Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാർ നടത്തിയ വൻ ചതി പുറത്ത്‌; സോണിയ ഗാന്ധി വിതരണം ചെയ്തത് വ്യാജപട്ടയം; പട്ടയം കിട്ടിയവർ ഭൂമി തേടി ചെന്നപ്പോൾ അവിടെ പൊതുമരാമത്ത് റോഡ്!

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാർ നടത്തിയ വൻ ചതി പുറത്ത്‌; സോണിയ ഗാന്ധി വിതരണം ചെയ്തത് വ്യാജപട്ടയം; പട്ടയം കിട്ടിയവർ ഭൂമി തേടി ചെന്നപ്പോൾ അവിടെ പൊതുമരാമത്ത് റോഡ്!

പത്തനംതിട്ട: മലയാളികളെ പലരും പറ്റിച്ചിട്ടുണ്ട്, പലവട്ടം. സാദാ കൈനോട്ടക്കാരൻ മുതൽ സോളാർ സരിത വരെ, ലാബെല്ല രാജൻ മുതൽ ആപ്പിൾ ട്രീ ജയിംസ് വരെ. പറ്റിക്കപ്പെടാൻ മലയാളിയുടെ ജന്മം ഇനിയും ബാക്കി.

വടക്കൻ വീരഗാഥയിലെ ചന്തു പറഞ്ഞ ഡയലോഗിനോട് സാമ്യം തോന്നുമെങ്കിലും അതാണ് സത്യം. കേന്ദ്രത്തിൽനിന്ന് കേരളത്തിൽ വന്ന് സാക്ഷാൽ ശ്രീമതി സോണിയാജിയും മലയാളികളെ പറ്റിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം കുറെ പട്ടിണിപ്പാവങ്ങൾക്ക് ഭൂമി നൽകുന്നുവെന്ന് പറഞ്ഞായിരുന്നു മദാമ്മയുടെ പറ്റിപ്പ്.

കൈയിൽ കിട്ടിയ പട്ടയവുമായി തങ്ങൾക്ക് അനുവദിച്ച ഭൂമി തേടി മടുക്കുകയാണ് പാവങ്ങൾ. ബ്ലോക്ക് നമ്പർ, സർവേ നമ്പർ എന്നിവയൊക്കെ പട്ടയത്തിലുണ്ട്. പക്ഷേ, താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലുമില്ല. ചുരുക്കത്തിൽപറഞ്ഞാൽ അങ്ങനെ ഒരു ഭൂമിയേയില്ല. സോണിയാഗാന്ധി കൊട്ടിഘോഷിച്ചു നൽകിയതൊക്കെ നല്ലൊന്നാന്തരം വ്യാജപട്ടയം. രവീന്ദ്രൻ പട്ടയമെന്ന് പറയുന്നതു പോലെ സോണിയാ പട്ടയവുമായി പാവങ്ങൾ നാടു നീളെ അലഞ്ഞു തിരിയുന്നു.

ഇടുക്കിയിൽ രവീന്ദ്രൻ നൽകിയ പട്ടയങ്ങൾക്ക് ഭൂമിയുണ്ടായിരുന്നു. ഇവിടെ സോണിയ നൽകിയ പട്ടയങ്ങൾക്ക് ഭൂമിയില്ല എന്നതാണ് വ്യത്യാസം. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 2013 സെപ്റ്റംബർ 30 ന് തിരുവനന്തപുരത്താണ് യു.ഡി.എഫ് സർക്കാർ പട്ടയമേള നടത്തിയത്. ഇവിടെ ഏതെങ്കിലും മന്ത്രിയോ വില്ലേജ് ഓഫീസറോ നൽകേണ്ട പട്ടയം കൊടുക്കാൻ സോണിയാജിയെ തന്നെ ഡൽഹിയിൽനിന്ന് എഴുന്നെള്ളിച്ചു കൊണ്ടു വന്നു. പട്ടയം കിട്ടിയവർ ഹാപ്പി. ഇത്തവണ വോട്ട് സോണിയയുടെ പാർട്ടിക്കുതന്നെ എന്നു മനസിൽ വിചാരിച്ച് പട്ടയഭൂമി കണ്ടെത്താൻ പോയവർക്കാണ് അക്കിടി പറ്റിയത്.

ഇതാ ഒരു ഉദാഹരണം- അടൂർ താലൂക്കിൽ ഏഴംകുളം വില്ലേജിൽ തൊടുവക്കാട് ചാമക്കാലായിൽ ശ്രീകുമാർ ഭവനത്തിൽ സുഭാഷിണിക്ക് ലഭിച്ചത് 00.0121 ഹെക്ടർ ഭൂമിക്കുള്ള പട്ടയരേഖയായിരുന്നു. നമ്പർ 01/13/ഇ.ഇസഡ്.കെ.എം/ഇസഡ്.എൽ.എൽ.എപി നമ്പരിലായിരുന്നു പട്ടയം. അടൂർ താലൂക്കിൽ ബ്ലോക്ക് നമ്പർ 20 ൽ സർവേ നമ്പർ 480/23 നമ്പരിലുള്ള ഭൂമിയാണ് ഇവർക്ക് നൽകിയത്. ഇനിയാണ് രസം.

പട്ടയരേഖയുമായി അടൂർ താലൂക്ക് ഓഫീസിലെത്തിയ ഇവരോട് തഹസിൽദാരും മറ്റ് ഉദ്യോഗസ്ഥരും പറയുന്നു ഇങ്ങനെ ഒരു ഭൂമിയില്ല. ബ്ലോക്ക് നമ്പർ കൃത്യമാണ്. പക്ഷേ, സർവേ നമ്പരില്ല. ഓർക്കണം, പട്ടയം കൊടുത്തിരിക്കുന്നത് അടൂർ താലൂക്ക് ഓഫീസിൽ നിന്നാണ്. ഒപ്പിട്ടിരിക്കുന്നത് സാക്ഷാൽ തഹസിൽദാരും. അപ്പോഴാണ് സോണിയഗാന്ധിയും യു.ഡി.എഫ് സർക്കാരും നടത്തിയ വലിയ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. തട്ടിപ്പിന് കൂട്ടുനിന്നത് റവന്യൂ ഉദ്യോഗസ്ഥരും. ഒന്നു തലചായ്ക്കാൻ ഇത്തിരി മണ്ണു തേടി നടന്ന പട്ടിണിപ്പാവങ്ങളെ ക്ലീനായി പറ്റിച്ചിരിക്കുന്നു നമ്മുടെ ഭരണാധികാരികൾ. എവിടെ എനിക്കുള്ള ഭൂമി എന്നു ചോദിച്ച് സുഭാഷിണിയും ഭർത്താവ് ശശിധരനും ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കലക്ടറും തഹസിൽദാരും കൈമലർത്തി. നാട്ടുകാരനായ റവന്യൂമന്ത്രി അടൂർ പ്രകാശിനെയും കണ്ടു. ഇത്തരം തട്ടിപ്പുകളിൽ മനസറിവുള്ളതു കൊണ്ടായിരിക്കണം അദ്ദേഹവും കൈമലർത്തി. സുഭാഷിണിക്ക് സ്വന്തമായി വീടില്ല. ഒരു വീടിനായിട്ടാണ് അവർ അലയുന്നത്.

ഇത് ഒരു സുഭാഷിണിയുടെ മാത്രം കഥയാണ്. ഇതേ പോലെ പറ്റിക്കപ്പെട്ട നിരവധി പേർ അടൂർ താലൂക്കിൽതന്നെയുണ്ട്. ഒരാൾക്ക് കിട്ടിയിരിക്കുന്ന പട്ടയരേഖയിലെ സർവേ നമ്പർ വച്ചു നോക്കിയപ്പോൾ അതു പൊതുമരാമത്ത് റോഡാണ്!
ഭൂരഹിതകേരള പദ്ധതി പ്രകാരം സോണിയാ ഗാന്ധി വിതരണം ചെയ്ത പട്ടയം ലഭിച്ചവർക്ക് ഇനിയും ഭൂമി കിട്ടാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു. നേതൃത്വത്തിൽ നാളെ റവന്യുമന്ത്രി അടൂർ പ്രകാശിന്റെ അടൂരിലെ വസതിയിലേക്ക് മാർച്ച് നടത്തും.

ഇടതുമുന്നണിയുടെ കാലത്ത് ചെങ്ങറ ഭൂസമരക്കാർക്ക് ഇതുപോലെ പട്ടയം നൽകിയിരുന്നു. അതിന് പക്ഷേ, ഭൂമിയുണ്ടായിരുന്നു. മൂന്നാറിലെ ചന്ദ്രമണ്ഡലം പോലെ വാസയോഗ്യമല്ലാത്ത സ്ഥലമായിരുന്നു അതെന്നേ ഉണ്ടായിരുന്നുള്ളു. രാഷ്ട്രീയക്കാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുതെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP