധികൃതമായി വീട് വിച്ച് സിപിഐ(എം) സംസ്ഥാന സമിതി അംഗത്തിന്റെ താമസവും; സ്ഥലത്തിന്റെ യഥാർത്ഥ ഉടമയുടെ മകൻ തൊട്ടടുത്ത് ആറു സെന്റിൽ ഒറ്റമുണ്ടുടുത്ത് നക്കാപ്പിച്ച പെൻഷനുമായി ജീവിതം തള്ളി നീക്കുന്നു; കുടുംബ സ്വത്ത് കൈമോശം വന്ന കഥ മറുനാടനോട് വിവരിച്ച് പിഎസ് നടരാജപിള്ളയുടെ മകൻ

സർക്കാർ ഭൂമി അടിച്ചു മാറ്റി 12 ഏക്കറിൽ സ്വന്തം കോളേജുമായി ലക്ഷ്മി നായരും പിതാവും; ക്യാമ്പസിൽ അനധികൃതമായി വീട് വിച്ച് സിപിഐ(എം) സംസ്ഥാന സമിതി അംഗത്തിന്റെ താമസവും; സ്ഥലത്തിന്റെ യഥാർത്ഥ ഉടമയുടെ മകൻ തൊട്ടടുത്ത് ആറു സെന്റിൽ ഒറ്റമുണ്ടുടുത്ത് നക്കാപ്പിച്ച പെൻഷനുമായി ജീവിതം തള്ളി നീക്കുന്നു; കുടുംബ സ്വത്ത് കൈമോശം വന്ന കഥ മറുനാടനോട് വിവരിച്ച് പിഎസ് നടരാജപിള്ളയുടെ മകൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: വിദ്യാർത്ഥികളോടുള്ള പ്രിൻസിപ്പാളിന്റെ സമീപനത്തിൽ തുടങ്ങിയ പ്രക്ഷോഭം രാഷ്ട്രീയപാർട്ടികൾ മത്സരിച്ചേറ്റെടുക്കകയും പിന്നീട് ഭൂമി വിഷയം വരെ ചർച്ചയാവുകയും ചെയ്തു. പക്ഷേ മീറ്ററുകൾ അപ്പുറത്ത് യഥാർഥ അവകാശികളുണ്ടായിരുന്നിട്ടും ആരും തന്നെ അവരെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ലോ അക്കാദമി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമയുടെ മക്കൾ ഇപ്പോഴും തൊട്ടടുത്ത് താമസിക്കുന്നു. അവർ മുൻ ധനകാര്യമന്ത്രിയുടെ മക്കളാണെന്ന് പറഞ്ഞാൽ അത് ആർക്കും സമ്മതിക്കാനാകില്ല. അത്രയ്ക്ക് സാധാരണമാണ് അവരുടെ ജീവിതം. ആർഭാടങ്ങളോ മറ്റ് നിറം ചാലിച്ച ചിത്രങ്ങളോ ഒന്നും ഇവരുടെ ജീവിതത്തിലില്ല. പേരൂർക്കടയിലൂടെ ഒറ്റമുണ്ടുടുത്ത് നീങ്ങുന്ന വയോധികന്റെ പിറകെയുള്ള മറുനാടൻ ടീമിന്റെ യാത്ര എത്തിയത് ലോ അക്കാദമിക്ക് വിളിപ്പാടകലെയുള്ള ഒരു പഴയ വീട്ടിലായിരുന്നു.

അവിടെ തിരുകൊച്ചി സംസ്ഥാനത്തെ ആദ്യത്തെ ധനകാര്യ മന്ത്രി പിഎസ് നടരാജ പിള്ളയുടെ രണ്ടാമത്തെ മകനുണ്ട്. ഓട് പാകിയ ആ ചെറിയ വീട്ടിലിരുന്ന് വെങ്കിടേശൻ മറുനാടനോട് കാര്യങ്ങൾ വിശദീകരിച്ചു. കോളേജ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന 14 ഏക്കർ ഉൾപ്പടെ പേരൂർക്കടയിലെ നിരവധി പ്രധാന കെട്ടിടങ്ങൾ തിരു കൊച്ചി സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന പിഎസ് നടരാജ പിള്ളയുടെ പേരിലുള്ളതായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുകൊച്ചി സംസ്ഥാനം ഭരിച്ചിരുന്ന പിഎസ്‌പി സർക്കാറിലെ ധനകാര്യമന്ത്രിയായിരുന്നു നടരാജപിള്ള. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ മക്കൾ ജീവിക്കുന്ന സാഹചര്യം അത് തീർത്തും പരിതാപകരമാണ്. ലോ അക്കാദമി ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഭൂമി ബ്രിട്ടീഷ് ഭരണകാലത്ത് സർക്കാർ കണ്ട് കെട്ടിയതാണ്. ആ ഭൂമി ഇന്ന് സ്വന്തമാക്കി ഉപയോഗിക്കുവർ അതിന്റെ യഥാർഥ അവകാശികളെ കണ്ടില്ലെന്ന് നടിക്കുകയാണ്. അന്നത്തെ ധനകാര്യ മന്ത്രിക്ക് 12മക്കളുണ്ടായിരുന്നു. ലോ അക്കാദമി സമരം ഭൂമി വിഷയം വരെ എത്തി നിൽക്കുമ്പോൾ അവകാശികളുടെ കാര്യം എല്ലാവരും സൗകര്യപൂർവ്വം മറക്കുകയാണെന്ന് നടരാജ പിള്ളയുടെ രണ്ടാമത്തെ മകൻ എൻ വെങ്കിടേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ പ്രക്ഷോഭമാരംഭിച്ചത് പ്രിൻസിപ്പൽ ലക്ഷമി നായരുടെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിനും കോളേജ് വിദ്യാർത്ഥികളോടുള്ള അവരുടെ മോശം പെരുമാറ്റങ്ങളും പരാമർശനങ്ങളുമൊക്കെകൊണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയ കക്ഷികളും നേതാക്കളും ഇടപെട്ടതോടെ വിഷയം അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമിയിലേക്ക് വരെ എത്തി. ഈ സാഹചര്യത്തിലാണ് നടരാജപള്ളിയുടെ മക്കളുടെ ജീവിത ദുരിതങ്ങളുടെ പ്രസക്തി കൂടുന്നത്. ലോ അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശം ഇപ്പോൾ നാരായണൻ നായർക്കാണ്. ഇടയ്ക്ക് സ്‌കൂളിന് ഒരു മൈതാനത്തിന് വേണ്ട സ്ഥലം സ്‌കൂൾ അധികൃതർക്ക് വേണ്ടി അവരോടൊപ്പം പോയി ചോദിച്ചിട്ടുണ്ട്. പക്ഷേ വിട്ടു തരാൻ അയാൾക്ക് താൽപര്യമുണ്ടായിരുന്നില്ല.-നടരാജ പിള്ളയുടെ മകൻ പറയുന്നു

നടരാജ പിള്ളയുടെ കാലത്ത് സർ സിപി എന്തോ കുടിശ്ശികയുടെ പേര് പറഞ്ഞാണ് ഭൂമി കണ്ടു കെട്ടിയത്. പിന്നീട് 1968ലും 2016ലും തങ്ങൾക്ക് ഭൂമിയിൽ അവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും എൺപത് പിന്നിട്ട വെങ്കിടേശൻ പറഞ്ഞു.വെള്ള ഷർട്ടും വെള്ള മുണ്ടുമുടുത്ത് ഒരു സാധാരണക്കാരന്റെ മുഖ ഭാവത്തോടെ അദ്ദേഹം വിവരിച്ചത് 4 തലമുറകളുടെ കഥയാണ്. അക്കാദിമിയുടെ തൊട്ടടുത്ത് ആറു സെന്റിലാണ് താമസം. സാധാരണ വീട്. ഖാദി ബോർഡിലെ ജോലിയിൽ നിന്ന് വരിമിച്ച ശേഷം കിട്ടുന്ന പെൻഷൻ മാത്രമാണ് വെങ്കിടേശ്വരന്റെ ഏക ആശ്രയം. ആരോടും പരാതി പറയാതെ അച്ഛൻ കാട്ടിയ ധാർമികതയുടെ വഴിയേ യാത്ര ചെയ്യുകയാണ് ഈ മകനും.

ഈ കുടുംബത്തിന്റെ ഭൂമിയിലാണ് നാരായണൻ നായരുടെ ലോ അക്കാദമി. ചെറിയ വീട്ടിൽ യഥാർത്ഥ അവകാശി കഴിയുമ്പോൾ മണി മാളിക കെട്ടി അക്കാദമിക്ക് അകത്ത് നാരായണൻ നായരും കുടുംബവും കഴിയുന്നു. സിപിഎമ്മിലെ തിരുവനന്തപുരത്തെ പ്രധാന നേതാവായ കോലിയക്കോട് കൃഷ്ണൻനായരും തൊട്ടടുത്ത വീട്ടിലുണ്ട്. നാരായണൻ നായരുടെ സഹോദരനായതു കൊണ്ട് മാത്രമാണ് കോലിയക്കോടിന് ഇതിന് കഴിയുന്നത്. ഇതിലെ രാഷ്ട്രീയ ധാർമിക വി എസ് അച്യുതാനന്ദൻ തന്നെ ചർച്ച ചെയ്യുന്നിടത്താണ് ലോ അക്കാദമിയുടെ യഥാർത്ഥ അവകാശിയുടെ വാക്കുകൾക്ക് പ്രസക്തി ഏറുന്നത്.

ഒരു ഒറ്റമുണ്ടുമുടുത്ത് പേരൂർക്കടയിലൂടെ കുശലംപറഞ്ഞ് നടക്കുന്ന സംസ്ഥാനത്തെ മുൻ ധനമന്ത്രിയുടെ മകൻ നാട്ടുകാർക്കെല്ലാം സുപരിചിതൻ. അച്ഛന്റെ പേരിലുണ്ടായിരുന്ന പന്ത്രണ്ടേക്കറിന്റെ അവകാശത്തിന് വേണ്ടി ലോ അക്കാഡമി ഡയറക്ടർ നാരായണൻ നായരും പ്രിൻസിപ്പൽ ലക്ഷ്മിനായരുമുൾപ്പെടെ ശ്രമങ്ങൾ നടത്തുമ്പോൾ, അതിന്റെ പേരിൽ നടക്കുന്ന വിവാദങ്ങളും കോലാഹലങ്ങളും കാണുമ്പോൾ ഈ സ്ഥലത്തിന്റെ യഥാർത്ഥ ഉടമ ആരോടും പരാതിയും പരിഭവവും പറയാതെ ഇവിടെ അരിഷ്ടിച്ച് കഴിഞ്ഞുകൂടുന്നു. ഉള്ള സ്ഥലം സർക്കാരിന് വിട്ടുകൊടുത്തതോടെ അവസാനകാലത്ത് വാടകവീട്ടിൽ കഴിഞ്ഞ് മരിച്ച തന്റെ അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തിൽ കച്ചവട സ്ഥാപനങ്ങളുൾപ്പെടെ കെട്ടിടങ്ങളുയർന്നപ്പോഴും ഇപ്പോൾ താമസിക്കുന്ന, ഒരു കാറുവരാൻ വഴിപോലും ഇല്ലാത്ത വീട്ടിലിരുന്ന് തന്റെ ജീവിതകഥ വെങ്കിടേശ്വരൻ മറുനാടനോട് പങ്കുവച്ചു.

ഓലക്കുടിൽ പോലും ദാരിദ്രം മൂലം വിൽക്കേണ്ടി വന്ന മുൻ ധനമന്ത്രി

ലോ അക്കാദമി സ്ഥിതി ചെയ്യുന്ന ഹാർവിപുരം കുന്നിന്റെ യഥാർത്ഥ അവകാശികൾ നീതി തേടിയുള്ള യാത്ര തുടങ്ങിയിട്ട് അമ്പതുകൊല്ലം പിന്നിടുന്നു. 1966ലും മാസങ്ങൾക്ക് മുമ്പും അവകാശത്തിനായി പരാതി നൽകി. അരും തിരിഞ്ഞു നോക്കിയില്ല. അതിനിടെയാണ് വിദ്യാർത്ഥി സമരമെത്തിയത്. ഇതോടെ ഇതിന്റെ യഥാർത്ഥ അവകാശികളാരെന്നതും ചർച്ചയാകുന്നു.

വസ്തുവിന്റെ അവകാശിയും തിരു-കൊച്ചി സർക്കാരിൽ ധനകാര്യമന്ത്രിയുമായിരുന്നു പിഎസ് നടരാജ പിള്ളയുടെ കുടുംബ അർഹതപ്പെട്ട ഭൂമിക്കായി മുട്ടാത്ത വാതിലുകളില്ല. മഹാപണ്ഡിതനായ അച്ഛന്റെ മകൻ സുഖസൗകര്യങ്ങൾ വിലച്ചെറിഞ്ഞായിരുന്നു രാഷ്ട്രീയത്തിലെത്തിയത്. ജനങ്ങൾക്ക് വേണ്ടി ജീവിച്ച പിഎസ് എന്ന പിഎസ് നടരാജ പിള്ള. മഹാപണ്ഡിതൻ, ധനകാര്യ വിദഗ്ധൻ, ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ച ഭരണാധിപൻ. ആരോരുമറിയാതെ 1954-55 കാലത്ത് തിരു-കൊച്ചി സംസ്ഥാനത്തെ ഏറ്റവും മികച്ച ധനകാര്യമന്ത്രി എന്ന് പേരെടുത്ത നടരാജൻ പള്ളി പേരൂർക്കടയ്ക്ക് അടുത്തുള്ള തന്റെ ഓലക്കുടിലിൽ താമസിച്ചത് നാടിനും നാട്ടുകാർക്കും മാതൃയായിരുന്നു.

പേരൂർക്കട സ്‌കൂളിന് സ്വന്തം സ്ഥലം പതിച്ചു നൽകിയ നടരാജ പിള്ള സ്വന്തമായുണ്ടായിരുന്ന ഓലക്കുടിൽ പോലും ദാരിദ്രം മൂലം വിൽക്കേണ്ടി വന്നിരുന്നു. പണ്ഡിതനായിരുന്ന റാവു ബഹാദൂർ പ്രൊഫസർ പി സുന്ദരൻപിള്ളയുടെ ഏക മകനായിരുന്നു പിഎസ്. സുന്ദരം പിള്ളയുടെ സ്മരാണാർത്ഥം തമിഴ്‌നാട് സർക്കാർ മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയും സ്ഥാപിച്ചു.

ബ്രിട്ടീഷുകാർക്ക് വേണ്ടി സർ സിപിയുടെ പ്രതികാരം എല്ലാം നഷ്ടമാക്കി

പ്രൊഫസർ പി സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ഒരു കാലത്തു ലോ അക്കാദമിയിരിക്കുന്ന 11 ഏക്കർ 41 സെന്റ് സ്ഥലം.(തിരുനെൽവേലി മനോമണിയം സുന്ദരനാർ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ പേരിലാണ് സ്ഥാപിച്ചത്.) അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഏക മകനും കോൺഗ്രസ്സ് നേതാവുമായ പി എസ് നടരാജ പിള്ളയുടെ പേരിലേക്ക് ഭൂമി വന്നു ചേർന്നത്.

രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വൈരാഗ്യം തീർക്കാൻ ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹത്തിന്റെ ഭൂമി സർക്കാർ കണ്ടുകെട്ടി. സർ സിപിയുടെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ കണ്ടുകെട്ടൽ ഉണ്ടായതെന്നതും ചരിത്രം. സ്വത്വന്ത്ര്യം കിട്ടിയ ശേഷം ഭൂമി വേണമെങ്കിൽ തിരിച്ചുപിടിക്കാൻ നടരാജ പിള്ളയ്ക്ക് അവസരം വന്നു. പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിൽ 1954-55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചു നൽകാൻ സർക്കാർ ആലോചിച്ചപ്പോൾ അത് വേണ്ടായെന്നാണ് നടരാജ പിള്ള പറഞ്ഞു. അത് മാത്രമല്ല, തന്റെ അച്ഛന്റെ പേരിൽ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂൾ പോലും അദ്ദേഹം സർക്കാരിന് വിട്ടു കൊടുത്തു.

ആ സ്‌കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി എസ് നടരാജ പിള്ള മെമോറിയൽ ഗവർമെന്റ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ. 1962 ൽ തിരുവനന്തപുരത്തു നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം പിയായിരിക്കുമ്പോഴാണ് 1966ൽ മരണമടഞ്ഞത്. അന്ന് സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. നടരാജ പിള്ളയ്ക്ക് പേരൂർക്കടയിൽ രണ്ട് ഏക്കർ ഭൂമിയും കൊട്ടിയമ്പലം അടക്കമുള്ള പഴയ നാലുകെട്ട് (ഓല കെട്ടിടം) ഉണ്ടായിരുന്നു. പേരൂർക്കടയിൽ (ജംഗ്ഷനിൽ) കിട്ടുമായിരുന്ന 20 ഓളം ഏക്കർ ഭൂമി സ്‌കൂളിനും ലോ അക്കാദമിക്കുമായി നൽകുകയായിരുന്നു.

അന്നത്തെ സർക്കാർ ഈ സ്‌നേഹത്തിന് പകരമായി നടരാജ പിള്ളയുടെ പൂർണ്ണകായ പ്രതിമ സ്‌ക്കൂൾ അങ്കണത്തിൽ സ്ഥാപിക്കുമെന്ന് പിൽക്കാലത്ത് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ മുഖം മാത്രം പ്രതിമ രൂപത്തിൽ സ്‌ക്കൂളിന്റെ ഒരു മൂലയിൽ സ്ഥാപിച്ചു. പിൽക്കാലത്ത് കുടുംബ പ്രതാപം ക്ഷയിച്ചു. അദ്ദേഹത്തിന്റെ വീട് ഇടിച്ചു നിരത്തപ്പെട്ടു. ഇപ്പോൾ അവിടെ ഫർണിച്ചർ കടയാണ്.

ഹാർവ്വി സായിപ്പിൽ തുടങ്ങുന്ന ചരിത്രവും ഇഎംഎസിന്റെ ജർമനിയിലെ ചികിൽസയും

ഇപ്പോൾ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു കുന്നിൻ പ്രദേശമായിരുന്നു. യൂണിവേഴ്സിറ്റി അദ്ധ്യാപകനായിരുന്ന ഹാർവ്വി എന്ന സായിപ്പിന്റേതായിരുന്നു. അന്ന് മുത്തച്ഛൻ സുന്ദരൻ പിള്ളയ്ക്ക് സായിപ്പ് കൈമാറിയതാണ് ഈ ഭൂമി. ഹാർവ്വി സായിപ്പ് അമേരിക്കയിലേക്ക് മടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സ്മണാർഥമിട്ട പേരാണ് ഹാർവ്വിപുരം. ഇവിടെ മുത്തച്ഛൻ തന്നെയാണ് ഹാർവ്വിപുരം ബംഗ്ലാവിന്റെ ഉടമസ്ഥനും. ഇപ്പോൾ സ്‌കൂളും ബംഗ്ലാവും ഹാർവ്വിപുരം കോളനിയും ലോ അക്കാദമിയും എല്ലാ സ്ഥിതി ചെയ്യുന്ന സ്ഥലം ഒരുമിച്ചുള്ളതായിരുന്നു.

മുത്തച്ഛന്റെ കാലത്താണ് പേരൂർക്കട പൊലീസ് സ്റ്റേഷനും ആശുപത്രിയും പോസ്റ്റ് ഓഫീസുമെല്ലാം കൊണ്ട് വന്നത്. സ്ഥലം സിപിയുടെ കാലത്ത് സർക്കാർ കണ്ട്കെട്ടി. പിന്നീട് അച്ഛൻ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഭൂമി തിരിച്ച് പിടിക്കാൻ അപേക്ഷകൾ നൽകാൻ പലരും നിർബന്ധിച്ചിരുന്നുവെങ്കിലും താൻ രാഷ്ട്രീയത്തിൽ സജീവമായത് പോലും ഈ ലക്ഷ്യത്തോടെയാണെന്ന വ്യാഖാനമുണ്ടാകുമെന്ന് പറഞ്ഞ് അതിന് തയ്യാറാവാതെ ഒഴിഞ്ഞ്മാറുകയായിരുന്നു. പൊതു പ്രവർത്തനത്തിലെ അപൂർവ്വ മാതൃകയായിരുന്നു നടരാജ പിള്ള.

ഭൂമി തിരിച്ച് ലഭിക്കണമെന്ന് അച്ഛന് താൽപര്യം ഉണ്ടായിരുന്നില്ല. സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾ കൊണ്ടവരാനെ ആ ഭൂമി പോലും അച്ഛൻ ഉപയോഗിച്ചിട്ടുള്ളു. അച്ഛന്റെ കാല ശേഷം അമ്മയെകൊണ്ട് 1966ൽ അന്നത്തെ റവന്യു മന്ത്രിയായിരുന്നു ഗൗരിയമ്മയ്ക്ക് അപേക്ഷ നൽകിയിരുന്നു.അന്ന് അവിടെ സ്ഥിതി ചെയ്തിരുന്നത് കൃഷി വകുപ്പിന്റെ ഗ്രാമസേവ പരിശീലന കേന്ദ്രമായിരുന്നു.പിന്നീട് അതുകൊട്ടാരക്കരയിലേക്ക് മാറ്റുകയും ചെയ്തു.

ആ സ്ഥിതിക്ക് റവന്യൂ വകുപ്പിന് തിരികെ നൽകേണ്ടിയിരുന്ന ഭൂമി പക്ഷേ തിരികെ നൽകിയില്ല. പിന്നീട് ആർക്ക് കൈമാറണമെങ്കിലും റവന്യൂ വകുപ്പ് നേരിട്ട് ചെയ്യണമെന്നായിരുന്നു.തങ്ങളുടെ അപേക്ഷയിൽമേൽ അനുകൂല റിപ്പോർട്ടുകൾ വില്ലേജിൽ നിന്നും താലൂക്കിൽ നിന്നും ലഭിച്ചിട്ടും അന്ന് ഭൂമി ലഭിച്ചില്ല.അന്ന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ചികിത്സയ്ക്കായി ജർമനിയിലേക്ക് പോവുകയായിരുന്നു. പിന്നീട് ഭൂമി സർക്കാറിന്റെ ആവശ്യങ്ങൾക്ക് വേണം എന്ന് പറഞ്ഞാണ് അന്ന് അപേക്ഷ തള്ളിയത്. സിപിഐ നേതാവ് എംഎൻ ഗോവിന്ദൻ നായരായിരുന്നു ഈ അപേക്ഷ തള്ളിയത്

ഭൂമി നാരായണൻനായർക്ക് നൽകിയതിന് പിന്നിൽ രാഷ്ട്രീയം തന്നെ

1967-68 കാലഘട്ടത്തിലാണ് നാരായണൻ നായർക്ക് ഭൂമി നകൈമാറിയത് അന്ന് അവിടെ പ്രവർത്തിച്ചിരുന്നത് കൃഷി വകുപ്പിന്റെ ഗ്രാമസേവ പരിശീലന കേന്ദ്രമായിരുന്നു.പിന്നീട് അതുകൊട്ടാരക്കരയിലേക്ക് മാറ്റുകയും ചെയ്തു. എത്ര അളവ് ഭൂമി കൈമാറിയെന്നോ ഏത് വകുപ്പിൽ കൊടുത്തുവെന്നൊ തങ്ങൾക്ക് അന്ന് വ്യക്തമായിട്ട് അറിയില്ലായിരുന്നു. റവന്യൂ വകുപ്പിന്റെ അനുവാദമില്ലാതെ ഭൂമി കൈമാറിയതും നിയമവിരുദ്ധമായിരുന്നു. താൻ അപേക്ഷ നൽകിയ കാര്യം നാരായണൻനായർക്കും അറിയാമായിരുന്നു. സർക്കാർ ഭൂമി എങ്ങനെ നാരായണൻ നായർക്ക് ലഭിച്ചുവെന്നതിനെക്കുറിച്ച് ഞങ്ങൾക്കും അറിയില്ലായിരുന്നു. രാഷ്ട്രീയ സ്വാധീനത്തോടെയാണ് ഭൂമി ലഭിച്ചതെന്ന് മനസ്സിലാക്കിയതോടെ പിന്മാറുകയായിരുന്നു.

അച്ഛൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നതിനാൽ അമ്മയാണ് മക്കളെ നോക്കിയിരുന്നത്. കുട്ടിക്കാലത്ത് നിരവധി തവണ ആ കുന്നിലേക്ക് പോയിട്ടുണ്ട്. അവിടുത്തെ കാറ്റിനേയും മരങ്ങളേയുംകുറിച്ചെല്ലാം പറഞ്ഞപ്പോൾ 80 പിന്നിട്ട വെങ്കിടേശന്റെ മുഖത്ത് ചിരി പടർന്നു തിളങ്ങി.കുട്ടിക്കാലത്ത് അവിടെ പോയത് മാത്രമാണ് ആ സ്ഥലത്തെക്കുറിച്ച് ഇപ്പോൾ ബാക്കിയുള്ള ഓർമ്മകൾ. അന്ന് അവിടെ നിന്നും ഇറക്കിവിട്ട ശേഷം ഇപ്പോൾ താമസിക്കുന്ന സ്ഥലത്തേക്ക് എത്തി.

അന്ന് ഈ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സ്‌കൂൾ പേരൂർക്കടയിലേക്ക് മാറ്റുകയായിരുന്നു.അച്ഛൻ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ കാല പ്രവർത്തകനായിരുന്നു. ആദ്യ സെക്രട്ടറിയുമായിരുന്നു.അന്ന് സിപിയെ പേടിച്ച് പല രേഖകളും അവിടെ കുടികളിലാണ് സൂക്ഷിച്ചിരുന്നത്.

കുട്ടിക്കാലത്തെ ഓർമ്മകൾ, കുടുംബം

അച്ഛൻ നടരാജപിള്ളയ്ക്ക് 12 മക്കളാണ് ഉണ്ടായിരുന്നത്. എനിക്ക് ഒരു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പിന്നെ അമ്മയുടെ സഹോദരിയാണ് ഞങ്ങളെ നോക്കിയത്. അച്ഛൻ പിന്നീട് അമ്മയുടെ സഹോദരിയെ വിവാഹം കഴിക്കുകയായിരുന്നു. മൂന്ന് ആൺകുട്ടികളിൽ രണ്ടാമനാണ് ഞാൻ. അച്ഛൻ സജീവ രാഷ്ട്രീയത്തിലും ഒളിവ് ജീവിതത്തിലുമെല്ലാമായിരുന്നതിനാൽ കുട്ടിക്കാലത്ത് അദ്ദേഹത്തെ അങ്ങനെ എപ്പോഴും കുടുംബത്തിൽ ലഭിക്കുമായിരുന്നില്ല. എങ്കിലും ഞങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെല്ലാം കുറവ് വരാതിരിക്കാൻ വേണ്ടത് ചെയ്തിരുന്നു.

പഠിച്ചതും വളർന്നതുമെല്ലാം തന്നെ തിരുവനന്തപുരത്താണ്. 10ാം ക്ലാസ് അന്നത്തെ പത്താം ക്ലാസുകാരനാണ് ഞാൻ. പിന്നീട് ഖാദി ബോർഡിൽ ജോലി ചെയ്തു. മൂത്ത സഹോദരൻ ആലപ്പുഴ എസ്ഡി കോളേജ് അദ്ധ്യാപകനായിരുന്നു. എനിക്ക് താഴെയുള്ളയാൾ ആലപ്പുഴ ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ജോലി ചെയ്തിരുന്നു പെൺമക്കളാരും തന്നെ ജോലി ചെയ്തിരുന്നില്ല.

അച്ഛന്റെ രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിക്കാതെ മക്കൾ

പൂർണമായും അങ്ങനെ പറയാൻ പറ്റില്ല. സഹോദരി രാഗിണി ആർ പിള്ള ഒരിക്കൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗമായിരുന്നു. കൃത്യമായി പറഞ്ഞാൽ 2000 2005 കാലഘട്ടത്തിൽ. അങ്ങനെ നിന്നതൊന്നുമല്ല. അന്ന് ജില്ലാ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ ഡിവിഷനിൽ വനിതകൾക്കായിരുന്നു മത്സരിക്കാൻ സംവരണമുണ്ടായിരുന്നത്. അതുകൊണ്ട് മാത്രമാണ് മത്സരിച്ചത്.

അച്ഛൻ മന്ത്രിയായിരുന്നപ്പോഴും പിന്നീട് ലോക്‌സഭാംഗമായപ്പോഴുമൊന്നും തന്നെ അത്തരം സ്വാധീനങ്ങൾ ഉപയോഗിച്ചിരുന്നില്ല. ഇന്നത്തെ പോലുള്ള രാഷ്ട്രീയ പ്രവർത്തനമല്ലല്ലോ അന്ന്. പിന്നെ അച്ഛൻ പാർലമെന്റംഗമായിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹത്തിന്റെയൊപ്പം ഡൽഹിയിൽ പോയിറ്റുണ്ട്. മക്കളെ വലിയ നിലയിൽ എത്തിക്കുന്നതിലുമപരി സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാനായിരുന്നു മുത്തച്ഛനെ പ്പോലെ അച്ഛനും താൽപര്യം. അതിൽ ഞങ്ങൾക്കും സന്തോഷമെ തോന്നിയിട്ടുള്ളു. പിന്നെ ഇവിടെ വരുന്ന എല്ലാ രാഷ്ട്രീയപാർട്ടികളോടും ഒരേ സമീപനമേ സ്വീകരിച്ചിട്ടുമുള്ളു.

സ്വന്തം ഭൂമിയിൽ പോയത് മകൾക്ക് എൽഎൽബി അഡ്‌മിഷൻ കിട്ടയപ്പോൾ

സർ സിപിയുടെ കാലത്താണല്ലോ ഭൂമി കൈവിട്ട് പോയത്. പിന്നീട് ജനാധിപത്യ സർക്കാരുകൾ വന്നിട്ടും ഭൂുമി തിരികെ കിട്ടിയില്ല. പിന്നെ മന്ത്രിയുടെ മക്കൾ എന്ന് പറയുമ്പോൾ ഇന്നത്തെ പോലയുള്ള ഒരു സർക്കാർ സംവിധാനമല്ലല്ലോ അന്ന്. ഐക്യ കേരളം പോലും നിലവിൽ വന്നിട്ടില്ല. അഞ്ചോ ആറോ പേരടങ്ങുന്ന ഒരു ചെറിയ മന്ത്രിസഭ. പിന്നെ സാധാരണക്കാരായി ജീവിക്കേണ്ടി വന്നതിൽ സങ്കടമൊന്നുമില്ല. അത്ര വലിയ ആഡംപരമോ അത്ര വലിയ ദാരദ്ര്യമോ അനുഭവിക്കേണ്ടി വന്നിട്ടില്ല.

ഒരു തവണ പോയിറ്റുണ്ട്. മകൾ ലക്ഷമിക്ക് എൽഎൽബിക്ക് അഡ്‌മിഷൻ ലഭിച്ചപ്പോള്ളാണ് പോകേണ്ടി വന്നത്. മെറിറ്റ് സീറ്റിലാണ് അന്ന് അഡ്‌മിഷൻ ലഭിച്ചത്. പിന്നീട് ഇടയ്ക്ക് സ്‌കൂളിന് ഒരു മൈതാനത്തിന് വേണ്ട സ്ഥലം സ്‌കൂൾ അധികൃതർക്ക് വേണ്ടി അവരോടൊപ്പം പോയി ചോദിച്ചിട്ടുണ്ട്. പക്ഷേ വിട്ടു തരാൻ അയാൾക്ക് താൽപര്യമുണ്ടായിരുന്നില്ല. 2016ലും വീണ്ടും സ്ഥലത്തിന്റെ അവകാശത്തിനായി ശ്രമം നടത്തി. നാട്ടുകാരിൽ ചിലരുടെ സമ്മർദ്ദഫലമായിരുന്നു ഇത്. ഇതിനോടും സർക്കാർ അനുകൂലമായി പ്രതികരിച്ചില്ല.

എല്ലാം രാഷ്ട്രീയം

എല്ലാം രാഷ്ട്രീയമാണ്.....കഴിഞ്ഞ ദിവസം കോടിയേരി ലോ കോളേജിലെത്തി പറഞ്ഞു. ഇത് കുട്ടികളുടെ മാത്രം പ്രശ്നമാണ്. ഭൂമി വിഷയം വരുന്നില്ലെന്ന്.... പ്രശ്നം തന്ത്രപരമായി കൈകാര്യം ചെയ്യുകയാണ് ഏവരും.... എല്ലാത്തിനും പിന്നിൽ രാഷ്ട്രീയം മാത്രമാണ്-ഒറ്റമുണ്ടുടെത്ത് ആരോടും പരിഭവം പറയാതെ സാധാരണക്കാർക്കൊപ്പം ജീവിക്കുന്ന മുൻ മന്ത്രിപുത്രന്റെ വാക്കുകളാണിത്. കാറു പോലും കയറാത്ത വഴിക്കവസാനമുള്ള ചെറിയ വീട്ടിൽ വെങ്കിടേശ്വരനും ഭാര്യയും തന്റെ പൂർവ്വിക സ്വത്തിനെ കുറിച്ചാലോചിച്ച് കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP