Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കുന്നതിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും മുഖ്യപങ്ക്; കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയത് ആസ്റ്റെൻ, നാഷനൽ, ട്രാവൻകൂർ ബിൽഡേഴ്‌സുകൾ; വെളുപ്പിക്കുപ്പെടുന്നത് കോടാനുകോടികൾ

വിദേശ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കുന്നതിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും മുഖ്യപങ്ക്; കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയത് ആസ്റ്റെൻ, നാഷനൽ, ട്രാവൻകൂർ ബിൽഡേഴ്‌സുകൾ; വെളുപ്പിക്കുപ്പെടുന്നത് കോടാനുകോടികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ നൂറ് ദിവസങ്ങൾക്കകം ഇന്ത്യക്കാർ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബിജെപി കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലുമെത്തി. എന്നിട്ടിപ്പോൾ കള്ളപ്പണം എവിടെ എന്ന് ചോദിക്കുമ്പോൾ ഇന്ത്യയിലെത്തിക്കുമെന്ന് ആരു പറഞ്ഞു? എന്ന ചോദ്യമാണ് കഴിഞ്ഞദിവസം മന്ത്രി വെങ്കയ്യ നായിഡു പാർലമെന്റിൽ ഉന്നയിച്ചത്. ഇതോടെ ഇക്കാര്യത്തിൽ ബിജെപിയും ഒന്നും ചെയ്യില്ലെന്ന് വ്യക്തമായി കഴിഞ്ഞു. എന്നാൽ കള്ളപ്പണ്ണം ഇന്ത്യയിലെത്തിക്കാൻ വൈകുന്ന വേളയിൽ തന്നെ വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം രാജ്യത്തേക്ക് അനുസ്യൂതം ഒഴുകുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കള്ളപ്പണം വെളിപ്പിക്കാൻ തകൃതിയായി നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കാൻ നിർമ്മാണ മേഖലയെ സമർത്ഥമായി ഉപയോഗിച്ചതോടെ റിയൽ എസ്‌റ്റേറ്റ് മേഖലയുടെ കുതിച്ച് ചാട്ടത്തിന് തന്നെ വഴിയൊരുങ്ങി. ഇങ്ങനെ കോടാനുകോടികളുടെ കള്ളപ്പണം ഒഴുകിയെത്തുന്നത് നമ്മുടെ കൊച്ചു കേരളത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ തെളിവുകൾ കോബ്രാ പോസ്റ്റ് പുറത്തുവിട്ടു. അഴിമതിക്കെതിരെ കോബ്രാ പോസ്റ്റ് നടത്തുന്ന അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഓപ്പറേഷൻ ബ്ലാക്ക് നിഞ്ചയിൽ കുടുങ്ങിയവരിൽ് കേരളത്തിലെ പ്രമുഖരായ മൂന്ന് ബിൽഡേഴ്‌സും ഉൾപ്പെടും.

രാജ്യത്തെ പ്രമുഖരായ 35 റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖരാണ് കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറയിൽ കുടുങ്ങിയത്. കേരളത്തിലെ മൂന്ന് റിയൽ എസ്‌റ്റേറ്റുകാരും കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. കൊച്ചിയിലെ ആസ്റ്റെൻ റിയൽട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. സിറാജ് മേത്തറും കൊച്ചിയിലെ നാഷനൽ ബിൽഡേഴ്‌സിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി ടോണി കുര്യനും ട്രാവൻകൂർ ബിൽഡേഴ്‌സിന്റെ എം.ഡി എ എം അനസും മാനേജർ വി പി ശ്രീനിവാസൻ നായരും കസ്റ്റമർ റിലേഷൻ മാനേജർ എ എം അസ്‌ലമും കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറയിൽ കുടുങ്ങി.

കൊച്ചിയിലെ ആസ്റ്റെൻ റിയൽട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. സിറാജ് മേത്തറും നിർണ്ണായക വെളിപ്പെടുത്തൽ കോബ്രാ പോസ്റ്റിനോട് നടത്തി. 10 ശതമാനം വരെ കള്ളപ്പണം സ്വീകരിക്കുമെന്നാണ് സിറാജ് മേത്തർ പറയുന്നത്. പിന്നീട് നിലപാട് മാറ്റുകയും ചെയ്തു. കേരളത്തിലെ പ്രമുഖ ബിൽഡറായ കൊച്ചിയിലെ നാഷനൽ ബിൽഡേഴ്‌സിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി ടോണി കുര്യനും ഇതേ രീതിയാണ് പിന്തുടർന്നത്. 40 ശതമാനം കള്ളപ്പണം സ്വീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹവും പിന്നീട് നിലപാട് മാറ്റി. ട്രാവൻകൂർ ബിൽഡേഴ്‌സിന്റെ എം.ഡി എ എം അനസ്, മാനേജർ വി പി ശ്രീനിവാസൻ നായർ, കസ്റ്റമർ റിലേഷൻ മാനേജർ എ എം അസ്‌ലം എന്നിവരും കുടുങ്ങി. 20 ശതമാനം വരെ കള്ളപ്പണം സ്വീകരിക്കുമെന്നാണ് ഈ കമ്പനി അറിയിച്ചത്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ മുതൽമുടക്കാനെന്നെ വ്യാജേനെയാണ് കോബ്രാ പോസ്റ്റ് പ്രതിനിധികൾ കമ്പനി മേധാവികളെ കണ്ടത്. എല്ലാവരും വൻ സ്വീകരണം നൽകി. ഇങ്ങനെ ഷൂട്ട് ചെയ്ത വീഡിയോകളിലൂടെയാണ് നിർമ്മാണ മേഖലയിലെ കള്ളപ്പണത്തിന്റെ സ്വാധീനം വ്യക്തമാകുന്നത്. രാജ്യത്തെ പല പ്രമുഖ ഫ്‌ളാറ്റുകളിലും പൂട്ടിക്കിടക്കുന്നവ കള്ളപ്പണത്തിലൂടെ പലരും സ്വന്തമാക്കിയതെന്നാണ് സൂചന. വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ എത്തുമെന്ന ഭീതിയും നിർമ്മാണ മേഖലയിൽ സജീവമാകാൻ കള്ളപ്പണക്കാരെ പ്രേരിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികൾ കള്ളപ്പണം സ്വീകരിക്കാനും വെളുപ്പിക്കാനും തയ്യാറാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി കോബ്രാ പോസ്റ്റ് വ്യക്തമാക്കി. ഈ അന്വേഷണത്തിന് 18 മാസം വേണ്ടിവന്നു. രാജ്യത്തെ 35 റിയൽ എസ്റ്റേറ്റ് കമ്പനികളുടെ മേധാവികളാണ് കാമറയിൽ കുടുങ്ങിയത്. കള്ളപ്പണം സ്വീകരിച്ച് പകരം കെട്ടിടങ്ങൾ നൽകാമെന്നാണ് കമ്പനി ഉടമകൾ പറയുന്നത്. കള്ളപ്പണം സ്വീകരിക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിലെ നിത്യസംഭവമാണെന്നും അവർ സമ്മതിക്കുന്നുമുണ്ട്. 100 കോടി രൂപവരെ കള്ളപ്പണം ഇത്തരത്തിൽ വെളുപ്പിക്കാമെന്നാണ് ഓഫർ.

കമ്പനികൾക്ക് ബ്രാഞ്ച് ഇല്ലാത്ത നഗരങ്ങളെയും ദുബായ് പോലുള്ള നഗരങ്ങളെയുമാണ് കള്ളപ്പണ വ്യവഹാരത്തിന് ഉപയോഗിക്കുന്നത്.വസ്തുവിന് വില കുറച്ചു കാണിച്ചാണ് ഇടപാട് നടത്തുന്നത്. ഇതുവഴി വാങ്ങുന്നയാൾക്ക് അധികം സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടിവരില്ല. മതിയായ രേഖകളും അനുമതിയുമില്ലാതെ പണിപൂർത്തിയാവാത്ത കെട്ടിടങ്ങൾ വിൽക്കുന്നതും നിത്യസംഭവമാണെന്ന് ദൃശ്യങ്ങൾ പറയുന്നു. ബാങ്കിങ്ങിതര സാമ്പത്തിക സ്ഥാപനങ്ങളിലൂടെ പണം കൈമാറിയും തട്ടിപ്പ് നടത്തുന്നു. വിദേശത്ത് നിന്നെത്തുന്ന ഹവാല പണം വെളുപ്പിക്കുന്നതിന് റിയൽ എസ്റ്റേറ്റ് മേഖലയിലൂടെയാണെന്നത് അംഗീകരിക്കപ്പെട്ട തത്വമാണെന്ന് കമ്പനി മേധാവികൾ തന്നെ പറയുന്നു.

ഒരു പ്രൊജക്ടിന്റെ 10-90 ശതമാനം വരെ കള്ളപ്പണം വാങ്ങാൻ വരെ കമ്പനികൾ തയ്യാറാണ്. ബാങ്കുകളെ വരെ കള്ളപ്പണ കൈമാറ്റത്തിന് ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങളും കോബ്ര പോസ്റ്റ് വെളിപ്പെടുത്തി. കള്ളപ്പണം ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിൽ ഇടാനാണ് കൊൽക്കത്ത ആസ്ഥാനമായ വേദിക് റിയാലിറ്റി കമ്പനിയുടെ മേധാവി സുമൻ ബാനർജി കോബ്രാപോസ്റ്റ് പ്രതിനിധിയോട് പറഞ്ഞത്. പണം അക്കൗണ്ടിൽ വീണാൽ ഉടനെ അതു പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും സുമൻ ബാനർജി പറയുന്നു. അങ്ങനെ ബാങ്ക് അക്കൗണ്ട് തന്നെ ഇല്ലാതാക്കി കള്ളപ്പണത്തെ കണക്കിൽ നിന്ന് മാറ്റും. ഇത്തരം അക്കൗണ്ടുകൾ പിന്നീട് ആരുടേയും ശ്രദ്ധയിലും വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP