Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണം വാരി എറിഞ്ഞ് ഇമേജ് വലുതാക്കി പ്രവാസികളിൽ നിന്നു പിരിച്ചത് ശതകോടികൾ; ഒറ്റവർഷം 75 കോടി പിരിച്ചു നിക്ഷേപിച്ചത് 21 കമ്പനികളുടെ പേരിൽ; 2000 കോടി വെട്ടിച്ചെന്ന വി എസിന്റെ ആരോപണം പരിശോധിക്കുന്നു; ബോബി ചെമ്മണ്ണൂരിലെ റെയ്ഡ് തുടരുന്നു; ഒന്നും സംഭവിക്കാത്ത മട്ടിൽ മാദ്ധ്യമങ്ങൾ

പണം വാരി എറിഞ്ഞ് ഇമേജ് വലുതാക്കി പ്രവാസികളിൽ നിന്നു പിരിച്ചത് ശതകോടികൾ; ഒറ്റവർഷം 75 കോടി പിരിച്ചു നിക്ഷേപിച്ചത് 21 കമ്പനികളുടെ പേരിൽ; 2000 കോടി വെട്ടിച്ചെന്ന വി എസിന്റെ ആരോപണം പരിശോധിക്കുന്നു; ബോബി ചെമ്മണ്ണൂരിലെ റെയ്ഡ് തുടരുന്നു; ഒന്നും സംഭവിക്കാത്ത മട്ടിൽ മാദ്ധ്യമങ്ങൾ

എം പി റാഫി

തൃശൂർ: പ്രവാസി മലയാളികളിൽ നിന്നുൾപ്പെടെ മൂലധനമായി സ്വരൂപിച്ച കോടികളുപയോഗിച്ച് ഒന്നിലേറെ സ്ഥാപനങ്ങൾ ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരുന്നു. ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പേരിൽ ശതകോടികളാണ് അനധികൃതമായി ജ്യൂലറി ഉടമ തട്ടിച്ചെടുത്തതെന്നാണ് ആരോപണം. രാജ്യത്തെ എല്ലാ സാമ്പത്തിക നിയമങ്ങളും കാറ്റിൽ പറത്തിയായിരുന്നു ഇത്. ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ പേരുപോലും ഇതിനായി ബോബി ചെമ്മണ്ണൂർ ദുരുപയോഗം ചെയ്‌തെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിന്റെ തൃശൂർ ആസ്ഥാനത്ത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക സംഘം തുടരുന്ന റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 2011-12ൽ മൂലധനമായി ലഭിച്ച് 75 കോടി രൂപ ഉപയോഗിച്ച് 21 സ്ഥാപനങ്ങൾ തുടങ്ങിയെന്നാണ് ആക്ഷേപം.

പ്രവാസികളുടെ പണം ദേശസാൽകൃത ബാങ്കുകളിലാണ് നിക്ഷേപിക്കുകയാണ് പതിവ്. ഇങ്ങനെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ചോർത്തിയെടുത്തായിരുന്നു ഫണ്ട് ശേഖരണം. ഇവരുടെ പേരുവിവരങ്ങൾ അറിഞ്ഞ ശേഷം ഏജന്റുമാരെ വിട്ട് പ്രലോഭിപ്പിച്ച് നിക്ഷേപം തന്റെ സ്ഥാപനത്തിലേക്ക് മാറ്റുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തിരുന്നത്. ഇതിനായി ആയിരക്കണക്കിന് ഫീൽഡ് സ്റ്റാഫുമാരെ നിയോഗിച്ചിരുന്നു. ദേശസാൽകൃത ബാങ്കുകളിലെ നിക്ഷേപം രാജ്യത്തിന്റെ സ്വത്താണ്. വ്യാജ വാഗ്ദാനങ്ങൾ നൽകി അവ തട്ടിയെടുക്കുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും രണ്ടായിരത്തോളം കോടി രൂപ ഇങ്ങനെ ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണക്കടകളിലേക്ക് ഒഴുകി. ഡൈമണ്ട് ഗോൾഡ് വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം വിഹതം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതൊന്നും നടന്നിട്ടില്ലെന്നാണ് പരാതി. 50000 രൂപ മുതൽ 50 ലക്ഷം വരെ ഇങ്ങനെ നൽകിയവരുണ്ടത്രേ.

ഗൾഫിൽ ഷോറൂമുകൾ തുറന്നത് വിദേശ മലയാളികളെ പറ്റിക്കാനെന്നാണ് ആക്ഷേപം. ഈ ഷോറൂമുകളുടെ മറവിൽ മലയാളികൾ അടക്കമുള്ളവരിൽ നിന്ന് മൂലധനത്തിന് എന്ന പേരിൽ പണം സ്വരൂപിച്ചതായും സൂചനയുണ്ട്. മറഡോണയും മന്ത്രിമാരുമെല്ലാം ഇതിനായി ഉപയോഗിക്കപ്പെട്ടുവെന്നാണ് ബോബിക്ക് എതിരെ പരാതി നൽകിയവരുടെ വാദം. സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോഴത്തെ റെയ്ഡ്. ഇത് പൂർത്തിയായ ശേഷം സിബിഐയെ പോലുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പൊതു പ്രവർത്തകനായ ജോയ് കൈതാരമാണ് ഇതുസംബന്ധിച്ച പരാതി സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നൽകിയത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ റെയ്ഡ്്. രേഖകൾ വിശദമായി പരിശോധിക്കുന്നതിനാൽ റെയ്ഡ് തുടരാനാണ് സാധ്യത. ആവശ്യമെങ്കിൽ ബോബി ചെമ്മണ്ണൂരിന്റെ എല്ലാ ശാഖകളും പരിശോധിക്കാനും നീക്കമുണ്ട്.

എന്നാൽ കേരളത്തിലെ പ്രധാന ബിസിനസ് കേന്ദ്രത്തിലെ റെയ്ഡും മറ്റും ഒരു മാദ്ധ്യമവും അറിഞ്ഞ മട്ട് കാണിക്കുന്നില്ല. പതിവ് പോലും പര്യസം മോഹിച്ച് ഈ റെയ്ഡ് വാർത്തയും മുങ്ങി. ഇതിലൂടെ കൂടതൽ പേർ വഞ്ചിതരാകാനുള്ള സാധ്യതയുണ്ടെന്നാണ് പരാതിക്കാരുടെ പക്ഷം. ബോബി ചെമ്മണ്ണൂരിനെതിരായ വാർത്തകൾ പുറം ലോകത്ത് എത്തിക്കുന്നത് മറുനാടൻ മലയാളി മാത്രമാണ്. മറ്റ് ചില നവമാദ്ധ്യമങ്ങൾ അത് ഏറ്റെടുക്കുമ്പോൾ സോഷ്യൽ മീഡിയ ഇക്കാര്യം ചർച്ച ചെയ്യുന്നു. ഈ പതിവ് ഇത്തവണയും ആവർത്തിച്ചു. ഒറ്റ പത്രമോ ചാനലോ ഇപ്പോഴത്തെ റെയ്ഡ് അറിഞ്ഞ ഭാവം കാണിക്കുന്നില്ല. സോഷ്യൽ മീഡിയയെ ആശ്രയിച്ചു നിൽക്കുന്ന ഓൺ ലൈൻ പത്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

മുഖ്യധാര മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും ഓൺലൈൻ പത്രങ്ങൾക്കും പരസ്യം വാരിക്കോരി കൊടുക്കാൻ തുടങ്ങിയതാണ് ഈ വാർത്ത ആരും അറിയാതെ പോകാൻ കാരണം. ഇന്നലെ രാവിലെ മുതൽ പരിശോധന നടക്കുന്നുണ്ടെങ്കിലും ഒരൊറ്റ പത്രമോ ചാനലോ ഈ വാർത്ത കൊടുത്തില്ല. പ്രമുഖ സ്ഥാപനങ്ങളിൽ നടക്കുന്ന റെയ്ഡ് വിവരങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിക്കില്ലെന്നതും അതുകൊണ്ട് തന്നെ പ്രെമുഖരെ തൊടാതിരിക്കുന്നതിനെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിൽ കാര്യമില്ലെന്നും ആഭ്യന്തര മന്ത്രി തന്നെ ഇടയ്ക്ക് ആരോപിച്ചിരുന്നു. ഈ വിമർശനങ്ങളും പത്രങ്ങളേയോ ചാനലുകളേയോ സ്വാധീനിച്ചില്ലെന്നാണ് പുതിയ സംഭവവും കാണിക്കുന്നത്.

ചെമ്മണ്ണൂർ ജൂവലറിയുടേയും ധനകാര്യ സ്ഥാപനത്തിന്റേയും ഭാഗമായി അനധികൃതമായി നടക്കുന്ന സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. 2011-12 സാമ്പത്തിക വർഷത്തിൽ ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങളിലേക്ക് 75 കോടി രൂപയോളം മൂലധനമായി എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ ഉറവിടം ഏതെന്നു കണ്ടെത്താനും സംഘം പരിശോധനകൾ നടത്തും. മറ്റ് ഇടപാടുകളും പരിശോധനക്ക് വിധേയമാക്കും. ചെമ്മണ്ണൂരിന്റ തിരൂരിലെ ജൂവലരിയിൽ നിന്ന് ആഭരണങ്ങൾ വായ്പയായെടുത്തയാൾ ജീവനക്കാരുടെ ഭീഷണിയേത്തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ജീവനക്കാരും ഗുണ്ടകളും ആത്മഹത്യ ചെയ്ത ഇസ്മയിലിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതിനെ തുടർന്നുള്ള സംഭവങ്ങളാണ് ഇപ്പോഴത്തെ റെയ്ഡിനും കാരണം.

മാദ്ധ്യമങ്ങളെ സ്വാധീനിച്ച് വാർത്തകൾ മുക്കുന്ന രീതി തിരൂർ സംഭവത്തിലും പുറത്തെടുത്തു. മറുനാടൻ മലയാളി മാത്രമാണ് പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ഇക്കാര്യം പതിവ് പോലെ റിപ്പോർട്ട് ചെയ്തത്. ഈ കേസ് കാശുകൊടുത്ത് ബോബി ചെമ്മണ്ണൂർ ഒഴിവാക്കിയെങ്കിലും ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ കാര്യങ്ങളെത്തി. ഇത് തന്നെയാണ് ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഇന്റലിജൻസ് റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്. തൃശൂർ റൗണ്ടിലെ ഇന്ത്യൻ കോഫി ഹൗസിന് അടുത്താണ് ബോബി ചെമ്മണ്ണൂർ ജ്യൂലേഴ്‌സിന്റെ ഹെഡ് ഓഫീസ്. ആദായ നികുതി വകുപ്പിനും റവന്യൂ ഇന്റലിജൻസിനുമൊക്കെ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിനെതിരായ പരാതി ലഭിച്ചിട്ടുണ്ട്. ഈ ഏജൻസികളും അന്വേഷണം നടത്തുന്നതായാണ് സൂചന. സിബിഐയ്ക്കും ഇതു സംബന്ധിച്ച പരാതി പൊതു പ്രവർത്തകനായ ജോയ് കൈതാരം നൽകിയിട്ടുണ്ട്.

പിടിച്ചെടുക്കുന്ന എല്ലാ രേഖകളും വിശദമായി പരിശോധിച്ച് മാത്രം തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം ആർബിഐ കണക്കാക്കൂ. അതിന് ശേഷം ബോബി ചെമ്മണ്ണൂരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. എന്നാൽ വ്യക്തമായ തെളിവ് കിട്ടിയാൽ സാമ്പത്തിക തിരിമറിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ആർബിഐയുടെ അനുമതിയില്ലാതെ വായ്പ നൽകുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ക്രിമിനൽ കുറ്റമാണ്. ഇതു രണ്ടുമാണ് ആർബിഐ പരിശോധനയ്ക്ക വിധേയമാക്കുന്നത്. നേരത്തെ ബോബി ചെമ്മണ്ണൂർ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത് വന്നിരുന്നു. എന്നിട്ടു പോലും ദേശാഭിനാനി ഉൾപ്പെടെയുള്ള പത്രങ്ങളൊന്നും വിഎസിന്റെ വാർത്ത നൽകിയില്ല. കോടികൾ ഒഴുക്കി നിരന്തരം പരസ്യം നൽകി ബോബി ചെമ്മണ്ണൂർ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് മിണ്ടാതിരിക്കുന്നത് മാദ്ധ്യമങ്ങൾക്ക് എന്നും ശീലമുള്ളതാണ്. അതിന് ആദ്യം അറുതി വരുത്തിയത് മറുനാടൻ ആയിരുന്നു.

ഓപ്പറേഷൻ കുബേരയുടെ പേരിൽ പാവപ്പെട്ട ഓട്ടോറിക്ഷക്കാരെ വഴിയാധാരമാക്കിയ വാർത്ത മറുനാടൻ കൊടുത്തിരുന്നു. അതിന്റെ പേരിൽ മറുനാടനെതിരെയും ബോബി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ടാണ് വി എസ് രംഗത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP