Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളേജ് പഠനകാലത്തെ പ്രണയം സഫലമാക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഭാര്യ ശിക്ഷിക്കപെടുമോ? കേസിന്റെ ചുരുളഴിയാൻ ഇനിയും സമയമെടുക്കും; മെൽബണിലെ സാം എബ്രഹാം കൊലക്കേസിന്റെ അന്തിമ വിചാരണ നീട്ടിവച്ചു; കേസ് വീണ്ടും പരിഗണിക്കുന്നത് അടുത്ത ജനുവരി 29ന് സുപ്രീംകോടതിയിൽ; കുറ്റം നിഷേധിച്ച സോഫിയയും അരുണും പൊരുതാൻ ഉറപ്പിച്ചു തന്നെ

കോളേജ് പഠനകാലത്തെ പ്രണയം സഫലമാക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഭാര്യ ശിക്ഷിക്കപെടുമോ? കേസിന്റെ ചുരുളഴിയാൻ ഇനിയും സമയമെടുക്കും; മെൽബണിലെ സാം എബ്രഹാം കൊലക്കേസിന്റെ അന്തിമ വിചാരണ നീട്ടിവച്ചു; കേസ് വീണ്ടും പരിഗണിക്കുന്നത് അടുത്ത ജനുവരി 29ന് സുപ്രീംകോടതിയിൽ; കുറ്റം നിഷേധിച്ച സോഫിയയും അരുണും പൊരുതാൻ ഉറപ്പിച്ചു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയാൻ ഇനിയും സമയമെടുക്കും. കോളേജ് പഠനകാലത്തെ പ്രണയം സഫലമാക്കാൻ വേണ്ടി ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഭാര്യ ശിക്ഷിപ്പെടുമോ എന്ന ആകാംക്ഷയാണ് നീണ്ടു പോകുന്നത്. സാം എബ്രഹാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്നത് ഭാര്യ സോഫിയയും കാമുകൻ അരുൺ കമലാസനനുമാണ്. കേസിന്റെ അന്തിമ വിചാരണ നവംബർ എട്ടിന് ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, കേസിന്റെ നിയമവശങ്ങളെ കുറിച്ചുള്ള കൂടുതൽ വാദങ്ങൾ നടക്കേണ്ടതുണ്ടെന്നതിനാൽ വിചാചരണ ജനുവരി മാസത്തിലേക്ക് നീട്ടിവെച്ചു. കേസ് പരിഗണിക്കുന്നതിനായി ജൂറി ജനുവരി 29 -നു ചേരുമെന്ന് സുപ്രീം കോടതി അറിയിച്ചു.

2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെൽബണിലെ എപ്പിങ്ങിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുൺ കമലാസനനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിന്റെ പ്രാരംഭ വാദം ജൂൺ മാസത്തിൽ നടന്നിരുന്നു. ഇതിൽ സോഫിയയും അരുൺ കമലാസനനും കോടതിയിൽ കുറ്റം നിഷേധിച്ചിരുന്നു. കേസിലെ തെളിവുകളെക്കുറിച്ച് പ്രധാന സാക്ഷികളുടെ ക്രോസ് വിസ്താരവും നടന്നിരുന്നു.

സാം എബ്രഹാമിനെ കിടപ്പറയിൽ വച്ച് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിക്കൊടുത്തുകൊലപ്പെടുത്തി എന്ന കുറ്റമാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് മൂന്നു മാസം മുന്പ് സാമിനെ വധിക്കാൻ ശ്രമിച്ചതിന് മറ്റൊരു വധശ്രമക്കേസ് കൂടി അരുൺ കമലാസനനു മേൽ ചുമത്തിയിട്ടുണ്ട്. സാമിന്റെ ശരീരത്തിൽ സൈനയ്ഡിന്റെ അംശം കണ്ടെത്തിയതായി ടോക്‌സിക്കോളജിസ്‌റ് കോടതിയോട് പറഞ്ഞിരുന്നു.

വിചാരണ നടത്താനാവശ്യമായ തെളിവുകളുണ്ടെന്ന് മജിസ്‌ട്രേറ്റ് നേരത്തെ നിരീക്ഷിച്ചിരുന്നു. നവംബർ എട്ടിന് തുടങ്ങുന്ന വിചാരണ നടപടികൾ ഏറെ നീണ്ടുപോകുമെന്ന സൂചനയുണ്ടായിരുന്നു. സോഫിയയും അരുണും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഇതുവരെയും പൂർണമായി പ്രോസിക്യൂഷന് കോടതിയിൽ സമർപ്പിച്ചിരുന്നില്ല. ഇത് പരിഭാഷപ്പെടുത്താൻ വേണ്ടിവരുന്ന കാലതാമസമാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ കാരണമായി നേരത്തെ ചൂണ്ടിക്കാട്ടിയത്. അതേസമയം കുറ്റം സമ്മതിക്കാതെ പൊരുതാൻ ഉറച്ചു തന്നെയാണ് സോഫിയയും അരുണും.

ഉറക്കത്തിനിടെ സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ച് സോഫിയയുടെ സുഹൃത്ത് 'എ കെ' യാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സാമിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ സോഫിയയും അരണും ഗൂഢാലോചന നടത്തുകയും ഒടുവിൽ കൊലപ്പെടുത്തുകയുമായിരുന്നു. എല്ലാവരേയും തെറ്റിദ്ധരിപ്പിച്ച സോഫിയ ഭർത്താവിന്റേതു സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനും ശ്രമിച്ചിരുന്നു. പ്രതികളായ സോഫിയയും കാമുകനായ അരുണും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേസിലെ നിരവധി സാക്ഷികളും പ്രാരംഭ വിസ്താരത്തിനായി എത്തിയിരുന്നു. സ്വാഭാവിക മരണത്തിന് ട്വിസ്റ്റുണ്ടായത് പൊലീസിന് ലഭിച്ച ഫോൺ കോളായിരുന്നു. പൊലീസിന് ലഭിച്ച ഫോൺ കോളിൽ നിന്നും സോഫിയയെ സംശയിക്കുകയും ഇവരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് കൊലപാതക രഹസ്യം പുറത്തുവരികയുമായിരുന്നു. ലേലോർ സ്റ്റേഷനിലെ കാർ പാർക്കിൽ വച്ച് സാമിന് നേരെ നടന്ന ആക്രമണവും അരുൺ കമലാസനൻ തന്നെ നടത്തിയ വധശ്രമമായിരുന്നു എന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

മുഖംമൂടി ധരിച്ച ഒരാളായിരുന്നു സാമിനു നേരേ ആക്രമണം നടത്തിയത്. മുഖംമൂടി വലിച്ചൂരിയെങ്കിലും അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് പൊലീസിൽ പരാതിപ്പെട്ട സാം, വലിച്ചൂരിയ മുഖംമൂടി പൊലീസിന് കൈമാറിയിരുന്നു. അരുൺ കമലാസനനായിരുന്നു ഈ ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ ആരോപണം. അരുണിന്റെ കൈവശം ഇത്തരം മുഖംമൂടി കണ്ടതായി അരുണിനൊപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളിയും കോടതിയിൽ അറിയിച്ചു. അരുൺ ഓസ്ട്രേലിയയിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ സോഫിയയെയും അരുണിനെയും വീട്ടിൽ ഒരുമിച്ച് കണ്ടതായും ഇയാൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്

സാമും അരുണും ചേർന്ന് സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഉറങ്ങികിടക്കുകയായിരുന്ന സാം എബ്രഹാമിനെ കൊലപ്പെടുത്തിയത് കാമുകൻ അരുൺ കമലസനനായിരുന്നു. ഉറക്കത്തിനിടെ സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ചാണ് സോഫിയയുടെ കാമുകൻ കൊല നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അരുൺ കമലാസനന് 'എ കെ' എന്നാ ഷോട്ട്ഫോമാണ് പൊലീസ് നൽകിയിരിക്കുന്നത്. അരുൺ കമലാസനന്റെ ഫോൺകോളുകൾ ചോർത്തിയതോടെയാണ് പൊലീസിന് കേസിലെ നിർണായകമായ പല വിവരങ്ങളും ലഭിച്ചത്. സംഭവദിവസം രാത്രിയോടെ സാമിന്റെയും സോഫിയയുടെയും വീട്ടിലേക്ക് ഒളിച്ചു പ്രവേശിക്കുകയാണ് അരുൺ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അവർ കുടിക്കുന്ന ജ്യൂസിൽ ഉറക്കമരുന്ന് കലർത്തി. തുടർന്ന് എല്ലാവരും ഉറക്കമാകുന്നതു വരെ എ കെ കാത്തിരുന്നു. ഉറക്കം തുടങ്ങിയപ്പോൾ സാമിന്റെ തല ബലമായി പിടിച്ച് സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ചുകൊടുത്തു എന്നാണ് ഫോൺ സംഭാഷണത്തിൽ നിന്ന് പൊലീസിന് മനസിലായത്.

സംഭവം നടന്ന ദിവസം, 'എ കെ' വീട്ടിൽ വന്നിരുന്നതായും, ചോക്കളേറ്റുകൾ നൽകിയതായും സോഫി പറഞ്ഞുവെന്ന് മകൻ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, രാത്രി താൻ ഉറക്കമായിരുന്നുവെന്നും, രാവിലെ ഉണർന്നു വിളിച്ചപ്പോൾ സാമിന് അനക്കമില്ലായിരുന്നു എന്നുമാണ് സോഫിയ നൽകിയിരിക്കുന്ന മൊഴി. ഇന്ത്യയിൽ വച്ചു തന്നെ സോഫിയയ്ക്കും അരുണിനും പരസ്പരം അറിയാമായിരുന്നു എന്നും, സംഭവത്തിനു മുമ്പ് ഇരുവരും ഇന്ത്യയിൽ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു എന്നും പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയായ സാം എബ്രഹാമിന്റെ ഹൃദയാഘാതം മൂലമാണെന്ന് കരുതിയിടത്തു നിന്നുമാണ് കൊലപാതകമാണെന്ന വാസ്തവും അറിയത്. മെൽബൺ പൊലീസിന് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതും ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞതും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂർ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ കരുതിയിരുന്നത്.

എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകൻ അരുൺ കമലാസനനെയും (34) പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വില്ലനായത് സോഫിയയുടെ ഇരട്ടപ്രണയമായിരുന്നു. കോളേജ് കാലത്ത് അടിച്ചുപൊളി ജീവിതം നയിച്ച സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്. സ്‌കൂൾ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോൾ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുൺ കമലാസനനുമായി അടുക്കുകയും ചെയ്തു. കോളേജ് കാലത്ത ഇവരുടെ പ്രണയം അന്നത്തെ സഹപാഠികൾക്ക് അറിയുകയും ചെയ്യുമായിരുന്നു. എന്നാൽ, വ്യത്യസ്ത മതക്കാരായതിനാൽ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാൻ ഇവർക്ക് സാധിച്ചില്ല. അതേസമയം സാം എബ്രഹാമുമായുള്ള പ്രണയം വീട്ടുകാർ ഇടപെട്ട് കല്യാണത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ, അരുണുമായുള്ള ബന്ധം ഇതേസമയം തന്നെ സോഫി തുടരുകയും ചെയ്തു. ഈ പ്രണയാണ് ഒടുവിൽ സാമിന്റെ ജീവനെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP