Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണീരോടെ ചിക്കുവിന്റെ മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങി; ജന്മനാടായ കറുകുറ്റിയിൽ അന്ത്യാജ്ഞലി; ഭർത്താവിന്റെ കസ്റ്റഡി നീട്ടി ഒമാൻ പൊലീസ്; ലിൻസൺ നിരപരാധിയെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കണ്ണീരോടെ ചിക്കുവിന്റെ മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങി; ജന്മനാടായ കറുകുറ്റിയിൽ അന്ത്യാജ്ഞലി; ഭർത്താവിന്റെ കസ്റ്റഡി നീട്ടി ഒമാൻ പൊലീസ്; ലിൻസൺ നിരപരാധിയെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ഇടപെടലുകളെ തുടർന്നാണ് മൃതദേഹം ഒമാൻ പൊലീസ് വിട്ട് നൽകിയത്. എന്നാൽ ചിക്കുവിന്റെ ഭർത്താവ് ലിൻസന് ഇന്ത്യയിലേക്ക് പോകാൻ പൊലീസ് അനുമതി നൽകിയിട്ടില്ല. അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായി ലിൻസന് ഒമാനിൽ തന്നെ തുടരേണ്ടി വരും. ലിൻസന്റെ സഹോദരനും ബന്ധുക്കളുമാണ് ചിക്കുവിന്റെ മൃതദേഹത്തെ അനുഗമിക്കുക.

സലാലയിൽ നിന്ന് രാത്രി മസ്‌കറ്റിലെത്തിച്ച മൃതദേഹം ഒരു മണിക്കുള്ള ഒമാൻ എയർ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. ഒമാൻ എയർ വിമാനത്തിൽ എത്തിയ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴു മണിക്കാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. 10 മണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് മൂന്നു മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിക്കും. ഭർത്താവ് ലിൻസൺ ഇപ്പോഴും ഒമാൻ പൊലീസ് കസ്റ്റഡിയിൽത്തന്നെയാണ്. ലിൻസൺ നിരപരാധിയാണെന്നും ഒമാനിലെ നിയമങ്ങൾ മൂലമാണ് ലിൻസണ് എത്താൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലിൻസണെ എത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരമാവധി ശ്രമിച്ചു. എന്നാൽ അവിടുത്തെ ചില നിയമങ്ങൾ മൂലം അത് സാധിച്ചില്ല. മുഖ്യമന്ത്രി വ്യക്തമാക്കി. സലാല ബദർ അൽ സമ ആശുപത്രിയിൽ നഴ്‌സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം ഇരുപതിനാണ് മുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിക്കു ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ച പോയ ഭർത്താവ് ലിൻസനാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സമീപത്തെ ഫ്ളാറ്റിൽ താമസിക്കുന്ന പാക്കിസ്ഥാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സാലലയിൽ കൊല്ലപ്പെട്ട നഴ്‌സ് ചിക്കു റോബർട്ടിന്റേയും ഭർത്താവിന്റേയും മാതാപിതാക്കൾ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു. ചിക്കുവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും റോബർട്ടിന്റെ മോചനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചിക്കു റോബർട്ടിന്റെ കൊലപാതകത്തിൽ ഭർത്താവ് ലിൻസന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ ചിക്കുവിന്റെ കുടുംബത്തിനോ ഒമാൻ പൊലീസിനോ അങ്ങനെയൊരു ആക്ഷേപമില്ലെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. എന്നാൽ ലിൻസണെ ഇപ്പോഴും വിട്ടയയ്ക്കാൻ ഒമാൻ പൊലീസ് തയ്യാറല്ലെന്നതാണ് യാഥാർത്ഥ്യം. അതിനിടെ സംഭവത്തിൽ തെളിവെടുപ്പിനായി വിളിപ്പിച്ച പാക്കിസ്ഥാൻ സ്വദേശിയെ വിട്ടയച്ചു. ലിൻസൻചിക്കു ദമ്പതികളുടെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന പാക്കിസ്ഥാൻ സ്വദേശിയെ സംഭവവുമായി ബന്ധിപ്പിക്കാൻ തക്ക തെളിവൊന്നും ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്നറിയുന്നു.

സംഭവത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകമെന്നതിനാൽ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലയാളികൾ കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാപകമാണ്. ചിക്കുവിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതായാണ് സൂചന. പൊലീസ് ഇതുവരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. ദമ്പതിമാരുമായി പരിചയമുള്ളവരിൽ നിന്നും കൂട്ടുകാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും റോയൽ ഒമാൻ പൊലീസ് ഇതിനകം വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. മൊബൈൽ കാൾ റെക്കോഡുകൾ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.

അങ്കമാലി സ്വദേശിനിചിക്കു റോബർട്ടിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗർഭിണിയായ ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുണ്ടായിരുന്നു. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വർണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്. സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബർട്ടിനെ ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.

ലിൻസണിന് രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല. തുടർന്ന് ലിൻസൻ ഫ്‌ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടി. അവിടെ ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണു സഹപ്രവർത്തകൻ ലിൻസനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായതും. താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേർന്നുള്ള റോഡിന് അപ്പുറത്താണ് ഇവർ ജോലി ചെയ്യുന്ന ആശുപത്രി. പാക്കിസ്ഥാനികൾ കൂടുതൽ ഉള്ളതിനാൽ സുരക്ഷിതമില്ലെന്നു പറഞ്ഞു പുതിയ ഫ്‌ലാറ്റിലേക്കു മാറിയിട്ടു രണ്ടു മാസമേ ആയിരുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP