Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോരഖ്പൂർ ആശുപത്രിയിൽ മൂന്ന് കുട്ടികൾ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74; യുപി സർക്കാർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ഗോരഖ്പൂരിൽ നടന്നത് കൂട്ടക്കൊലയെന്ന് ശിവസേന മുഖപത്രം സാമ്‌ന

ഗോരഖ്പൂർ ആശുപത്രിയിൽ മൂന്ന് കുട്ടികൾ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74; യുപി സർക്കാർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ; ഗോരഖ്പൂരിൽ നടന്നത് കൂട്ടക്കൊലയെന്ന് ശിവസേന മുഖപത്രം സാമ്‌ന

മറുനാടൻ ബ്യൂറോ

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ബാബ രാഘവ് ദാസ് ആശുപത്രിയിൽ ദുരന്തത്തിന്റെ ആക്കം കൂട്ടി മൂന്ന് കുട്ടികൾ കൂടി ഇന്ന് മരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74 ആയി ഉയർന്നു.കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 30 കുട്ടികളാണ് ബിആർഡി ആശുപത്രിയിൽ മരിച്ചത്.

അതേസമയം, ഓക്സിജന് പ്രശ്നം കാരണമല്ല കുട്ടികൾ മരിച്ചതെന്ന നിലപാടില് ഉറച്ചു നില്ക്കുകയാണ് സർക്കാർ.കുട്ടികൾ മരിക്കാൻ ഇടയായത് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ചയും ആവർത്തിച്ചിരുന്നു.

സർക്കാരിന്റെ നിലപാട് ശരി വയ്ക്കുന്ന റിപ്പോർട്ടാണ് ജില്ലാ മജിസ്ട്രേറ്റും നൽകിയിരിക്കുന്നത്. എന്നാൽ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടിൽ പറയുന്നു. അതിനിടെ പൊതുസമൂഹത്തിൽ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നതോടെ ഗോരഖ്പൂർ മെഡിക്കൽ കോളജിലെ സ്ഥിതി മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാർ നിയോഗിച്ച സംഘവും നടപടി തുടങ്ങി. എങ്കിലും രോഗികളുടേയും വാർഡുകളുടേയും സ്ഥിതിയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

അതിനിടെ, സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. നാലാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നും നിർദേശമുണ്ട്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ദുരന്തമുണ്ടായ ആശുപത്രി സന്ദർശിക്കും. അതിനിടെ, യുപി ആരോഗ്യമന്ത്രി സിദ്ധാർദ്ധ് നാഥ് സിങ്ങിനു നേരെ അലഹബാദിൽ വച്ച് സമാജ്‌വാദി പാർട്ടി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ഗോരഖ്പുർ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി സ്വീകരിച്ചില്ല. പരാതിക്കാരന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം. സ്വമേധയാ കേസെടുത്ത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ ഹർജി സ്വീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിഷയം പരിശോധിച്ചുവരികയാണെന്നു മനസിലാക്കുന്നതെന്നും കോടതി പറഞ്ഞു.

സംഭവത്തിൽ ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി ശിവസേനയും രംഗത്തെത്തി. ഉത്തർപ്രദേശിൽ നടന്നത് കൂട്ടക്കൊലയാണെന്ന് ശിവസേന വിമർശിക്കുന്നു.ശിവസേനയുടെ മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ഗോരഖ്പുരിലെ ദുരന്തത്തെ കൂട്ടക്കൊല എന്ന് വിശേഷിപ്പിച്ചത്. ഉത്തർപ്രദേശിൽ ഏതെങ്കിലും പ്രതിപക്ഷ പാർട്ടിയായിരുന്നു ഭരണത്തിലെങ്കിൽ കേന്ദ്രം നടപടി സ്വീകരിക്കുമായിരുന്നു എന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

പാവങ്ങളുടെ വിഷമങ്ങൾ ഒന്നും രാഷ്ട്രീയകാരനെ ബാധിക്കുന്നതല്ല. ഇതാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരാജയവും. പാവങ്ങളുടെ ഈ വേദനയും സഹനവുമാണ് മൻ കി ബാത്ത് എന്നും മുഖപ്രസംഗത്തിലുണ്ട്. ഗോരഖ്പുരിൽ മരണം സംഭവിച്ചെന്ന് കേന്ദ്രസർക്കാർ തന്നെ സമ്മതിച്ചത് വലിയ ഭാഗ്യമാണ്. അവിടെ കുട്ടികൾ ശ്വാസോച്ഛാസം നിർത്തിയെന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിനു ശേഷം അവർ വീണ്ടും ശ്വസിക്കുമെന്നുമാണ് സാധാരണ ഗതിയിൽ പറയാൻ സാധ്യതയുണ്ടായിരുന്നതെന്നും മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.

എല്ലാ ഓഗസ്റ്റിലും ഇത്തരത്തിലുള്ള മരണം ആവർത്തിക്കുമെങ്കിൽ എന്തുകൊണ്ട് രാഷ്ട്രീയകാരുടെയും അധികാരികളുടെയും വീടുകളിൽ സംഭവിക്കുന്നില്ല. അവരുടെ വീടുകളിലുള്ളവർ അനശ്വരരാണോ എന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP