Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറബി രാജ്യങ്ങൾ ഖത്തറിനെ ഒറപ്പെടുത്തുമ്പോൾ ആശങ്കയിലായി ഇന്ത്യയും; മൂന്നു ലക്ഷം മലയാളികൾ അടക്കം ആറര ലക്ഷം ഇന്ത്യക്കാരുടെ ഭാവിയും സുരക്ഷയും ആശങ്കയിൽ; വാണിജ്യ രംഗത്തും ഇന്ത്യയ്ക്കു തിരിച്ചടി നേരിടാം; ലോകകപ്പും ആശങ്കയിൽ

അറബി രാജ്യങ്ങൾ ഖത്തറിനെ ഒറപ്പെടുത്തുമ്പോൾ ആശങ്കയിലായി ഇന്ത്യയും; മൂന്നു ലക്ഷം മലയാളികൾ അടക്കം ആറര ലക്ഷം ഇന്ത്യക്കാരുടെ ഭാവിയും സുരക്ഷയും ആശങ്കയിൽ; വാണിജ്യ രംഗത്തും ഇന്ത്യയ്ക്കു തിരിച്ചടി നേരിടാം; ലോകകപ്പും ആശങ്കയിൽ

ന്യൂഡൽഹി: ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യയ്ക്കും കനത്ത തിരിച്ചടി. ഇതോടെ മൂന്നു ലക്ഷത്തോളം വരുന്ന മലയാളികളടക്കം ആറര ലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറിൽ ജോലി ചെയ്യുന്നത്. കയറ്റുമതിയടക്കം ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ് ഖത്തർ. ഖത്തറിലേക്ക് ഗതാഗതമടക്കം വിലക്കിക്കൊണ്ടുള്ള അറബ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യയെ ഗുരുതരമായിത്തന്നെ ബാധിക്കും.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ എന്നീ പ്രമുഖ അറബ് രാജ്യങ്ങൾക്കൊപ്പം ഈജിപ്ത്, യെമൻ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ അപ്രതീക്ഷിതമായി വിശ്ചേദിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളെ ഖത്തർ സഹായിക്കുന്നുവെന്നാണ് ആരോപണം. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ്, യെമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂദി വിമതർ എന്നിവർക്ക് ഖത്തർ സമ്പത്തിക സഹായം നല്കുന്നുവെന്നാണ് മറ്റ് അറബി രാജ്യങ്ങളുടെ ആരോപണം.

വ്യോമ, നാവിക ഗതാഗത സംവിധാനങ്ങളടക്കം നിർത്തലാക്കിക്കൊണ്ട് ഖത്തറിനെ പൂർണമായും ഒറ്റപ്പെടുത്തുന്ന തീരുമാനമാണ് സൗദിയും യുഎഇയും എടുത്തിരിക്കുന്നത്. 80 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നത്. ഗതാഗതത്തിനു നിരോധനം ഉണ്ടായതോടെ മറ്റു രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്കു പോകാൻ ഇന്ത്യക്കാർ ഇനി ബുദ്ധിമുട്ട് അനുഭവിക്കും. അതോടൊപ്പം മൂന്നുലക്ഷം മലയാളികൾ അടക്കം ആറര ലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്കും പോകാൻ പറ്റാതാകും.

ഇത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആശങ്കകൾ അകറ്റുന്നതിനും ഇടപെടണമെന്നാണ് മോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നല്കിയ കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടൊപ്പം സാമ്പത്തികമായും വലിയ പ്രത്യാഘാതങ്ങൾ ഇന്ത്യയ്ക്കുണ്ടാകും. ഖത്തറിലേയ്ക്കുള്ള കയറ്റുമതിയിൽ ഇന്ത്യയ്ക്കു പത്താം സ്ഥാനമാണ്. ഊർജ്ജരംഗത്തും പ്രതിരോധരംഗത്തും ഇന്ത്യയും ഖത്തറും തന്ത്രപ്രധാനമായ സഹകരണമാണ് നിലനിൽക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സിഎൻജി വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തർ. പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് 25 വർഷത്തേക്കുള്ള കരാറിൽ കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.

ഇതോടൊപ്പം അമോണിയ,യൂറിയ തുടങ്ങിയവയും ഖത്തറിൽ നിന്ന് ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഖത്തറുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇതിനെയെല്ലാം അറേബ്യൻ പ്രതിസന്ധി ബാധിച്ചേക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ദ്ധർ പ്രകടിപ്പിക്കുന്നുണ്ട്.

യുഎഇയും സൗദിയും അടക്കമുള്ള രാജ്യങ്ങളുടെ യാത്രാ നിരോധനം ഖത്തറിനെയും പ്രതിസന്ധിയിലാക്കും. ഖത്തറിലേക്ക് കര-ജല-വ്യോമഗതാഗതം അറബ് രാജ്യങ്ങൾ അവസാനിപ്പിച്ചതോടെ ഖത്തറിന് കോടിക്കൾ വരുമാനം നേടിക്കൊടുക്കുന്ന പ്രകൃതിവാതക കയറ്റുമതിയും അവതാളത്തിലാവും.

എണ്ണ വില ഇടിഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയും കുവൈത്തും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിസന്ധി നേരിട്ടെങ്കിലും ഖത്തറും യുഎഇയേയും അത് കാര്യമായി ബാധിച്ചിരുന്നില്ല. എണ്ണ ഉദ്പാദനത്തിനേക്കാളേറെ ടൂറിസത്തിലും മറ്റു വ്യാപരരംഗത്തും നിന്നുള്ള വരുമാനമാണ് എണ്ണവില ഇടിഞ്ഞപ്പോൾ ഇരുരാജ്യങ്ങൾക്കും തുണയായത്. എന്നാൽ ഇപ്പോഴത്തെ ഒറ്റപ്പെടലിൽ ഖത്തറിന് എത്രമാത്രം പിടിച്ചു നിൽക്കാനാകുമെന്നത് ചോദ്യചിഹ്നമാണ്.

2022ലെ ഫുട്ബോൾ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത് ഖത്തറിലാണ്. സ്‌റ്റേഡിയത്തിന്റേത് അടക്കം വൻ നിർമ്മാണ പ്രവർത്തനങ്ങളാണ് ഖത്തറിൽ നടക്കുന്നത്. ആയിരകണക്കിന് ഇന്ത്യക്കാരാണ് ഇതിനായി മാത്രം കഴിഞ്ഞ വർഷങ്ങളിൽ ഖത്തറിലെത്തിയത്. പൊടുന്നനെയുള്ള ഉപരോധത്തിലൂടെ ഖത്തർ നേരിടുന്ന പ്രധാനപ്രതിസന്ധി ലോകകപ്പ് നടത്തിപ്പിനെയും ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP