Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എ പി ജെ അബ്ദുൾ കലാമിന്റെ മൃതദേഹം ജന്മനാടായ രാമേശ്വരത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും: മഹാനായ മുൻ രാഷ്ട്രപതിക്കു കണ്ണീരോടെ യാത്രാമൊഴി

എ പി ജെ അബ്ദുൾ കലാമിന്റെ മൃതദേഹം ജന്മനാടായ രാമേശ്വരത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും: മഹാനായ മുൻ രാഷ്ട്രപതിക്കു കണ്ണീരോടെ യാത്രാമൊഴി

രാമേശ്വരം: മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ മൃതദേഹം ജന്മനാടായ തമിഴ്‌നാട്ടിലെ രാമേശ്വരത്തു കബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണു മൃതദേഹം സംസ്‌കരിച്ചത്.

പൊതുദർശനത്തിനുവച്ച സ്ഥലത്തുനിന്ന് സംസ്‌കാരച്ചടങ്ങു നടക്കുന്ന സ്ഥലത്തേക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ കണ്ണീരടക്കാനാകാതെ ആയിരങ്ങളാണ് പങ്കുചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാൻ രാമേശ്വരത്ത് എത്തി.

രാവിലെ ഒമ്പതരയോടെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമേശ്വരത്തേക്കു തിരിച്ചത്. പതിനൊന്നോടെ അദ്ദേഹം രാമേശ്വരത്തെത്തി. കേന്ദ്രമന്ത്രിമാരായ മനോഹർ പരീക്കർ, വെങ്കയ്യ നായിഡു, കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ എന്നിവർ നേരത്തെ തന്നെ സംസ്‌കാരച്ചടങ്ങു നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, നടനും രാഷ്ട്രീയനേതാവുമായ വിജയകാന്ത്, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേരള മന്ത്രിമാരായ എം കെ മുനീർ, പി ജെ ജോസഫ് തുടങ്ങിയവരും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ രാമേശ്വരത്തെത്തി.

ആദരാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും വിദ്യാർത്ഥികളുമടങ്ങുന്ന വലിയ ജനാവലിയാണ് കണ്ണീരോടെ വഴിനീളെ കാത്തുനിന്നിരുന്നത്. രോഗാവസ്ഥയിലുള്ളതിനാൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്ത്യോപചാരമർപ്പിക്കാൻ എത്തിയില്ല. തമിഴ്‌നാട് മന്ത്രിസഭയിലെ ഏഴ് അംഗങ്ങൾ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് അന്ത്യകർമ്മം നടക്കുന്ന സമയത്ത് രാമേശ്വരത്തുണ്ടായിരുന്നു. കലാമിനോടുള്ള ആദരസൂചകമായി രാജ്യസഭ ഉച്ചയ്ക്കു രണ്ടുവരെ നിർത്തിവച്ചു.

ഇന്നലെയാണ് മൃതദേഹം ഡൽഹിയിൽ നിന്ന് ജന്മനാട്ടിലേക്കു കൊണ്ടുപോയത്. പാലം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ വിമാനത്തിൽ മധുരയിലെത്തിച്ച മൃതദേഹം അവിടെ നിന്ന് ഹെലികോപ്ടർ മാർഗമാണ് രാമേശ്വരത്തുകൊണ്ടുവന്നത്.

ചൊവ്വാഴ്ച വൈകിട്ട് മുതൽ ബുധനാഴ്ച രാവിലെ വരെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കലാമിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ കലാമിന് അന്ത്യാഞ്ജലി അർപ്പിച്ചു.

രാമേശ്വരം-മധുര റോഡിലെ പേക്കരിമ്പ് എന്ന സ്ഥലത്തെ 1.85 ഏക്കർ സ്ഥലമാണ് അബ്ദുൽ കലാമിന്റെ ഖബറടക്കത്തിനായി തെരഞ്ഞെടുത്തത്. ഭാവിയിൽ കലാമിന്റെ സ്മാരകം നിർമ്മിക്കുന്നതിന് വേണ്ടിയാണ് സർക്കാർ സ്ഥലംവിട്ടു നൽകിയത്. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാമേശ്വരത്ത് എത്തിയിട്ടുണ്ട്. അബ്ദുൽ കലാമിന്റെ ഖബറടക്കം നടക്കുന്ന ജൂലൈ 30ന് തമിഴ്‌നാട്ടിൽ പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സ്‌കൂളുകൾ, കോളജുകൾ, സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP