Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിനെതിരെ നിലപാട് കടുപ്പിച്ച് യു എ ഇ അടക്കമുള്ള രാജ്യങ്ങൾ; 13 നിബന്ധനകൾ അംഗീകരിക്കണമെന്ന് അന്ത്യശാസനം; അൽ ജസീറയെ നിരോധിക്കണമെന്നും ആവശ്യം; നിർദ്ദേശം പാടേ തള്ളി ഖത്തർ

ഖത്തറിനെതിരെ നിലപാട് കടുപ്പിച്ച് യു എ ഇ അടക്കമുള്ള രാജ്യങ്ങൾ; 13 നിബന്ധനകൾ അംഗീകരിക്കണമെന്ന് അന്ത്യശാസനം; അൽ ജസീറയെ നിരോധിക്കണമെന്നും ആവശ്യം; നിർദ്ദേശം പാടേ തള്ളി ഖത്തർ

 ദുബായ്: യുഎഇയും സൗദി അറേബ്യയും ബഹ്‌റിനും അടക്കമുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച ഏകപക്ഷീയമായ 13 നിർദേശങ്ങൾ ഖത്തർ അംഗീകരിച്ചേ മതിയാവൂ എന്നനിലപാടിലാണ് യു എ ഇ. അല്ലാത്ത പക്ഷം ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധവിച്ഛേദനത്തിന് തയ്യാറായിക്കൊള്ളു എന്ന ഭീഷണിയും യുഎഇ നൽകി.ഐക്യരാഷ്ട്രസഭ അറബ് രാജ്യങ്ങൾക്ക് ഇടയിലെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ ഇടപെടാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അൽജസീറ പൂട്ടണമെന്ന ആവശ്യമടക്കം 13 ഉപാധികളുമായി ഖത്തറിനെ സമ്മർദ്ദത്തിലാക്കാനുള്ള ഗൾഫ് രാജ്യങ്ങളുടെ ശ്രമം. അൽജസീറയ്‌ക്കെതിരെയുള്ള ഗൂഢനീക്കമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അൽജസീറ ആരോപിക്കുന്നു.

ഖത്തറിൽ നിന്നുള്ള മാധ്യമ ഭീമൻ ഗൾഫ് രാജ്യങ്ങൾക്ക് എന്നും അമർഷത്തിനു കാരണമായിരുന്നു. ദോഹയും മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള ദീർഘകാലമായുള്ള പ്രശ്‌നങ്ങൾക്കും ഇത് കാരണമായി. അറബ് രാജ്യങ്ങൾക്ക് അൽജസീറയോട് ഇത്ര പകയുണ്ടാകാനുള്ള കാരണങ്ങൾ നിരവധിയാണ്.നിയന്ത്രണങ്ങളുണ്ടെങ്കിലും മറ്റ് അറബ് മാധ്യമങ്ങളുമായി തട്ടിച്ചുനോക്കിയാൽ അൽജസീറയുടെ മാധ്യമപ്രവർത്തന കാഴ്‌ച്ചപ്പാട് വളരെയേറെ വലുതാണ്. ഈ വിശാല കാഴ്‌ച്ചപ്പാടാണ് പശ്ചിമേഷ്യയിൽ അൽജസീറയെ ജനകീയമാക്കിയതും അറബ് രാജ്യങ്ങളുടെ ശത്രുതയ്ക്ക് ഇടയാക്കിയതും.

അൽജസീറ ഒരേ സമയം പിന്തുടരുന്ന ഇസ്ലാമികചായ്വും ഖത്തറൊഴികെയുള്ള ഭരണകൂടങ്ങളോടും ഭരണാധികാരികളോടുമുള്ള വിമർശനാത്മക സമീപനവും സൗദിയെയും മറ്റ് രാജ്യങ്ങളെയും ചൊടിപ്പിച്ചിരുന്നു. സൗദി അറേബ്യ, ഈജിപ്ത്, ജോർഡാൻ തുടങ്ങിയ രാജ്യങ്ങൾ അൽജസീറ ബ്യൂറോകളെത്തന്നെ പുറത്താക്കുകയും ചെയ്തു. ചാനലിന് സൗകര്യം ഏർപെടുത്തുന്നതിൽ ഹോട്ടലുകൾക്ക് വരെ സൗദി വിലക്ക് ഏർപെടുത്തിയിരുന്നു.

അറബ് ഭാഷ സംസാരിക്കുന്ന 350 ദശലക്ഷം ആളുകളാണ് പശ്ചിമേഷ്യയിലുള്ളത്. ഇത്രയും വലിയ പ്രേക്ഷകലോകത്ത് ആധിപത്യം ഉറപ്പിക്കാൻ 90കളിൽ തന്നെ സൗദി രാജകുടുംബം ശ്രമം ആരംഭിച്ചിരുന്നു. എംബിസി എന്ന പേരിൽ ഒരു ഉപഗ്രഹകേന്ദ്രവും സൗദി ഭരണകൂടം ആരംഭിച്ചു. എന്നാൽ പ്രതീക്ഷിച്ചത്ര സ്വീകാര്യത നേടിയെടുക്കാനായില്ല. ജനങ്ങളിലേക്ക് ഏതൊക്കെ തരത്തിലുള്ള വിവരങ്ങളാണ് ഏത്തേണ്ടതെന്ന് നിർണയിക്കണമെന്ന് സൗദി മുൻപേ തീരുമാനിച്ചിരുന്നു. ഈയിടത്തേക്കാണ് 1996ൽ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി ആരംഭിച്ച അൽജസീറ കയറിവന്നത്.

അറബ് ലോകം ഏറ്റവും കൂടുതൽ ആഗ്രഹിച്ച വിവരങ്ങളും പരിപാടികളും അൽജസീറയിൽ നിന്ന് വന്നുകൊണ്ടിരുന്നു. അറബ് വംശജരുടെയും മുസ്ലീമുകളുടെയും പ്രശ്നങ്ങളിൽ ചാനൽ ആഴത്തിൽ ഇടപെട്ടു. 2001ഓടെ തന്നെ അറബ് ലോകം വാർത്തയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചാനൽ അൽജസീറയായി.

2006ൽ അറബ് ലോകത്തെ 75 ശതമാനത്തിലധികം ആളുകളും തങ്ങളുടെ പ്രിയപ്പെട്ട വാർത്താ മാധ്യമമായി തെരഞ്ഞെടുത്തു. 2008ൽ ഗസ്സയുദ്ധകാലത്ത് മറ്റാരേക്കാളും റിപ്പോർട്ടർമാരുണ്ടായിരുന്നത് അൽജസീറയ്ക്കാണ്. തത്സമയ പ്രക്ഷേപണം നടത്തിയ ഏക സ്റ്റേഷനും അൽജസീറയുടേതായിരുന്നു. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം തങ്ങളുടെ വിദേശകാര്യനയത്തെക്കുറിച്ച് ഭീതി പരത്തുകയാണെന്ന് ആരോപിച്ച് അമേരിക്ക അൽജസീറയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. അൽജസീറ അറബിക് മുസ്ലിം ബ്രദർഹുഡിനെയും ഇസ്ലാമിസ്റ്റുകളയും പിന്തുണയ്ക്കുന്നു, ഖത്തറിന്റെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നു തുടങ്ങിവയാണ് എതിരാളികളുടെ ആരോപണങ്ങൾ.

അതേസമയം ഖത്തറിനുമേലുള്ള ഉപരോധം നീക്കാനായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങൾ മുന്നോട്ടുവെച്ച 13 വ്യവസ്ഥകൾ യുക്തിക്ക് നിരക്കാത്തതെന്ന് ഖത്തർ. ഖത്തറിനുമേൽ ഏർപ്പെടുത്തിയ വാണിജ്യ, നയതന്ത്ര ഉപരോധം മൂന്നാമത്തെ ആഴ്ചയിലേക്ക് നീങ്ങുമ്പോഴാണ് പ്രതികരണവുമായി ഖത്തർ രംഗത്തെത്തിയത്. ദോഹ ആസ്ഥാനമായുള്ള അൽ ജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം വേർപെടുത്തുക എന്നിവയാണ് പ്രധാനവ്യവസ്ഥകൾ.

വ്യവസ്ഥകൾ പാലിക്കാൻ 10 ദിവസമാണ് ഖത്തറിന് അനുവദിച്ചിരിക്കുന്നത്. അതിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഇവ അസാധുവാകും. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്ന കുവൈത്തിനാണ് ഈ വ്യവസ്ഥകളുടെ പട്ടിക കൈമാറിയത്. ഉപരോധം തീവ്രവാദത്തെ തടയിടാൻ ലക്ഷ്യം വെച്ചുള്ളതല്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും വിദേശ നയങ്ങളുടെയും മേലുള്ള കടന്നു കയറ്റമാണെന്നും ഷെയ്ഖ് സെയ്ഫ് ബിൻ അഹമ്മദ് അൽതാനി പറഞ്ഞു.സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീരാജ്യങ്ങളാണ് ഖത്തറിനുമേൽ ഉപരോധം ഏർപ്പെടുത്തിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP