Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശാപ്പു നിയന്ത്രണ ഉത്തരവിൽ നിന്ന് എരുമയേയും പോത്തിനേയും ഒഴിവാക്കിയേക്കും; കേന്ദ്ര ഉത്തരവിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ വീണ്ടുവിചാരം നടത്തി മോദി സർക്കാർ; ജന്തുദ്രോഹ നിയന്ത്രണമെന്ന നിലയിൽ വന്ന ഉത്തരവിൽ നിന്ന് ചില മൃഗങ്ങളെ മാത്രം എങ്ങനെ ഒഴിവാക്കുമെന്ന ചർച്ചയും തുടങ്ങി

കശാപ്പു നിയന്ത്രണ ഉത്തരവിൽ നിന്ന് എരുമയേയും പോത്തിനേയും ഒഴിവാക്കിയേക്കും; കേന്ദ്ര ഉത്തരവിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ വീണ്ടുവിചാരം നടത്തി മോദി സർക്കാർ; ജന്തുദ്രോഹ നിയന്ത്രണമെന്ന നിലയിൽ വന്ന ഉത്തരവിൽ നിന്ന് ചില മൃഗങ്ങളെ മാത്രം എങ്ങനെ ഒഴിവാക്കുമെന്ന ചർച്ചയും തുടങ്ങി

ന്യൂഡൽഹി: കശാപ്പുശാലകൾക്കും കന്നുകാലി വിൽപനയ്ക്കും കടുത്ത നിയന്ത്രണം പ്രഖ്യാപിച്ച് കേന്ദ്രം കൊണ്ടുവന്ന ഉത്തരവ് വൻ വിവാദമായതോടെ ഈ പട്ടികയിൽ നിന്ന് പോത്തുകളേയും എരുമകളേയും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. അതേസമയം, ജന്തുദ്രോഹമെന്ന നിലയിൽ കൊണ്ടുവന്ന ഉത്തരവിൽ ഇത്തരത്തിൽ ഒരു ഭേദഗതി വരുത്തുന്നതോടെ ഇക്കാര്യം കൂടുതൽ വിവാദങ്ങളിലേക്ക് വഴിതുറക്കുമെന്ന വിഷയവും ചർച്ചയാവുന്നു.

എന്നാൽ പോത്തിനേയും എരുമയേയും ഒഴിവാക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന. വിവിധ സംസ്ഥാനങ്ങളിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നും കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ പ്രഖ്യാപിച്ച ഉത്തരവ് തിരുത്തുന്ന കാര്യം കേന്ദ്രം ആലോചിക്കുന്നത്.

പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകൾ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വിൽക്കാനോ വാങ്ങാനോ പാടില്ലെന്നും ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായി കന്നുകാലികളെ ബലികൊടുരുതെന്നും നിഷ്‌കർഷിച്ച ഉത്തരവാണ് ചർച്ചയായത്. ഇതോടൊപ്പം കാലിച്ചന്തകളുടെ കാര്യത്തിലും ചട്ടങ്ങൾ കർശനമാക്കാനും നിർദ്ദേശിച്ചിരുന്നു.

ചെറുകിട കർഷകരുടെ വയറ്റത്തടിക്കുന്ന ഉത്തരവെന്ന നിലയിലും ആഹാരമെന്ന മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമെന്ന നിലയിലും ഇത് വ്യാഖ്യാനിക്കപ്പെട്ടതോടെ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നു. പെരുന്നാൾ കാലത്ത് മുസ്‌ളീങ്ങളെ ഉദ്ദേശിച്ചാണ് ഇത്തരമൊരു ഉത്തരവ് വന്നതെന്നുപോലും വ്യാഖ്യാനങ്ങളുയർന്നതോടെയാണ് കേന്ദ്രം ഇളവിന്റെ കാര്യം ആലോചിക്കുന്നതെന്നാണ് സൂചന. കന്നുകാലികളെ കശാപ്പുചെയ്യുന്നതു നിരോധിച്ചിട്ടില്ല. കാലിച്ചന്തകൾക്കു പുറത്ത് അവയുടെ ക്രയവിക്രയം സംബന്ധിച്ചും ഉത്തരവിൽ പരാമർശമില്ല. ഇതെല്ലാ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രവും ബിജെപിയും പ്രതിരോധം തീർത്തത്.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു രാജ്യവ്യാപകമായി കേന്ദ്രസർക്കാർ നിരോധിക്കുകയായിരുന്നു. ഉത്തരവിനെതിരെ കേരളത്തിലടക്കം രാജ്യത്തു വ്യാപക പ്രതിഷേധങ്ങളുണ്ടായി. കേരളവും ബംഗാളും ഉത്തരവിനെതിരെ രംഗത്തെത്തി. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റേതെന്ന വിമർശനവുമുയർന്നു. ഈ പശ്ചാത്തലത്തിലാണു കേന്ദ്രം മാറിച്ചിന്തിക്കുന്നത്. വ്യാപകമായി ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്ന പോത്തിനെയും എരുമയെയും ഒഴിവാക്കാനാണു കേന്ദ്രത്തിന്റെ തീരുമാനം എന്നറിയുന്നു.

അതേസമയം, നിരോധനം ഇറച്ചിവ്യാപാരത്തെയും കയറ്റുമതിയെയും തുകൽവ്യവസായത്തെയും സാരമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ടായി. ലക്ഷക്കണക്കിനു തൊഴിലാളികളുടെ ഉപജീവനത്തെ നിരോധനം ബാധിക്കും. കൃഷി ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ കാലിച്ചന്തകളിൽ കന്നുകാലികളെ വാങ്ങാനും വിൽക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളിൽ മറിച്ചുവിൽക്കാനും പറ്റില്ല. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 2017 എന്ന പേരിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.

കന്നുകാലികളെ വിൽക്കാൻ കൊണ്ടുവരുന്നവർ കശാപ്പിനായല്ല വിൽക്കുന്നത് എന്ന രേഖ ഹാജരാക്കണം. ഇത് അതതു കാലിച്ചന്ത നിരീക്ഷണ സമിതിയാണു നൽകേണ്ടത്. കന്നുകാലിയെ വാങ്ങുന്ന വ്യക്തിയും ഇതുപോലെ കശാപ്പിനല്ല, കൃഷി ആവശ്യത്തിനാണ് എന്ന രേഖ ഹാജരാക്കണം. വാങ്ങുന്ന കന്നുകാലിയെ ആറു മാസത്തിനുള്ളിൽ വിൽക്കാൻ കഴിയില്ല. ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു കന്നുകാലിയെ വിൽക്കണമെങ്കിൽ കമ്മിറ്റിയുടെ അനുമതി വാങ്ങിയിരിക്കണം തുടങ്ങിയവ നിബന്ധനകളാണ് ഉത്തരവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP