Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എട്ടിടങ്ങളിൽ ഫ്ളാറ്റ് സമുച്ചയങ്ങൾ തീർക്കാം എന്നു പറഞ്ഞു നിരവധി പേരിൽ നിന്നും 50 കോടിയോളം രൂപ തട്ടിച്ചതായി പരാതി; തിരുവനന്തപുരത്തെ പ്രമുഖ ബിൽഡേഴ്സായ സാംസൺ ആൻഡ് സൺസിനെതിരെ കേസ്; നടി ധന്യ മേരി വർഗീസിന്റെ ഭർതൃപിതാവ് അറസ്റ്റിൽ; നടിയുടെ ഭർത്താവും അനിയനും ഒളിവിൽ; ധന്യയേയും പ്രതി ചേർത്തേക്കും

എട്ടിടങ്ങളിൽ ഫ്ളാറ്റ് സമുച്ചയങ്ങൾ തീർക്കാം എന്നു പറഞ്ഞു നിരവധി പേരിൽ നിന്നും 50 കോടിയോളം രൂപ തട്ടിച്ചതായി പരാതി; തിരുവനന്തപുരത്തെ പ്രമുഖ ബിൽഡേഴ്സായ സാംസൺ ആൻഡ് സൺസിനെതിരെ കേസ്; നടി ധന്യ മേരി വർഗീസിന്റെ ഭർതൃപിതാവ് അറസ്റ്റിൽ; നടിയുടെ ഭർത്താവും അനിയനും ഒളിവിൽ; ധന്യയേയും പ്രതി ചേർത്തേക്കും

എം എസ് സനിൽകുമാർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന വൻ ഫ്ലാറ്റ് തട്ടിപ്പുകേസിൽ ചലച്ചിത്രതാരം ധന്യാമേരി വർഗ്ഗീസിന്റെ ഭർതൃപിതാവ് അറസ്റ്റിൽ. ഫ്ലാറ്റ് തട്ടിപ്പിൽ ധന്യാമേരീ വർഗ്ഗീസിന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അമ്പതിലേറെ ആളുകൾക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്നാണ് പരാതി. കോടിക്കണക്കിന് രൂപയാണ് ഈ രീതിയിൽ തട്ടിയെടുത്തത്. തിരുവനന്തപുരത്ത് സാംസൺ ആൻഡ് സൺസ് ബിൾഡേഴ്‌സ് ആൻഡ് ഡെവലെപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.

പി.ആർ.ഡി ആഡീഷണൽ ഡയറക്ടർ ആയി വിരമിച്ച ജേക്കബ് സാംസൺ, മക്കളായ ജോൺ, സാം എന്നിവരാണ് കമ്പനി ഡയറക്ടർമാർ. ഇതിൽ ചലച്ചിത്ര നടൻ കൂടിയായ ജോണാണ് ധന്യാമേരീ വർഗ്ഗീസിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയിൽപ്പെടുത്തിയതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. മ്യൂസിയം, കന്റോൺമെന്റ്, പെരൂർക്കട പൊലീസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ ഒട്ടേറെ പരാതികളാണ് ലഭിച്ചത്. പരാതികൾ പൊലീസ് ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു. ക്രൈം ഡിറ്റാച്ച്‌മെന്റാണ് ഇന്നലെ ജേക്കബ് സാംസണെ അറസ്റ്റ് ചെയ്തത്. ജോണിനും സാമിനും വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

2011 മുതലാണ് തട്ടിപ്പിന്റെ ആരംഭം എന്നാണ് പൊലീസിന് ലഭിച്ച വിവിധ പരാതികളിൽ പറയുന്നത്. 2011 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി മരപ്പാലത്ത് നോവാ കാസിൽ എന്ന ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 25 പേരിൽ നിന്ന് ഇവർ അഡ്വാൻസ് തുക കൈപ്പറ്റി. 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ കൊടുത്തവരിൽ ഉൾപ്പെടുന്നു. 2014 ഡിസംബറിൽ ഫ്ലാറ്റ് പൂർത്തീകരിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാകാതെ വന്നതോടെ ഉപഭോക്താക്കൾ ഫ്ലാറ്റ് നിർമ്മാതാക്കളെ സമീപിച്ചു. ഉടൻ പൂർത്തിയാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ രണ്ടുവർഷമായി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. ഇതുകൂടാതെ ഫ്ലാറ്റുകളും ഫ്ലാറ്റ് നിർമ്മിക്കുന്ന സ്ഥലവും ഈടുവച്ച് ഇവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് 15 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാർ ആരോപിക്കുന്നു.

നോവ കാസിൽ കൂടാതെ, പരുത്തിപ്പാറ സന്തോഷ് നഗറിൽ ഓർക്കിഡ് വാലി എന്ന ഫ്ലാറ്റ് നിർമ്മിക്കാമെന്ന് കാണിച്ച് പലരിൽ നിന്നും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് അഡ്വാൻസ് തുക കൈപ്പറ്റി. 25 ഫ്ലാറ്റുകളാണ് ഇവിടെ നിർമ്മിക്കുന്നതെന്നായിരുന്നു വാഗ്ദാനം. 2014ലാണ് ഈ തട്ടിപ്പിന് തുടക്കമിട്ടത്. പലരും 20 ലക്ഷം മുതൽ 40 ലക്ഷം വരെ ഈ ഫ്ലാറ്റുകൾക്ക് അഡ്വാൻസ് നൽകി. എന്നാൽ ഫ്ലാറ്റ് നിർമ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് ഇതുവരെ പൈലിങ് പോലും ആരംഭിച്ചിട്ടില്ല. പേരൂർക്കടയിൽ പേൾ എന്ന് ഫ്ലാറ്റും വഴയിലയിൽ സാങ്ച്വറി എന്ന് ഫ്ലാറ്റ് സമുച്ചയവും മരുതൂരിൽ ഷാരോൺ വില്ലാസ് ആൻഡ് ഫ്ലാറ്റ് എന്ന് സമുച്ചയവും നിർമ്മിക്കുമെന്ന് കാണിച്ചും പണംതട്ടിയതായി പരാതിയിൽ പറയുന്നു. ഇവിടങ്ങളിലൊന്നും ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയിട്ടേയില്ല. പരുത്തിപ്പാറയിൽ മെറിലാന്റ് എന്ന ഫ്ലാറ്റ് നിന്നിരുന്ന സ്ഥലം സാംസൺ ആൻഡ് ബിൾഡേഴ്‌സ് വാങ്ങി. ഇവിടെ താമസിച്ചിരുന്ന ഏഴ് ഫ്ലാറ്റ് ഉടമകൾക്ക് പകരം ഫ്ലാറ്റ് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ നടപ്പായില്ല. ഇങ്ങനെ നിരവധി പരാതികളാണ് സാംസൺ ആൻഡ് ബിൾഡേഴ്‌സിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്.

എറണാകുളത്ത് നടന്ന ആപ്പിൾ എ ഡേ തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് തിരുവനന്തപുരത്ത് നടന്നിരിക്കുന്നത് അമ്പതോളം ഉപഭോക്താക്കളെ കബളിപ്പിച്ച് നൂറുകണക്കിന് കോടിരൂപയാണ് സാംസൺ ആൻഡ് ബിൾഡേഴ്‌സ് തട്ടിയെടുത്തിയിരിക്കുന്നത് ഫ്ലാറ്റുകളുടെ സെയിൽസ് വിഭാഗത്തിലായിരുന്നു ധന്യാമേരീ വർഗ്ഗീസിന്റെ പ്രവർത്തനം. ചലച്ചിത്രതാരമെന്ന ഖ്യാതി ഉപയോഗിച്ച് ഇവർ ഉപഭോക്താക്കളെ വലവീശിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. നല്ല പെരുമാറ്റം കൊണ്ട് ആരെയും ആകർഷിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തന ശൈലി. ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെയുള്ള പ്രമുഖർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പിന് ഇരയായവരിൽ പലരും ഇപ്പോഴും പരാതി നൽകിയിട്ടില്ല. ഇവരെക്കൂടി സംഘടിപ്പിച്ച് കൂടുതൽ പരാതികൾ പൊലീസിന് നൽകാനുള്ള നീക്കത്തിലാണ് തട്ടിപ്പിനിരയായവർ.

ഫ്ലാറ്റ് നിർമ്മിച്ചുനൽകാമെന്ന് കാണിച്ച് പണംതട്ടിയതിനുപുറമെ ഉയർന്ന പലിശ നൽകാമെന്ന് കാണിച്ച് നിക്ഷേപം സ്വീകരിച്ചതിനും പദ്ധതികളിൽ പങ്കാളിത്തം നൽകാമെന്ന് മോഹിപ്പിച്ച് പണം തട്ടിയതായും സാംസൺ ആൻഡ് ബിൾഡേഴ്‌സിനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. മൊത്തത്തിൽ കണക്കിലെടുക്കുമ്പോൾ 50 കോടിയോളം രൂപയുടെ തട്ടിപ്പ് സാംസൺ ആൻഡ് ബിൾഡേഴ്‌സ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ച പരാതികളിൽ നിന്ന് വ്യക്തമാകുന്നത്.

2012ലായിരുന്നു ജോണും ധന്യയും തമ്മിലെ വിവാഹം നടന്നത്. കൂത്താട്ടുകുളം ഇടയാർ വർഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളിൽ ധന്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2006ൽ 'തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയിൽ അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു.

എംബിഎ ബിരുദധാരിയായ ജോൺ കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷൻ ചാനലിലെ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ടൂർണമെന്റ്' എന്ന സിനിമയിൽ നാല് യുവനായകന്മാരിൽ ഒരാളായിരുന്നു ജോൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP