Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറും ഈജിപ്തും വാങ്ങുന്ന റാഫേൽ വിമാനം ഇന്ത്യ വാങ്ങുമ്പോൾ മാത്രമെന്താണ് ഇരട്ടിയിലേറെ വിലയാകുന്നത്? റാഫേൽ വിമാനത്തിന്റെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി; ഖത്തർ 700 കോടിക്ക് വാങ്ങിയ വിമാനം ഇന്ത്യ സ്വന്തമാക്കുന്നത് 1526 കോടി മുടക്കി: തിരക്കിട്ട് വിമാനം വാങ്ങിക്കൂട്ടുന്ന മോദി സർക്കാർ വീണ്ടും വിവാദത്തിൽ

ഖത്തറും ഈജിപ്തും വാങ്ങുന്ന റാഫേൽ വിമാനം ഇന്ത്യ വാങ്ങുമ്പോൾ മാത്രമെന്താണ് ഇരട്ടിയിലേറെ വിലയാകുന്നത്? റാഫേൽ വിമാനത്തിന്റെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി; ഖത്തർ 700 കോടിക്ക് വാങ്ങിയ വിമാനം ഇന്ത്യ സ്വന്തമാക്കുന്നത് 1526 കോടി മുടക്കി: തിരക്കിട്ട് വിമാനം വാങ്ങിക്കൂട്ടുന്ന മോദി സർക്കാർ വീണ്ടും വിവാദത്തിൽ

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനങ്ങളുടെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി. ഇരട്ടിയിലേറെ തുക നൽകിയാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുന്നതും. നല്ലതെന്ന് കണഅടെത്തി ഖത്തറും ഈജിപ്തും ഒക്കെ വാങ്ങുന്ന റാഫേൽ യുദ്ധ വിമാനം ഇന്ത്യ വാങ്ങുമ്പോൾ മാത്രം വില കുതിച്ചു കയറുന്നതാണ് വിവാദത്തിലാക്കിയിരിക്കുന്നത്. ഫ്രാൻസിൽ നിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങാനൊരുങ്ങുമ്പോഴാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഖത്തർ ഒരു റാഫേൽ വിമാനം ഏകദേശം 700 കോടി രൂപയ്ക്ക് വാങ്ങുമ്പോൾ ഇന്ത്യ അതു വാങ്ങുന്നതാകട്ടെ 1526 കോടിയിലധികം രൂപ മുടക്കി. 12 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഖത്തർ കഴിഞ്ഞ ദിവസം കരാർ ഒപ്പുവച്ചതു കുറഞ്ഞ വിലയ്ക്കാണെന്നും ഇന്ത്യയുടേതു നഷ്ടക്കച്ചവടം ആണെന്നുമാണ് ആരോപണം. ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം. കരാറിൽ അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണത്തിനു വിശ്വാസ്യത പകരുന്നതാണു പുതിയ വിവരങ്ങൾ.

ഇന്ത്യയ്ക്ക് മുൻപ് റാഫേൽ വിമാനങ്ങൾ വാങ്ങിയ രണ്ടു രാജ്യങ്ങളാണ് ഈജിപ്തും ഖത്തറും. ഈജിപ്ത് ഒരു വിമാനത്തിനു 21.70 കോടി യൂറോ ചെലവിട്ട് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. അതായത് ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി ഒരു വിമാനവില 26.2 കോടി യൂറോ. എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.

രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വന്നത് ആരോപണങ്ങളുടെ മൂർച്ച കൂട്ടും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് 58,000 കോടി രൂപയ്ക്കാണ് (780 കോടി യൂറോ) 36 വിമാനങ്ങൾക്കു കരാർ ഒപ്പിട്ടത്. റഫാലിന്റെ കരുത്ത്, മികവ്, വില എന്നിവയിൽ ആശങ്കകളില്ലെന്നാണ് ആരോപണം ഉയർന്ന ദിവസങ്ങളിൽ പുറത്തുവന്ന വിശദീകരണങ്ങളെങ്കിൽ, ഇപ്പോൾ വിലയിലും നഷ്ടക്കച്ചവടമായെന്നാണു ഖത്തർ കരാർ നൽകുന്ന സൂചന.

വില സംബന്ധിച്ചു കേന്ദ്രസർക്കാർ സുതാര്യത പാലിക്കാത്തതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതിയിൽ ആലോചിക്കാതെ പ്രധാനമന്ത്രി കരാറിന് അനുമതി നൽകിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കു വിമാനങ്ങൾ നൽകിയതു കൂടിയ വിലയ്ക്കല്ലെന്നും ചില പ്രത്യേകതകൾ കണക്കിലെടുക്കണമെന്നും റഫാൽ നിർമ്മാതാക്കളായ ദാസോൾത് വ്യക്തമാക്കിയിരുന്നു.

ഏറ്റവും ആധുനികമായ ആയുധങ്ങളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്, ഏഴു വർഷത്തേക്കു സ്‌പെയർപാർട്ടുകൾ നൽകാൻ കരാറിൽ വ്യവസ്ഥയുണ്ട്, ഇന്ത്യയുടെ ആവശ്യാനുസരണം വിമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നിവയാണവ. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിൽ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ള പോർവിമാനങ്ങളാണ്. എട്ടെണ്ണം ഇരട്ട സീറ്റ് ഉള്ളവയും. ഖത്തർ വാങ്ങിയത് ഇവയിൽ ഏതു തരമാണെന്നു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്കു 2019 സെപ്റ്റംബറിനും 2022 ഏപ്രിലിനും ഇടയിൽ ഇവ നൽകാമെന്നാണു കരാർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP