Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെങ്ങിൻതോപ്പ് കാട്ടി പാടം കച്ചവടം നടത്തി പ്രവാസി മലയാളിയിൽ നിന്നു കോടികൾ തട്ടിയ എസ്എൻഡിപി കുട്ടനാട് യൂണിയൻ പ്രസിഡന്റ് മുങ്ങി; പരാതിയുമായി ചെന്നപ്പോൾ വെള്ളാപ്പള്ളിയും തുഷാറും കൈമലർത്തി

തെങ്ങിൻതോപ്പ് കാട്ടി പാടം കച്ചവടം നടത്തി പ്രവാസി മലയാളിയിൽ നിന്നു കോടികൾ തട്ടിയ എസ്എൻഡിപി കുട്ടനാട് യൂണിയൻ പ്രസിഡന്റ് മുങ്ങി; പരാതിയുമായി ചെന്നപ്പോൾ വെള്ളാപ്പള്ളിയും തുഷാറും കൈമലർത്തി

ആലപ്പുഴ: തെങ്ങിൻതോപ്പ് കാട്ടി പാടം കച്ചവടം ചെയ്തു കോടികൾ തട്ടിയ എസ് എൻ ഡി പി കുട്ടനാട് യൂണിയൻ പ്രസിഡന്റ് മുങ്ങി. തട്ടിപ്പിനിരയായ വ്യക്തി പരാതിയുമായി വെള്ളാപ്പള്ളിയെയും തുഷാർ വെള്ളാപ്പള്ളിയെയും സമീപിച്ചപ്പോൾ രണ്ടുപേരും ഒരുപോലെ കൈമലർത്തി.

നേരത്തെ യോഗത്തിന്റെ പേരിൽ ചെറുനിക്ഷേപങ്ങൾ സ്വീകരിച്ച് ശാഖാതലത്തിൽ പ്രചരിച്ചിരുന്ന പണമിടപാട് സ്ഥാപനങ്ങൾ പൊട്ടിയപ്പോഴും യോഗം സെക്രട്ടറി കൈമലർത്തിയിരുന്നു. ഇപ്പോൾ തട്ടിപ്പിനിരയായി പെരുവഴിയിലായ പ്രവാസി മലയാളി ടി സി പ്രേംരാജിനെ പറ്റിച്ച യൂണിയൻ പ്രസിഡന്റ് നിരവധി കേസുകളിലെ പ്രതിയായിട്ടും യോഗം ഒരു നടപടിയും ഇതുവരെ എടുത്തില്ല.

പ്രവാസിയെ പറ്റിക്കാൻ കൂട്ടുനിന്നവരുടെ കൂട്ടത്തിൽ സ്ഥലം വില്ലേജ് ഓഫീസർ കൂടി ഉൾപ്പെടുന്നു. ഇത്തരത്തിൽ പ്രേം രാജിന്റെ കൈയിൽനിന്നു മാത്രമായി തട്ടിയെടുത്തത് 2.5 കോടി. കിടങ്ങറ സ്വദേശിയും വെളിയനാട് വില്ലേജിലെ സ്ഥിരതാമസക്കാരനുമായ അഡ്വ. പി പി മധുസൂദനൻ, ചന്ദനകാവ് ഗൗരീമഠത്തിൽ പി ആർ രാജേഷ് എന്നിവരാണ് കൊച്ചി സ്വദേശിയും ബ്ലൂ ഹേയ്‌സ് റിസോർട്ട് ഉടമയുമായ ടി സി പ്രേംരാജിനെ പറ്റിച്ചു കടന്നത്. അഭിഭാഷകനായ മധൂസൂദനൻ നേരത്തെയും നിരവധി സ്ഥലം തട്ടിപ്പുകേസിൽ പ്രതിയാണെന്ന് പ്രേംരാജ് പറയുന്നു.

നേരത്തെ മധുസൂദനൻ വ്യാജരേഖ ചമച്ച് ഭൂമിവിൽപന നടത്തിയ പത്തോളം കേസുകളുടെ തെളിവുകൾ തനിക്ക് ലഭിച്ചതായി പ്രേംരാജ് മറുനാടനോട് പറഞ്ഞു. ഇത്തരത്തിൽ പത്തുകോടിയോളം രൂപതട്ടിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 22 വർഷമായി ദുബായിൽ ജോലിചെയ്തിരുന്ന പ്രേംരാജ് നാട്ടിൽ ഹോട്ടൽ ബിസിനസ് നടത്താനാണ് സ്ഥലം അന്വേഷിച്ചിറങ്ങിയത്. നിലവിൽ മൂന്നാറിലും കൊച്ചിയിലും റിസോർട്ടുകൾ നടത്തുന്ന പ്രേം രാജ് കുട്ടനാട്ടിലും ബിസിനസ് ആവശ്യാർത്ഥമാണ് സ്ഥലം വാങ്ങാൻ ഇറങ്ങിപ്പുറപ്പെട്ടത്. ഇതിനിടയിലാണ് ഇടനിലക്കാർ മുഖേന കുട്ടുനാട്ടിലെ വെളിയനാട് വില്ലേജിൽ ആറ് ഏക്കർ സ്ഥലം റോഡരികിലായി കണ്ടെത്തിയത്.

ഇത് അഡ്വ. മധുസൂദനന്റെതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രേംരാജിനെ വസ്തുകാണിക്കാൻ ഇടനിലക്കാർ കൊണ്ടുവന്നത്. സ്ഥലം കണ്ട് താല്പര്യം ജനിച്ച പ്രേംരാജ് രേഖകൾ പരിശോധിച്ച് മധുസൂദനന് 70 ലക്ഷം രൂപ ആദ്യപടിയെന്നോണം ടോക്കൺ അഡ്വാൻസ് നൽകുകയായിരുന്നു. പിന്നീട് മുഴുവൻ പണവും നൽകി ആധാരം രജിസ്റ്റർ ചെയ്ത് വാങ്ങിയ പുരയിടത്തിൽ തേങ്ങയിടാൻ എത്തിയപ്പോഴാണ് മധുസൂദനനും കൂട്ടരും ചേർന്നുതടഞ്ഞത്.

പ്രേംരാജ് വാങ്ങിയ സ്ഥലം ഇതല്ലെന്നും മറിച്ച് നേരത്തെ കാണിച്ച സ്ഥലത്തിനു പിന്നിലുള്ള പാടമാണ് ആധാരം ചെയ്തിരിക്കുന്നതെന്നുമാണ് അറിയിച്ചത്. ഇതോടെ തട്ടിപ്പ് മനസിലായ പ്രേംരാജ് താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. വില്ലേജ് ഓഫീസിലെ രേഖകളിൽ കാര്യമായ വെട്ടിതിരുത്തലുകൾ നടന്നായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രേംരാജിനെ ആദ്യം കാണിച്ച് പണം തട്ടിയ സ്ഥലം മധുസൂദനന്റെ സഹോദരിയുടെ സ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സ്ഥലം അളന്നു തിട്ടപ്പെടുത്താൻ വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തിയപ്പോഴും തന്നെ തെങ്ങിൻതോപ്പാണ് കാണിച്ചിരുന്നതെന്നും വില്ലജ് ഓഫീസർ അടക്കമുള്ളവർ ചേർന്ന് അളന്നു തിട്ടപ്പെടുത്തുകയുമായിരുന്നെന്ന് പ്രേംരാജ് പറയുന്നു. എസ് എൻ ഡി പിയുടെ തണലിൽ വിലസുന്ന മധുസൂദനന് പൊലീസിലും ഉദ്യോഗസ്ഥതലത്തിലും വൻ സ്വാധീനമാണുള്ളത്. ഇയാൾ ഓരോ രേഖയും അതിവിദഗ്ധമായാണ് തിരുത്തിയിട്ടുള്ളത്. പ്രതികളെ പിടികൂടാൻ പൊലീസ് അമാന്തം കാട്ടുന്നതിനാൽ കേസ് െ്രെകബ്രാഞ്ച് ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രേംരാജ് മുഖ്യമന്ത്രി , ആഭ്യന്തരമന്ത്രി, ഡി ജി പി എന്നിവർക്ക് പരാതി നൽകിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP