Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഞ്ചിയിൽ സ്‌കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് അദ്ധ്യാപികയുടെ മൂത്തമകൻ; അനിയത്തിയെ പ്രേമിച്ചതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചു മൃതപ്രായനാക്കിയതു പതിനാറുകാരനെന്നു പൊലീസ്

റാഞ്ചിയിൽ സ്‌കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് അദ്ധ്യാപികയുടെ മൂത്തമകൻ; അനിയത്തിയെ പ്രേമിച്ചതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചു മൃതപ്രായനാക്കിയതു പതിനാറുകാരനെന്നു പൊലീസ്

റാഞ്ചി: മകളെ പ്രണയിച്ചതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ഹിന്ദി അദ്ധ്യാപിക കൊലപ്പെടുത്തി എന്ന കേസിൽ വഴിത്തിരിവ്. സ്‌കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് അദ്ധ്യാപികയുടെ മൂത്ത മകനാണെന്നാണു അന്വേഷണസംഘം വെളിപ്പെടുത്തുന്നത്.

പന്ത്രണ്ടുകാരിയായ അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം തീർത്താണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പതിനാറുകാരൻ മർദിച്ചു മൃതപ്രായനാക്കിയതെന്നും മരിച്ചെന്നു കരുതിയാണ് മാതാവായ അദ്ധ്യാപിക മൃതദേഹം വലിച്ചെറിയാൻ സഹായിച്ചതെന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞു.

സംഭവത്തിൽ റാഞ്ചി സഫയർ ഇന്റർനാഷണൽ സ്‌കൂൾ ഹിന്ദി അദ്ധ്യാപിക നസീമ ഹുസൈൻ, ഭർത്താവ് ആരിഫ് അൻസാരി, പതിനാറുകാരനായ മകൻ, പതിനൊന്നുകാരിയായ മകൾ എന്നിവർ അറസ്റ്റിലായിരുന്നു. വിനയ് മഹാതോ എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വിനയുടെ മൃതദേഹം നസീമയുടെ വീടിനു മുന്നിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട വിനയ്ക്കു നസീമയുടെ പന്ത്രണ്ടുവയസുകാരിയായ മകളോടു പ്രണയമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരനെ സഹപാഠികൾ കളിയാക്കുക പതിവായിരുന്നു. അനിയത്തിയുമായുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്ന വിനയിനെ വകവരുത്താൻ ഇതോടെ ചേട്ടൻ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ബാസ്‌കറ്റ് ബോൾ കളി കഴിഞ്ഞുനിൽക്കുമ്പോൾ പെൺകുട്ടിയുടെ ചേട്ടൻ വിനയിനെ വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ചു. അമ്മ വിനയ്ക്കായി സ്‌പെഷൽ വിഭവമൊരുക്കുന്നുണ്ടെന്നാണ് പറഞ്ഞത്. സന്തോഷത്തോടെ വിനയ് ക്ഷണം സ്വീകരിച്ചു. എന്നാൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞുവന്നാൽ മതിയെന്നും മറ്റാരുമറിയേണ്ടെന്നും പറഞ്ഞു. തുടർന്ന്, രാത്രി പന്ത്രണ്ടുമണിയോടെ ഹോസ്റ്റലിൽനിന്ന് ആരും കാണാതെ വിനയ് പുറത്തിറങ്ങി നസീമയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ വിനയിനെ ഭക്ഷണം കഴിപ്പിച്ചശേഷം തന്റെ അനിയത്തിയമായുള്ള ബന്ധത്തിൽനിന്നു പിന്മാറണമെന്ന് പതിനാറുകാരൻ ആവശ്യപ്പെട്ടു. കഴിയില്ലെന്നു പറഞ്ഞതോടെ വായ് പൊത്തിപ്പിടിച്ച് പെൺകുട്ടിയുടെ സഹോദരൻ വിനയിന്റെ വയറിൽ ഇടിക്കാൻ തുടങ്ങി. അവശനായതോടെ വിനയിനെ ഭിത്തിയിൽ ഇടിച്ചു. ശബ്ദം കേട്ട് മാതാവ് നസീമയും സഹോദരിയും ഉണർന്നെത്തിയപ്പോഴേക്കും വിനയ് ബോധരഹിതനായി വീണിരുന്നു.

പരിഭ്രാന്തരായ നസീമയും ഭർത്താവും മകനും ചേർന്ന് വിനയിനെ വലിച്ചിഴച്ചു കൊണ്ടുവന്നു വീടിന്റെ മുന്നിലിട്ടു. ഫ്‌ളാറ്റിലെ കാമറയിൽ ഈ ദൃശ്യങ്ങൾ പതിയുകയും ചെയ്തു. വിനയിനെ വീടിനു പുറത്തെത്തിച്ച ശേഷം നസീമയും പെൺകുട്ടിയും ചേർന്ന് വീട് മുഴുവൻ കഴുകി വൃത്തിയാക്കി. ഈ ശബ്ദവും സിസിടിവിയിൽ റെക്കോഡായി. നസീമയയെും ഭർത്താവിനെയും മകളെയും തെളിവു നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി മൊഴി നൽകാൻ കഴിയാത്ത വിധം ഞെട്ടലിലാണെന്നും പെൺകുട്ടിയുടെ മൊഴി കൂടി കേട്ടശേഷമേ വ്യക്തമായ നിഗമനത്തിലെത്താനാവൂ എന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ റേവ സ്വദേശികളാണ് നസീമയും ഭർത്താവും.

പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. തുടർന്ന് ഒരു അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുറ്റം തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നു നടന്ന അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP