Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഘർ വാപ്പസി മതപരിവർത്തനമല്ല; മുസ്ലിങ്ങളും ക്രിസ്ത്യാനികളും സ്വന്തം മതത്തിലേക്ക് തിരിച്ചുവരണമെന്ന് വിഎച്ച്പി; മതപരിവർത്തനങ്ങളെ കുറിച്ച് സംസ്ഥാന സർക്കാറിൽ നിന്നും വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഘർ വാപ്പസി മതപരിവർത്തനമല്ല; മുസ്ലിങ്ങളും ക്രിസ്ത്യാനികളും സ്വന്തം മതത്തിലേക്ക് തിരിച്ചുവരണമെന്ന് വിഎച്ച്പി; മതപരിവർത്തനങ്ങളെ കുറിച്ച് സംസ്ഥാന സർക്കാറിൽ നിന്നും വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഹൈദരാബാദ്: ഘർ വാപസി വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ഘർ വാപ്പസി എന്നാൽ മതപരിവർത്തനമല്ലെന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ഘർവാപ്പസി എന്നാൽ സ്വന്തം മതങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്. മതപരിവർത്തനങ്ങൾക്ക് തങ്ങൾ എതിരാണ് ഇത് നിയം മൂലം നിരോധിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. വി.എച്ച്.പി.യുടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര ബോർഡ് ട്രസ്റ്റികളുടെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും സംയുക്തയോഗമാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.

തങ്ങൾ മതപരിവർത്തനത്തിന് എതിരാണെന്നും സ്വന്തം മതത്തിലേക്ക് തിരിച്ചുവരുന്നതിനെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂവെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച് അന്തർദേശിയ വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും സ്വന്തം മതത്തിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ ഇന്ത്യയിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഹൈന്ദവരാണെന്ന് വിഎച്ച്പി നേതാക്കൾ അഭിപ്രാപ്പെട്ടിരുന്നു.

മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നും 1977ൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയതാണെന്നും പ്രവീൺ തൊഗാഡിയ പറഞ്ഞു. ഹിന്ദുത്വം ജീവിതരീതിയാണെന്നും സുപ്രീംകോടതി വിധിന്യായമുണ്ട്. ഒരു വ്യക്തി പടിഞ്ഞാറൻ ചൈനാ ജീവിതരീതി സ്വീകരിക്കുന്നതിനെ മതപരിവർത്തനമെന്ന് പറയാനാകില്ല, അതേപോലെ ഹിന്ദുത്വ ജീവിതരീതി സ്വീകരിക്കുന്നതും മതപരിവർത്തലമല്ല- തൊഗാഡിയ വിശദീകരിച്ചു.

ഘർവാപ്പസി എന്നത് പുതിയ കാര്യമല്ല. എഴുനൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്ത് ഈ സംവിധാനം നിലനിന്നിരുന്നു. ഇതിൽ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തിലേക്ക് തിരിച്ചുവരാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഘർ വാപ്പസി രാജ്യത്തെ വികസനത്തെ പിന്നോട്ടടിക്കുമെന്ന് വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി മോദി ഘർ വാപസിക്കെതിരല്ലെന്നും തൊഗാജിയ പറഞ്ഞു. 20 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ഏകസംഘടന വി.എച്ച്.പി.യാണ്. 53,000 ഗ്രാമങ്ങളിലെ ദരിദ്രരായ ഹിന്ദുക്കൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും ചികിത്സയും നൽകാൻ സംഘടനയ്ക്കായിട്ടുണ്ടെന്നും വിഎച്ച്പി നേതാവ് അവകാശപ്പെട്ടു.

അതേസമയം കേരളത്തിൽ ഘർ വാപ്പസി വിവാദം കൊഴുക്കുന്നതിനിടെ സംസ്ഥാനത്ത് നടന്ന നിർബന്ധിത മതപരിവർത്തനം, ക്രിസ്ത്യൻ പള്ളികൾക്കു നേരെയുള്ള ആക്രമണം തുടങ്ങിയ സംഭവത്തിൽ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ഇതേക്കുറിച്ച് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വയം നടപടി സ്വീകരിക്കുകയായിരുന്നു.

കേരളം, തമിഴ്‌നാട്, കർണാടകം, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് സർക്കാരുകളോടാണ് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുള്ളത്. മത സ്വാതന്ത്ര്യത്തിനു മേലുള്ള കയ്യേറ്റമാണ് സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. സംഭവം തടയാൻ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാനങ്ങൾ വിശദീകരിക്കണമെന്നും നോട്ടീസിൽ പറയുന്നു.

അതിലിടെ സംഘ്പരിവാറിന്റെ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗവും തീരുമാനിച്ചു. രാജ്യത്ത് ആകമാനം വർഗീയത സൃഷ്ടിക്കാനാണ് നിർബന്ധിത മതപരിവർത്തനവുമായി സംഘ്പരിവാർ മുന്നോട്ട് പോകുന്നതെന്നും ഇത് പ്രതിരോധിക്കണമെന്നും എൽഡിഎഫ് സംസ്ഥാന സമിതി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

ഒരുവശത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ആർഎസ്എസ് സംഘടനകൾ മതപരിവർത്തന പദ്ധതികൾ നടപ്പാക്കുന്നു. മറുവശത്ത് മതപരിവർത്തനം നിരോധിച്ച് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. ഈ ഇരട്ടത്താപ്പ് ഭരണഘടനക്ക് വിരുദ്ധമാണ്. നിർബന്ധിത മതപരിവർത്തനത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല സംഘ്പരിവാറിനെ വെള്ളപൂശുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകുന്നത്. കെ.സി. വേണുഗോപാൽ അടിയന്തരപ്രമേയമായി പാർലമെന്റിൽ ഉന്നയിച്ച നിർബന്ധിത മതപരിവർത്തന സംഭവം കേരളത്തിൽ നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP