Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠനം പൂർത്തിയാക്കിയ രാജ്യത്ത് പരിശീലനവും മുപ്പത് വയസും നിർബന്ധം; ഇനി കുവൈറ്റിൽ നല്ല ജോലി കിട്ടണമെങ്കിൽ കർശന നിയമങ്ങൾ; വീട്ടുവേലക്കാർക്ക് പരിഷ്‌ക്കരണം ബാധകമല്ല

പഠനം പൂർത്തിയാക്കിയ രാജ്യത്ത് പരിശീലനവും മുപ്പത് വയസും നിർബന്ധം; ഇനി കുവൈറ്റിൽ നല്ല ജോലി കിട്ടണമെങ്കിൽ കർശന നിയമങ്ങൾ; വീട്ടുവേലക്കാർക്ക് പരിഷ്‌ക്കരണം ബാധകമല്ല

കുവൈറ്റ് സിറ്റി; പഠനം പൂർത്തിയാക്കി വിദേശത്ത് നല്ല ജോലിയിൽ പ്രവേശിക്കാമെന്ന് കരുതുന്ന യുവാക്കൾക്ക് കനത്ത തിരിച്ചടി. കുവൈത്തിൽ ജോലിക്കായുള്ള നിയമങ്ങൾ കർശനമാക്കി സർക്കാർ ജൂലായ് ഒന്നുമുതൽ കുവൈത്തിൽ 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികൾക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാൻപവർ അഥോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടനുണ്ടാകും. എന്നാൽ, ഗാർഹിക തൊഴിലുകൾക്കായി വരുന്നവർക്ക് പ്രായം ബാധകമായിരിക്കില്ല.

2018 മുതൽ തീരുമാനം കർശ്ശനമായി നടപ്പിലാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. ഡിപ്ലോമയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശി ഉദ്യോഗാർത്ഥികൾ 30 വയസ്സ് പൂർത്തിയായവരാണെങ്കിൽ മാത്രം പുതുതായി തൊഴിൽ വിസ അനുവദിച്ചാൽ മതിയെന്ന കടുത്ത തീരുമാനമാണ് കുവൈത്ത് കൈക്കൊണ്ടിരിക്കുന്നത്.

യുവാക്കൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റോടെ കുവൈത്തിൽ എത്തിയാൽ മതിയെന്നാണ് തീരുമാനം. വിദ്യാഭ്യാസം പൂർത്തിയാക്കി ഉടനെ തൊഴിൽതേടിയെത്തുന്നവർ ഒരു മുൻപരിചയവുമില്ലാതെ തൊഴിലിടം പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണ്. രാജ്യത്തിനുവേണ്ടത് തൊഴിൽപരിചയവും വിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണെന്നും അഥോറിറ്റി വിലയിരുത്തി.

കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് 2017-ൽ രാജ്യത്ത് 68,000 വിദേശികളുടെ വർധനയുണ്ടായി. നടപ്പുവർഷം കഴിഞ്ഞ മൂന്നുമാസത്തിനകം 10,704 വിദേശ തൊഴിലാളികൾ രാജ്യത്ത് എത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് 20,34,285 തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഇവരിൽ 3,96,265 പേർ പൊതുമേഖലയിലും 1,638,020 പേർ സ്വകാര്യ മേഖലയിലുമാണ്.

രാജ്യത്തെ തൊഴിൽശക്തിയിൽ വലിയ അന്തരമാണ് വിദേശികളും സ്വദേശികളും തമ്മിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശികളെ കുറച്ച് സ്വദേശികൾക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയത്.

പഠനത്തിന് ശേഷം മതിയായ തൊഴിൽ പരിശീലനം നാട്ടിൽനിന്ന് ലഭിച്ചവരെ മാത്രം റിക്രൂട്ട് ചെയ്യുന്നതിലൂടെ രാജ്യത്തെ തൊഴിൽ വിപണിയിൽ വ്യാപകമായ ക്രമീകരണം വരുത്താനാണു പുതിയ ഉത്തരവിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജോലി തേടിയെത്തുന്നതു തടയുക എന്ന ഉദ്ദേശവും തീരുമാനത്തിന് പിന്നിലുണ്ട്.

അഭ്യസ്തവിദ്യരായ സ്വദേശി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ . വിദേശത്തു നിന്നുള്ള റിക്രൂട്ട്മെന്റിനു പുതിയ നിബന്ധനകൾ ഏർപ്പെടുത്താനായുള്ള നിർദ്ദേശത്തിനു മാൻപവർ അഥോറിറ്റിയിലെ ബോർഡ് ഓഫ് കൗൺസിൽ നേരത്തെ അംഗീകാരം നൽകിയിരുന്നു.പുതുതായി എത്തുന്ന ഉദ്യോഗാർത്ഥികൾക്കു തൊഴിൽ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഉണ്ടായിരിക്കണമെന്ന നിബന്ധനയും അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യുന്നത് പെരുന്നാളിനുശേഷം പുനരാരംഭിക്കും

ഇന്ത്യയിൽനിന്ന് വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യുന്നത് പെരുന്നാളിനുശേഷം പുനരാരംഭിക്കുമെന്ന് കുവൈത്ത് സർക്കാർ ഏജൻസിയായ അൽദുർറ റിക്രൂട്ടിങ് കമ്പനി അറിയിച്ചു. ഇതുസംബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും അടുത്തയാഴ്ച കരാറിൽ ഒപ്പിടും. ഇന്ത്യയിൽ സർക്കാർ അംഗീകൃത ഏജൻസികൾക്കായിരിക്കും റിക്രൂട്ട്മെന്റിന്റെ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP