Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാമൂഴമെത്തിയപ്പോഴും കൊടുത്ത വാക്ക് മറന്നില്ല; ജനകോടികളുടെ വിശ്വസ്തന്‌ താങ്ങും തണലുമാകുന്നത് ഷെട്ടി മുതലാളി തന്നെ; ജൂവല്ലറി ഉടമയുടെ ജയിൽമോചനം ഉറപ്പാക്കാനുള്ള ചർച്ചകൾക്ക് പിന്നിലും യുഎഇ എക്സ്ചേഞ്ച് ഉടമ; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ വീണ്ടും പ്രതീക്ഷയിൽ

രണ്ടാമൂഴമെത്തിയപ്പോഴും കൊടുത്ത വാക്ക് മറന്നില്ല; ജനകോടികളുടെ വിശ്വസ്തന്‌ താങ്ങും തണലുമാകുന്നത് ഷെട്ടി മുതലാളി തന്നെ; ജൂവല്ലറി ഉടമയുടെ ജയിൽമോചനം ഉറപ്പാക്കാനുള്ള ചർച്ചകൾക്ക് പിന്നിലും യുഎഇ എക്സ്ചേഞ്ച് ഉടമ; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ വീണ്ടും പ്രതീക്ഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ജയിലിൽ കഴിയുന്ന പ്രമുഖ പ്രവാസി മലയാളി ബിസിനസുകാരൻ അറ്റ്ലസ് രാമചന്ദ്രൻ ഉടൻ പുറത്തിറങ്ങും. ഒത്തുതീർപ്പ് ചർച്ചകൾ നടക്കുകയാണ്. ജയിൽ മോചിതനായാൽ ബാങ്കുമായുള്ള കട ബാധ്യതകൾ തീർക്കാനാകുമെന്നാണ് രാമചന്ദ്രൻ പറയുന്നത്. മസ്‌കറ്റിലെ ആശുപത്രി വിറ്റ പണം കൈവശമുണ്ട്. അത് കടം വീട്ടാനുപയോഗിക്കാം. ബിആർ ഷെട്ടിയാണ് ആശുപത്രി വാങ്ങിയത്. പുറത്ത് വരാനായാൽ ആ പണം കൊണ്ട് കടങ്ങൾ വീട്ടാനാകും. ഇക്കാര്യം യുഎഇ അധികൃതരെ ബോധ്യപ്പെടുത്താൻ ഷെട്ടിയും സഹായവുമായി രംഗത്തുണ്ട്.

രാമചന്ദ്രന്റെ ഭാര്യമാത്രമാണ് ഇപ്പോൾ പുറത്തുള്ളത്. ഒരു മകളും ഭർത്താവും ജയിലിലാണ്. 22 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതിൽ 19 ബാങ്കുകൾ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്. രാമചന്ദ്രന്റെ അഭിഭാഷകർ ഇവരുമായി ചർച്ച നടത്തുന്നുണ്ട്. മൂന്ന് ബാങ്കുകൾ കൂടി സമ്മതിച്ചാൽ അറ്റ്‌ലസ് രാമചന്ദ്രന് ഏതു നിമിഷവും പുറത്തുവരാനാകുമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. യുഎഇയിലെ വമ്പൻ വ്യവസായിയാണ് ബിആർ ഷെട്ടി. അദ്ദേഹത്തിന്റെ യുഎഇ എക്സേചേഞ്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മണി എക്സചേഞ്ച് സ്ഥാപനമാണ്. വലിയ വ്യക്തി ബന്ധങ്ങൾ യുഎഇയിലെ ഭരണാധികാരികളുമായി ബിആർ ഷെട്ടിക്കുണ്ട്. ഇതെല്ലാം അറ്റ്ലസ് രാമചന്ദ്രന് തുണയാകും.

അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിലായപ്പോൾ ആരും സഹായത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ സഹായത്തിനായി മുട്ടാത്ത വാതിലുകളുമില്ല. എന്നിട്ടും ചില വാതിലുകൾ മനപ്പൂർവ്വം തുറക്കുന്നില്ല. തന്റെ ഭർത്താവിന് മനുഷ്യത്വപരമായ നീതി ലഭിച്ചില്ലെന്ന് ഇന്ദിര തിരിച്ചറിഞ്ഞു. രാമചന്ദ്രൻ ജയിലിലായ ശേഷം ആദ്യമായി ഇന്ദിരയുടെ മുഖം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഓജസോടെ രാമചന്ദ്രനൊപ്പം നിന്ന ഇന്ദിര ഇന്നാകെ മാറിയിരിക്കുന്നു. ആ മുഖത്തിലുണ്ട് അനുഭവിക്കുന്ന പീഡകളുടെ യഥാർത്ഥ ചിത്രം. ഖാലിദ് ടൈംസിനോടാണ് തന്റെ വേദനിക്കുന്ന അവസ്ഥ ഇന്ദിര വിശദീകരിച്ചത്. ഇത് ബി ആർ ഷെട്ടിയുടെ ശ്രദ്ധയിലും പെട്ടു. ഇതോടെയാണ് സഹായത്തിന് തയ്യാറായി അദ്ദേഹം സജീവമായത്. നേരത്തെ ആശുപത്രികൾ ഏറ്റെടുക്കാൻ ഷെട്ടി സമ്മതം പ്രകടിപ്പിച്ചു. എന്നാൽ ആയിരം കോടി മുടക്കുമുതലുള്ള മലയാളത്തിലെ ഇതിഹാസമായ രണ്ടാമൂഴത്തിന്റെ സിനിമാ നിർമ്മാണം ഷെട്ടി ഏറ്റെടുത്തിരുന്നു. ഇതോടെ സഹായത്തിൽ നിന്ന് പിന്മാറിയെന്ന് വാർത്തയെത്തി. ഇതിനിടെയാണ് രാമചന്ദ്രന്റെ ഭാര്യയുടെ അഭിമുഖം ഖലീജ് ടൈംസിലെത്തിയത്.

അദ്ദേഹം ജയിലിലായിട്ട് 21 മാസമായി. ആരോഗ്യ നില അനുദിനം വഷളാകുന്നു. കഴിഞ്ഞയാഴ്ച വീൽചെയറിലാണ് അദ്ദേഹത്തെ ആശുപത്രയിൽ കൊണ്ടു പോയത്. എനിക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. നിസ്സഹയായും ഒറ്റപ്പെട്ടവളുമായെന്ന ചിന്തയാണ് എനിക്കിപ്പോഴുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ കൊണ്ടു പോകുമ്പോൾ മണിക്കൂറുകൾക്കകം ഭർത്താവ് തിരിച്ചെത്തുമെന്നാണ് കരുതിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാഡജഡിയാണ് സംഭവിക്കാൻ പോകുന്നതിന്റെ ഒരു സൂചനയും അന്ന് ഉണ്ടായിരുന്നില്ല-ഖലീജ് ടൈംസിനോട് അവർ വിശദീകരിക്കുന്നത് ഇങ്ങനെയായിരുന്നു. താനും അറസ്റ്റിന്റെ ഭീതിയിലാണെന്നും ഒരു ബിസിനസ്സിലും ബന്ധപ്പെട്ടിട്ടില്ലാത്ത തന്നേയും ബാങ്കുകൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവർ പറയുന്നു. വാടകൊടുക്കാൻ പോലുമില്ലാത്ത അവസ്ഥയിലാണ് ഇന്ദിര ഇന്നെന്നും ഇത് വ്യക്തമായി. എങ്ങനേയും ഭർത്താവിനെ പുറത്തിറക്കണം. അതിന് ആരുടെ സഹായം എവിടെ നിന്ന് കിട്ടുമെന്ന് അറിയാതെ വേദനിക്കുകയാണ് ശതകോടീശ്വരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യയെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ബിആർ ഷെട്ടി വീണ്ടും രക്ഷകനായെത്തിയത്.

2015 ഓഗസ്റ്റ് 23നാണ് 74കാരനായ അറ്റ്ലസ് രാമചന്ദ്രൻ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ബാങ്കുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാമചന്ദ്രനെ ജയിലിലടച്ചത്. പുറത്തിറങ്ങിയാൽ ഇന്ത്യയിൽ അറ്റ്‌ലസ് വാങ്ങിക്കൂട്ടിയതും ഇപ്പോൾ പലമടങ്ങു വില വർധിച്ചതുമായ ചില വസ്തുക്കൾ വിറ്റാൽ പോലും രാമചന്ദ്രന് ബാധ്യത തീർക്കാം. എന്നാൽ ഈ സ്വത്തിൽ കണ്ണുള്ളവർ അതിന് വിഘാതം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ രാമചന്ദ്രന് അനുകൂലമായ നിയമ നടപടികൾ പോലും അട്ടിമറിക്കപ്പെടുകയായിരുന്നു. ഷെട്ടി സഹായിക്കാനെത്തിയപ്പോൾ വീണ്ടും പ്രതീക്ഷ എത്തുകയാണ്. യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ എൻഎംസിയുടെ ഉടമ ഡോ. ബി ആർ ഷെട്ടി. തിരുവനന്തപുരത്തെ എസ് യു ടി അടക്കം നൂറുകണക്കിന് ആശുപത്രികൾ ഈ ഗ്രൂപ്പിനുണ്ട്. അതുകൊണ്ട് കൂടിയാണ് നല്ല രീതിയിൽ പ്രവർത്തിക്കുന്ന അറ്റ്ലസ് ആശുപത്രികൾ ഷെട്ടി ഏറ്റെടുക്കുന്നത്.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനംഎന്ന പരസ്യത്തിലൂടെ സ്വയം മോഡലായി പ്രത്യക്ഷപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ 2015 ഓഗസ്റ്റ് 23നാണ് ദുബായിൽ അറസ്റ്റിലായത്. ബാങ്ക് വായ്പ വക മാറ്റി ചെലവഴിച്ചതും 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായിരുന്നു കുറ്റം. കോടതി വിധിച്ച പിഴത്തുകയെക്കാൾ ആസ്തി ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തി കടം വീട്ടാനുള്ള സാഹചര്യവും സൗകര്യവും കിട്ടാത്തതായിരുന്നു ജയിലിൽ പോകാനിടയാക്കിയത്. രാമചന്ദ്രൻ ജയിലിലായതോടെ അദ്ദേഹത്തിന്റെ പേരിലുള്ള വസ്തുവകകളുടെ ഇടപാടുകൾ നടത്താൻ മറ്റുള്ളവർക്ക് കഴിഞ്ഞതുമില്ല. അറ്റ്ലസ് ജുവലറിക്ക് ഗൾഫിൽ മാത്രം അമ്പതോളം ശാഖകളുണ്ടായിരിക്കേയാണ് രാമചന്ദ്രൻ അറസ്റ്റിലായത്. അബുദാബിയിലെ പ്രമുഖ ആശുപത്രിയായ അറ്റ്ലസ് ഹെൽത്ത് കെയർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഇന്ത്യയിലെ ജുവലറിശാഖകളും ഇതിന് പുറമേയാണ്. മറ്റ് വിദേശരാജ്യങ്ങളിലും അറ്റ്ലസ് രാമചന്ദ്രന് നിക്ഷേപങ്ങളുണ്ട് . ഈ ആസ്തികൾ പ്രയോജനപ്പെടുത്തി രാമചന്ദ്രൻ ഉടൻ ജയിൽ മോചിതനാക്കാം.

കുവൈത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രൻ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്ലസ് രാമചന്ദ്രൻ നായരായി ഉയർന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരിൽ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തിൽ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളർച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗൾഫിൽ മാത്രമായി അറ്റ്ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകൾ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തിൽ അനീതി കാട്ടിയപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും തല ഉയർത്തി പരിശുദ്ധ സ്വർണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂർവ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളർത്തിയ മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവർക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്ലസ് രാമചന്ദ്രൻ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാർക്കെതിരെയും അനവധി ആരോപണങ്ങളുയർന്നപ്പോഴും അറ്റ്ലസിനെക്കുറിച്ച് നാളിതുവരെ ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല.

നിർദ്ദോഷമായ ഒരു പൊങ്ങച്ചം ഒഴിച്ചാൽ നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു രാമചന്ദ്രൻ എന്നും പറയുന്നവർ കുറവല്ല. എന്നാൽ രാമചന്ദ്രൻ മറ്റ് സ്വർണ്ണകടകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത് മറ്റ് ഘടങ്ങൾ മൂലം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. സ്വന്തം സ്വർണ്ണക്കടയുടെ പരസ്യത്തിൽ സ്വയം ശബ്ദം നൽകി രാമചന്ദ്രൻ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു. സാംസ്‌കാരിക പ്രവർത്തകൻ പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടി ആയിരുന്നു രാമചന്ദ്രൻ നായർ. നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്ലസ് രാമചന്ദ്രൻ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി. ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആർക്കും ചികിൽസ കിട്ടുന്നുവെന്ന് പ്രവാസി മലയാളികൾ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും അറ്റ്ലസ് ജുവല്ലറിക്ക് ഷോറൂമുകൾ ഉണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താൽപ്പര്യമായിരുന്നു. തൃശൂർ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്ലസ് രാമചന്ദ്രൻ. ഇരിങ്ങാലക്കുടയിലായിരുന്നു താമസം. കമലാകര മേനോൻ ആണ് പിതാവ്. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP