Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻകൂർ ജാമ്യത്തിനായി ഹണിപ്രീത് ഡൽഹി ഹൈക്കോടതിയിൽ; പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളിൽ പ്രധാനിയാണ് ഗുർമീതിന്റെ ദത്തുപുത്രി; ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനം നിഷേധിച്ച് നേപ്പാൾ പൊലീസ്

മുൻകൂർ ജാമ്യത്തിനായി ഹണിപ്രീത് ഡൽഹി ഹൈക്കോടതിയിൽ; പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളിൽ പ്രധാനിയാണ് ഗുർമീതിന്റെ ദത്തുപുത്രി; ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനം നിഷേധിച്ച് നേപ്പാൾ പൊലീസ്

ചണ്ഡിഗഡ്: ആശ്രമത്തിലെ അന്തേവാസികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിംഗിന്റെ ദത്തുപുത്രിയും അടുത്ത അനുയായിയുമായ ഹണിപ്രീത് ഇൻസാൻ മുൻകൂർ ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഹണിപ്രീതിന്റെ അഭിഭാഷകൻ പ്രദീപ് കുമാർ ആര്യയാണ് പുറത്തുവിട്ടത്.

ഗുർമീത് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഹണിപ്രീത് ഒളിവിലാണ്. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളിൽ ഒരാളാണ് ഹണിപ്രീത്. ഇതിനിടെ ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയെങ്കിലും നേപ്പാൾ പൊലീസ് ഈ വാർത്ത നിഷേധിച്ചിരുന്നു.

ബലാത്സംഗ കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ഓഗസ്റ്റ് 25ആം തീയതി ഗുർമീതിനെയും വഹിച്ചു കൊണ്ട് റോത്തക്ക് ജയിലിലേക്ക് പറന്ന ഹെലികോപ്ടറിൽ ഹണിപ്രീതും ഉണ്ടായിരുന്നു. അതിനുശേഷമാണ് ഹണിപ്രീത് ഒളിവിൽ പോകുന്നത്. ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനെയും ദേരാ സച്ച സൗദ ഉദയ്പൂർ ആശ്രമത്തിന്റെ ചുമതലയുള്ള പ്രദീപ് ഗോയലിനെയും പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ദിവസം ഹരിയാനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ ദിവസം ദേരാ അനുയായികൾ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 268 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിനിടെ പ്രദീപ് ഗോയലിനെ രാജസ്ഥാനിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹണീപ്രീത് രാജ്യം വിട്ടിരിക്കാമെന്ന സൂചന ലഭിച്ചത്. ഹണിപ്രീതിന്റെ കേന്ദ്രത്തെ കുറിച്ച് നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ദേര സച്ച സൗദയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ആളാണ് ഹണിപ്രീത് എന്നാണ് പൊലീസിന്റെ വിശ്വാസം.

ദേര സച്ച സൗദയിലെ രണ്ടാം സ്ഥാനത്തുള്ള ഹണിപ്രീത് 2009 മുതൽ ഗുർമീതിന്റെ വിശ്വസ്തയാണ്. ഗുർമീത് അഭിനയിച്ച സിനിമകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഇവർ സജീവ സാന്നിധ്യമായിരുന്നു. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ആളെന്നാണ് ഹണിപ്രീത് സ്വയം പറയുന്നത്. റാം റഹിമിനെ നായകനാക്കി എംഎസ് ജി ദ വാരിയർ ലയൺ ഹാർട്ട് എന്ന സിനിമ ഹണിപ്രീത് സംവിധാനം ചെയ്തു. ബാബയെ നായകനാക്കി ചെയ്ത എംഎസ്ജി ഹിന്ദ് കാ നപക് കോ ജവാബ് എന്ന സിനിമയിൽ ഹണിപ്രീത് 21 റോളുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. സംവിധാനവും, അഭിനയവും, എഡിറ്റിഗും മാത്രമല്ല സിനിമയുടെ സകലമേഖലകളിലും ഹണിപ്രീത് കൈവെച്ചിരുന്നു.

ഹണിപ്രീത് ഇൻസാൻ എന്ന പ്രിയങ്ക തനേജയെ തന്റെ ദത്തുപുത്രിയായി ഗുർമീത് റഹീം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗുർമീതും ഹണിയും തമ്മിലുള്ളത് അച്ഛൻ മകൾ ബന്ധമല്ലെന്നും, ഇരുവരും ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഹണിയുടെ മുൻ ഭർത്താവ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു. ഗുർമീതിന്റെ ഭക്തനായിരുന്ന താൻ ഭാര്യക്കൊപ്പം നടത്തിയ ആശ്രമ സന്ദർശനത്തിനിടെ ഗുർമീത് ഭാര്യയെ വശീകരിച്ച് സ്വന്തമാക്കുകയായിരുന്നുവെന്നാണ് ഗുപ്ത പറഞ്ഞത്.

അതേസമയം പഞ്ച്കുള സിബിഐ കോടതിയുടെ വിധിക്കെതിരെ ഗുർമീത് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 2002 ൽ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ഓഗസ്റ്റ് 25 നാണ് ഗുർമീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടർന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP