Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്രവും കേരളവും ഇടപെട്ടിട്ടും സുപ്രീംകോടതി വിധിക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് മലേഷ്യൻ സർക്കാർ; ഗാന്ധിഭവൻ വഴി സത്യാസായി സേവാസംഘം രാജാവിനെ കണ്ടപ്പോൾ വധശിക്ഷ സസ്‌പെന്റ് ചെയ്തു; മയക്കുമരുന്ന് കൈവശം വച്ചെന്ന പേരിൽ അറസ്റ്റിലായ നിരപരാധികളായ നാല് മലയാളികൾക്ക് താൽകാലിക ആശ്വാസം; പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ നാലുപേർക്കും നാട്ടിലേക്ക് മടങ്ങാം

കേന്ദ്രവും കേരളവും ഇടപെട്ടിട്ടും സുപ്രീംകോടതി വിധിക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് മലേഷ്യൻ സർക്കാർ; ഗാന്ധിഭവൻ വഴി സത്യാസായി സേവാസംഘം രാജാവിനെ കണ്ടപ്പോൾ വധശിക്ഷ സസ്‌പെന്റ് ചെയ്തു; മയക്കുമരുന്ന് കൈവശം വച്ചെന്ന പേരിൽ അറസ്റ്റിലായ നിരപരാധികളായ നാല് മലയാളികൾക്ക് താൽകാലിക ആശ്വാസം; പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ നാലുപേർക്കും നാട്ടിലേക്ക് മടങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: മലേഷ്യയിൽ ലഹരിമരുന്നു കേസിൽ നാലു മലയാളികളെ വധശിക്ഷയ്ക്കു വിധിച്ച കോടതി നടപടി രാജാവ് മരവിപ്പിച്ചു. ഇതോടെ മലയാളികൾക്ക് പുതു പ്രതീക്ഷ എത്തുകയാണ്. കേസ് പുനരന്വേഷണത്തിനു കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. കൊല്ലം പത്തനാപുരം പിടവൂർ രഞ്ജിത് ഭവനിൽ രഞ്ജിത്, പത്തനംതിട്ട ചിറ്റാർ നീലിപിലാവ് പേഴുംകാട്ടിൽ സജിത് സദാനന്ദൻ, ചാത്തൻതറ ഇടകടത്തി കുടത്തിങ്കൽ എബി അലക്‌സ്, തിരുവനന്തപുരം വർക്കല വെന്നിക്കോട് പനയന്റകുഴി സുമേഷ് ഭവനിൽ സുമേഷ് സുധാകരൻ എന്നിവരുടെ ശിക്ഷയാണു മരവിപ്പിച്ചത്. പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ ഇവർക്ക് നാട്ടിൽ തിരിച്ചെത്താം.

കഴിഞ്ഞ ജനുവരി 17ന് ആണു മലേഷ്യൻ സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. ഇടപെടൽ ആവശ്യപ്പെട്ടു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ജനപ്രതിനിധികൾക്കും ബന്ധുക്കൾ അപേക്ഷ നൽകിയെങ്കിലും മലേഷ്യൻ സർക്കാർ അനുകൂല തീരുമാനം എടുത്തില്ല. ഒടുവിൽ പത്തനാപുരം ഗാന്ധിഭവൻ വഴി മലേഷ്യയിലെ സത്യസായി സേവാസംഘവുമായി ബന്ധപ്പെട്ടു. സേവാസംഘം ഭാരവാഹികളാണ് ഇവരുടെ മോചനത്തിനായി നിയമനടപടികൾ നടത്തിയത്. മലേഷ്യൻ രാജാവിനെ നേരിൽ കണ്ടു. ഇതോടെയാണ് പുനരന്വേഷണത്തിന് ഉത്തവിട്ടത്. അന്വേഷണം തീരും വരെ വധ ശിക്ഷ നടപ്പാക്കില്ല. രാജാവ് നിയമിച്ച കമ്മിഷൻ ഇവരിൽ നിന്നു മൊഴികളും തെളിവുകളും ശേഖരിക്കും. ഇതു കോടതി പരിശോധിച്ച ശേഷമാകും അന്തിമവിധി ഉണ്ടാകുക.

മലേഷ്യൻ നടപടിക്രമമനുസരിച്ച് അന്വേഷണം വേഗം പൂർത്തിയാകും. എന്നാൽ തടവിലുള്ള മലയാളികൾക്കു മലേഷ്യൻ ഭാഷ അറിയാത്തത് പ്രശ്‌നമാണ്. രക്ഷിക്കാനെന്നു തെറ്റിദ്ധരിപ്പിച്ചാണു കമ്പനി ഇവരെ കുടുക്കിയതെന്നും ബന്ധുക്കൾ പറയുന്നു. നിയമനടപടികൾ ഏകോപിപ്പിക്കുന്നതിനു ബന്ധുക്കളിൽ ചിലർ മലേഷ്യയിലേക്കു പോകും. സഹായവുമായി ഗാന്ധിഭവനും സത്യസായി സേവാ സംഘവും ഉമ്ടാകും. മലേഷ്യയിലെ മെർക്കുറി പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിലെ ഓഫിസിൽ നിന്നും ജീവനക്കാരുടെ താമസസ്ഥലത്തു നിന്നും 2013ൽ ലഹരിമരുന്നു കണ്ടെത്തിയ സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. ശുചീകരണ തൊഴിലാളികളായ ഇവർ ഈ സമയം ജോലിയിലുണ്ടായിരുന്നെന്ന കാരണം പറഞ്ഞായിരുന്നു അറസ്റ്റ്.

വെൽഡിങ് ജോലിക്കായി എബി അലക്സ് വഴിയാണ് സജിത്തും അയൽവാസിയായ സിജോ തോമസും 2013 ജൂലൈ ഒൻപതിന് മലേഷ്യയിലേക്ക് പോയത്. വീസയ്ക്ക് ഒരു ലക്ഷം രൂപയാണു പറഞ്ഞത്. 50,000 രൂപ വീതം ഏജന്റുമാരായ വർക്കല സ്വദേശി അനൂബ്, സഹോദരൻ ഷാജഹാൻ എന്നിവർക്കു നൽകി. ബാക്കി തുക ആദ്യശമ്പളത്തിൽ നിന്നു നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, വെൽഡിങ് ജോലിക്കു പകരം പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ ശുചീകരണ ജോലിയാണ് ഇവർക്കു കിട്ടിയത്.

ഇതോടെ പ്രശ്നം തുടങ്ങി. ഇതിനിടെ ഇവർ താമസിച്ചിരുന്ന മുറിയിൽ ജൂലൈ 26ന് പൊലീസ് നടത്തിയ പരിശോധനയിൽ കമ്പനി ഡ്രൈവറും തമിഴ് വംശജനുമായ മലേഷ്യൻ സ്വദേശി നാഗരാജന്റെ ബാഗിൽ നിന്നു ലഹരിമരുന്നു പിടികൂടി. സിജോ തോമസ് (ചിറ്റാർ), രതീഷ് രാജൻ (മാവേലിക്കര), മുഹമ്മദ് കബീർ ഷാഫി (വർക്കല), ഷാജഹാൻ (ചെന്നൈ), എന്നിവരെയും നാഗരാജനൊപ്പം മലേഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇവർ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ലഹരിമരുന്നു കണ്ടെടുത്തു.

കമ്പനിയിൽ ഉണ്ടായിരുന്ന എബി അലക്സ്, രഞ്ജിത് രവീന്ദ്രൻ, സുമേഷ് സുധാകരൻ, സജിത് സദാനന്ദൻ, സർഗുണൻ (മലേഷ്യ) എന്നിവരും അറസ്റ്റിലായി. ജയിൽ മോചിതനായി നാട്ടിൽ തിരികെയെത്തിയ സിജോ തോമസിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞതെന്ന് സജിത്തിന്റെ ഭാര്യ അഖില പറയുന്നു. സിജോ തോമസിനൊപ്പം രതീഷ് രാജൻ, മുഹമ്മദ് കബീർ ഷാഫി എന്നിവരും ഡിസംബറിൽ ജയിൽ മോചിതരായി നാട്ടിലെത്തിയിരുന്നു. എന്നാൽ, കമ്പനിയിൽ നിന്ന് അറസ്റ്റ് ചെയ്ത സജിത് സദാനന്ദൻ ഉൾപ്പെടെ നാലുപേർ ഇപ്പോഴും ജയിലിലാണ്. ഇവർക്കു വധശിക്ഷ വിധിച്ചതായാണ് സൂചന. ഭാഷ വശമില്ലാത്ത ഇവർ 16 ദിവസം മാത്രമാണ് മലേഷ്യയിലെ കമ്പനിയിൽ ജോലി ചെയ്തത്.

ചതിയൊരുക്കിയാണ് സജിത്തിനേയും മറ്റുള്ളവരേയും ജയിലിൽ അടച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയ നീക്കമൊന്നും ഫലം കണ്ടില്ല. ഇതിനിടെയാണ് ഗാന്ധിഭവൻ ഇടപെടൽ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP