Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത സുഹൃത്തിന് നേരെ തോക്കെടുക്കാൻ ജോർജ്ജിനെ പ്രേരിപ്പിച്ചതെന്ത്? റീനയ്ക്കും ജോർജ്ജിനുമിടയിൽ പ്രണയ ബന്ധമുണ്ടായിരിക്കാമെന്ന് പൊലീസ്; അമേരിക്കൻ മലയാളി ദുരന്തത്തിന്റെ ദുരൂഹത നീങ്ങുന്നില്ല

അടുത്ത സുഹൃത്തിന് നേരെ തോക്കെടുക്കാൻ ജോർജ്ജിനെ പ്രേരിപ്പിച്ചതെന്ത്? റീനയ്ക്കും ജോർജ്ജിനുമിടയിൽ പ്രണയ ബന്ധമുണ്ടായിരിക്കാമെന്ന് പൊലീസ്; അമേരിക്കൻ മലയാളി ദുരന്തത്തിന്റെ ദുരൂഹത നീങ്ങുന്നില്ല

ഹൂസ്റ്റൺ: കൊച്ചു കുട്ടികൾ പോലും തോക്കെടുത്ത് സ്‌കൂളിലെത്തി സഹപാഠികളെ വെടിവച്ച് കൊലപ്പെടുത്തുന്ന സംഭവം അമേരിക്കയിൽ പുതുമയുള്ള കാര്യമല്ല. നിരവധി സംഭവങ്ങൾ അമേരിക്കയിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. എന്നാൽ വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന മലയാളി സമൂഹത്തിനിടയിലും അമേരിക്കൻ അക്രമണ സ്വഭാവം വളർന്നോ? കഴിഞ്ഞദിവസം മലയാളി സഹപ്രവർത്തകയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മലയാളി ആത്മഹത്യ ചെയ്ത സംഭവമാണ് ഇത്തരം ചോദ്യങ്ങൾക്ക് ഇടയാക്കുന്നത്. ഹൂസ്റ്റണിലെ മെഡിക്കൽ സെന്ററിന് സമീപത്തു വച്ചാണ് സഹപ്രവർത്തകയായ റീനയെ (42) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജോർജ് തോമസ് (58) സ്വയം വെടിവച്ചു മരിച്ചത്.

മുംബൈ കസ്റ്റംസിൽ നിന്നു വിരമിച്ച ചാത്തന്നൂർ കടലഴികത്ത് കെ. ഫിലിപ്പിന്റെ മകളായിരുന്നു റീന. കോട്ടയം ഈരാറ്റുപേട്ട തീക്കോയി വള്ളിക്കാപ്പിൽ സ്വദേശിയാണ് ജോർജ്ജ് തോമസ്. വളരെ അടുത്ത സൗഹൃദമാണ് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവർക്കിടയിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എന്തിനാണ് റീനയെ വെടിവച്ച് കൊന്ന് ജോർജ്ജ് സ്വയം ആത്മഹത്യയിൽ അഭയം പ്രാപിച്ചതെന്ന് സഹപ്രവർത്തകർക്കും വ്യക്തമായിട്ടില്ല.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൂസ്റ്റണിലെ ടെക്‌സസ് മെഡിക്കൽ സെന്ററിനടുത്തുള്ള ബെൻ ടാബ് ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. റീനയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് തന്നെയാണ് ജോർജ്ജ് എത്തിയിരുന്നത് എന്നാണ് നിഗമനം. ആശുപത്രിയിലെ ഫാർമസി ടെക്‌നീഷ്യനാണ് ജോർജ്. ഇവിടെ ഔട്ട് പേഷ്യന്റ് ഫാർമസിയിൽ ജോലി ചെയ്യുകയായിരുന്നു റീന. 20 വർഷമായി യുഎസിൽ ജോലി ചെയ്തുവരികയായിരുന്നു ജോർജ്.

മുംബൈയിലെ സി. യു. ഷാ കോളജ് ഓഫ് ഫാർമസിയിൽനിന്ന് ബിരുദവും മുംബൈ സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസിൽ മാസ്‌റ്റേഴ്‌സും നേടിയശേഷം മുബൈയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ പ്രോഡക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്ന റീന, വിവാഹശേഷമാണ് യുഎസിലെത്തിയത്. ആശുപത്രിയിൽ ജോലിചെയ്യുന്ന മലയാളി സഹപ്രവർത്തകർ എന്ന രീതിയിൽ ഊഷ്മളമായ ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്.

ഇത് പ്രണയത്തിലേക്ക് വഴിമാറിയിരിക്കാമെന്ന് സംശയവും പൊലീസ് പ്രകടിപ്പിക്കുന്നു. റീനയോട് ജോർജ്ജിനുണ്ടായ വൺവേ പ്രണയമോ ഇത് റീന നിഷേധിച്ചതിലുള്ള സങ്കടമോ ആയിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കാമെന്ന് പൊലീസ് സംശയിക്കുന്നത് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം തൊഴിൽപരമായ വൈരാഗ്യമാണോ കൊലപാതകത്തിന് പിനനിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

മാവേലിക്കര തഴക്കര മംഗലത്തുകൊന്നക്കോട്ട് എബനേസറിൽ എം. ഏബ്രഹാം കോശിയുടെയും ഇരവിപേരൂർ ശങ്കരമംഗലത്ത് തൈപ്പറമ്പിൽ അക്കമ്മയുടെയും മകൻ അജിത്താണ് ഭർത്താവ്. പത്ത് വർഷമായി ഇദ്ദേഹവും റീനയ്‌ക്കൊപ്പം യുഎസിലുണ്ട്. മുംബൈയിൽ പശ്ചിമ റയിൽവേയിൽ ഏതാനും വർഷം പ്രവർത്തിച്ചശേഷം ഏബ്രഹാം കോശി ഹൂസ്റ്റണിൽ ആരംഭിച്ച എകെ റിയാൽറ്റി എന്ന റിയൽ എസ്‌റ്റേറ്റ് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് അജിത്. രണ്ടു മക്കൾ: അഞ്ജലി, ആൻഡ്രു.

അമേരിക്കയിലേക്ക് പോയ ശേഷം നാടുമായി കാര്യമായ ബന്ധം ജോർജ്ജ് പുലർത്തിയിരുന്നില്ല. മൂന്ന് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം അമേരിക്കയിൽ നിന്നും നാട്ടിലെത്തിയിരുന്നു. മാതാവ് മരിച്ചപ്പോഴായിരുന്നു ഈ സന്ദർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP