Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമക്ഷേത്രം നിർമ്മാണം എന്ന് തുടങ്ങുമെന്ന് പറയാനാകില്ല; ബിജെപി ഭരണം തീരുന്നതിന് മുമ്പ് അമ്പലമുയരും; അയോധ്യയിലും മോദിയെ വെട്ടിലാക്കി പ്രസ്താവനയുമായി സാക്ഷി മഹാരാജ്

രാമക്ഷേത്രം നിർമ്മാണം എന്ന് തുടങ്ങുമെന്ന് പറയാനാകില്ല; ബിജെപി ഭരണം തീരുന്നതിന് മുമ്പ് അമ്പലമുയരും; അയോധ്യയിലും മോദിയെ വെട്ടിലാക്കി പ്രസ്താവനയുമായി സാക്ഷി മഹാരാജ്

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദc. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലിരിക്കുമ്പോൾത്തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. ക്ഷേത്ര നിർമ്മാണം എന്ന് ആരംഭിക്കുമെന്ന് പറയാനാകില്ല. ഇന്നല്ലെങ്കിൽ നാളെ അതാരംഭിക്കും. ബിജെപിക്കു മുന്നിൽ ഇനി നാലു വർഷം കൂടിയുണ്ടെന്നും സാക്ഷി മഹാരാജ് ഓർമിപ്പിച്ചു.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ബിജെപിയെ സംബന്ധിക്കുന്ന പ്രശ്‌നമല്ലെന്നും തന്നേപ്പോലുള്ള സന്യാസിമാരുമായി ബന്ധപ്പെട്ടുള്ളതാണെന്നും നേരത്തെ സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. അയോധ്യയിൽ നേരത്തെ രാമക്ഷേത്രം ഉണ്ടായിരുന്നു. കൂടുതൽ ഔന്നത്യത്തോടെ അത് ഭാവിയിലും അവിടെയുണ്ടാകുമെന്നും, അദ്ദേഹം പറഞ്ഞു.പാർട്ടി നേതാക്കളും മന്ത്രിമാരും വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇത് മാനിക്കാതെയാണ് സാക്ഷി മഹാരാജിന്റെ പുതിയ പ്രസ്താവന.

സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ചതുൾപ്പെടെ നിരവധി വിവാദ പ്രസ്താവനകൾ സാക്ഷി മഹാരാജ് നേരത്തെയും നടത്തിയിട്ടുണ്ട്. രാമജന്മഭൂമിയിൽ ക്ഷേത്രംപണിത്, ഹിന്ദുസമൂഹത്തിന് ബിജെപി. നൽകിയ തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കണമെന്ന് അയോധ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവിധ ഹൈന്ദവസംഘടനകളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് വി.എച്ച്.പി.യുടെ നേതൃത്വത്തിൽ നിവേദനവും സമർപ്പിക്കും. ഇതിനായി ജൂൺ അവസാനം മോദിയെ കാണാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയിൽ പ്രകടനപത്രികയിൽ രാമക്ഷേത്രമെന്ന വാദം ഉൾപ്പെടുത്തിയില്ലെങ്കിലും ഉത്തർപ്രദേശിൽ അടക്കം ഇത് പ്രചരണ വിഷയമായി ബിജെപി ഉന്നയിച്ചിരുന്നു.

അതിനിടെയാണ് സാക്ഷി മഹാരാജ് വിവാദ പ്രസ്താവനയുമായെത്തുന്നത്. വിഎച്ഛ്പിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് സാക്ഷി മഹാരാജ്. രാമക്ഷേത്രത്തിനായി മോദിയെ സമ്മർദത്തിലാക്കുകയും അല്ലാത്തപക്ഷം വിഷയം ആളിക്കത്തിക്കുകയുമാണ് വി.എച്ച്.പി.യുൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളുടെ ലക്ഷ്യം. മോദിയെ നേരിട്ടുകണ്ട് ക്ഷേത്രനിർമ്മാണത്തിനായുള്ള നടപടികളാരംഭിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഹൈന്ദവസംഘടനകളുടെ പ്രതിനിധികൾ ഒപ്പിട്ട കത്ത് മോദിക്കു കൈമാറുമെന്നും വി.എച്ച്.പി. വക്താവ് ശരത് ശർമ പറഞ്ഞിട്ടുണ്ട്. നിലവിൽ സംഘപരിവാർ നേതൃത്വമുമായി നല്ലബന്ധം പുലർത്തുന്ന മോദി എന്നാൽ, ഇതിന് എളുപ്പത്തിൽ സമ്മതിക്കാൻ സാധ്യത വിരളമാണ്. ഈ സാഹചര്യത്തിലാണ് സാക്ഷി മഹാരാജിന്റെ സമ്മർദ്ദ തന്ത്രം.

വികസനമെന്ന വാക്കിലൂന്നിയാണ് മോദിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. കൂടാതെ ആഗോള തലത്തിൽ മോദിയുടെ ഇമേജ് വർദ്ധിച്ച സമയം കൂടിയായാണ് ഇപ്പോഴത്തേത്. ന്യൂനപക്ഷ വിരുദ്ധനെന്ന ഇമേജ് മാറ്റാനുള്ള ശ്രമങ്ങളും നടത്തിവരുന്നു. ഈ സാഹചര്യത്തിൽ ഉടനടി രാമക്ഷേത്രത്തിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ മോദി താൽപ്പര്യപ്പെടില്ലെന്നത് വ്യക്തമാണ്. തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കുന്നതിന് തുടക്കംകുറിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇങ്ങനെപോയാൽ വിശ്വാസികളുടെ കോപം അഗ്‌നിപർവതമായി പൊട്ടിത്തെറിക്കുമെന്നും ബിജെപി. എംപി.കൂടിയായ വിനയ് കത്യാർ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു.

ലക്ഷക്കണക്കിനുപേരുടെ സ്വപ്‌നമാണ് രാമക്ഷേത്രമെന്നും അത് ഉടൻ സാക്ഷാത്കരിക്കുമെന്നും ബിജെപി. ദേശീയനേതാവ് അനുരാഗ് ഠാക്കൂർ കുറച്ചുദിവസംമുമ്പ് യു.പി.യിലെ ഒരു ചടങ്ങിൽ പ്രസംഗിച്ചിരുന്നു. ക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാവില്ലെന്നും തീരുമാനം വൈകിയാൽ സ്വന്തമായി കടുത്ത തീരുമാനങ്ങളിലേക്കു പോകുമെന്നുമാണ് സംഘപരിവാറുമായി അടുത്ത ബന്ധമുള്ള ഹിന്ദുസംഘടനകളുടെയെല്ലാം നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP