Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാറ്റത്തിന് ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി; മാറ്റത്തിന് പ്രചോദനമായത് ഇന്ത്യൻ യുവതിയുടെ അകാലമരണം; കത്തോലിക്കാ രാജ്യമായ അയർലൻഡിൽ ഗർഭഛിദ്രത്തിന് അനുമതിയാകുന്നു; റഫറണ്ടത്തിൽ 69 ശതമാനം പേർ യെസ് പറഞ്ഞെന്ന് എക്‌സിറ്റ് പോൾ; കണ്ണീരോടെ പ്രോ-ലൈഫ് പ്രവർത്തകർ

മാറ്റത്തിന് ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി; മാറ്റത്തിന് പ്രചോദനമായത് ഇന്ത്യൻ യുവതിയുടെ അകാലമരണം; കത്തോലിക്കാ രാജ്യമായ അയർലൻഡിൽ ഗർഭഛിദ്രത്തിന് അനുമതിയാകുന്നു; റഫറണ്ടത്തിൽ 69 ശതമാനം പേർ യെസ് പറഞ്ഞെന്ന് എക്‌സിറ്റ് പോൾ; കണ്ണീരോടെ പ്രോ-ലൈഫ് പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ഡബ്ലിൻ: ഗർഭഛിദ്രത്തിന് അനുമതി കിട്ടാതെ മരിച്ച സവിത ഹാലപ്പനാവർ എന്ന ഇന്ത്യൻ ദന്തഡോക്ടറുടെ ആത്മാവ് ഇപ്പോൾ ആശ്വസിക്കുന്നുണ്ടാവും. തനിക്കു സംഭവിച്ച ദുർഗതി ഇനി മറ്റൊരാൾക്കും അയർലൻഡിൽ സംഭവിക്കില്ലല്ലോ എന്നോർത്ത്. ഗർഭഛിദ്ര നിയമത്തിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി അയർലൻഡിൽ നടന്ന റഫറണ്ടത്തിൽ 69.4 ശതമാനംപേർ ഗർഭഛിദ്രമാവാം എന്നതിന് അനുകൂലിച്ച് യെസ് വോട്ട് ചെയ്തതായാണ് എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി ലിയോ വരദ്കറിന്റെ നേതൃത്വത്തിലായിരുന്നു ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവരുടെ പ്രചാരണം. കത്തോലിക്കാ രാജ്യത്ത് ഗർഭഛിദ്രം പാടില്ലെന്ന യാഥാസ്ഥിതിക നിലപാടാണ് 2012 ഒക്ടോബർ 28-ന് ഗാൽവേ മെഡിക്കൽ കോളേജിൽ സവിതയുടെ മരണത്തിനിടയാക്കിയത്. താൻ ക്രിസ്ത്യാനിയല്ലെന്നും അയർലൻഡുകാരിയല്ലെന്നുമൊക്കെ കെഞ്ചിപ്പറഞ്ഞെങ്കിലും ആശുപത്രി അധികൃതർ ഗർഭഛിദ്രം നടത്താൻ തയ്യാറായില്ല. ഗർഭപാത്രത്തിൽ കുഞ്ഞ് മരിച്ചുവെന്നുറപ്പായിട്ടും അത് നീക്കം ചെയ്യാൻ തയ്യാറാകാതെ വന്നതോടെ, കടുത്ത അണുബാധയേറ്റ് സവിത മരണത്തിന് കീഴടങ്ങുകയായിരുന്നു.

സവിതയുടെ മരണം ഗർഭഛിദ്ര നിയമങ്ങളിൽ ഇളവുവരുത്തണമെന്ന് ആവശ്യപ്പെടുന്നവർക്ക് പ്രചോദനമായി. അതോടെ, കൂടുതൽ പേർ ഇതിനായി രംഗത്തുവന്നു. വർഷങ്ങൾ നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് അതൊരു ഹിതപരിശോധനയിലേക്ക് എത്തിയത്. ഗർഭഛിദ്ര നിയമത്തിൽ ഇളവ് വേണമോ എന്ന വോട്ടെടുപ്പിൽ 70 ശതമാനത്തോളം സ്ത്രീകളും 65 ശതമാനത്തോളം പുരുഷന്മാരും വേണമെന്ന് വോട്ട് ചെയ്തതായാണ് ഇപ്പോസ്/എംആർബിഐ എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നത്.

ഡോക്ടർകൂടിയായ ലിയോ വരദ്കർ ഹിതപരിശോധനയിൽ യെസ് പക്ഷത്തുനിന്ന് പ്രചാരണം നയിച്ചതോടെയാണ് കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് എത്തിയത്. എക്‌സിറ്റ് പോൾ ഫലങ്ങളെ അദ്ദേഹം ചരിത്രപരം എന്നാണ് വിശേഷിപ്പിച്ചത്. ജനാധിപത്യത്തിന്റെ വിജയമാണിതെന്നും നാളെ, നമുക്ക് ചരിത്രം കുറിക്കാനായേക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുവാക്കളാണ് യെസ് പക്ഷത്ത് കൂടുതൽ വോട്ട് ചെയ്തതെന്നതും എക്‌സിറ്റ് പോൾ ഫലങ്ങളെ ആവേശഭരിതമാക്കുന്നു. 18-നും 24-നും മധ്യേ പ്രായമുള്ള 87 ശതമാനംപേർ യെസ് വോട്ട് ചെയ്തു.

തലസ്ഥാന നഗരമായ ഡബ്ലിനിലെ 77 ശതമാനം പേർ യെസ് പക്ഷത്തുനിന്നപ്പോൾ, ഏറ്റവും കൂടുതൽ എതിർപ്പ് പ്രതീക്ഷിച്ച ഗ്രാമങ്ങളിലും 60 ശതമാനംപേർ യെസിനൊപ്പം നിന്നുവെന്നത് ശ്രദ്ധേയമാണ്. ഔദ്യോഗിക ഐറിഷ് മാധ്യമമായ ആർ.ടി.ഇ നടത്തിയ സർവേയിലും യെസ് പക്ഷത്തിനാണ് മുൻതൂക്കം. 69.4 ശതമാനം പേർ യെസ് വോട്ട് രേഖപ്പെടുത്തിയതായി സർവേ വ്യക്തമാക്കി. ആർടിഇ സർവേയിൽ 72.1 ശതമാനം സ്ത്രീകളും 65.9 ശതമാനം പുരുഷന്മാരുമാണ് യെസ് പക്ഷത്തുനിലയുറപ്പിച്ചത്.

ഭരണഘടനയുടെ എട്ടാം ഭേദഗതിയാണ് അബോർഷൻ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നത്. ഈ ഭേദഗതിയാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാവുക.. അബോർഷൻ നിയമവിധേയമാകുന്നതോടെ, ഉത്തര അയർലൻഡിൽനിന്നുള്ളവർക്ക് അയർലൻഡിലെത്തി ഗർഭഛിദ്രം നടത്താനാകും. ബ്രിട്ടന്റെ ഭാഗമാണെങ്കിലും നോർത്തേൺ അയർലൻഡിൽ ഇപ്പോഴും ഗർഭഛിദ്രം കുറ്റകരമായാണ് വിലയിരുത്തുന്നത്. ഇംഗ്ലണ്ടിലെത്തിയാണ് ഇപ്പോൾ നോർത്തേൺ അയർലൻഡിലെ സ്ത്രീകൾ അത്യാവശ്യഘട്ടത്തിൽ ഗർഭഛിദ്രം നടത്തുന്നത്.

റോമൻ കത്തോലിക്കാ വിശ്വാസപാതയിലുള്ള രാജ്യം 2015ൽ ഹിതപരിശോധനയിലൂടെ സ്വവർഗവിവാഹം നിയമവിധേയമാക്കിയിരുന്നു. അന്ന് 61 ശതമാനം പേരാണ് സ്വവർഗവിവാഹത്തെ അനുകൂലിച്ചത്. അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നൽകുന്ന ഭരണഘടനാഭേദഗതി 1983ലാണ് രാജ്യത്തുണ്ടായത്. ഗർഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയർലൻഡിൽ 2013 ൽ മാത്രമാണ് അമ്മയുടെ ജീവൻ അപകടത്തിലാണെങ്കിൽ മാത്രം ഗർഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്.

ഇന്ത്യക്കാരിയായ യുവതിയുടെ മരണത്തെത്തുടർന്നായിരുന്നു അത്. പല ദശകങ്ങൾക്കിടയിൽ ഈ വിഷയത്തിൽ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തുകഴിഞ്ഞു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി വലിയൊരു വിഭാഗം രംഗത്തുള്ളപ്പോൾ തന്നെ ഗർഭസ്ഥശിശുവിനും ഇതേ അവകാശമുണ്ടെന്ന വാദവുമായി മറുപക്ഷവും ബലാബലത്തിനുണ്ട്. മുൻപ് അയർലൻഡുകാർ ഗർഭച്ഛിദ്രത്തിനായി ബ്രിട്ടനിലേക്കാണു പോയിരുന്നത്. എന്നാൽ ഇന്റർനെറ്റ് വഴിയുള്ള ഗർഭച്ഛിദ്രമരുന്നുകൾ വ്യാപകമായതോടെ ആ സ്ഥിതിക്കു മാറ്റം വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP